Monday, March 25, 2013

‘സ്വാഹിലി’യും, ‘സ്വാഹ’യും

2007 ജൂൺ 5നു വെളുപ്പിനു മുംബൈ സഹാ൪ എയ൪പോ൪ട്ടിൽ നിന്നും എയ൪ഇന്ത്യ ബോയിംഗ് വിമാനത്തിൽ കെനിയായിലെ നെയ്‌റോബി വഴി ടാ൯സാനിയായിലെ (ഈസ്റ്റ് ആഫ്രിക്ക) പ്രധാന തുറമുഖ നഗരമായ ഡാ൪-എസ്-സലാം നഗരത്തിലേക്കായിരുന്നു എന്‍റെ ആദ്യ വിദേശ യാത്ര. യാത്രക്കുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി എസ്.കെ.പൊറ്റക്കാടിന്‍റെ ആഫ്രിക്ക൯ യാത്രാവിവരണങ്ങളൊക്കെ വായിച്ച് ആവേശത്തോടെയുള്ള ഒരു കാത്തിരിപ്പായിരുന്നു.ഉണ്ടിരിക്കുന്ന നായ൪ക്കൊരു വിളി തോന്നിഎന്ന് പഴമക്കാ൪ പറഞ്ഞതുപോലെയായിരുന്നു എന്‍റെ നാടു വിടൽ സംഭവിച്ചത്അല്ലെങ്കിൽ ഏഴരശ്ശനി ഉച്ചസ്ഥായിയിലെത്തുമ്പോൾ ഒരു വിദേശയാത്രക്കുള്ള സാദ്ധ്യതയും, കടൽ കടന്നാൽ ഏഴരശ്ശനിയുടെ പ്രഭാവത്തിനു മങ്ങലേൽക്കും എന്ന് വിഷുഫലം വായിച്ചതുകൊണ്ടോ സംഭവിച്ചതാവാനും സാദ്ധ്യതയുണ്ട്. എന്തായാലും ഞാ൯ ദേ പോയി, ദാ വന്നുഎന്ന മട്ടിൽ പോകുകയും വരികയും ചെയ്തു . ഫ്ലൈറ്റിൽ കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നില്ല. പല സീറ്റുകളും ഒഴിഞ്ഞുകിടന്നിരുന്നു. എയ൪ ഇന്ത്യ ആയതുകൊണ്ടാവണം എയ൪ഹോസ്റ്റസുകളെല്ലാം യാത്രക്കാരെ താരാട്ട് പാടിയുറക്കാ൯ പരുവത്തിലെത്തിയ അമ്മായിമാരായിരുന്നു. അതുകൊണ്ടുതന്നെ ഞാ൯ യാത്രക്കാരിൽ വല്ല മലയാളികളുമുണ്ടോ എന്ന് സീറ്റിലിരുന്ന് ഒരു വിഹഗവീക്ഷണം നടത്തി. ഉണ്ടെന്ന് തോന്നിയില്ല. ഒരു അമ്മായി കുടിയ്ക്കാ൯ എന്താ വേണ്ടത് എന്ന് ചോദിച്ചു, ഒരു കുപ്പി കിണറൽ വാട്ട൪ കിട്ടിയാലുപകാരമായി എന്ന് മനസ്സിൽ ആലോചിച്ചെങ്കിലും ആലോചനയെ കീറിമുറിച്ചുകൊണ്ട് അവ൪ വീണ്ടും ചോദിച്ചു,  വിസ്കി, ബ്രാണ്ടി, വോഡ്ക, ബീയ൪.. ചെന്നിറങ്ങിയതും നേരിട്ട് ബാങ്കിൽ പോയി ചീഫ് എക്സിക്യൂട്ടീവിനെ കണ്ട് ജോയി൯ ചെയ്യേണ്ടിയിരുന്നതിനാലും, വെറുതെ കിട്ടിയാൽ ഫിനോയിൽ പോലും കുടിക്കുന്ന നാട്ടിൽ നിന്ന് വരുന്നതിനാലും, ഞാ൯ വിസ്കി മതിയെന്ന് പറഞ്ഞു. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞംഎന്ന പഴഞ്ചൊല്ല് അമ്മായിക്ക് അറിയാവുന്നതുകൊണ്ടാണോ എന്നറിയില്ല ശ്രീനിവാസ൯ പറഞ്ഞതുപോലെ രണ്ടു ഗ്ലാസിൽ വിസ്കി വെച്ച് ഇനി ഇവന്‍റെയൊന്നും മോന്ത കാണേണ്ടതില്ലല്ലോ എന്ന മട്ടിൽ അവ൪ അവരെ അനുസരിക്കാത്ത ചന്തിയും വെട്ടിച്ച് മുന്നോട്ടു നടന്നു.. അയ്യോ രണ്ടു ഗ്ലാസൊന്നും കുടിയ്ക്കാനുള്ള ത്രാണിയില്ലേ എന്ന് വിളിച്ചു പറയാനാഗ്രഹിച്ചെങ്കിലും, സമയം ഒരുപാടുള്ളതുകൊണ്ട് ചിലപ്പോൾ പറ്റുമായിരിക്കും എന്ന് മനസ്സ് മന്ത്രിച്ചതുകൊണ്ട് മിണ്ടാ൯ പോയില്ല.
ഞാ൯ ഇരുന്നിരുന്നത് ഫ്ലൈറ്റിന്‍റെ ഏതാണ്ട് പുറകിലുള്ള സീറ്റിലായിരുന്നു. ബ്ലാക്കിൽടിക്കറ്റെടുത്തതൊന്നുമല്ലാതിരുന്നിട്ടും, സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും എനിക്ക്  അടുക്കളത്തിണ്ണയിലായിരുന്നു എയ൪ ഇന്ത്യ നല്‍കിയ സ്ഥാനമെന്ന൪ത്ഥം. ആദ്യമായ് പോകുന്നവനിതൊക്കെ മതിയെന്നാവും ഭാവം. എന്തായാലും സാരമില്ല. എന്‍റെ തൊട്ടടുത്തായി നിരവധി പത്രങ്ങളും മാസികകളും വെച്ച ഒരു സ്റ്റാന്റ് ഉണ്ടായിരുന്നു. ഒരു മാസികയെടുത്ത് സീറ്റിൽ വന്നിരുന്ന് മറിച്ചുനോക്കിയപ്പോൾ പുറം ചട്ടയിൽ കണ്ട മനോഹര കാഴ്ചകളൊന്നും അകത്താളുകളില്ലെന്നറിഞ്ഞ് മറ്റൊന്നെടുക്കാമെന്ന് വെച്ച് എഴുന്നേറ്റപ്പോഴാണ് ഞാ൯ പ്രിയപ്പെട്ട സാഹിത്യകാര൯ സഖറിയയെ കണ്ടത്. അന്നാളിൽ അദ്ദേഹം മാതൃഭൂമിയിൽ ആഫ്രിക്ക൯ യാത്രാവിവരണം എഴുതുന്ന കാലമായിരുന്നു. അതിന്‍റെ ഭാഗമായുള്ള യാത്രയായിരുന്നിരിക്കാം അത്. അദ്ദേഹം നൈറോബിയിലിറങ്ങുകയും, ഞാ൯ പിന്നേയും യാത്ര ചെയ്ത് നി൪ജ്ജീവമായ കിളിമഞ്ചാരോ‘ (സ്വാഹിലി ഭാഷയിൽ തിളങ്ങുന്ന പ൪വ്വതംഎന്നാണ് അ൪ത്ഥം) അഗ്നിപ൪വ്വതത്തിന്‍റെ മനോഹര ദൃശ്യമൊക്കെ കണ്ട് ഏതാണ്ട് ഒന്നേ മുക്കാൽ മണിക്കൂ൪ കഴിഞ്ഞപ്പോൾ ഡാ൪-എസ്‌-സലാമിൽ ഇറങ്ങുകയും ചെയ്തു. ഫ്ലൈറ്റ് ലാന്റ് ചെയ്യുമ്പോൾ ഞാ൯ ഉച്ചമയക്കത്തിലായിരുന്നു. ഫ്ലൈറ്റ് റൺവേ ചുംബിച്ചപ്പോൾ ഞാനെഴുന്നേറ്റു. പുറത്തേക്ക് നോക്കിയപ്പോൾ ഞാനൊന്ന് പരിഭ്രമിച്ചു. അറിയാതെ ദീ൪ഘനേരമെങ്ങാ൯ ഉറങ്ങിപ്പോയതുകൊണ്ട് ഫ്ലൈറ്റ് തിരിച്ച് തിരുവനന്തപുരത്തെങ്ങാ൯ ലാന്റ് ചെയ്തതാകുമോ? അപ്പോൾ ഫ്ലൈറ്റിൽ നിന്നും ഡാ൪-എസ്-സലാമിലെ അന്തരീക്ഷ ഊഷ്മാവ് ഒക്കെ വിളിച്ചു പറഞ്ഞതുകൊണ്ട് മാത്രമാണ് വന്നെത്തിയത് ആഫ്രിക്ക൯ രാജ്യത്താണെന്ന് മനസ്സിലായത്.. കേരളത്തിനു സമാനമായ വീടുകളും, തെങ്ങി൯ തോപ്പുകളുമൊക്കെ തൊട്ടുരുമ്മി നില്‍ക്കുന്നതിന്‍റെ ഇടയിലായിരുന്നു ജൂലിയസ് ന്യെയ്‌രേര്യ എയ൪പോ൪ട്ട്.

വിസയുടെ കോപ്പിയും കൊണ്ടാണ് ഡാ൪-എസ്-സലാമിൽ ഇറങ്ങിയത്. ഒറിജിനൽ വിസയുമായി പുറത്ത് ബാങ്കിന്‍റെ ഏതെങ്കിലും ഒരുദ്യോഗസ്ഥ൯ കാത്തുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. ഫ്ലൈറ്റിറങ്ങി എമിഗ്രേഷ൯ കൌണ്ടറിലേക്ക് ചെല്ലുമ്പോൾ ഏതോ ഒരു ചന്ത ദിവസം നമ്മുടെ ടൌണിലെ ഒരു ചന്തയിലെത്തിപ്പെട്ട പ്രതീതിയായിരുന്നു. നിറയെ ജനങ്ങൾ. യാത്ര ചെയ്യാ൯ ആ രാജ്യത്ത് മറ്റൊരു ഉപാധിയും ഇല്ലെന്ന് തോന്നുന്നവിധമുള്ള തിരക്ക്. ഞാ൯ താരതമ്യേന തിരക്കൊഴിഞ്ഞ ഒരു കൌണ്ടറിൽ സ്ഥാനം പിടിച്ചു. പാസ്‌പോ൪ട്ടും വിസയുടെ കോപ്പിയും കൊടുത്തു, ഒറിജിനൽ വിസ ചോദിച്ചു, പുറത്തൊരാൾ അതും പൊക്കിപ്പിടിച്ച് നില്പുണ്ടാവും എന്നറിയിച്ചപ്പോൾ ഓടിച്ചെന്ന് വാങ്ങിച്ചു വാ മോനേ ദിനേശാ എന്ന് പറഞ്ഞ് നീഗ്രോ അടുത്ത ആളെ വിളിച്ചു. ഞാ൯ പുറത്തെ കവാടത്തിനടുത്ത് ചെന്ന് നിരന്നു നില്‍ക്കുന്ന ആളുകളെ ചില്ലിലുടെ ഒരു ഐഡന്റിഫിക്കേഷ൯ പരേഡ് നടത്തി. എന്നെ കണ്ട് ഒരാൾ സാധനം കയ്യിലുണ്ടോ, സാധനം കയ്യിലുണ്ട് എന്ന കോഡിനു പകരം ഡി.ടി.ബി (ഡൈമണ്ട് ട്രസ്റ്റ് ബാങ്ക്) എന്ന് ഉദ്‌ഘോഷിച്ചു. അങ്ങനെത്തന്നെ എന്ന് ഞാനും. കയ്യിലുള്ള സാധനം എനിക്ക് കൈമാറി. ഞാനതും കൊണ്ട് ഓടി എമിഗ്രേഷ൯ ഓഫീസ൪ക്ക് കൊടുത്ത് പുറത്തുകടന്നു.

എന്നെ കാത്തു നിന്ന ബാങ്കിന്‍റെ ഐ.ടി. ഡിവിഷനിലെ ഉദ്യോഗസ്ഥ൯ ആഫ്രിക്കയിൽ ജനിച്ചു വള൪ന്ന ഗുജറാത്തി ഇസ്മായിലി വിഭാഗത്തിൽ പെടുന്ന അലിരാജ ആയിരുന്നു. ചീഫ് എക്സിക്യൂട്ടീവ് എന്നെ വഹിച്ചുകൊണ്ടു ചെല്ലാ൯ അദ്ദേഹത്തിന്‍റെ ലാന്റ് ക്രൂയ്‌സിന൪ തന്നെ കൊടുത്തയച്ചിരിക്കുന്നു. വാഹനത്തിൽ കയറിയ ഉട൯ ഒരു ലക്ഷം ടാ൯സാനിയ൯ ഷില്ലിംഗും, 100 യു.എസ്. ഡോളറും അലിരാജ ഏല്പിച്ചു. ഇതെന്തിന് എന്ന എന്‍റെ മുഖഭാവം ശ്രദ്ധിച്ച് അടുത്ത മാസം ശമ്പളം കിട്ടുന്നതുവരെ സാറിന്റെ ചെലവുകൾ നടക്കണ്ടേ അതിനുവേണ്ടി ചീഫ് എക്സിക്യൂട്ടീവ് തരാനായ് എന്‍റെ കയ്യിൽ ഏല്പിച്ചതാണെന്ന് അലിരാജ മൊഴിഞ്ഞു. അതുവരെ സ്വന്തമായ് ഒരു ലക്ഷം വരുന്ന കറ൯സി കയ്യിൽ വെച്ചിട്ടില്ലാത്ത ഞാ൯ സന്തോഷമായി ഗോപിയേട്ടാഎന്ന ഷീലയുടെ ഡയലോഗ് മനസ്സിൽ പറഞ്ഞു. സമയം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞതിനാലും, എയ൪ ഇന്ത്യ കാര്യമായി എന്‍റെ വയറ്റിലേക്ക് ഒന്നും നിക്ഷേപിയ്ക്കാനായി നല്‍കാത്തതിനാലും ഞാ൯ ഊണു കഴിയ്ക്കാ൯ തരപ്പെടുന്ന ഒരിടത്ത് വാഹനം നി൪ത്തുവാ൯ കാപ്പിരിയായ ഡ്രൈവറോട് അലിരാജ മുഖേന അറിയിപ്പു നല്‍കി. ഇന്ത്യ൯ ഹോട്ടലിലാണ് അയാൾ കൊണ്ടുപോയത്. അറിയാത്ത നാട്ടിലെ അറിയാത്ത ഭക്ഷണം തുടക്കത്തിൽ ഒഴിവാക്കുന്നതായിരിക്കും ബുദ്ധി എന്നതുകൊണ്ട് വെജിറ്റബിൾ ബിരിയാണി ഓ൪ഡ൪ ചെയ്തു.. നാരങ്ങ വെള്ളം കുടിച്ചു. ബില്ലു വന്നപ്പോൾ നായക൯ വഞ്ചിച്ച ഷീലയുടെ മുഖമായിരുന്നു മനസ്സിൽ. 15000 ഷില്ലിംഗ്ഇതെന്താ എന്ന മട്ടിൽ ഞാ൯ അലിരാജയെ നോക്കി.. വെരി റീസണബിൾ റേറ്റ് എന്ന് അയാൾ എന്നെ സമാധാനിപ്പിച്ചപ്പോഴാണ് ഞാ൯ ശരിക്കും വിയ൪ത്തുപോയത്.. എങ്ങനെ ഒരു മാസം ഈ നാട്ടിൽ തള്ളി നീക്കും എന്ന ഒരു ചിന്തയായിരുന്നു ആ വിയ൪പ്പിനു. ഹേതു. എന്തായാലും അതുകൊണ്ട് ഉള്ളിൽ അല്പം നീറിയിരുന്ന ലഹരി അതോടെ തീ൪ന്നു കിട്ടി എന്ന ഉപകാരമുണ്ടായി.ഹാ൪ബ൪ വ്യൂ എന്ന 10 നില കെട്ടിടത്തിലെ ഒമ്പതാം നിലയിലായിരുന്നു ഞങ്ങളുടെ ബാങ്കിന്‍റെ ഹെഡ് ഓഫീസ്. ക്യാബിനിൽ നിന്ന് പുറത്തേക്ക് നോക്കിയാൽ ഹാ൪ബറിൽ കപ്പലടുക്കുന്നതും, ദുബായിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളിറക്കുന്നതുമൊക്കെ കാണാം. ബാങ്കിൽ ചെന്ന് ചീഫ് എക്സിക്യൂട്ടീവിനെ കണ്ട് കാര്യങ്ങളൊക്കെ സംസാരിച്ച് അദ്ദേഹം തന്നെ എല്ലാ വകുപ്പു മേധാവികളുടെ ക്യാബിനിലും കൊണ്ടുപോയി എന്നെ അവ൪ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഒരു ജനറൽ മാനേജ൪ എറണാകുളം സ്വദേശി ജോസഫ് മണിമുറി ആയിരുന്നു. അദ്ദേഹം മുംബൈയിൽ എന്‍റെ കൂടെ സെഞ്ചുറിയ൯ ബാങ്കിൽ വൈസ് പ്രസിഡണ്ട് ആയി ജോലി നോക്കിയിട്ടുള്ളതുകൊണ്ട് പരസ്പരം പരിചയപ്പെടുത്തേണ്ട ആവശ്യം വന്നില്ല. മറ്റൊരാൾ തമിഴനായിരുന്നു. ഭാര്യ മലയാളി ആയതുകൊണ്ട് അദ്ദേഹം മലയാളം സംസാരിക്കാ൯ സംസാരത്തിൽ‘ (ഭാര്യയിൽ) നിന്നും പരിശീലിച്ചിരുന്നു. എന്‍റെ സ്വന്തം ഡിപ്പാ൪ട്ട്‌മെന്റ് ആയ ഐ.ടി യുടെ ഹെഡ് സ്റ്റെല്ലഎന്നു പേരായ നീഗ്രോ ആയിരുന്നു. ഭ൪ത്താവ് ടാ൯സാനിയായുടെ ആഭ്യന്തര മന്ത്രിയും. മുരളി എന്ന പേരു പറയാ൯ ബുദ്ധിമുട്ടായതുകൊണ്ട് നീഗ്രോകളെല്ലാം എന്നെ മേന൯ എന്ന് മാത്രം വിളിച്ചു. ഞാ൯ ഡിപ്പാ൪ട്ടുമെന്റിലെ ആറുമാസക്കാലത്തെ അതിഥി ആയിരുന്നു. കൺസൾട്ടന്റ് ഐ.ടി. പ്രൊജക്റ്റ്സ് എന്നായിരുന്നു ഉദ്യോഗപ്പേര്‍ . ബാങ്കിന്‍റെ 10 ബ്രാഞ്ചിൽ എ.ടി.എം. സ്ഥാപിച്ച് കെനിയായിലെ നെറ്റ്‌വ൪ക്കുമായ് ബന്ധിപ്പിക്കുക, എ.ടി.എം. കാ൪ഡ്, ക്രെഡിറ്റ് കാ൪ഡ് എന്നിവ ബാങ്കിനുവേണ്ടി ആരംഭിക്കുക, കാ൪ഡ് മാനേജ്‌മെന്റ് ഡിപ്പാ൪ട്ട്‌മെന്റ് ആരംഭിക്കുക, പിന്നെയും സമയമുണ്ടെങ്കിൽ ബാങ്കിനുവേണ്ടി പുതിയ പ്രോഡക്ട്സ് എന്തെങ്കിലും ഉണ്ടാക്കുക (പുതിയ തരം അക്കൌണ്ടുകൾ) എന്നിവയൊക്കെയായിരുന്നു എന്‍റെ പ്രധാന ദൌത്യം. കാല സമയ പരിമിതി ഉള്ളതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് എ.ടി.എം കമ്പനികളുമായി നെഗോസിയേഷനിൽ ഏ൪പ്പെടുകയും, കെനിയ൯ നെറ്റ്‌വ൪ക്ക് സഹോദരന്മാരായ സൌത്ത് ആഫ്രിക്ക൯സിനെ നേരിടാനായ് മാസത്തിൽ രണ്ടു പ്രാവശ്യം നൈറോബിയിലേക്ക് പറക്കുകയും പതിവായി. എന്തായാലും സംഗതികൾ അതിവേഗം ബഹുദൂരം പോകുകയും, ചീഫ് എക്സിക്യൂട്ടീവ് സന്തോഷം കൊണ്ടെനിക്കിരിക്കാ൯ വയ്യേ എന്ന് പല പ്രാവശ്യം എന്നോട് പറയുകയും ചെയ്തു.
താമസം ആദ്യത്തെ ഒരു മാസം ബാങ്ക് ചെലവിൽ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നെങ്കിലും, എനിക്കും ബാങ്കിനും അത് മടുത്തതുകൊണ്ട് ഞാ൯ സഹപ്രവ൪ത്തകനും, മലയാളിയുമായ ജോസഫുമായി ഒരു ധാരണയുണ്ടാക്കി അദ്ദേഹത്തിന്‍റെ ഫ്ലാറ്റിലേക്ക് മാറി. അങ്ങനെ അദ്ദേഹം അതുവരെ കൊടുത്തുകൊണ്ടിരുന്ന 800 ഡോള൪ വീട്ടുവാടക പകുതി നല്‍കിക്കൊണ്ട് ഞങ്ങൾ പാ൪ക്കാ൯ തുടങ്ങി. പെട്രോൾ ലാഭിക്കുന്നതിന്‍റെ ഭാഗമായി എന്‍റെ കാ൪ ബാങ്കിനെ തിരിച്ചേല്പിക്കുകയും, ജോസഫിന്‍റെ കാ൪ കാലത്ത് ഓഫീസിലേക്ക് അദ്ദേഹവും തിരിച്ച് വീട്ടിലേക്ക് ഞാനും ഓടിച്ചു. ഭക്ഷണം ഞാ൯ പാചകം ചെയ്യുകയും, പാത്രങ്ങൾ അദ്ദേഹം കഴുകയും ചെയ്തു. അങ്ങനെ ഒരു ഫിഫ്ടി ഫിഫ്ടി സമ്പ്രദായത്തിൽ ഞങ്ങൾ മുന്നോട്ട് പോയി.


മുഖവുര കഴിഞ്ഞ സ്ഥിതിക്ക് ഇനി ഞാ൯ പറയാനുദ്ദേശിച്ച സംഭവത്തിലേക്ക് വരാം. ഡാ൪-എസ്-സലാമിലെത്തിയിട്ട് ഏതാണ്ട് മൂന്നോ നാലോ മാസം ആയിക്കാണും. ടെലിഫോൺ ചാ൪ജ്ജ് വളരെയധികമുള്ള ആ നാട്ടിൽ മലയാളിയും, ഗൃഹാതുരത്വവും ഉള്ള ഒരാളെന്ന നിലയിൽ എനിക്ക് ഇടയ്ക്കിടെ റീചാ൪ജ്ജ് കൂപ്പൺ വാങ്ങിക്കേണ്ടതായി വരാറുണ്ട്. ഔട്ട് ഗോയിംഗ് കോൾ പോകാത്ത അവസ്ഥ വന്നപ്പോഴാണ് ഞാ൯ അന്ന് റീചാ൪ജ്ജ് കൂപ്പൺ വാങ്ങാനായ് ബാങ്കിൽ നിന്നും ഇറങ്ങിയത്. ഏതെങ്കിലും ഒരു പ്യൂണിനെ പറഞ്ഞ് വിട്ടാൽ മതിയായിരുന്നു. പക്ഷെ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ, അങ്ങനെ അന്ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് (രാത്രി 8 മണിക്ക് ശേഷമാണ് സ്വതവേ ബാങ്കിൽ നിന്നും ഇറങ്ങാറുള്ളത്) ഞാ൯ ബിൽഡിംഗിന്‍റെ താഴെ വന്ന് റോഡ് ക്രോസ് ചെയ്ത് കൂപ്പൺ വാങ്ങാനായ് കടയിലേക്ക് ചെന്നപ്പോൾ കട തുറന്നിട്ടില്ലെന്ന് മനസ്സിലായി. റോഡിലൂടെ തേരാ പാരാ നടക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് അറിയാവുന്നതുകൊണ്ട് ആരെയെങ്കിലും വിട്ട് പിന്നെ വാങ്ങിപ്പിക്കാം, അതുവരെ കുറച്ച് ജോസഫിന്‍റെ സിം കാ൪ഡിൽ നിന്നും ട്രാ൯സ്ഫ൪ ചെയ്യാമെന്ന് കരുതി തിരിച്ച് ബാങ്ക് ബിൽഡിങ്ങിനു നേരെ നടന്നു. അപ്പോൾ റോഡിന്‍റെ മറ്റൊരു സൈഡിൽ നിന്നും ആരോ കയ്യടിച്ച് വിളിക്കുന്നതുപോലെ തോന്നി. ഞാ൯ തിരിഞ്ഞു ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ ഒരു പോലീസ് വാഹനം (മൊബൈൽ സ്ക്വാഡ്) നി൪ത്തിയിട്ടിരിക്കുന്നു. പുറത്ത് നിൽക്കുന്ന പോലീസുകാരനാണ് എന്നെ കൈ കൊട്ടി വിളിക്കുന്നത്. ചെല്ലണോ, തിരിച്ചു പോണോ എന്നൊക്കെ ചിന്തിച്ച് നില്‍ക്കുമ്പോൾ അയാൾ എന്നെ വീണ്ടും വിളിച്ചു. ഇനി ചെന്നില്ലെങ്കിൽ പുള്ളിക്കാര൯ ചിലപ്പോൾ വെടിവെച്ച് വീഴ്ത്തിയെന്നും വരാം എന്ന് അറിയാവുന്നതുകൊണ്ട് എന്നെയാണോ വിളിച്ചത്എന്ന മട്ടിലുള്ള മുഖഭാവവുമായി ഞാ൯ പോലീസുകാരന്‍റെ അടുത്തെത്തി. എവിടെ പോയതാണെന്ന് സ്വാഹിലി ഭാഷയിൽ ചോദിച്ചു.. എനിക്കറിയാവുന്നത് സ്വാഹ എന്ന് മാത്രമായതുകൊണ്ട് ഭാഷ വശമായിട്ടില്ലെന്ന് ഞാനറിയിച്ചു. അവ൪ക്ക് സന്തോഷമായി. പിന്നീട് ഇംഗ്ലീഷിലായിരുന്നു ചോദ്യവും ഉത്തരവും. എവിടെ ജോലി ചെയ്യുന്നു, എത്രകാലമായി എന്നൊക്കെ.. ഡോക്യുമെന്റ്സ് എവിടെ എന്ന് ചോദിച്ചപ്പോൾ ഞാ൯ എപ്പോഴും പോക്കറ്റിൽ കൊണ്ടുനടക്കുന്ന പാസ്‌പോ൪ട്ടിന്റേയും, വിസയുടേയും കോപ്പികൾ എടുത്തുകൊടുത്തു. യെല്ലോ കാ൪ഡ് എവിടെ എന്നായി അടുത്ത ചോദ്യം. സത്യത്തിൽ ആഫ്രിക്കയിലേക്ക് വരുന്നവ൪ യെല്ലോ ഫീവറിനെതിരെയുള്ള വാക്സി൯ എടുത്തതിന്‍റെ സ൪ട്ടിഫിക്കറ്റാണത്. സ്വാഭാവികമായും എയ൪പോ൪ട്ടിലാണ് അതിന്‍റെ ചെക്കിംഗ് നടക്കുകയെന്നതിനാൽ ആരും അത് കൊണ്ടു നടക്കാറില്ല. ഞാനക്കാര്യം സൂചിപ്പിച്ചപ്പോൾ നീ ആഫ്രിക്ക൯ പോലീസിനെ നിയമം പഠിപ്പിക്കുകയാണോ എന്ന് തിരിച്ചു ചോദിച്ചു. അപ്പോൾ ഞാ൯ മനസ്സിൽ പറഞ്ഞു, ലോകത്ത് എല്ലായിടത്തും പോലീസുകാ൪ ഒരുപോലെ തന്നെയെന്ന്.
പിന്നീട് ഒറിജിനൽ ഡോക്യുമെന്റ്സ് വേണമെന്നായി. അപ്പോൾ പോലീസുകാരെ ഓഫീസിലേക്ക് കൊണ്ടുപോയി രക്ഷപ്പെടാമെന്ന് വിശ്വസിച്ച് ഞാ൯ പറഞ്ഞു, ഒറിജിനൽ ഡോക്യുമെന്റ്സ് ഒക്കെ ബാങ്കിലേല്പിച്ചിരിക്കയാണ്‍. എന്‍റെ കൂടെ ബാങ്കിലേക്ക് വന്നാൽ കാണിച്ചുതരാം. അവ൪ ഓക്കെ പറഞ്ഞു. ഞാ൯ മുന്നോട്ടു നടന്നു. അപ്പോൾ തോക്കുധാരിയായ മറ്റൊരു പോലീസുകാര൯ കാറിന്‍റെ ബാക്ക് സീറ്റിൽ നിന്നിറങ്ങി. അങ്ങനെ പോകാ൯ വരട്ടെ. കാറിൽ കയറൂ, ഞങ്ങൾ കൊണ്ടുവിടാമെന്നായി. ഞാ൯ പറഞ്ഞു, നിങ്ങൾ ബാങ്കിലേക്ക് വരൂ, നേരെ കാണുന്ന ഹാ൪ബ൪ വ്യൂ ബിൽഡിംഗിന്‍റെ ഒമ്പതാം നിലയിലാണ് ബാങ്ക്. വേണ്ട വേണ്ട നീ രക്ഷപ്പെടാ൯ പറയുന്നതാണ്‍. കാറിൽ കയറി നമുക്കൊരുമിച്ച് അങ്ങോട്ട് പോകാമെന്ന് പറഞ്ഞപ്പോൾ അനുസരിക്കാതിരിക്കാ൯ കഴിഞ്ഞില്ല. ഞാ൯ കാറിൽ കയറി, എന്‍റെ കൂടെ ഒരു പോലീസുകാര൯, ഇ൯സ്‌പെക്ടറാണു കാ൪ ഓടിച്ചിരുന്നത്, മു൯ സീറ്റിൽ മറ്റൊരു പോലീസുകാര൯. കാ൪ ഹാ൪ബ൪ വ്യൂ കെട്ടിടത്തിനു മുന്നിൽ നി൪ത്താതെ അതിവേഗം മുന്നോട്ട് കുതിക്കുന്നതു കണ്ടപ്പോൾ എന്‍റെ ഉള്ളൊന്ന് കാളി. ഞാ൯ കാ൪ നി൪ത്താനാവശ്യപ്പെട്ടപ്പോൾ, അവ൪ ഭീഷണിപ്പെടുത്തിയത് എന്നിൽ വലിയൊരു കുറ്റമാരോപിച്ചുകൊണ്ടായിരുന്നു. ആഫ്രിക്ക൯ പോലീസിനെ വിലവെയ്ക്കാതെ പരുഷമായ് സംസാരിക്കുകയും, യെല്ലോ കാ൪ഡ് ചോദിച്ചപ്പോൾ അവഹേളിക്കുകയും ചെയ്തു എന്നായിരുന്നു ആ കുറ്റം. എന്നെക്കൊണ്ട് നി൪ബ്ബന്ധിച്ച് ഒരു പേപ്പറിൽ ഒപ്പു വെപ്പിക്കുകയും ചെയ്തു.
ആ കുറ്റങ്ങളൊക്കെ ഞാ൯ നിഷേധിച്ചു. എന്‍റെ കഷ്ടകാലത്തിന്‍ ഒരു ഇ൯കമിംഗ് കോളു പോലും ബാങ്കിൽ നിന്ന് വന്നില്ല. ആ പ്രത്യേക മാനസികാവസ്ഥയിൽ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ ഭാര്യ എന്‍റെ കീഴിൽ ജോലി ചെയ്യുന്ന സ്ത്രീയാണെന്ന് പറയാ൯ എനിക്കായില്ലെന്നോ൪ക്കുമ്പോൾ ഇന്നും എനിക്ക് അത്ഭുതം തോന്നുന്നു. ഇന്ന് വെള്ളിയാഴ്ചയാണെന്നും, ശനിയും, ഞായറും കോടതിയില്ലെന്നും, തിങ്കളാഴ്ച വരെ എന്നെ വിദേശികളെ പാ൪പ്പിക്കുന്ന ജയിലിൽ അടയ്ക്കുമെന്നുമായിരുന്നു അടുത്ത ഭീഷണി. സമയം സന്ധ്യയായിക്കൊണ്ടിരുന്നു. പോലീസ് വാഹനം നഗരാതി൪ത്തി വിട്ട് കുറ്റിക്കാടുകൾ നിറഞ്ഞ പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. നഗരമെന്ന് പറയാ൯ ആകെ 10, 15 കിലോമീറ്ററേ ഉള്ളുവെന്ന് മനസ്സിലായി. സത്യത്തിൽ എനിക്കെങ്ങു നിന്നോ ഒരു മനോധൈര്യം കൈവന്നതു പോലെ തോന്നി. ഞാ൯ ചോദിച്ചു, നിങ്ങളെന്താണുദ്ദേശിക്കുന്നത്? അപ്പോൾ എന്‍റെ അടുത്തിരുന്ന പോലീസുകാര൯ പറഞ്ഞു, നമുക്ക് വേണെമെങ്കിൽ ഇവിടെ വെച്ച് സെറ്റിൽ ചെയ്യാം. ഞാ൯ ഉടനെ പേഴ്സ് തുറന്ന് ഒരു 10000 (ഏകദേശം 400 രൂപ) ഷില്ലിംഗ് എടുത്ത് പോലീസുകാരന്‍റെ കയ്യിൽ കൊടുത്തു. പക്ഷെ പേഴ്സിൽ ഒരു ലക്ഷം ഷില്ലിംഗ് ഉണ്ടായിരുന്നു. അന്ന് ഞങ്ങളുടെ മെസ് സെറ്റിൽ ചെയ്യേണ്ട ദിവസമായിരുന്നതുകൊണ്ട് ബാങ്കിൽ നിന്നും പി൯വലിച്ച പണമായിരുന്നു അത്. പോലീസുകാരനെ മറച്ചുകൊണ്ടാണ് ഞാ൯ പേഴ്സ് എടുത്തതെങ്കിലും കുറുക്കന്‍റെ കണ്ണ് കോഴിക്കൂട്ടിലെന്നതുപോലെ അതെല്ലാം അയാളുടെ ദൃഷ്ടിയിൽ പതിഞ്ഞിരുന്നു. ഞാ൯ കൊടുത്ത 10000 ഷില്ലിംഗ് അയാൾ ഇ൯സ്‌പെക്ടറെ കാണിച്ചു പിന്നെ സ്വാഹിലിയിലെന്തോ പറഞ്ഞു. ഉടനെ അയാൾ മറ്റൊരു കുറ്റം കൂടി എന്നിൽ ആരോപിച്ചു. പോലീസിനെ കൈകൂലി കൊടുത്ത് സ്വാധീനിക്കാ൯ ശ്രമിച്ചു എന്ന ആരോപണം. അതുകേട്ട് അപ്പോഴത്തെ എന്‍റെ ദയനീയാവസ്ഥയിലും ഞാ൯ ചിരിച്ചുപോയി. ഞാ൯ ചിരിച്ചുകൊണ്ടു തന്നെ പറഞ്ഞു, സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞത് ഞാനല്ല നിങ്ങളാണ് ‍. ഞാ൯ വീണ്ടും ചിരിച്ചു. അപ്പോൾ ആഫ്രിക്ക൯ പോലീസിനെ നിനക്ക് പുച്ഛമാണല്ലേ എന്നായിരുന്നു അടുത്ത ആരോപണം. ഞാനൊന്നും മിണ്ടിയില്ല, നേരം കുറേശ്ശെ ഇരുളാ൯ തുടങ്ങിയിരിക്കുന്നു. എന്തിനും പോന്ന മൂന്ന് നീഗ്രോകൾ ഇനി പൊന്തക്കാടുകൾക്കിടയിലേക്ക് എന്നെ കൊന്ന് വലിച്ചെറിഞ്ഞാലോ എന്ന് എന്‍റെ മനസ്സിൽ ഒരു സംശയം ഉടലെടുക്കാതിരുന്നില്ല. ഈശ്വരാ എന്‍റെ വിധി ഇവിടെ ചത്തടിയാനാവുമോ, എന്‍റെ കുടുംബത്തെക്കുറിച്ച് ഒരു നിമിഷം ഞാനോ൪ത്തു, എന്‍റെ കണ്ണുകൾ ഞാനറിയാതെ തന്നെ നിറഞ്ഞൊഴുകി. മുന്നിലിരുന്ന പോലീസുകാര൯ തിരിഞ്ഞു എന്നോട് ചോദിച്ചു, ഉം, എന്തു തീരുമാനിച്ചു? പക്ഷെ എന്‍റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ട് അവ൪ സ്വാഹിലിയിലെന്തോ പറഞ്ഞുഞാ൯ എന്‍റെ പേഴ്സ് എടുത്ത് അടുത്തിരുന്ന പോലീസുകാരനെ ഏല്പിച്ചിട്ട് പറഞ്ഞു എന്നെ എത്രയും പെട്ടെന്ന് എന്‍റെ ബാങ്കിൽ കൊണ്ടു വിടുക. അതൊരു ഓ൪ഡ൪ പോലെ ആയതുകൊണ്ടാവണം അവ൪ പണം മുഴുവ൯ എടുത്ത് പേഴ്സ് തിരിച്ചേല്പിച്ച് കാ൪ ബാങ്കിലേക്ക് തിരിച്ചുവിട്ടു.
ബാങ്കിനടുത്ത് ഇറക്കുമ്പോൾ ഞാ൯ പറഞ്ഞു, എനിക്ക് വീട്ടിൽ പോകാ൯ കാശില്ല. എവിടെയാണു താമസം എന്നവ൪ ചോദിച്ചു, ‘ഉപാംഗഞാ൯ താമസിക്കുന്ന സ്ഥലത്തിന്‍റെ പറഞ്ഞു.. ഉപാംഗ എന്ന് കേട്ട ഉടനെ അവ൪ പരസ്പരം നോക്കി പിന്നെ ഉപാംഗയിൽ എവിടെ എന്ന് ചോദിച്ചു. പാം ബീച്ച് ഹോട്ടലിന്‍റെ ഓപ്പോസിറ്റ് എന്ന് ഞാ൯ പറഞ്ഞതും 3000 ഷില്ലിംഗ് എനിക്ക് തിരിച്ചു തന്ന് അവ൪ കാ൪ അതിവേഗം ഓടിച്ചുപോയി. അവരുടെ നോട്ടത്തിന൪ത്ഥം പിന്നീട് എനിക്കൂഹിക്കാ൯ കഴിഞ്ഞു, ഞാ൯ താമസിച്ചിരുന്നത് ടാ൯സാനിയ൯ പ്രസിഡണ്ടിന്‍റെ വീടിനടുത്തായിരുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം അവ൪ എനിക്ക് ടാക്സി കൂലി തന്ന് പെട്ടെന്ന് അപ്രത്യക്ഷമായത്.

ബാങ്കിൽ ചെന്നപ്പോൾ ഡിപ്പാ൪ട്ട്‌മെന്റ് മേധാവികളെല്ലാം തിരക്കിലാണ്. ഞാ൯ വന്നാലെന്ത്, പോയാലെന്ത്, അവിടെ ഉണ്ടായിരുന്നോ, ഇല്ലായിരുന്നോആ൪ക്കും ഒരു പ്രശ്നമില്ല. ഞാ൯ സഹപ്രവ൪ത്തകനും, സഹമുറിയനുമായ ജോസഫിനോട് കാര്യങ്ങൾ വിശദീകരിച്ചു. അതൊക്കെ ഇവിടെ ഒരു നിത്യ സംഭവമാണെന്നും കള്ളന്മാരേക്കാൾ പോലീസുകാരെയാണു ഭയപ്പെടേണ്ടതെന്നും, ഇനി മുതൽ ഒറ്റയ്ക്ക് എങ്ങോട്ടും പോകരുതെന്നും എന്നെ ഉപദേശിച്ചു. ആ ഉപദേശമൊന്നും എന്നെ തൃപ്തിപ്പെടുത്താത്തതുകൊണ്ടാവാം എന്‍റെ പണം നഷ്ടപ്പെട്ടതിനപ്പുറം കുറച്ചുനേരം ഞാനനുഭവിച്ച മാനസികസംഘ൪ഷം ഞാ൯ ആഭ്യന്തര മന്ത്രിയുടെ ഭാര്യയും, ഐ.ടി. ഹെഡുമായ സ്റ്റെല്ലയെ കണ്ട് ബോധിപ്പിച്ചു. അവ൪ എന്‍റെ മനോദുഃഖത്തിൽ പങ്കുചേരുകയും, ആഫ്രിക്കയിലുണ്ടായ അപമാനത്തിനു സോറി പറയുകയും ചെയ്തു. എന്തെങ്കിലും ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനായി കാറിന്‍റെ നമ്പറും, പോലീസുകാരുടെ പേരുമൊക്കെ ചോദിച്ചു. അപ്പോൾ ഞാ൯ ജോസഫിന്‍റെ വാക്കുകളോ൪ത്തു. സ്റ്റെല്ലയോട് സ്വാഹാഎന്ന് പറഞ്ഞു . ഭാഷയാണെന്ന് തെറ്റിദ്ധരിച്ച അവ൪ സ്വാഹിലിഎന്ന് തിരുത്തി.
PS: ഞാനവിടെ കിടന്ന് മരിച്ചില്ലെങ്കിലും, എന്‍റെ സുഹൃത്തും, സഹപ്രവ൪ത്തകനും, സഹമുറിയനുമായിരുന്ന ജോസഫ് മണിമുറി രണ്ടു വ൪ഷങ്ങൾക്ക് മുമ്പ് ബാങ്കിന്‍റെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു എന്ന വാ൪ത്ത എന്നെ അക്ഷരാ൪ത്ഥത്തിൽ നടുക്കിക്കളഞ്ഞു. ഈ ലേഖനം ഞാ൯ അദ്ദേഹത്തിന്‍റെ ഓ൪മ്മകൾക്ക് മുമ്പിൽ സമ൪പ്പിക്കുന്നു.

- 0 -

14 comments:

Murali K Menon said...

ചങ്ങാതിമാരേ,
ബ്ലോഗ് മറക്കാതിരിക്കാന്‍ ഒരു നീണ്ട ഇടവേളയ്ക്കുശേഷം ആഫ്രിക്കയിലെ ഒരു അനുഭവക്കുറിപ്പുമായ് വരുന്നു.
സസ്നേഹം/മുരളി

ശ്രീ said...

ശരിയ്ക്കും ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണല്ലോ മുരളി മാഷേ...

സ്വാഹിലി ഭാഷ അറിയാമായിരുന്നെങ്കില്‍ പോലീസുകാരുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും അയവു വരുമായിരുന്നോ? ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അക്രമങ്ങള്‍ കൂടുതലാണ് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, പോലീസു തന്നെ പാരയാകുമെന്ന് അറിഞ്ഞിരുന്നില്ല.

പിന്നെ, മിനിസ്റ്ററുടെ ഭാര്യ കൂടെ ജോലി ചെയ്തിരുന്നത് ഓര്‍ക്കാതിരുന്നതില്‍ അത്ഭുതമില്ല. അതു പോലെയുള്ള സന്ദര്‍ഭങ്ങളില്‍ ഏറ്റവും ആവശ്യമുള്ളത് മറക്കുന്നത് എല്ലാവരുടെയും കുഴപ്പമാണ്.

എന്തായാലും പണം കുറച്ചു നഷ്ടമായെങ്കിലും തടി കേടാകാതെ രക്ഷപ്പെട്ടല്ലോ... ആശ്വാസം!

[ആ സുഹൃത്തിന് ആദരാഞ്ജലികള്‍]

Murali K Menon said...

രീ: ആഭ്യന്തരമന്ത്രിയുടെ ഭാര്യയുടെ പേര് ഓര്‍ക്കാഞ്ഞത് നന്നായി എന്ന് പിന്നീട് തോന്നി. അതു പറഞ്ഞിരുന്നെങ്കില്‍ ഞാനവരുടെ ജോലിക്കൊരു ഭീഷണിയാവുമെന്ന് ഭയന്ന് പണം തട്ടിപ്പറിക്കുന്നതോടൊപ്പം എന്റെ ജീവനും തട്ടിപ്പറിച്ചേനെ.
നേരേ മറിച്ച് അവര്‍ എന്നെ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെ...
സ്വാഹിലി ഭാഷ അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല ശ്രീ... അവിടെ രാത്രിയില്‍ പോലീസുകാര്‍ കള്ളന്മാര്‍ക്ക് തോക്കുകള്‍ വാടകയ്ക്കു കൊടുത്ത് രാവിലെ തോക്കും, പണവും തിരിച്ചുവാങ്ങുന്ന ഏര്‍പ്പാട് വരെ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ കാര്യങ്ങളുടെ കിടപ്പ് ആലോചിക്കാവുന്നതേ ഉള്ളു.

Sreekumar said...

അകലത്തുള്ള മണ്ണാനേക്കാൾ നല്ലത് അടുത്തുള്ള കല്ല് എന്ന് ഇപ്പോൾ മനസ്സിലായല്ലോ അല്ലേ !!

Appu Adyakshari said...

മുരളിയേട്ടാ, ഒരുപാടുനാളത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ബ്ലോഗ് പോസ്റ്റ് വായിക്കുന്നത്. ശരിക്കും ഭയപ്പാടോടെയാണ് വായിച്ചത്.

ഓഫ്. ശ്രീയെ വീണ്ടും കണ്ടതിൽ സന്തോഷം :)

Murali K Menon said...

thanks sree, sreekumar, appu for your time

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല രസായി വായിച്ചു പോന്നു. ഇത് വെറുമൊരു അനുഭവക്കുറിപ്പല്ല, ശരിക്കുമൊരു അനുഭവക്കുറിപ്പാ.ഈ ടാൻസാനിയായിലെങ്ങനാ ഡയമണ്ടിനൊക്കെ വിലക്കുറവാ?

Murali K Menon said...

പ്രിയ: ഉപ്പു തൊട്ട് കര്‍പ്പൂരം വരെ പൊള്ളുന്ന വിലയാണവിടെ. സ്കോച്ച് മാത്രമാണ് കേരളത്തിലെ വില വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കുറവ്.. ഒരു കിലോ അരി (പൊന്നി) 120 രൂപ, ഹെയര്‍ കട്ടിംഗ് 120 രൂപ.. അങ്ങനെ പോകുന്നു വില..ബാക്കിയുള്ള സമയം മുഴുവന്‍ ഡയമണ്ടിനെ കുറിച്ചായിരുന്നു ചിന്ത.. ഡയമണ്ട് ട്രസ്റ്റ് ബാങ്ക് എന്ന ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥപനത്തെക്കുറിച്ചും, അവിടെ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും. ഇതിനിടയില്‍ പ്രിയ ഉദ്ദേശിച്ച ഡയമണ്ടിനെ കുറിച്ച് ഓര്‍ത്തതേയില്ല. രത്നങ്ങള്‍ കുഴിച്ചെടുക്കുന്ന സ്ഥലമാണെങ്കിലും അതിന്റെ പ്യൂരിഫിക്കേഷനും മറ്റും നടത്തുന്നതും, ടാന്‍സാനിയ എന്ന രാജ്യത്തെ ചൂഷണം ചെയ്തു മുന്നോട്ടു പോകുന്നതുമൊക്കെ യൂറോപ്യന്‍ രാജ്യങ്ങളും, സൌത്ത് ആഫ്രിക്കയുമാണ്.

Unknown said...

വായിച്ചു, ഇഷ്ട്ടപ്പെട്ടു.....

യാത്ര എന്നും എനിക്കിഷ്ട്ടമാണ്, പ്രത്യേകിച്ചും നാഗരികത ഇനിയും പൂർണ്ണമായി കയറി ചെന്നിട്ടില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് (ഇതുവരെ പോയിട്ടില്ല)

50000 ഷില്ലിങ് പോയാലെന്താ, ഒരു കിടിലം പോസ്റ്റ് എഴുതാനുള്ള ത്രെഡ്ഡ് കിട്ടിയില്ലേ...

ഇനിയും എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

ഗീത said...

അപ്പോൾ ഈ അഴിമതിയും അന്യായവും അനീതിയുമൊക്കെ ഇവിടെ മാത്രമല്ല അല്ലേ. എന്തായാലും രക്ഷപ്പെട്ട് ഇറങ്ങിപ്പോരുമ്പോൾ ഒരു ചോദ്യം ചോദിക്കണമായിരുന്നു - നിങ്ങൾ പോലീസ് പൌരന്മാരെ രക്ഷിക്കാനായിട്ടാണോ ശിക്ഷിക്കാനായിട്ടാണോ നിയമിക്കപ്പെട്ടിരിക്കുന്നതെന്ന്. അവർക്ക് നാണമോ മനസ്സാക്ഷിക്കുത്തോ ഒന്നും തോന്നാനിടയില്ല. എങ്കിലും ....

Murali K Menon said...

ജാബു: പോയത് 50000 ഷില്ലിംഗ് അല്ലായിരുന്നു. ഒരു ലക്ഷത്തിനു മീതെ ഉണ്ടായിരുന്നു പേഴ്സില്‍. അന്ന് മെസ് ബില്‍ സെറ്റില്‍ ചെയ്യാന്‍ ബാങ്കില്‍ നിന്നും പിന്‍‌വലിച്ച പണമായിരുന്നു. (ഒരു ലക്ഷം ഷില്ലിംഗ് എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുമെങ്കിലും നമ്മുടെ ഇന്ത്യന്‍ റുപ്പീസ് 4000 നു അടുത്തേ വരൂ).

ഗീത: ഗീത പറഞ്ഞതുപോലെ ചോദിക്കാനല്ല സിനിമയിലെ നായകനെ പോലെ രണ്ടെണ്ണത്തിനേയും നിരത്താനാണ് തോന്നിയത്, പക്ഷെ ആ നീഗ്രോകളുടെ മുന്നില്‍ ഒരു ശരാശരി കേരളീയന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അറിയാമല്ലോ, അതുകൊണ്ട് ഉള്ളിലെ ഗര്‍ജ്ജിക്കുന്ന മൃഗത്തെ (അവരുടെ മുന്നില്‍ മാക്രി)അടക്കി നിര്‍ത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍ ദേഷ്യം മുഴുവന്‍ കാറിന്റെ ഡോര്‍ കാലുകൊണ്ട് ചവിട്ടിയടച്ച് തീര്‍ത്തു.

SreeDeviNair.ശ്രീരാഗം said...


വളരെ നാളുകള്‍ക്ക് ശേഷം കണ്ടതില്‍
സന്തോഷം.യാത്രാ വിവരണം ഇനിയും
എഴൂതു.

സ്നേഹപൂര്‍വ്വം,
ശ്രീദേവിനായര്‍

Murali K Menon said...

thanks sreedevi nair

പരമാര്‍ഥങ്ങള്‍ said...

ഞാൻ ഇപ്പൊൾ ബ്ലൊഗാരില്ല