Showing posts with label ചിന്തകള്‍. Show all posts
Showing posts with label ചിന്തകള്‍. Show all posts

Monday, October 22, 2012

വളച്ചൊടിക്കുന്ന വാര്‍ത്തകള്‍


തൊടിയിലൊക്കെ പുല്ലു വളര്‍ന്ന് നിറഞ്ഞിരിക്കുന്നു. ഒരാളെ നിര്‍ത്തി അതൊക്കെ വൃത്തിയാക്കാമെന്ന് കരുതിയെങ്കിലും ആരെയും കിട്ടിയില്ല. ആയുധശേഖരങ്ങളില്‍ തപ്പിയപ്പോള്‍ അരിവാളിനു മൂര്‍ച്ച പോരാ...കരുവാന്റെ ആല തേടിയലഞ്ഞ് കണ്ടുപിടിച്ചെങ്കിലും കരുവാന്‍ വളരെ തിരക്കിലായിരുന്നു. കരുവാന്റെ ആലയുടെ പരിസരങ്ങളില്‍ പല മാധ്യമ പ്രവര്‍ത്തകരേയും കണ്ട് ഞാന്‍ അന്തം വിട്ടുപോയി. കരുവാനേയും ഇന്റര്‍വ്യു ചെയ്ത് പുതിയൊരു പംക്തി തുടങ്ങുന്നുണ്ടാവുമോ എന്ന് സംശയിച്ചു. ആരേയും നോക്കാതെ പണിയെടുക്കുന്ന കരുവാനോട് എന്റെ അരിവാളിന് മൂര്‍ച്ച കൂട്ടുന്ന കാര്യം സൂചിപ്പിച്ചു. ഈ ആഴ്ച മുഴുവന്‍ തിരക്കിലാണെന്നും കണ്ടില്ലേ റോഡരികില്‍ മാധ്യമ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നതെന്നും തിരിച്ചു ചോദിച്ചു. എനിക്ക് തീര്‍ത്തും മനസ്സിലാവാത്തതുകൊണ്ടോ, അറിവില്ലായ്മയുടെ അപാരതകൊണ്ടോ ഞാന്‍ ചോദിച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കരുവാന്റെ ആലയിലെന്തുകാര്യം? കരുവാന്‍ ആല ഉലയ്ക്കുന്നത് നിര്‍ത്തി എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു, പിന്നെ ഈ ചൂടുള്ള വാര്‍ത്തകളൊക്കെ ആവശ്യാനുസരണം വളച്ചൊടിക്കാന്‍ നിന്റെ ഡാഷ് വര്വോ! പുതിയ അറിവാള്‍ കിട്ടിയതുകൊണ്ട് തുരുമ്പിച്ച അരിവാളും കയ്യില്‍ പിടിച്ച് ഞാന്‍ തിരിച്ചു പോന്നു.







Monday, November 17, 2008

ലേബലുകളില്‍ അഭിരമിക്കുന്ന കപടബുദ്ധിജീവികള്‍ക്കൊരു കുറിപ്പ്

“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും, മതങ്ങളും, ദൈവങ്ങളും ചേര്‍ന്ന്
മണ്ണു പങ്കുവെച്ചു
മനസ്സു പങ്കുവെച്ചു“

മനുഷ്യന് പിന്നേയും സമയം ബാക്കിയുണ്ടായിരുന്നതുകൊണ്ട് അവന്‍ സാഹിത്യം തരം തിരിച്ച് ലേബലുകളുണ്ടാക്കി ഒട്ടിയ്ക്കാനിരുന്നു. കാര്യമായ ജീവിതാനുഭവങ്ങളോ, മാനുഷിക സ്നേഹമോ അതുമല്ലെങ്കില്‍ ഭാവനാ ലോകത്തിലെ കുഴിയാനകളെ ചിറകുകള്‍ മുളപ്പിച്ച് വര്‍ണ്ണതുമ്പികളാക്കി പറപ്പിക്കാനുള്ള ആവേശമോ ഇല്ലാത്ത ഒരു കൂട്ടം പുല്‍ക്കൂട്ടിലെ പട്ടികളെ പോലെയുള്ളവര്‍, സാഹിത്യലോകത്തെ പ്രതിഭകളെ തിരഞ്ഞുപിടിച്ച് ചാപ്പ കുത്തി തരം തിരിച്ചു. അതിനെ തുടര്‍ന്ന് നമ്മള്‍ ശ്രവിച്ച, ഗോചരമല്ലാത്ത ചില ലേബലുകളാണ് കാല്പനികം, ആധുനികം, ഉത്തരാധുനികം, അസ്തിത്വവാദം, പുരോഗമനവാദം, ആക്ഷേപഹാസ്യം, കറുത്ത ഹാസ്യം, ഇസ്ലാമിക സാഹിത്യം, ദളിത് സാഹിത്യം, പെണ്ണെഴുത്ത്, ആണെഴുത്ത് എന്നിവ. വരും കാലങ്ങള്‍ സാഹിത്യരംഗം ലേബലുകളൊട്ടിക്കുന്നവരുടേതായ് മാറിക്കൂടായ്കയില്ല. കാരണം നമുക്ക് ഇനിയും തരം തിരിക്കാനായ് എല്ലാ മതത്തിലും ജാതികളും, ഉപജാതികളും ഇഷ്ടം പോലെയുണ്ടല്ലോ. ഉദാഹരണത്തിന്, ബ്രാഹ്മണ സാഹിത്യം, അതില്‍ നമ്പൂതിരി സാഹിത്യം, ഭട്ടത്തിരിപ്പാട്, പോറ്റി, എമ്പ്രാന്തിരി മുതല്‍ അയ്യര്‍, അയ്യങ്കാര്‍ വരേയും, നായര്‍ സാഹിത്യത്തില്‍ മേനോന്‍, കുറുപ്പ്, പണിക്കര്‍, പിള്ള തുടങ്ങി വെളുത്തേടന്‍, വിളക്കിത്തല വരേയും, കൃസ്ത്യന്‍ സാഹിത്യത്തില്‍, റോമന്‍, മാര്‍ത്തോമ, ക്നാനായ, ലത്തീന്‍, യാക്കോബ, സുറിയാനി തുടങ്ങി എണ്ണമില്ലാത്തവയും, ഇസ്ലാമിക സാഹിത്യത്തില്‍ സുന്നി, ഷിയാ തുടങ്ങിയവയും അടങ്ങുന്ന ലേബലുകളുടെ നീണ്ട നിര. (ഇതില്‍ ഉള്‍പ്പെടുത്താത്ത അസംഖ്യം സമുദായക്കാര്‍ സദയം മാപ്പു നല്‍കുക, അവര്‍ക്ക് അതാതു സമയങ്ങളില്‍ ലേബല്‍ കിട്ടിയിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്)

ഇസ്ലാമിക സാഹിത്യമെന്നര്‍ത്ഥമാക്കേണ്ടത്, മുസ്ലീങ്ങള്‍ എഴുതുന്ന സാഹിത്യമാണോ അതോ മുസ്ലീം കേന്ദ്രകഥാപാത്രമായ രചനകളാണോ എന്ന് ചര്‍ച്ചകള്‍ നടത്താം. ലേബലുകളൊട്ടിച്ചു കഴിയുമ്പോള്‍ ആരാദ്ധ്യരായ വൈക്കം മുഹമ്മദ് ബഷീറും, എന്‍.പി.മുഹമ്മദും, യു.എ.ഖാദറും, മറ്റനേകം മുസ്ലീം പേരുകളുള്ള എഴുത്തുകാരും, ഉറൂബ്, എം.ടി എന്നീ അമുസ്ലീങ്ങളും ഇസ്ലാമിക സാഹിത്യത്തിന്റെ പീഠത്തില്‍ പ്രതിഷ്ഠിക്കപ്പെടുമോ? അതുപോലെ പൊന്‍‌കുന്നം വര്‍ക്കിയും, ചെമ്മനം ചാക്കോയുമൊക്കെ കൃസ്ത്യന്‍ സാഹിത്യകാരന്മാരാവുമോ, ജ്ഞാനപീഠ ജേതാക്കളായ തകഴിയും, എം.ടിയേയുമൊക്കെ ഒരേ സമയം നായര്‍, ദളിത്, ഇസ്ലാമിക് സാഹിത്യത്തിന്റെ വക്താക്കാളാക്കാമോ? എന്തായാലും അത്തരമൊരവസ്ഥ എത്ര ബീഭത്സമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കുറച്ചു പഴയ ലേബലുകളിലേക്കിറങ്ങി ചെല്ലുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയിലേക്ക് ഓടി വരുന്ന ഒരു ലേബലാണ് പുരോഗമന സാഹിത്യമെന്നത്.


പുരോഗമന സാഹിത്യം എന്ന ലേബല്‍ ഇറങ്ങുന്നതിനു മുമ്പുള്ള സാഹിത്യം എന്തായിരുന്നു? പുരോഗമനം പ്രത്യേകിച്ചേതെങ്കിലും കാലയളവില്‍ മാത്രം സംഭവിക്കുന്നതാണോ? അതാതു കാലങ്ങളില്‍ ഉണ്ടാകുന്ന ചിന്താധാരകള്‍ക്കനുസൃതമായി സാഹിത്യം മുമ്പ് പുരോഗമിച്ചിരുന്നില്ലെന്നാണോ അര്‍ത്ഥമാക്കേണ്ടത്. സാഹിത്യസൃഷ്ടി സ്രഷ്ടാവിന്റെ സ്വന്തം അനുഭവങ്ങളില്‍ നിന്നോ, മറ്റുള്ളവരുടെ അനുഭവങ്ങളറിഞ്ഞുകൊണ്ടുള്ള വികാരപ്രകടനമോ, തികച്ചും ഭാവനാത്മകമായതോ ആവാം. അതുമല്ലെങ്കില്‍ സൃഷ്ടി എഴുത്തുകാരന്റെ ഒരുപാടു അന്തഃസംഘര്‍ഷങ്ങളുടെ ബഹിര്‍സ്ഫുരണമാവാം. അതുകൊണ്ടുതന്നെ അത്തരമൊരു സൃഷ്ടിയില്‍ അതിന്റേതായ സൌന്ദര്യവും, പരുപരുപ്പുമൊക്കെ അനുഭവപ്പെട്ടുവെന്നു വരാം. പാടി പതിഞ്ഞ ഈണങ്ങളില്‍ നിന്നും, പറഞ്ഞു തഴമ്പിച്ച രചനാരീതിയില്‍ നിന്നുമൊക്കെ ഉള്ള ചുവടുമാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ ബുദ്ധിജീവികളാവാം പുരോഗമനസാഹിത്യമുദിച്ചുവെന്ന് പ്രസംഗിക്കാനും എഴുതാനും തുടങ്ങിയത്. അതുമല്ലെങ്കില്‍ നിലവിലുള്ളതും, മുന്‍‌കാലങ്ങളിലെ രചനകളും ചേര്‍ത്തുവെച്ച് പുരോഗമന സാഹിത്യം വേര്‍ത്തിരിച്ചെടുത്തതുമാവാം.


“അമ്മയെ തല്ലിയാലും രണ്ടു പക്ഷം” എന്നു പറഞ്ഞതുപോലെയാണ് സാഹിത്യത്തിലും. നിലവിലുള്ള ചട്ടക്കൂടുകള്‍ പൊളിച്ചെറിഞ്ഞ് നൂതനാശയങ്ങള്‍ പ്രകമ്പനം സൃഷ്ടിക്കുമ്പോഴാണ് പുരോഗമന സാഹിത്യം ഉദയം കൊള്ളുന്നതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, ഇതൊന്നും യാദൃശ്ചികമായ പരിവര്‍ത്തന പ്രക്രിയയല്ലെന്നും, മറിച്ച് പാശ്ചാത്യ ലോകത്തിന്റെ അനുകരണം മാത്രമാണെന്നും മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. ബോധപൂര്‍വ്വമായ ഒരു രചനയും സൌന്ദര്യാത്മകമായ സര്‍ഗ്ഗപ്രക്രിയയല്ലെന്നും, മറിച്ച് അബോധപൂര്‍വ്വമായ സൃഷ്ടിയുടെ ഉള്‍ക്കാമ്പിലാണ് സൌന്ദര്യമെന്നും ലേബല്‍ നിര്‍മ്മാതാക്കള്‍ ഉദ്ഘോഷിച്ചാല്‍ സാഹിത്യ വിദ്യാര്‍ത്ഥികളും, സാഹിത്യപ്രേമികളും, സാധാരണ എഴുത്തുകാരും പ്രാര്‍ത്ഥിക്കേണ്ടത് ഒന്നുമാത്രം. “ഇവര്‍ പറയുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ, ആമേന്‍.“


ഒരു കാര്യം നമുക്ക് നിസ്സംശയം പറയാം. നിലവിലുണ്ടായിരുന്ന ദൂഷ്യ വശങ്ങള്‍ക്കെതിരെ പ്രതികരിക്കാനും, പ്രതിഷേധത്തിന്റെ ശബ്ദം എല്ലാവരിലും എത്തിക്കുന്നതിനുമായ് സാഹിത്യശാഖകള്‍ ഉപയോഗിക്കപ്പെട്ടപ്പോഴാണ് ഒരു വിഭാഗം എഴുത്തുകാരെ ശ്രദ്ധിക്കാന്‍ ഇടയായത്. ഇന്ന് സൂര്യനു താഴെയുള്ള ഏതു വിഷയവും സാഹിത്യകാരന്‍ ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ആധുനിക സാഹിത്യം, ഉത്തരാധുനിക സാഹിത്യം, പുരോഗമനസാഹിത്യം തുടങ്ങിയ ലേബലുകള്‍ സാഹിത്യ സമുദ്രത്തില്‍ നീന്താന്‍ കഴിയാതെ അതിന്റെ അപാരത കണ്ട് അന്തം വിട്ട ചില നേരം കൊല്ലി എഴുത്തുകാരുടെ ലീലാവിലാസങ്ങള്‍ മാത്രം.


ഒരുകാലത്ത് കപട സാഹിത്യ ബുദ്ധിജീവികള്‍ക്കൊരു യൂണിഫോറമുണ്ടായി. അത് നീണ്ട താടിയും, മുടിയും, മുഷിഞ്ഞ വസ്ത്രവും, കുളിക്കാതിരിക്കലും, തോള്‍ സഞ്ചിയുമായിരുന്നു. നേരാം വണ്ണം താടി വളരാത്തവര്‍, ഊശാന്താടികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടാനും അതിബുദ്ധിമാന്മാരായ് ഞെളിയാനും ഇടവന്നൊരു കാലം. ഇത്തരം ബുദ്ധിജീവികളുടെ അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ടെന്നത് വംശനാശ ഭീഷണി അഭിമുഖീകരിക്കുന്ന ഒരു വര്‍ഗ്ഗത്തിനെ സാഹിത്യ വിദാര്‍ത്ഥികള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരക്കാരില്‍ നിന്നും നിര്‍ഗ്ഗമിച്ചിരുന്ന അക്ഷരങ്ങളെല്ലാം പുരോഗമന സാഹിത്യ ലേബലുകാര്‍ മുതല്‍ക്കൂട്ടായി കണക്കാക്കിയിരുന്നു. ചിലര്‍ കഞ്ചാവിന്റേയും, മയക്കു മരുന്നുകളുടേയും ലഹരിയില്‍ നിരര്‍ത്ഥകങ്ങളായ കുറേ പദസഞ്ചയങ്ങള്‍ പരസ്പര ബന്ധമില്ലാതെ കുത്തിക്കുറിച്ചപ്പോള്‍, “ഈ പായസത്തിനു കയ്പാണു സുഹൃത്തേ” എന്നു തുറന്നു പറയാന്‍ ചങ്കൂറ്റമില്ലാതെ, അതേറെ മധുരമുള്ളതാണെന്ന് കൊട്ടിഘോഷിച്ച് ഞങ്ങളും ബുദ്ധിജീവികള്‍ എന്ന് ഉളുപ്പില്ലാതെ തെളിയിച്ചവരാണ് നമ്മുടെ വിമര്‍ശകരിലേറെയും. കപട സാഹിത്യലോകത്തെ കിട്ടിയ സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ മറ്റു ചിലര്‍ “ഈ പായസത്തിന്റെ കയ്പ് അടിയന് ഇഷ്ടമാണെന്ന്“ ഘോഷിച്ച് കഴിയുകയും ചെയ്തു.


ഇപ്പോഴും മാദ്ധ്യമങ്ങള്‍ സജീവമായ് ചര്‍ച്ച ചെയ്യാനിഷ്ടപ്പെടുന്ന ഒന്നാണ് “പെണ്ണെഴുത്ത്“ എന്ന ലേബല്‍. ഇത് പത്രമാധ്യമങ്ങളില്‍ തെളിയുന്നതിനു മുമ്പ് നമ്മള്‍ ഉപയോഗിച്ചിരുന്ന, കേട്ടിരുന്ന, അല്ലെങ്കില്‍ പ്രചാരത്തിലിരുന്ന എഴുത്തുകളില്‍ ചിലത്, കേട്ടെഴുത്ത്, ചുരുക്കെഴുത്ത്, ആധാരമെഴുത്ത്, കണ്ണെഴുത്ത്, തലേലെഴുത്ത് എന്നൊക്കെയാണ്. പാവം എഴുത്തുകാര്‍, അവര്‍ എഴുതിക്കഴിഞ്ഞാല്‍ വായനക്കാരെ അവരുടെ ഇഷ്ടം‌പോലെ വായിക്കാനും, ആസ്വദിക്കാനും വിമര്‍ശിക്കുവാനും അനുവദിക്കാതെ, മേല്പറഞ്ഞ ചില കള്ളികളില്‍ ഒതുക്കി നിര്‍ത്തി സൃഷ്ടിയുടെ മാധുര്യം നിയന്ത്രണവിധേയമാക്കാനാണ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു സാഹിത്യകാരനായ് അറിയപ്പെടാന്‍ കഴിയാത്ത ഈ ലേബലൊട്ടിപ്പുകാര്‍ ശ്രമിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഈ ലോകം അത്ര പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് അറിയിക്കാനായ് പേരിനെങ്കിലും ഒരു ന്യൂനപക്ഷം സാഹിത്യസൃഷ്ടികളെ സശ്രദ്ധം വിലയിരുത്തുകയും, വങ്കത്തരങ്ങളേയും, തട്ടിപ്പുകളേയും തിരിച്ചറിഞ്ഞ് നിശിതമായ് വിമര്‍ശിക്കുകയും ചെയ്യുന്നു എന്നുള്ളത് ആശ്വാസകരമാണ്. രാജാവ് നഗ്നനാണെങ്കില്‍ അത് വിളിച്ചുപറയാനുള്ള ചങ്കൂറ്റം ഇക്കൂട്ടര്‍ പ്രകടിപ്പിക്കും എന്നു തന്നെ നമുക്ക് വിശ്വസിക്കാം. പെണ്ണെഴുത്തിനെ കുറിച്ച് എഴുതി വശം കെട്ടവര്‍ ഏറ്റവും നല്ല പെണ്ണെഴുത്തുകാരിയായി ഇനിയെങ്ങാനും വിലാസിനിയെ തിരഞ്ഞെടുത്ത് മരണാനന്തര ബഹുമതി കൊടുക്കുമോ എന്നോര്‍ത്ത് ഭയന്ന് നമുക്കു കഴിഞ്ഞുകൂടാം.


ഈയടുത്ത കാലം വരെ വിപ്ലവചിന്താധാരകള്‍ ഉള്‍ക്കൊള്ളുന്നവയോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ സാമൂഹിക പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നവയോ അതുമല്ലെങ്കില്‍ തൊഴിലാളി വര്‍ഗ്ഗത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്‍ലതോ ആയ സാഹിത്യ പ്രവര്‍ത്തനങ്ങളെയാണ് പുരോഗമന സാഹിത്യത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കിയത്. ഏതെങ്കിലും രാഷ്ട്രീയകോമരങ്ങളുടെ ആകര്‍ഷണ വലയത്തില്‍ പെട്ട് സൃഷ്ടി നടത്തുന്നവര്‍ പ്രത്യേക തരം ഉല്പന്നങ്ങളുണ്ടാക്കാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമാണ്. ഇത്തരം പ്രവണതകള്‍ വായനക്കാരെ സാഹിത്യത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മാത്രമേ സഹായിക്കുകയുള്ളു. സാഹിത്യം പുരോഗതിയിലേക്ക് ചുവടു വെക്കുവാന്‍ അതിനെ ഏതെങ്കിലും കള്ളികളിലൊതുക്കുന്ന സമ്പ്രദായങ്ങള്‍ ഇല്ലാതാവുക തന്നെ വേണം. ശ്രീ എം. ഗോവിന്ദന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.


“കവിത (കവിതയെന്നല്ല, നോവലായാലും, ചെറുകഥയായാലും, ലേഖനമായാലും ശരി) മനുഷ്യന്റെ സത്തയില്‍ നിന്ന്, അസ്ഥിത്വത്തിന്റെ അടിത്തട്ടില്‍ നിന്ന് പൊട്ടിക്കനിയുന്ന ഉറവാണ്. അവനെ മര്‍ദ്ദനത്തില്‍ നിന്നും വീര്‍പ്പുമുട്ടലില്‍ നിന്നും, പാരമ്പര്യത്തിന്റെ ചുക്കിച്ചുളിയലില്‍ നിന്നും വിമോചിപ്പിക്കുവാനുള്ള കരുത്തും, ഓജസ്സും അതിനുണ്ട്. ഈ സിദ്ധി പൂര്‍ണ്ണമായി പ്രയോഗിച്ചാല്‍ അതിന് സമൂഹത്തിന്റെ ഏത് ഇരുട്ടറയിലും കടന്നു ചെല്ലാനും അവിടെ പതിയിരിക്കുന്ന ഭൂതപ്രേത പിശാചുക്കളെ പുകച്ചു പുറത്തു ചാടിക്കാനും കഴിയും.”


സാഹിത്യ രംഗം മലീമസമാക്കുന്നവരുടെ കൂട്ടത്തില്‍ മാദ്ധ്യമങ്ങള്‍ക്കും നല്ലൊരു പങ്കുണ്ട്. ബ്ലോഗിലെഴുതുന്ന ഒരുപാടുപേര്‍ മറ്റു മാദ്ധ്യമങ്ങളിലും എഴുതുന്നവരാകാം. എങ്കിലും ഭൂരിപക്ഷം വരുന്ന ബ്ലോഗെഴുത്തുകാര്‍ മറ്റു മാദ്ധ്യമങ്ങളില്‍ എഴുതാന്‍ വൈമുഖ്യം കാട്ടുന്നതിന്റെ പ്രധാന കാരണം പത്ര മാദ്ധ്യമ മുതലാളിമാരുടേയും, എഡിറ്റര്‍മാരുടേയും ചിന്താഗതികളെ തിരിച്ചറിയുന്നതുകൊണ്ടു കൂടിയാവാം. പ്രശസ്തരുടെ സൃഷ്ടികള്‍ (അത് ചവറായാലും ശരി) നിരത്തി പബ്ലിസിറ്റിയിലൂടെ കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടാക്കുക എന്ന ഒറ്റ അജണ്ടയാണതിനു പിന്നില്‍. ആരെഴുതുന്നു എന്നതിനേക്കാള്‍ എന്തെഴുതുന്നു എന്നതിന് ഊന്നല്‍ നല്കാത്തിടത്തോളം കാലം സാഹിത്യ പുരോഗതി വെറും പാഴ്വാക്കായ് അവശേഷിക്കും. സാഹിത്യത്തിന്റെ വക്താക്കളെന്ന് സ്വയം മുദ്രകുത്തി അവരോധിക്കപ്പെടുന്നവര്‍ തന്താങ്ങളുടെ ലക്‍ഷ്യപ്രാപ്തിക്കായുള്ള ഉപകരണങ്ങളാക്കി സാഹിത്യത്തെ വാര്‍ത്തെടുക്കുമെന്ന് വാശിപിടിക്കുമ്പോള്‍ തീര്‍ച്ചയായും സാഹിത്യരംഗം ശോഷിക്കാനേ തരമുള്ളു.


ഓരോ കാലഘട്ടത്തിലും ആവിഷ്ക്കാര സമ്പ്രദായങ്ങള്‍ക്കു മാറ്റം സംഭവിച്ചീട്ടുണ്ട്. ജീവിതരീതിയില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ സാഹിത്യത്തിലും പ്രതിഫലിക്കുന്നത് സ്വാഭാവികം മാത്രമാണ്. അത് ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ എന്നുള്ളത് ഒരു ചര്‍ച്ചാവിഷയമാക്കേണ്ടതില്ല. ശാസ്ത്രത്തിലുണ്ടാകുന്ന പരീക്ഷണങ്ങള്‍ പോലെ മനുഷ്യന്‍ സാഹിത്യത്തിലും പരീക്ഷണങ്ങള്‍ നടത്താന്‍ ഒരുമ്പെടുമ്പോള്‍ അതിനെ കാലോചിതമായ മാറ്റമായി കാണാന്‍ കഴിയുകയാണു വേണ്ടത്. വരും കാലങ്ങളില്‍ മലയാള സാഹിത്യം കൂടുതല്‍ കരുത്തും, ഓജസ്സും നേടുമെന്ന ശുഭാപ്തി വിശ്വാസം ഉള്ള ഏതൊരുവനും ലേബലൊട്ടിക്കാന്‍ ഇരിക്കുന്ന സമയം സാഹിത്യ പാലാഴിയില്‍ നീന്തിത്തുടിച്ച് ആവോളം അമൃത് നുകരാന്‍ ഇടവരട്ടെ എന്ന് ആശംസിച്ചുകൊണ്ട്,


ഒരു ബോധപൂര്‍വ്വ രചന നടത്തിയ ലേബലില്ലാത്തവന്‍.

Saturday, May 03, 2008

വേറിട്ട ചിന്തകള്‍

രണ്ടു ദിവസം മുമ്പ് ഞാന്‍ എറണാകുളത്ത് പോയപ്പോള്‍ ഫെയര്‍ ഫാര്‍മയിലെ ശ്രീ മജീദുമായ് സംസാരിക്കാന്‍ ഇടയായി. ഞാന്‍ ബോംബെയിലായിരുന്നപ്പോള്‍ ശ്രീ എം.പി. നാരായണപിള്ള ധനം മാസികയില്‍ എഴുതിയ “എയ്ഡ്സ് രോഗികളെ കൊല്ലാനുള്ള ലൈസന്‍സ് അലോപ്പതി ഡോക്ടര്‍മാര്‍ക്കു മാത്രമേയുള്ളു” എന്ന ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചത് ശ്രീ മജീദിന്റെ പുതിയ കണ്ടുപിടുത്തമായ ഇമ്യൂണോക്യൂര്‍ എന്ന ആയുര്‍വ്വേദ മരുന്നിനെ കുറിച്ചായിരുന്നു. അതുകൊണ്ടു തന്നെ മജീദിനെ പരിചയപ്പെടണമെന്നും കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്നുമൊക്കെ ഞാന്‍ വിചാരിച്ചിരുന്നു. പിന്നീട് അദ്ദേഹവുമായ് അടുത്ത പരിചയം സമ്പാദിക്കാന്‍ എനിക്ക് സാധിച്ചു. നമ്മള്‍ മലയാളികളില്‍ ഭൂരിഭാഗവും ക്രാബ് സിന്‍ഡ്രോം ബാധിച്ചവരായതുകൊണ്ട് ആരുടെ പരീക്ഷണങ്ങളും, വിജയങ്ങളും അത്ര പെട്ടെന്നൊന്നും അംഗീകരിച്ചുകൊടുക്കാന്‍ നമുക്ക് മനസ്സുണ്ടാവുകയില്ല. ഞാനും അത്തരത്തില്‍ പെട്ട ഒരാളായതുകൊണ്ട് മജീദിന്റെ അവകാശവാദങ്ങളൊന്നും അത്ര പെട്ടെന്ന് അംഗീകരിച്ചുകൊടുക്കാന്‍ എന്റെ മനസ്സ് എളുപ്പത്തില്‍ വഴങ്ങിയിരുന്നില്ല. പക്ഷെ കേരളത്തിലെ ആദ്യത്തെ എയ്ഡ്സ് രോഗിയായ ചിത്രയുടെ കുഞ്ഞ് ജനിച്ചത് HIV പോസിറ്റീവ് ആയിട്ടാണ്. കൂടിയാല്‍ 3 മാസം ജീവിച്ചിരിക്കാനേ സാദ്ധ്യതയുള്ളുവെന്ന് അലോപ്പതി ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അവരുടെ മൊത്തം ചികിത്സയും ഏറ്റെടുത്ത് നടത്താന്‍ തയ്യാറായ മജീദ് വളരെ സംതൃപ്തിയോടെ അറിയിക്കുന്നു, ചിത്രയുടെ കുഞ്ഞ് പ്രിയങ്ക ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്നുവെന്ന്. അപ്പോള്‍ സ്വാഭാവികമായും ചോദിക്കാവുന്നത് ചിത്രയെന്തുകൊണ്ട് മരിച്ചു എന്നാണ്. അതൊക്കെ ഒരു സിനിമയിലെ അധോലോക പ്രവര്‍ത്തനങ്ങളേക്കാള്‍ ഭീകരതയോടെ അലോപ്പതി ലോകം അദ്ദേഹത്തിനു നല്കിയ പേടി സ്വപ്നങ്ങള്‍ വിവരിക്കുമ്പോള്‍ നടുക്കം നമ്മളേയും ബാധിക്കുന്നു. അതൊക്കെ കൂടുതല്‍ വിശദമാക്കുന്ന ഒരു പുസ്തകം നിശാഗന്ധി പബ്ലിക്കേഷന്‍- ഇവിടെ സത്യം നിലവിളിക്കുന്നു - എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നു. ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകനായിരുന്ന ജോജിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ദിവംഗതനായ പ്രൊഫ:എം.എന്‍. വിജയനാണ് അവതാരികയെഴുതിയിരിക്കുന്നത്.
ശ്രീ മജീദിന്റെ മരുന്നുകളൊക്കെ അലോപ്പതിയില്‍ മാറാരോഗങ്ങള്‍ എന്ന് മുദ്രകുത്തിയവക്കുള്ളതാണ്. ഉദാഹരണത്തിന്, എയ്ഡ്സ്, റുമാറ്റിക് ആര്‍ത്രൈറ്റ്സ്, ക്യാന്‍സര്‍, മുതലായവ. ഉത്തരവാദപ്പെട്ടവരുടെ മുന്നില്‍ HIV തന്റെ ശരീരത്തില്‍ കുത്തുവെക്കുന്നതിനു പോലും വെല്ലുവിളി നടത്തിയ ഈ മനുഷ്യനെ നമുക്കെങ്ങനെ അവഗണിക്കാനാവും. മരുന്നുകളൊക്കെ തടയുവാന്‍ അലോപ്പതിലോകം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടത് മൂന്നു മാസത്തിനുള്ളില്‍ മരുന്നുകളെ കുറിച്ച് പഠിച്ച് അതിന്റെ ഗുണനിലവാരം സുപ്രീം കോടതിയെ അറിയിക്കുവാനാണ്. അതിനുശേഷം പുഴയിലെ വെള്ളം പാലത്തിനടിയിലൂടെ എത്രയോ വട്ടം ഒഴുകിയിരിക്കുന്നു. ആര്‍, ആരെ സംരക്ഷിക്കുന്നുവെന്നത് ഇന്ന് പകല്‍ പോലെ വ്യക്തമായിരിക്കുന്നു.
എയ്ഡ്സിനും, ക്യാന്‍സറിനും ഒരേ മരുന്നുകള്‍ നല്കിക്കൊണ്ട് മരിക്കുന്നവനോട് യാതൊരു കാരുണ്യവും കാണിക്കാതെ അലോപ്പതി ലോകം കോടികള്‍ ഉണ്ടാക്കുന്നത് ആധുനിക വിദ്യാഭ്യാസം നേടിയെന്ന് അഹങ്കരിക്കുന്ന നമ്മളെല്ലാം സംതൃപ്തിയോടെ നോക്കി കാണുന്നുവെന്നത് ഒരു പക്ഷെ പ്രകൃതിയുടെ വികൃതിയായിരിക്കാം.
ചില വേറിട്ട ചിന്തകള്‍ നമുക്കീ ലേഖനത്തില്‍ വായിക്കാം.