ചുവന്ന തെരുവില്‍
തല്ലുകൂടിയതിനും ജോലി കളഞ്ഞതിനും എനിക്ക് ചേട്ടന്റെ കയ്യില്‍ നിന്നും പൊതിരെ കിട്ടുമെന്ന പേടിയുണ്ടായിരുന്നെങ്കിലും ചേട്ടന് ഒന്നും പറഞ്ഞില്ല. ഞാന്‍ വീട്ടിലെ പ്രധാന കുക്കായി മാറി. ഒരു ദിവസം സാമ്പാറാണെങ്കില്‍ മറ്റൊരു ദിവസം സാമ്പാറ് എന്നിങ്ങനെ പോയി എന്റെ പാചകം. ചേട്ടനു ദേഷ്യം വന്ന് എന്നോടു പറഞ്ഞു, നാളെ സാമ്പാറു വേണ്ട. ഞാന്‍ ശരിവച്ചു, വേണ്ട സാമ്പാറു വേണ്ട. ഞാന്‍ വെപ്പു തുടങ്ങി, സാമ്പാറിന്റെ കഷ്ണങ്ങള്‍ എല്ലാം ഇട്ടു, ഇനി സാമ്പാറാവാതെ നോക്കണം. ഒടുവില്‍ സൂത്രം മനസ്സിലായി. കായം ഇടാതിരുന്നാല്‍ മതി. കായം ഇട്ടാല്‍ സാമ്പാര്‍, കായാം ഇട്ടില്ലെങ്കില്‍ ങാ... ഒരു കൂട്ടാന്‍. എന്നെ വച്ചു പൊറുപ്പിക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞ ചേട്ടന് പറഞ്ഞു, ഞാന്‍ വന്നീട്ടു മതി കറി വെക്കാന്‍. നീ ചോറു മാത്രം വെച്ചാ മതി. ശരി. ഞാന്‍ സമ്മതിച്ചു. ഒരു ദിവസം കാലത്തു ചോറു വച്ചു കഴിഞ്ഞപ്പോള്‍ മണ്ണെണ്ണ തീര്‍ന്നു. കറി വെക്കാന്‍ പറ്റിയില്ല. ചേട്ടന് പറഞ്ഞു, ഞാന്‍ പോകുമ്പോള്‍ നമ്മുടെ വീട്ടുടമസ്ഥ തമിഴത്തിയോടു പറയാം അവര്‍ വേണ്ടതു ചെയ്തോളും. ശരി. മറുത്തൊരക്ഷരമില്ല. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ കിടന്നുറങ്ങി. എഴുന്നേറ്റപ്പോള്‍ തമിഴത്തി വാതിലില്‍ മുട്ടി. വാതില്‍ തുറന്നതും എന്നോടു ചോദിച്ചു, “കൊളമ്പു വേണമാ?”, ഏ, എന്റെ അച്ഛന് കൊളമ്പിലായിരുന്നെന്ന് ഇവര്‍ക്കെങ്ങനെ മനസ്സിലായിയെന്ന് ഞാന്‍ ആലോചിച്ചു. ഓ, ഒരുപക്ഷെ ചേട്ടന് പറഞ്ഞുകാണും. ങാ, ഇനിയിപ്പൊ അതൊന്നും പറഞ്ഞീട്ട് കാര്യംല്യ, തമിഴ് പെട്ടെന്ന് വായില്‍ വരാഞ്ഞതുകൊണ്ട് ഞാന്‍ മലയാളത്തില്‍ പറഞ്ഞു, “അതൊക്കെ പണ്ടായിരുന്നു, ഇപ്പ അച്ഛന് നാട്ടിലാ”, അവര്‍ പിന്നീടെന്തോ പറഞ്ഞത് എനിക്കോര്‍മ്മയില്ല, കുറച്ചു ദൂരം പോയി തിരിച്ചു വന്ന് ഒന്നു കൂടി ചോദിച്ചു, “ഗ്യാസ്ലൈറ്റ് വേണമാ”. ഹേയ്, ഞാന്‍ പറഞ്ഞു, ഞങ്ങള്‍ ഗ്യാസ്ലൈറ്റൊന്നും ഉപയോഗിക്കാറില്ലെന്നു അവരോടും അതൊക്കെ നാട്ടില്‍ തവളെപിടിക്കാന് നടക്കുന്നോരല്ലേ ഉപയോഗിക്കുന്നതെന്ന് മനസ്സിലും പറഞ്ഞു. എന്തായാലും ഉച്ചക്ക് സവാള അരിഞ്ഞ് മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയും കലര്‍ത്തി കഷ്ടി ഒരു പിഞ്ഞാണം ചോറുണ്ട് കിടന്നുറങ്ങി. രാത്രി ചേട്ടന് വന്നപ്പോള്‍ ഒരുപാടു വഴക്കു പറഞ്ഞു, തമിഴത്തി കുട്ടാന്‍ വേണോയെന്നും മണ്ണെണ്ണ വേണോ എന്നും ചോദിച്ചീട്ട് രണ്ടിനും വേണ്ടാന്നു പറഞ്ഞത്, നിന്റെ അച്ഛന് കൊണ്ടു തരുമെന്നു വിചാരിച്ചിട്ടാണോടാ എന്ന് മാത്രം ചോദിച്ച് അന്നത്തെ അധ്യായം പൂര്‍ത്തിയാക്കി. ഈ തമിഴ് പഠിച്ചില്ലെങ്കിലും ചേട്ടന്റെ കയ്യില്‍ നിന്ന് തല്ലുകൊള്ളാനുള്ള സാദ്ധ്യത മനസ്സിലാക്കി ഞാന്‍ തമിഴത്തിയുമായ് അല്പം ലോഹ്യത്തിലാവുകയും യുദ്ധകാലാടിസ്ഥാനത്തില്‍ തമിഴ് പഠിച്ചെടുക്കുകയും ചെയ്തു. തമിഴ് പേശാന്‍ തുടങ്ങിയതോടെ ഞങ്ങളുടെ വാളയാര്‍, ഗോവിന്ദാപുരം അതിര്ത്തികളില്ലാതാവുകയും, തമിഴത്തി എനിക്കുവേണ്ടി ഡ്രമ്മില്‍ വെള്ളം നിറക്കുകയും, മണ്ണെണ്ണ വാങ്ങിത്തരികയും, അവശ്യ സന്ദര്‍ഭങ്ങളില്‍ കൊളമ്പും സിലോണും എന്റെ ചോറില്‍ ഒഴിച്ച് എന്നെ ഊട്ടുകയും ചെയ്തു.
ഒരു ദിവസം ചേട്ടന് ജോലി കഴിഞ്ഞുവന്നപ്പോള്‍ എന്നോടു പറഞ്ഞു, നാളെ കാലത്ത് നേരത്തേ എഴുന്നേറ്റ് റെഡിയാവണം. ഒരു ജോലി ശരിയാക്കിയിട്ടുണ്ട്. ശരി, ഞാന്‍ പറഞ്ഞു. ഞങ്ങള്‍ പിറ്റേന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് സാന്‍ഡസ്റ്റ് റോഡ് (സണ്ടാസ് റോഡ് എന്ന് അവിടത്തെ ആളുകള്‍ പറയും) എന്ന സ്റ്റേഷനില്‍ ഇറങ്ങി. 20 പൈസ കൊടുത്ത് അലങ്കാര്‍ തിയറ്റര്‍ സ്റ്റോപ്പിലിറങ്ങി. വീതിയുള്ള റോഡിലൂടെ കടന്ന് കേത്ത്വാഡി 9 എന്നെഴുതി വച്ചിരിക്കുന്ന ഗല്ലിയിലേക്ക് നടന്നു. “റബ്ബര്‍ ടെക്നിക്കോ“ എന്ന സ്ഥാപനത്തിലേക്ക് ചെന്നു കയറി. അവിടെ ഒരു കട്ടിലും കിടക്കയും അതിനു മുന്നില്‍ വലിയ ഒരു മേശയും. സര്‍ക്കാര്‍ ആശുപത്രിയിലെ ഫാന്‍ പോലെയുള്ള ഒരു ഫാന്‍ ശബ്ദത്തോടെ കറങ്ങുന്നുണ്ടായിരുന്നു. വെളുത്തു തടിച്ച ഗുജറാത്തി സേട്ടു കട്ടിലില്‍ ചാരിയിരിക്കുന്നു. ചേട്ടന് എന്നെ അദ്ദേഹത്തിന്റെ മുമ്പില്‍ കൊണ്ടു നിര്‍ത്തി. ‘ഇവനാണവന്‍’ എന്നു പരിചയപ്പെടുത്തി. എന്നെ കണ്ടപ്പോള്‍ പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച തോന്നിയ അഭിമാനത്താലാവണം “ഹൌ ഓള്‍ഡ് ആര് യു?” എന്നു ചോദിച്ചത്. പെട്ടെന്ന് “ഹേയ് എനിക്കങ്ങനെയൊന്നുമില്ല” എന്നു പറയാനാണു ഭാവിച്ചതെങ്കിലും, ഉള്ളില്‍ നിന്ന് ദൈവം മലയാളത്തില്‍ ചോദ്യം ട്രാന്‍സ്ലേറ്റ് ചെയ്തു തന്നതിന്റെ വെളിച്ചത്തില്‍ ഞാന്‍ പറഞ്ഞു, “എയ്റ്റീന്‍ ഇയേഴ്സ് ഓള്‍ഡ്”. സേട്ടു അയാളുടെ പിളുന്തന്‍ ശരീരം കുലുക്കി കുലുക്കി ചിരിച്ചു, കട്ടിലും അതോടൊപ്പം ചിരിച്ചത് നോക്കി നിന്നപ്പോള്‍ അയാള്‍ പറഞ്ഞു, “കം ഫ്രം ടുമോറോ”, ഞാന്‍ പുറത്തേക്കു നോക്കി. അവിടെ ചേട്ടന് എന്നെ തന്നെ ശ്രദ്ധിച്ചു കൊണ്ടു നില്ക്കുന്നുണ്ടായിരുന്നു. ഞാനിനി വല്ല പ്ലാസ്റ്റിക് ഡബ്ബയുമെടുത്ത് ഗുജറാത്തി സേട്ടുവിനെ എറിയുമോ എന്ന ഭയമായിരിക്കും ചേട്ടന്. ഞാന്‍ അങ്ങനെ ഒരു ഭീകരനൊന്നുമല്ലെന്ന് ചേട്ടനെ എങ്ങനെ മനസ്സിലാക്കും എന്നാണപ്പോള്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. സേട്ടുവിന്റെ ഡയലോഗ് കേട്ടതുകൊണ്ട് ചേട്ടന് എന്നെ കൈ കാട്ടി വിളിച്ചു. താങ്ക്സ് പറയാന്‍ പഠിക്കാത്ത മലയാളി ആയിരുന്നതുകൊണ്ട് ഞാന്‍ തൊഴുതു പുറത്തിറങ്ങി.
റോഡില്‍ നിന്ന് പുറത്തു കടന്ന് ഞങ്ങള്‍ മറ്റൊരു വഴിയിലൂടെയാണു പോയത്. അപ്പോള്‍ ചേട്ടന് മറുവശത്തെ റോഡ് ചൂണ്ടിക്കാണിച്ചു പറഞ്ഞു, “ആ റോഡിലേക്ക് ഒരു കാരണവശാലും പോകരുത്. വളരെ വൃത്തികെട്ടവരും, തട്ടിപ്പുകാരും ഉള്ള സ്ഥലമാണ്”. ശരി, ഞാന്‍ പറഞ്ഞു. പിറ്റേന്നു മുതല്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. ആശുപത്രികളിലേക്കും, ഇന്ഡസ്ടികളിലേക്കും റബ്ബര്‍ ഗ്ലൌസ് ഉണ്ടാക്കുന്ന ഫാക്റ്ററിയുടെ ഓഫീസായിരുന്നു അത്. സര്‍ക്കുലര്‍ അടിക്കുക എന്നതായിരുന്നു പ്രധാന ജോലി. ഞാന്‍ കൂടാതെ മറ്റൊരു മലയാളി അക്കൌണ്ട്സ് എല്ലാം നോക്കാനുണ്ടായിരുന്നു. വളരെ സ്പീഡില്‍ ടൈപ് ചെയ്ത് സര്‍ക്കുലര്‍ കുമിഞ്ഞുകൂടുന്നതു കണ്ടപ്പോള്‍ ഞാന്‍ സേട്ടുവിന്റെ സ്വന്തമായി. ആരെങ്കിലും അതിഥികള്‍ വന്നാല്‍ ചായ പറയാനും, വൈകുന്നേരത്തെ ചായ സേട്ടുവിന്റെ വീട്ടില്‍ പോയി കൊണ്ടുവരാനും മറ്റും എന്നെയായിരുന്നു നിയോഗിച്ചിരുന്നത്. സേട്ടുവിന്റെ അത്തരം വേലത്തരങ്ങള്‍ ഞാന്‍ ഒരുദിവസം കൊണ്ടവസാനിപ്പിച്ചു. കടയില്‍ പോയി ചായ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ “ഗീ വാല” എന്നു പറഞ്ഞു പോരണംന്നാണ് സേട്ടുവിന്റെ കല്പന. അവര്‍ക്ക് കണക്കെഴുതിവെക്കാനാണത്രെ. പണ്ട് നെയ്യ് വിറ്റ് നടന്ന് പണക്കാരനായതുകൊണ്ടായിരുന്നുവത്രെ ആ പേരു പതിഞ്ഞത്. പക്ഷെ ഞാന്‍ ഹിന്ദിയില്‍ വിദ്വാന് പാസാവാത്തതുകൊണ്ട് പറഞ്ഞപ്പോള്‍ അല്പം തെറ്റിപ്പോയി. “ഗീ വാല” എന്നതിനു പകരം “ഗായ്വാല” എന്നാണു പറഞ്ഞത്. കടയില്‍ എല്ലാവരും വര്‍ഷങ്ങളായ് തമാശകേള്‍ക്കാന്‍ കാത്തിരുന്നതുപോലെ തലതല്ലി ചിരിച്ചു. ഞാന്‍ തിരിച്ച് ഓഫീസില്‍ എത്തുന്നതിനുമുന്പ് വാര്‍ത്ത കാട്ടുതീ ആയി സേട്ടുവിന്റെ ചെവി പൊള്ളിച്ചതിനാല്‍ പിറ്റേന്നു മുതല്‍ ഞാന്‍ വെറും ടൈപിസ്റ്റ് മാത്രമായി.
അങ്ങനെയിരിക്കുമ്പോള്‍ ഞാന്‍ സീനിയര്‍ ആയി എന്ന ബോധ്യം വന്നതുകൊണ്ട് ചേട്ടന് പറഞ്ഞ റോഡിലേക്കൊന്നു പോയാലോ എന്ന് തോന്നി. തോന്നല്‍ എന്നെ ആ റോഡിലൂടെ നടത്തിച്ചു. റോഡിനിരുവശവും ചുണ്ടില്‍ ചായം തേച്ച് മാറിടം മുക്കാലും പുറത്താക്കി തുട കാണത്തക്ക കുട്ടിപ്പാവാടയും ധരിച്ച് പെണ്ണുങ്ങള്. ഒരു മുറുക്കാന്‍ കടയുടെ മുന്നില്‍ നിന്ന് ഒരാള്‍ മുകളിലേക്ക് നോക്കി കയ്യും കലാശവും കാണിക്കുന്നു. ഞാന്‍ മുകളിലേക്ക് നോക്കി. അവിടെ ജനാലയില്‍ കൂടി ഒരുത്തി മാറിട പ്രദര്‍ശനവും വിരലുകള്‍ കൊണ്ട് എണ്ണം കാട്ടലും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ അല്ഭുതത്തോടെ എല്ലാം വീക്ഷിച്ചുകൊണ്ട് നടക്കുമ്പോള്‍ ഒരു വാതിലിനരികില്‍ നിന്ന് എന്നെ കൈകൊട്ടി “ചേട്ടാ” എന്നു വിളിച്ചു. ഈശ്വരാ, ഇതാരാപ്പാ എന്റെ ബന്ധു ഇതിനുള്ളിലെന്ന് അല്‍ഭുതപ്പെട്ട് ഞാന്‍ അങ്ങോട്ടു നോക്കിയപ്പോള്‍ ഒരു മധ്യവയസ്ക്ക എന്നെ നോക്കി ചിരിച്ച് അകത്തേക്കു ക്ഷണിക്കുകയാണ്. ഓഹോ അപ്പോ ഇതായിരുന്നു ചേട്ടന് ഈ റോഡ് വിലക്കാനുള്ള കാരണം... ചേട്ടാ വിളികളും, സ്വാഗതവുമൊക്കെ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ പെട്ടെന്ന് നടന്ന് മറ്റൊരു റോഡിലേക്ക് കടന്നു. പിന്നീട് പലപ്പോഴും ഊണിനുശേഷം അരമണിക്കൂറെങ്കിലും ഞങ്ങള്‍ ഏതെങ്കിലും മുറുക്കാന്‍ കടയുടെ മുന്നില്‍ നിന്ന് ചുവന്ന തെരുവിന്റെ പച്ചയായ ജീവിതത്തെ നോക്കി കാണുമായിരുന്നു.
(തുടരും)
6 comments:
ചുവന്ന തെരുവില്‍ ചെന്നു പെട്ട കൌമാരം തിങ്കളാഴ്ച്ചയിലെ പോസ്റ്റിംഗില്‍ അവസാനിപ്പിക്കും. ഓ സമാധാനമായ് എന്ന് നെടുവീര്‍പ്പിടുന്നവരുടെ സ്നേഹം എനിക്കു സ്വന്തം
അപ്പോള്‍ ഇന്നു ഞാന്‍ രണ്ടാമധ്യായം മുതല്‍ വായിച്ചു തുടങ്ങുന്നു... ഈ മുന്നറിയിപ്പ് നോക്കിയിരിക്കുവാരുന്നേ :)
sukhamulla vayana....thudaroo
പിന്നീട് പലപ്പോഴും ഊണിനുശേഷം അരമണിക്കൂറെങ്കിലും ഞങ്ങള്‍ ഏതെങ്കിലും മുറുക്കാന്‍ കടയുടെ മുന്നില്‍ നിന്ന് ചുവന്ന തെരുവിന്റെ പച്ചയായ ജീവിതത്തെ നോക്കി കാണുമായിരുന്നു.
നല്ല ഒരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി മുരളി...........
ബോംബെയിലായിരുന്നുവെങ്കില്‍ ഈ ‘പച്ചയായ’ ജീവിതം കുറച്ചു കണ്ടു പഠിയ്ക്കാമായിരുന്നു :-)..
അവസാന ഭാഗത്തിനായി കാത്തിരിയ്ക്കുന്നു....
സാംബാറിലെ പിടി ഇപ്പോളും വിട്ടിട്ടില്ല അല്ലേ മാഷേ/
Post a Comment