Sunday, October 29, 2006

അയാള്‍ കഥയെഴുതുകയാണ്‌

അറിയപ്പെടുന്ന ഒരു സാഹിത്യകാരനായിത്തീരുകയെന്നതായിരുന്നു കൃഷ്ണനുണ്ണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം. അറിയപ്പെടാന്‍ താത്പര്യമില്ലാത്ത ഏതെങ്കിലും സാഹിത്യകാരന്‍മാര്‍ ഉണ്ടായിരിക്കുമോ എന്ന്‌ ചിന്തിക്കാന്‍ അയാള്‍ മെനക്കെട്ടില്ല. ഉച്ചയൂണു കഴിഞ്ഞ്‌ പതിവുപോലെ ഒരു ആനുകാലിക പ്രസിദ്ധീകരണവും തുറന്നു പിടിച്ച്‌ അയാള്‍ ചാരുകസാലയില്‍ കിടന്നു മയങ്ങുമ്പോഴാണ്‌ സൈക്കിള്‍ബെല്ലടിച്ചുകൊണ്ട്‌ പോസ്റ്റുമേന്‍ അയാളെയുണര്‍ത്തിയത്‌. കുറച്ചു ദേഷ്യത്തോടെയാണ്‍ എണീറ്റതെങ്കിലും പോസ്റ്റുമേനെ കണ്ടപ്പോള്‍ അയാള്‍ക്കു സന്തോഷം തോന്നി. ആഴ്ച്ചപ്പതിപ്പുകളിലേക്കയച്ചു കൊടുത്തീട്ടുള്ള തന്റെ ഏതെങ്കിലും കഥകള്‍ ഉടനെ പ്രസിദ്ധീകരിക്കുമെന്ന്‌ അറിയിച്ചുകൊണ്ടുള്ള പത്രാധിപരുടെ കത്തായിരിക്കും എന്ന കണക്കുകൂട്ടലില്‍ നിന്നായിരുന്നു അയാള്‍ സന്തോഷിച്ചത്‌. പോസ്റ്റുമേന്‍ തടിച്ചൊരു കവര്‍ അയാള്‍ക്കു നീട്ടി, പിന്നെ ഒരു വളിച്ച ചിരി സമ്മാനിച്ച്‌ സൈക്കിളില്‍ കയറി പോകുമ്പോള്‍ തിരിഞ്ഞുനോക്കി ഒന്നു കൂടി ചിരിച്ചുവെന്നു തോന്നി. അയാളെ പറഞ്ഞീട്ടും കാര്യമില്ല, കുറെക്കാലമായി ഇത്തരം തടിച്ച കവറുകള്‍ തരാന്‍ മാത്രം പോസ്റ്റുമേന്‍ അധികം ആള്‍പ്പാര്‍പ്പില്ലാത്ത ഈ മൊട്ടക്കുന്നിലേക്കു വരുന്നു.


കൃഷ്ണനുണ്ണി നിര്‍വ്വികാരനായി ആ തടിച്ച കവര്‍ തുറന്നു. തുടക്കത്തില്‍, തന്റെ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരണ യോഗ്യമല്ലെന്നു കാണിച്ച്‌ മടങ്ങി വരുമ്പോള്‍ വളരെ ദുഃഖം തോന്നിയിരുന്നു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചായിരുന്നല്ലൊ താന്‍ ഈ കഥ എഴുതിയിരുന്നത്‌. മടക്കി അയക്കാന്‍ കാരണമെന്താവാം. പത്രാധിപരുടെ അഭിപ്രായം മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായിരുന്നു. ഇതുവരെ, അക്ഷരത്തെറ്റ്‌, വ്യാകരണ പിശക്‌ അല്ലെങ്കില്‍ അനുകരണം, ഇതെല്ലാമായിരുന്നു കാരണങ്ങളെങ്കില്‍ ഇപ്പോഴിതാ തന്റെ ശൈലി നന്നാക്കേണ്ടിയിരിക്കുന്നുവെന്ന്‌ ഉപദേശിച്ചിരിക്കുന്നു. എന്തായാലും ഇതിനൊരു പരിഹാരമുണ്ടായേ തീരു എന്ന്‌ കൃഷ്ണനുണ്ണി തീരുമാനിച്ചു. ഇനിയും മടക്കി അയച്ച കഥകള്‍ ഏറ്റുവാങ്ങാന്‍ ഇടവരരുത്‌. ഇനിയും പോസ്റ്റുമേനില്‍ ചിരിയൂറുന്നതു കാണാന്‍ തനിക്കാവില്ല. അയാള്‍ കഥയെടുത്ത്‌ ഓരോ വാക്യവും സശ്രദ്ധം വായിക്കാന്‍ തുടങ്ങി.

കഥ
"സുബേദാര്‍ പാപ്പുട്ടി"
- കൃഷ്ണനുണ്ണി

സുബേദാര്‍ പാപ്പുകുട്ടിയുടെ മൌനത്തില്‍ പള്ളിപ്പുറം ഗ്രാമം നിശ്ചലമായി. ഗ്രാമവാസികള്‍ ഓരോരുത്തരും മൌനത്തിന്റെ കാരണം തേടാന്‍ സ്വയം നിയുക്തരായി. പ്രീ-ഡിഗ്രി തോറ്റ്‌, ഇലക്ഷന്‍ സമയങ്ങളില്‍ ചുമരെഴുത്തിനു വേണ്ടി മാത്രം ഔത്സുക്യം കാണിച്ചു നടന്ന പാപ്പുട്ടിയെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാപ്പുകുട്ടി, അവന്റെ ഇരുപതാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. അതായിരുന്നു ആ ഗ്രാമത്തിലെ വലിയ സംഭവങ്ങളില്‍ ഒന്ന്‌. പള്ളിപ്പുറത്തെ ആദ്യത്തെ പട്ടാളക്കാരന്‍ എന്ന ബഹുമതി പാപ്പുട്ടി കരസ്ഥമാക്കുകയായിരുന്നു.


[കൃഷ്ണനുണ്ണി വായന നിര്‍ത്തി. ആ ഖണ്ഡികയിലൂടെ ഒന്നുകൂടി ഓട്ടപ്രദക്ഷിണം നടത്തി. ശൈലിക്കൊരു കുഴപ്പവും കാണാന്‍ ക്ഴിഞ്ഞില്ല. കഥാനായകന്റെ പേര്‍ വേണമെങ്കില്‍ മെച്ചപ്പെടുത്താം. അല്ലെങ്കില്‍, പേരിലെന്തിരിക്കുന്നു. അയാള്‍ അടുത്ത ണ്ഡിക വായിക്കാനാരംഭിച്ചു. ]


പാപ്പുട്ടി വര്‍ഷാന്ത്യങ്ങളില്‍ ഗ്രാമത്തില്‍ വരികയും, പോകുകയുംചെയ്തു. വരുമ്പോഴൊക്കെ അയാള്‍ക്കുചുറ്റും ഗ്രാമവാസികളൊത്തുകൂടി പട്ടാളക്കഥകള്‍ കേട്ടു. കാര്‍ഗ്ഗിലില്‍ പാക്കിസ്ഥാന്‍ സൈനികരുമായി മുഖാമുഖം ഏറ്റുമുട്ടിയതും, പരിക്കേറ്റ ഇന്ത്യന്‍ ജവാന്‍മാരെ തോളിലേറ്റി ക്യാമ്പുകളിലെത്തിച്ചതും, ശത്രുപക്ഷത്തെ ക്യാമ്പില്‍നിന്ന്‌ തന്ത്രപരമായി രക്ഷപ്പെട്ടതുമായ കഥകളൊക്കെ പാപ്പുട്ടി വളരെ വികാരാധീനനായി ഗ്രാമവാസികളുടെ മുന്നിലവതരിപ്പിച്ചു. അയാളുടെ കഥകള്‍ കേട്ട്‌ ഹരം പിടിച്ച ചില ചെറുപ്പക്കാര്‍ പിന്നീടെപ്പോഴോ പട്ടാളത്തില്‍ ചേര്‍ന്നീട്ടുണ്ടായിരുന്നു. പലരുടേയും മനസ്സില്‍,, ആ ഗ്രാമത്തിലെ വായനശാലയില്‍ നിന്നെടുത്തു വായിച്ച കുറ്റാന്വേഷണ കഥയിലെ നായകനെപ്പോലെയായിരുന്നു പാപ്പുട്ടി. വീരപ്പനെ പിടിക്കാന്‍ പാപ്പുട്ടിയെ പോലുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നുവരെ ഗ്രാമവാസികള്‍ ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടു.


പാപ്പുട്ടിയുടെ മൌനം പെട്ടെന്നായതുകൊണ്ടാണ്‌ ഗ്രാമവാസികളില്‍ ജിജ്ഞാസയുണര്‍ന്നത്‌. നീണ്ട പതിനഞ്ചു വര്‍ഷത്തെ പട്ടാളസേവനത്തിന്‌ വിരാമമിട്ടുകൊണ്ട്‌ സുബേദാര്‍ പാപ്പുട്ടി വന്നീട്ട്‌ വെറും രണ്ടുമാസമേ ആയിട്ടുണ്ടായിരുന്നുള്ളു. ഇപ്രാവശ്യവും അമ്പലത്തിനടുത്തുള്ള ആല്‍ത്തറയിലിരുന്ന്‌ പഞ്ചാബിന്റെയും, കാശ്മീരിന്റെയും, പിന്നെ ശീലങ്കയിലെ തമിഴുപുലികളെ നേരിട്ടതിന്റെയും കഥകള്‍ ശ്രോതാക്കളൊഴിയും വരെ അയാള്‍ വിശദമായിത്തന്നെ പറഞ്ഞു. സ്വന്തം വീട്ടിലും തികച്ചും പട്ടാളച്ചിട്ട പാലിച്ചു പാപ്പുട്ടി. അതിരാവിലെ എണീറ്റ്‌ കട്ടന്‍ കാപ്പി കുടിച്ച്‌ കുറച്ചുനേരം വ്യായാമം ചെയ്യും. പിന്നെ വൃത്തിയായി ഷേവ്‌ ചെയ്ത്‌, കുളിയും കഴിഞ്ഞാല്‍ പാപ്പുട്ടിയുടെ ഒരു ദിവസം ആരംഭിക്കുകയായി.


[കൃഷ്ണനുണ്ണി തുടര്‍ന്നു വായിക്കുന്നതിനുമുമ്പ്‌ ഒരു നിമിഷം ആലോചിച്ചു. ശൈലി നല്ലതല്ലെന്ന്‌ പറഞ്ഞത്‌ കേവലം ഒരു പത്രാധിപരുടെ അഭിപ്രായമല്ലേ. മറ്റൊരാള്‍ അങ്ങനെ കരുതണമെന്നില്ലല്ലൊ. അതുകൊണ്ട്‌ പാപ്പുട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള വിവരണത്തിനൊരുങ്ങാതെ അക്കാര്യങ്ങള്‍ മൂന്നോ, നാലോ വാക്യങ്ങളില്‍ ഒതുക്കിയാലെന്താണ്‌. അയാള്‍ പേനയെടുത്ത്‌ തുടര്‍ന്നുള്ള ണ്ഡികകള്‍ തലങ്ങും, വിലങ്ങും വെട്ടി. ആ സ്ഥാനത്ത്‌ പുതിയ ണ്ഡിക എഴുതിചേര്‍ക്കാന്‍ തുടങ്ങി. ]


സ്വന്തമെന്ന്‌ പറയാന്‍ ആരുമില്ലാതിരുന്ന പാപ്പുട്ടിയ്ക്ക്‌ ആരേയും അനുസരിക്കേണ്ടതോ, അനുസരിപ്പിക്കേണ്ടതോ ആയ ആവശ്യമുണ്ടായിരുന്നില്ല. പ്രാതല്‍ കഴിച്ച്‌ വായനശാലയില്‍ പോകും. പുതിയതും പഴയതുമായ എല്ലാതരം കഥകളും അയാള്‍ വായിക്കും. കൂട്ടത്തില്‍ പട്ടാളക്കഥകള്‍ ഉണ്ടെങ്കില്‍ എടുത്ത്‌ വീട്ടിലേക്ക്‌ കൊണ്ടുവരും. രാത്രി കഥകള്‍ വായിക്കുകയും, പകല്‍ ഗ്രാമവാസികളോടാ കഥകള്‍ പറയുകയും ചെയ്യുക പതിവായിരുന്നു. മിലിട്ടറി ക്വാട്ടയില്‍ കിട്ടുന്ന റമ്മു കുടിയ്ക്കാന്‍ ഉച്ച സമയങ്ങളില്‍ പാപ്പുട്ടിയുടെ കൂടെ ആ ഗ്രാമത്തിലെതന്നെ പ്രിഡിഗ്രി തോറ്റതോ, പത്താംക്ളാസ്സു ജയിച്ചതോ ആയ ഒന്നുരണ്ടുപേര്‍ ഉണ്ടായിരിക്കും. അധികം കൂട്ടുകാര്‍ അയാള്‍ക്കുണ്ടായിരുന്നില്ല. കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബ്രഹ്മചര്യത്തിന്റെ മാഹാത്മ്യത്തെപറ്റി അയാള്‍ വാതോരാതെ പ്രസംഗിക്കും. ഒറ്റയാനാകുമ്പോഴുള്ള സ്വാതന്ത്യ്രം, അതിന്റെ നിര്‍വൃതി അങ്ങനെ പലതും. ഒടുവില്‍, കഴിയുമെങ്കില്‍, തന്നെപ്പോലെ ഒരു ബ്രഹ്മചാരിയാവാന്‍ മറ്റുള്ളവരെ ഉപദേശിച്ചയാള്‍ ഉറങ്ങും. പാപ്പുട്ടി എന്തുകൊണ്ട്‌ വിവാഹം ചെയ്തില്ല എന്നുള്ള ചോദ്യം എല്ലാവരുടെ മനസ്സിലും ഉണ്ടായിരുന്നുവെങ്കിലും, ഉത്തരം ആര്‍ക്കും വ്യക്തമായി കിട്ടില്ലെന്നറിയാമായിരുന്നതുകൊണ്ടാവാം ആരും പുറത്തു ചര്‍ച്ച ചെയ്യുകയുണ്ടായില്ല. ഓരോരുത്തരും ഓരോ കാരണങ്ങള്‍ തേടി സമാധാനിക്കുകയായിരുന്നു പതിവ്‌.


[കൃഷ്ണനുണ്ണി എഴുത്തു നിര്‍ത്തി. തുടര്‍ന്നുള്ള ഖണ്ഡികകള്‍ വായിക്കാന്‍ തുടങ്ങി. ]


പള്ളിപ്പുറം ഗ്രാമത്തിലെ എല്ലാ സംഭവങ്ങളിലും, റിട്ടയേര്‍ഡ്‌ സുബേദാര്‍ പാപ്പുകുട്ടിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതൊരു ജനനമാവട്ടെ, മരണമാവട്ടെ, വിവാഹമാവട്ടെ, അതുമല്ലെങ്കില്‍ അതിര്‍ത്തി തര്‍ക്കമാവട്ടെ, പാപ്പുട്ടിയുണ്ടായാല്‍ എല്ലാം ഭംഗിയായി നടക്കുമെന്ന വിശ്വാസം ജനങ്ങളില്‍ വേരൂന്നിയിരുന്നു. പാപ്പുട്ടിയുടെ മൌനത്തില്‍ ആ ഗ്രാമത്തില്‍ സംഘര്‍ഷം വളരാന്‍ തുടങ്ങിയിരുന്നു. റിട്ടയേര്‍ഡ്‌ സുബേദാര്‍ പാപ്പുകുട്ടി ദിനചര്യകളില്‍ ശ്രദ്ധിക്കാതിരിക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടാഴ്ച്ചയായിരിക്കുന്നു. മുഖത്തെ കുറ്റിരോമങ്ങള്‍ അയാളില്‍ ദൈന്യത പടര്‍ത്തിയിരിക്കുന്നു. കൂടുതല്‍ സമയവും അയാള്‍ വായനശാലയില്‍ ചെലവിടുന്നു. ബാക്കിസമയങ്ങളില്‍ അയാള്‍ ചെടികളോടും, പുല്‍ക്കൊടികളോടും സംസാരിക്കുകയും, ഒടുവില്‍ ഏതെങ്കിലും മരച്ചുവട്ടില്‍ തളര്‍ന്നുറങ്ങുകയും ചെയ്യുക പതിവാക്കി.. പഴയ പട്ടാളക്കഥകള്‍ കേള്‍ക്കാന്‍ പാപ്പുട്ടിയെ പ്രതീക്ഷിച്ച്‌ ആല്‍ത്തറയില്‍ വന്നവര്‍ നിരാശരായി മടങ്ങി. പാപ്പുട്ടി ആല്‍ത്തറയില്‍ ചെല്ലാത്തതിനാല്‍ ഗ്രാമവാസികളില്‍ ചിലര്‍ പപ്പുട്ടിയുടെ വീട്ടിലേക്കു ചെന്നു. സുബേദാര്‍ പാപ്പുട്ടിയെന്നു അയാളെ സംബോധന ചെയ്തവരോടു മാത്രം വളരെ കുറച്ചു സംസാരിച്ചു. പാപ്പുട്ടി എന്നു വിളിച്ചവരെ അയാള്‍ തീരെ ഗൌനിച്ചില്ല. അങ്ങനെ അയാള്‍ മൌനത്തില്‍ നിന്നും മൌനത്തിലേക്കു നടന്നു.


പാപ്പുട്ടിയുടെ മൌനത്തിന്റെ വേരുകള്‍ തിരയുന്നവര്‍, ഒരു മാനസികരോഗിയെ വീക്ഷിക്കുന്ന ഡോക്ടറെ പോലെ നേരിട്ടും, അല്ലാതെയും അയാളെ പഠിക്കാന്‍ ശ്രമിച്ചു. ചിലര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള അയാളുടെ മറുപടി കേട്ട്‌ ഗ്രാമവാസികള്‍ അമ്പരന്നു. വൈകീട്ട്‌ റമ്മുകുടിക്കാനുള്ള സാദ്ധ്യത നഷ്ടപ്പെട്ട ദുഃഖമായിരുന്നു, രണ്ടുപേരെ ആ ചോദ്യത്തിനു പ്രേരിപ്പിച്ചത്‌.


"സാറിനെന്തുപറ്റി? ഞങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന എന്തു സഹായവും സാറിനുവേണ്ടി ഞങ്ങള്‍ ചെയ്യും. പറയൂ എന്താണു പ്രശ്നം?" 

അവര്‍ ആകാംഷയോടെ പാപ്പുട്ടിയെ നോക്കി. മൌനം ഭഞ്ജിക്കുന്ന നിമിഷങ്ങളേയും കാത്ത്‌ അവര്‍ ഇരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അയാള്‍ ഉത്തരം നല്‍കി. 

"വെളിച്ചം ദുഃമാണുണ്ണി തമസ്സല്ലോ സുഖപ്രദം" 

അവര്‍ക്കൊരു തീരുമാനമെടുക്കാന്‍ വേണ്ടുവോളമുണ്ടായിരുന്നു ആ മറുപടിയില്‍. "തുടക്കമായിരിക്കും. ഇപ്പോള്‍ ചികിത്സ തുടങ്ങിയാല്‍ എന്തായാലും രക്ഷപ്പെടും", രണ്ടുപേരിലൊരാള്‍ പറഞ്ഞു. "നെല്ലിക്കാതളം വെച്ചാല്‍ പെട്ടെന്ന്‌ ഭേദമാക്കാവുന്നതേയുള്ളു" രണ്ടാമന്‍ അവന്റെ തീരുമാനത്തിലൂടെ ഒന്നാമന്‌ നിരുപാധികം പിന്തുണ പ്യ്രാപിക്കുകയായിരുന്നു.


[തുടര്‍ന്നു വായിക്കുന്നതിനുമുമ്പ്‌ കൃഷ്ണനുണ്ണിക്ക്‌ ഒരു ജാള്യത അനുഭവപ്പെട്ടു. ശ്രീമാന്‍ അക്കിത്തത്തിന്റെ കവിതയില്‍ നിന്ന്‌ രണ്ടുവരി എടുത്തെഴുതിയത്‌ കുഴപ്പമാവുമോ? പത്രാധിപര്‍ തന്റെ കഥ നിരസിച്ചതിന്റെ കാരണങ്ങളില്‍ അതും ഉള്‍പ്പെട്ടുകൂടായ്കയില്ല. വേണ്ട. ഇനിയിപ്പോള്‍ മാറ്റം വരുത്തിയാല്‍ ഒരേച്ചുകെട്ടിന്റെ പ്രതീതിയായിരിക്കും. അല്ലെങ്കില്‍ത്തന്നെ മാറ്റങ്ങള്‍ വരുത്താന്‍ മാത്രം ആശയങ്ങള്‍ വഴിഞ്ഞൊഴുകുന്ന ഒരു മനസ്സുമല്ലല്ലൊ തന്റേത് . അയാള്‍ തുടര്‍ന്നു വായിച്ചു. ]


പാപ്പുട്ടിയുടെ പുതിയ പ്രേമബന്ധങ്ങളെക്കുറിച്ചന്വേഷിച്ച്‌ നിരാശരായവരും ഏറെപ്പേരുണ്ടായിരുന്നു ആ ഗ്രാമത്തില്‍. കാലപ്പഴക്കത്തില്‍ പലതിന്റെയും പ്രസക്തി നഷ്ടപ്പെടുന്നതുപോലെ, വളരെ പെട്ടെന്ന്‌ ഗ്രാമം പാപ്പുട്ടിയെ മറന്ന്‌ പുതിയ റിട്ടയേര്‍ഡ്‌ പട്ടാളക്കാരില്‍ നിന്നും കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു.


[കൃഷ്ണനുണ്ണിയ്ക്ക്‌ പൊടുന്നനെ ഒരു കാര്യം മനസ്സിലായി. റൊമാന്‍സില്ലാത്ത കഥയ്ക്ക്‌ എന്തു പ്രസക്തി? ഇവിടെ പാപ്പുട്ടിയുടെ നടക്കാതെ പോയ ഒരു പ്രേമത്തെ പറ്റിയോ, കാമുകിയുടെ വിവാഹദിവസം നിരാശനായി നാടുവിടേണ്ടിവന്ന പാപ്പുട്ടി എത്തിച്ചേര്‍ന്നത്‌ പട്ടാളത്തിലായിരുന്നെന്നോ മറ്റോ എഴുതിയാല്‍ ഒരുപക്ഷെ സ്ത്രീ വായനക്കാരേയും, കോളേജു കുമാരന്‍മാരേയും ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കുമെന്നയാള്‍ക്കു തോന്നി. പക്ഷെ സാഹിത്യലോകം തന്നെ ഒരു പൈങ്കിളിക്കാരനായി മുദ്രകുത്താനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കണ്ടതുകൊണ്ട്‌, അയാള്‍ തന്റെ പുതിയ ആശയങ്ങളെ ആട്ടിപ്പായിച്ച്‌ അടുത്ത ഖണ്ഡികയിലേക്ക്‌ ശ്രദ്ധ തിരിച്ചു. ]


റമ്മിന്റെ കുപ്പികള്‍ എന്നെങ്കിലും തുറക്കാതിരിക്കില്ലെന്ന ആത്മവിശ്വാസത്തോടെയും, ശുഷ്ക്കാന്തിയോടെയും വന്നവര്‍ക്ക്‌ പാപ്പുട്ടിയുടെ വീട്ടുമുറ്റത്ത്‌ കേറിയെറിഞ്ഞ കടലാസുതുണ്ടുകള്‍ കണ്ട്‌ മടങ്ങേണ്ടി വന്നു. ചിലര്‍ കടലാസുതുണ്ടുകള്‍ വായിക്കാന്‍ ശ്രമിച്ചു. ഇതുവരെയും പരിചയിച്ചിട്ടില്ലാത്ത പല മലയാള പദങ്ങളും കണ്ട്‌, നെല്ലിയ്ക്കാ ചികിത്സയുടെ ആവശ്യകതയിലൂന്നി അവര്‍ പോയി. വായനശാലയിലെ സ്ഥിരം വായനക്കാരായ മറ്റുചിലര്‍, പാപ്പുട്ടി വലിച്ചെറിഞ്ഞ കടലാസുതുണ്ടുകള്‍ വായിക്കുകയും, അത്ഭുതപ്പെടുകയും, കൂടുതല്‍ കൂടുതല്‍ കടലാസുതുണ്ടുകള്‍ സംഭരിക്കുകയും ചെയ്തു. അവരില്‍ നിന്നും പലരിലേക്കും കൈമാറപ്പെട്ട കടലാസുതുണ്ടുകള്‍ സാഹിത്യവേദികളില്‍ പാപ്പുട്ടിയെന്ന എഴുത്തുകാരന്റെ അംഗീകാരത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു പറ്റം സാഹിത്യ സ്നേഹികളെ സൃഷ്ടിച്ചു. അറിയപ്പെടുന്ന പല സാഹിത്യകാരന്‍മാരും പാപ്പുട്ടിയെ കാണാനും, പരിചയപ്പെടാനും ശ്രമിച്ചു. അവരേയും സ്വാഗതം ചെയ്തത്‌ മുറ്റത്ത്‌ വലിച്ചെറിയപ്പെട്ട കുറെ കടലാസുതുണ്ടുകള്‍ മാത്രം. മുറിയില്‍ നിന്നും പുറത്തിറങ്ങാതെ ഒരു ഉത്തമ സാഹിത്യസൃഷ്ടിക്കുവേണ്ടി തയ്യാറെടുക്കുകയായിരുന്നു പാപ്പുട്ടി. ആ തൃഷ്ണയില്‍ അയാള്‍ മറ്റെല്ലാം മറന്നു. കടലാസുതുണ്ടുകള്‍ സാഹിത്യലോകത്ത്‌ ചര്‍ച്ചാ വിഷയമായി. അങ്ങനെ പാപ്പുട്ടിയറിയാതെ സാഹിത്യലോകത്ത്‌ പാപ്പുട്ടി ശ്രദ്ധേയനാവുകയായിരുന്നു. സാഹിത്യത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള അയാളുടെ അപാരമായ അറിവിനെപ്പറ്റി സാഹിത്യലോകം ചര്‍ച്ച ചെയ്തപ്പോള്‍ പള്ളിപ്പുറം ഗ്രാമത്തിന്റെ ആദ്യത്തെ സാഹിത്യകാരന്‍ എന്ന ബഹുമതിയും പാപ്പുട്ടിയെ തേടിയെത്തുകയായിരുന്നു.


[കൃഷ്ണനുണ്ണിയ്ക്ക്‌ ഇത്രയും വായന കഴിഞ്ഞിട്ടും കഥയില്‍ എന്തെങ്കിലും കാര്യമായ പോരായ്മകള്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല, അയാള്‍ക്ക്‌ എന്തെന്നില്ലാത്ത അഭിമാനവും, സന്തോഷവും ഒക്കെ തോന്നി. ഇങ്ങനെയൊക്കെ തനിക്ക്‌ എഴുതുവാന്‍ കഴിഞ്ഞല്ലൊ - ഹൊ - വല്ലാത്ത രസം തോന്നുന്നു. പേന അടച്ച്‌ പോക്കറ്റില്‍ തിരുകി. പാപ്പുട്ടിയുടെ അടുത്ത പരിപാടി എന്താണെന്ന്‌ വായിക്കാന്‍ അയാള്‍ക്കു തന്നെ തിടുക്കമായി. കൃഷ്ണനുണ്ണി വായന തുടര്‍ന്നു.]


സാഹിത്യപ്രവര്‍ത്തകരില്‍ നിന്നും നിരന്തരം പ്രവഹിച്ച കത്തുകള്‍ പാപ്പുട്ടിയെ സ്വയം തളക്കപ്പെട്ടിരുന്ന തന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഒടുവില്‍ അയാള്‍ സാഹിത്യചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. വാഗ്വാദങ്ങളിലും, വിമര്‍ശനങ്ങളിലും അയാള്‍ ഉജ്ജ്വലമായി പ്രതികരിച്ചു. സാഹിത്യകാരന്‍മാര്‍ അയാളെ ആദരവോടെ മാത്രം വീക്ഷിച്ചു. പിന്നീടുള്ള എല്ലാ വേദികളിലും ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു റിട്ട: സുബേദാര്‍ പാപ്പുകൂട്ടി. അയാളുടെ വാക്കുകള്‍ വള്ളിപുള്ളി തെറ്റാതെ പത്രങ്ങള്‍ അച്ചടിച്ചു. പാപ്പുട്ടി ഒരു സാഹിത്യ സദസ്സില്‍ നടത്തിയ പ്രസംഗം പ്രശസ്തരായ എഴുത്തുകാരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. പാപ്പുട്ടി പറഞ്ഞു, "സാഹിത്യലോകം കയ്യടക്കി വെയ്ക്കാന്‍ ഒരു പറ്റം സാഹിത്യകാരന്‍മാര്‍ക്കു കഴിയുന്നത്‌ സിനിമാലോകത്തെ സൂപ്പര്‍സ്റ്റാറുകളെ നിലനിര്‍ത്തുന്ന നിര്‍മ്മാതാക്കളെപോലെയുള്ള കുറെ സാഹിത്യ സംരക്ഷകരുള്ളതുകൊണ്ടാണ്‌. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന്‌ കൊട്ടും, കുരവയുമിടുന്നവര്‍ ഒരിക്കല്‍പോലും അതിനു ശ്രമിക്കാറില്ല. എത്ര തന്നെ നല്ല രചനയാവട്ടെ അതൊരു പുതുമുഖത്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു വാരികയോ, മാസികയോ നടത്തുന്നവര്‍ തയ്യാറാവുന്നില്ല. പകരം അതേ സൃഷ്ടി അറിയപ്പെടുന്ന ഒരു എഴുത്തുകാരന്റെ പേരിലാണെങ്കില്‍ പ്രസിദ്ധീകരിച്ചിരിക്കും. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സാഹിത്യ വളര്‍ച്ചയുണ്ടാകുകയുള്ളു. "


[ഇവിടെ എന്തോ തകരാറില്ലേ എന്ന്‌ കൃഷ്ണനുണ്ണി സംശയിക്കുക തന്നെ ചെയ്തു. സത്യത്തില്‍ തന്നെപ്പോലെയുള്ള പുതിയ എഴുത്തുകാരുടെ സശയങ്ങള്‍ മാത്രമല്ലേ പാപ്പുട്ടിയുടെ പ്രസംഗത്തിലൂടെ താന്‍ പറഞ്ഞിരിക്കുന്നത്‌ എന്ന്‌ ഏതു പത്രാധിപര്‍ക്കും മനസ്സിലാകും. വെറും തെറ്റിദ്ധാരണയാണ്‌ ആ ചിന്താഗതിയെന്നറിഞ്ഞിരുന്നിട്ടും താനെന്തിനങ്ങനെയെഴുതി. എന്തായാലും ആത്മവിമര്‍ശനത്തിലൂടെ തന്റെ ദൌര്‍ബ്ബല്ല്യങ്ങളില്‍ തൊടാന്‍ കഴിയുന്നതില്‍ അയാള്‍ക്കു സന്തോഷം തോന്നി. തന്റെ കഥ നിരസിക്കാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ ആവശ്യമില്ലെന്ന്‌ അയാള്‍ക്കു തോന്നി. പ്രസംഗം മറ്റൊരു രൂപത്തില്‍ ആക്കാമെന്നു വെച്ചാല്‍ അത്‌ പാപ്പുട്ടിയുടെ സ്വഭാവത്തെ മാറ്റിമറയ്ക്കലാവും. ഹേയ്‌. അതേതായാലും വീണ്ട. അയാള്‍ തുടര്‍ന്നു വായിച്ചു]


പാപ്പുട്ടി തികച്ചും മാനസികസംഘര്‍ഷങ്ങളുമായി മല്ലടിയ്ക്കാന്‍ വിധിക്കപ്പെട്ടവനായി. ഇതുവരെ ഒരു സാഹിത്യ സൃഷ്ടിയും നടത്താന്‍ കഴിയാത്തതില്‍ അയാള്‍ക്കു കഠിനമായ ദുഃഖം തോന്നി. ഉറക്കം നഷ്ടപ്പെട്ട പല രാത്രികള്‍ക്കു ശേഷവും സരസ്വതിദേവി അയാളെ അനുഗ്രഹിച്ചില്ല. അയാളുടെ വീട്ടുമുറ്റത്ത്‌ കടലാസുതുണ്ടുകളേറുകയും, കാലത്തെണീറ്റ്‌ അവയെല്ലാം കത്തിച്ച്‌ തെങ്ങിന്‌ വളമാക്കുകയും ചെയ്തു. വായനശാലയിലേക്കു നടക്കുമ്പോള്‍ ആല്‍ത്തറയിലെ ആള്‍ക്കൂട്ടത്തില്‍ ഒരുനിമിഷം അയാളുടെ ദൃഷ്ടികളുടക്കി. താനിരുന്നിരുന്ന അതേ സ്ഥാനത്ത്‌ കൊമ്പന്‍ മീശക്കാരനായ ഒരു പട്ടാളക്കാരനിരിക്കുന്നു. അയാള്‍ക്കു ചുറ്റും പഴയതുപോലെ പട്ടാളക്കഥകള്‍ കേള്‍ക്കാന്‍ ഗ്രാമവാസികള്‍ ഒത്തുകൂടിയിരിക്കുന്നു. പാപ്പുട്ടിയുടെ മനസ്സില്‍ മൊട്ടിട്ട ചിരി ഒരു നേര്‍ത്ത മന്ദഹാസമായ്‌ ചുണ്ടില്‍ വിരിഞ്ഞു. താടിരോമങ്ങള്‍ തടവി നടന്നകലുമ്പോള്‍ കഴിഞ്ഞ കാലങ്ങളെ അയാള്‍ വേദനയോടെ ഓര്‍ത്തു. പട്ടാള ജീവിതത്തിന്റെ പരുക്കന്‍ രീതികള്‍ തന്നെ ഒരുപാട്‌ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ ഇത്രയും കാലത്തിനിടയില്‍ തനിക്കൊരു സാഹിത്യ സൃഷ്ടി നടത്താന്‍ കഴിയുമായിരുന്നേനെ. പകലും രാത്രിയും സ്വന്തം സഹോദരങ്ങളോടേറ്റുമുട്ടി ശാരീരികമായും, മാനസികമായും ക്ഷീണിച്ച ഏതൊരു പട്ടാളക്കാരനും റമ്മു കുടിച്ച്‌ കിടന്നുറങ്ങാനായിരിക്കും താത്പര്യം. ആഭ്യന്തരലഹള നിയന്ത്രിക്കുമ്പോള്‍ ശത്രുക്കളോടുള്ള പകയോ, വിദ്വേഷമോ ഇല്ലാതെ ഏറ്റുമുട്ടുന്ന പട്ടാളക്കാരന്‍ റോഡുവക്കില്‍ അടിപിടികൂടുന്ന കുട്ടികളിലൊരുവനായി പലപ്പോഴും തനിക്കു തോന്നി. 


വായനശാലയില്‍ പലരും സൌഹൃദം കാണിച്ചു. എല്ലാവരോടും ചിരിച്ചു. പുതിയ തലമുറയിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കായ്‌ പാപ്പുട്ടി പരതി. ഒടുവില്‍ തടിച്ച ഒരു നോവലെടുത്ത്‌ അയാള്‍ വീട്ടിലേക്കു നടന്നു. വീട്ടില്‍ പാപ്പുട്ടിയെ പ്രതീക്ഷിച്ച്‌ ഒരു കത്ത്‌ കിടപ്പുണ്ടായിരുന്നു. കത്തുമെടുത്തയാള്‍ മാവിന്‍ചുവട്ടിലേക്കു നടന്നു. മാവിന്റെ ഉയര്‍ന്നു നില്‍ക്കുന്ന വേരില്‍ ചാരി അയാള്‍ ഇരുന്നു. നോവലെടുത്തു മടിയില്‍ വെച്ച്‌ അതിനുമുകളില്‍ കത്തു നിവര്‍ത്തിവെച്ചു വായിച്ചു. 

"സുഹൃത്തേ, വരുന്ന ശനിയാഴ്ച പട്ടാമ്പി സംസ്കൃത കോളേജില്‍ വച്ചു നടത്താനിരിക്കുന്ന സാഹിത്യ സമ്മേളനത്തില്‍, താങ്കള്‍ അദ്ധ്യക്ഷത വഹിയ്ക്കണമെന്ന്‌ വിനീതമായ്‌ അപേക്ഷിച്ചുകൊള്ളുന്നു. എന്ന്‌ സ്നേഹപൂര്‍വ്വം സെക്രട്ടറി" 

കത്തു മടക്കി മാവിന്റെ വേരിനടിയില്‍ തിരുകി. പൂത്തുലയുന്ന മാവില്‍ കണ്ണും നട്ട്‌ മലര്‍ന്നടിച്ചയാള്‍ കിടന്നു. ശക്തിയായൊരു കാറ്റില്‍ മാമ്പൂക്കള്‍ അയാളില്‍ പടര്‍ന്നു. അര്‍ഹതയില്ലാത്ത അംഗീകാരങ്ങളെ പാപ്പുട്ടി ഭയക്കാന്‍ തുടങ്ങിയിരുന്നു. നല്ലൊരു ഉറക്കം അനിവാര്യമെന്നു തോന്നിയതുകൊണ്ട്‌ പാപ്പുട്ടി നോവലെടുത്ത്‌ തലക്കു കീഴെ വെച്ച്‌ ഉറക്കവും കാത്തുകിടന്നു. സാഹിത്യസമ്മേളന സ്ഥലം ജനനിബിഡമായിരുന്നു. സംഘാടകര്‍ റിട്ട: സുബേദാര്‍ പാപ്പുകുട്ടിയെ സ്വീകരിച്ച്‌ വേദിയിലേക്കാനയിച്ചു. സാഹിത്യലോകത്തെ പല ഉന്നതന്‍മാരും അവിടെ സന്നിഹിതരായിരുന്നു. എല്ലാവരും ഹാര്‍ദ്ദവമായി പാപ്പുട്ടിയെ സ്വാഗതം ചെയ്തു. അദ്ധ്യക്ഷ കസേരയില്‍ അല്‍പം ജാള്യതയോടെ അയാള്‍ ഇരുന്നു. പിന്നീട്‌ വേദിയിലിരുന്ന എല്ലാ സാഹിത്യകാരന്‍മാരേയും തൃപ്തരാക്കും വിധം താന്‍ വായിച്ച നോവലുകളിലേയും, ചെറുകഥകളിലേയും വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ പ്രസംഗിച്ചു. അത്തരം പ്രശംസകള്‍മാത്രം പ്രതീക്ഷിച്ചവര്‍ സന്തോഷകൊണ്ട്‌ വികസിച്ച മുഖവുമായി ഇരുന്നു. പിന്നീട്‌ പ്രസംഗിച്ചുതുടങ്ങിയവരിലൊരാള്‍ പാപ്പുട്ടിയെ പുതിയ തലമുറയിലെ കരുത്തനായ എഴുത്തുകാരന്‍ എന്ന്‌ വിലയിരുത്തിയപ്പോള്‍ ജനങ്ങള്‍ കയ്യടിച്ചു തിമര്‍ത്തു. പാപ്പുട്ടിയുടെ മുഖം വിളറി വെളുത്തു. തുടര്‍ന്നുള്ള പ്രസംഗങ്ങളില്‍ പലരും പാപ്പുട്ടിയുടെ രചനകള്‍ മൌലികങ്ങളാണെന്നും, യുവാക്കളുടെ ചേതനയാണെന്നും പറഞ്ഞപ്പോള്‍ വീഴാതിരിക്കാന്‍ അയാളുടെ കൈകള്‍ കസേരയില്‍ പിടിമുറുക്കി. 


തന്റെ സൃഷ്ടിക്കപ്പെടാത്ത രചനകളെക്കുറിച്ച്‌ പ്രസംഗിക്കാന്‍ ഓരോരുത്തരും മത്സരിക്കുന്നതുപോലെ അയാള്‍ക്കു തോന്നി. താനൊന്നും ഇതുവരെയും സൃഷ്ടിച്ചിട്ടില്ലെന്ന്‌ ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിച്ചെങ്കിലും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ഒരു പ്രതിമ കണക്കെ ഇരുന്നുകൊടുക്കേണ്ടി വന്നു. അയാളുടെ മനസ്സ്‌ മാവിന്‍ചുവട്ടിലെ വേരിനടിയില്‍ തിരുകിയ കത്തിലായിരുന്നു. അതു കിട്ടിയിരുന്നെങ്കില്‍ വലിച്ചു കീറി ഇവരുടെ മുഖത്തെറിഞ്ഞ്‌ കടന്നു പോകാമായിരുന്നുവെന്നയാള്‍ക്കു തോന്നി.


[വായനയില്‍ മുഴുകിയ കൃഷ്ണനുണ്ണി ഒന്നു രണ്ടു ഖണ്ഡികകള്‍ അവലോകനം ചെയ്യാന്‍ മറന്നുപോയിരുന്നു. പക്ഷെ പ്രസംഗം വായിച്ചു കഴിഞ്ഞപ്പോള്‍ പരിഹസിക്കുന്ന കുറേ മുങ്ങള്‍ ചുറ്റും കാണുന്നതുപോലെ ഒരു തോന്നല്‍. എന്തിനാടോ തണ്റ്റെ ആഗ്രഹങ്ങളൊക്കെ ഇങ്ങനെ നിരത്തിയിരിക്കുന്നതെന്ന്‌ ആരൊക്കെയോ ചോദിക്കുന്നതുപോലെ. മാറ്റം വരുത്തണോ വേണ്ടയോ എന്ന്‌ ഒരു നിമിഷം കൃഷ്ണനുണ്ണി ചിന്തിച്ചു, പിന്നെ ഒരു വാശിപോലെ അയാള്‍ തീരുമാനിച്ചു, വേണ്ട ഒരു മാറ്റവും വരുത്തേണ്ടതില്ല. തന്റെ ആഗ്രഹങ്ങളാണിതൊക്കെയെന്ന്‌ പത്രാധിപര്‍ ധരിക്കുകയാണെങ്കില്‍, കണക്കായിപ്പോയി. ആര്‍ക്കാണിപ്പോള്‍ ആഗ്രഹങ്ങളില്ലാത്തത്‌. ആരും പുറത്തു പറയാതെ കഴിച്ചുകൂട്ടുന്നതാവാം. അയാള്‍ തുടര്‍ന്നു വായിച്ചു. ]


സമ്മേളനം കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ പാപ്പുട്ടിക്ക്‌ ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു. തന്റെ പ്രശസ്തി നിലനിര്‍ത്തണം. അതിനുവേണ്ടി നല്ലൊരു സാഹിത്യ സൃഷ്ടി നടത്തിയേ തീരു. രാത്രിയുടെ ഓരോ യാമങ്ങള്‍ കഴിയുമ്പോഴും, അയാള്‍ എഴുതാനുള്ള ഉദ്യമത്തിലായിരുന്നു. വെട്ടുകയും, തിരുത്തുകയും, കീറിക്കളയുകയും, വീണ്ടും എഴുതുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. നേരം പുലരുമ്പോള്‍ മുറ്റം കടലാസ്സുതുണ്ടുകളെകൊണ്ട്‌ നിറഞ്ഞിരുന്നു. പാപ്പുട്ടിയ്ക്ക്‌ ഒരു കാര്യം ബോദ്ധ്യമായി. ഇനിയൊരു തുടക്കക്കാരനായി സാഹിത്യലോകത്ത്‌ പ്രത്യക്ഷപ്പെടാന്‍ തനിക്കു സാധ്യമല്ല. തന്നില്‍ നിന്നും ഒരു ഉത്തമ സൃഷ്ടിയാണല്ലോ സാഹിത്യലോകം പ്രതീക്ഷിക്കുക. എന്തെങ്കിലുമൊന്ന്‌ തുടങ്ങിവെക്കാതെ ഉത്തമസൃഷ്ടിയിലേക്ക്‌ എടുത്തുചാടാനാകില്ലല്ലോ. അര്‍ഹിക്കാത്ത അംഗീകാരത്തിനെതിരെ താന്‍ ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍, തനിക്കൊരു സാഹിത്യകാരനാവാന്‍ കഴിയുമായിരുന്നെന്ന്‌ അയാള്‍ ദുഃഖത്തോടെ ഓര്‍ത്തു. മുറ്റത്തെ നിറഞ്ഞുകിടന്നിരുന്ന കടലാസ്സുതുണ്ടുകള്‍ അഗ്നിക്കിരയാക്കുമ്പോള്‍ അയാള്‍ തീരുമാനങ്ങളുടെ ലോകത്തായിരുന്നു. 

അന്നുരാത്രി പാപ്പുട്ടി മാവിന്‍ചുവട്ടില്‍ കിടന്നു സന്തോഷമായുറങ്ങി. പിറ്റെ ദിവസം പതിവിലും നേരത്തെ എഴുന്നേറ്റു. കട്ടന്‍ കാപ്പിയുണ്ടാക്കി കുടിച്ച്‌ പഴയതുപോലെ വ്യായാമം ചെയ്തു. പിന്നെ മുഖം വൃത്തിയായി ഷേവ്‌ ചെയ്തു. മീശയുടെ അറ്റം കുറച്ചു പിരിച്ച്‌ ഉയര്‍ത്തിവെച്ചു. കണ്ണാടിയില്‍ അയാള്‍ ഒരു പട്ടാളക്കാരനായ പാപ്പുട്ടിയെ വര്‍ഷങ്ങള്‍ക്കുശേഷം കാണുകയായിരുന്നു. പലതും വായിച്ച്‌ വൈകുന്നേരംവരെ സമയം കളഞ്ഞു. വൈകീട്ട്‌ അയാള്‍ ആല്‍ത്തറയിലേക്കു നടന്നു. ശൂന്യമായ ആല്‍ത്തറയില്‍, പണ്ട്‌ ഇരിക്കാറുള്ള അതേസ്ഥാനത്ത്‌ അയാളിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ചുറ്റും കൂടുന്ന ഗ്രാമവാസികളെ അയാള്‍ മനസ്സില്‍ കണ്ടു. വെറും പട്ടാളക്കഥകളില്‍ അവരുടെ മനസ്സിനെ തളച്ചിടാതെ, കൂടുതല്‍ സാഹിത്യപ്രിയരാക്കും വിധം അവരിലേക്ക്‌ പുതിയ കഥകള്‍ പകരാന്‍ അയാളുടെ മനസ്സ്‌ വെമ്പല്‍ കൊണ്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അയാള്‍ ആല്‍ത്തറയില്‍ തനിച്ചായിരുന്നു. 


നിരാശനായി പാപ്പുട്ടി വായനശാലയിലേക്കു നടക്കുമ്പോള്‍, ചീട്ടുകളിക്കാരുടെ സങ്കേതമായ്‌ മാറിയിരിക്കുന്ന അമ്പലപറമ്പിനടുത്തുള്ള ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നും ഒരു ആരവം കേട്ടു. ഈ ഗ്രാമവാസികളുടെ ആഹ്ളാദങ്ങള്‍ പട്ടാളക്കഥകളിലും, ചീട്ടുകളിയിലും മാത്രം ഒതുങ്ങിയിരുന്നില്ലേ എന്നയാള്‍ സംശയിക്കാതിരുന്നില്ല. ചുവടുവെയ്പുകള്‍ ആരവം കേട്ടിടത്തേക്ക്‌ ലക്ഷ്യമിടുമ്പോള്‍, പാപ്പുട്ടിയുടെ മനസ്സ്‌ കൌമാരത്തിന്റെ വികൃതികളിലും വിഡ്ഡിത്തങ്ങളിലും തപ്പിത്തടയുകയായിരുന്നു. തന്നെ ചീട്ടുകളിയില്‍ തോല്‍പിച്ചവരെ കണ്ടാല്‍ മിണ്ടാതിരിക്കുകയും, വീട്ടിലേക്കു കടക്കരുതെന്ന്‌ നിര്‍ബ്ബന്ധം പിടിക്കുകയും ചെയ്തിരുന്ന ബാലിശംനിറഞ്ഞ മനസ്സായിരുന്നു തന്റേത്. ഇന്ന്‌ ചീട്ടുകളിയില്‍ തന്നെ തോല്‍പിക്കാന്‍ ഈ ഗ്രാമത്തിലാരെങ്കിലുമുണ്ടാകാനിടയില്ലെന്നറിയാമായിരുന്നീട്ടും പാപ്പുട്ടി കളിക്കാനാഗ്രഹിച്ചില്ല. ഒരുപക്ഷെ ആളൊഴിഞ്ഞ ഈ വീടാണ്‌ ജനങ്ങളെ സാഹിത്യപ്രിയരാക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം എന്നയാള്‍ക്കു തോന്നി. കളി കഴിഞ്ഞ്‌ ആളുകള്‍ പിരിയുന്നതിനുമുമ്പേ അവിടെയെത്തി അവരുടെ മനസ്സിനെ സ്നേഹത്തിന്റെ യാനപാത്രത്തിലേറ്റി സാഹിത്യസാഗരത്തിലെ യാത്രക്കാരാക്കേണ്ടിയിരിക്കുന്നു. അടുത്ത ആരവത്തിന്റെ വേലിയേറ്റത്തില്‍ പാപ്പുട്ടിയുടെ ചുവടുവെയ്പുകള്‍ ആളൊഴിഞ്ഞ വീടിന്റെ പൊട്ടിപ്പൊളിഞ്ഞ പടിപ്പുരക്കു മുന്നില്‍ തേങ്ങി നിന്നു. താനെപ്പോഴോ ആല്‍ത്തറയില്‍ വെച്ചു കണ്ട കൊമ്പന്‍ മീശക്കാരന്റെ വീരശൂര പരാക്രമങ്ങളുടെ പ്രതിഫലനമായിരുന്നു ആരവങ്ങളെന്നറിഞ്ഞപ്പോള്‍ അയാളുടെ കുഴയുന്ന കാലുകള്‍ ആല്‍ത്തറയെ ലക്ഷ്യം വെച്ചു നീങ്ങി. ഉണങ്ങിയ ആലിലകള്‍ ഉതിര്‍ന്നു പടര്‍ന്ന ആല്‍ത്തറയില്‍ അയാള്‍ മലര്‍ന്നടിച്ചു കിടന്നു. അയാളുടെ ഭാവഭേദങ്ങള്‍ ശ്രദ്ധിക്കാനെന്നവണ്ണം കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി അയാളുടെ ദൃഷ്ടിയിലേക്കിറങ്ങാന്‍ തുടങ്ങിയിരുന്നു.


[കഥ ഒരു സുപര്യവസായിയാക്കാന്‍ കൃഷ്ണനുണ്ണി ആഗ്രഹിച്ചിരുന്നെങ്കിലും അനിശ്ചിതത്വവും, ട്രാജഡിയും പ്രതീക്ഷിക്കുന്ന ഒരു തലമുറയെ നിരാശപ്പെടുത്താന്‍ അയാള്‍ തയ്യാറായില്ല. കൃഷ്ണനുണ്ണി പുതിയ കവറില്‍ കഥ തിരുകി മറ്റൊരു മാസികയുടെ അഡ്ഡ്രസ്സെഴുതി ഒട്ടിച്ചു. പിന്നെ അന്നത്തെ പത്രമെടുത്ത്‌ വായിക്കാന്‍ തുടങ്ങുകയും, വായിച്ചു വായിച്ചുറങ്ങുകയും ചെയ്തു. ]

- 0 -

Sunday, October 15, 2006

കഥയ്ക്കും കഥയില്ലാത്തവര്‍ക്കുമിടയില്‍

മേശവലിപ്പില്‍ നിന്നും മഷിയുണങ്ങിയ പേനയും, നിറം മങ്ങിയ കുറെ കടലാസ്സുകളുമെടുത്ത്‌ ഞാന്‍ മേശപ്പുറത്തു വെച്ചു. കടം തരാന്‍ ആളുണ്ടെന്നു കരുതി ഇനിയും കാശു കടം വാങ്ങി ജീവിതം തുടരാനാവില്ല. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടു നിര്‍ത്തണമെന്ന പ്രമാണമനുസരിച്ച്‌ രണ്ടു വര്‍ഷം മുമ്പ്‌ എഴുത്തുപണിയോടു വിട പറഞ്ഞതാണ്‌. അന്ന്‌ എനിക്കു തോന്നി ഇനി എഴുതാന്‍ ഒന്നും എന്നിലവശേഷിച്ചിട്ടില്ലെന്ന്‌. പേനയെടുത്ത്‌ മേശവലിപ്പിലിട്ട്‌ കൈക്കോട്ടെടുത്ത്‌ വളപ്പിലേക്കിറങ്ങുകയായിരുന്നു. ചേനയും, പയറും, മരച്ചീനിയുമൊക്കെ ഇഷ്ടംപോലെ വിളയിച്ചു. സാഹിത്യം മാത്രമല്ല മനസ്സിനാനന്ദം നല്‍കുന്നതെന്ന വസ്തുത വൈകിയാണെങ്കിലും മനസ്സിലാക്കി. പക്ഷെ എന്നിലെ സാഹിത്യകാരനെ പത്രക്കാര്‍ വിടാതെ പിടികൂടി.

"സാഹിത്യകാരന്‍ ജയദാസ്‌ സാഹിത്യത്തില്‍ നിന്നും കൃഷിയിലേക്ക്‌" എന്ന തലക്കെട്ടില്‍ തുടരന്‍ കാച്ചാന്‍ കിട്ടിയ അവസരം അവര്‍ ഉപേക്ഷിച്ചില്ല. പ്രകൃതി എന്നോട്‌ അത്ര കരുണയൊന്നും കാട്ടിയില്ല. പിന്നീട്‌ കൈക്കോട്ടു തുരുമ്പു പിടിയ്ക്കാന്‍ തുടങ്ങിയിരുന്നു. അതു ക്രമേണ മനസ്സിലേയ്ക്കും വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ എണ്റ്റെ അസ്വസ്ഥത വര്‍ദ്ധിക്കുകയായിരുന്നു. വേണ്ട. ഇങ്ങനെ നിശബ്ദമായി എവിടെയെങ്കിലും ഒടുങ്ങി തീരാനുള്ളതല്ല എണ്റ്റെ ജീവിതം. അതുവരെയുള്ള ഓര്‍മ്മകളെ മനസ്സിണ്റ്റെ മൂശയിലിട്ടുരുക്കി കടലാസ്സിലേക്ക്‌ പകര്‍ത്തിവെക്കാന്‍ വല്ലാത്ത മോഹം തോന്നുന്നു. നിറം മങ്ങിയ പേപ്പറുകള്‍ നിരത്തി, പേന സജ്ജമാക്കി എഴുതാനിരുന്നു. അകലെ വിളഞ്ഞു നില്‍ക്കുന്ന വയലുകളില്‍ പറന്നു പൊങ്ങുന്ന തത്തകളെ നോക്കി ഞാന്‍ കഥയെ ആവാഹിക്കുമ്പോഴാണ്‌ സുമതി കരഞ്ഞുകൊണ്ടോടി വന്നത്‌.

"ദാസേട്ടാ, ഒന്നുവേഗം വീട്ടിലേക്കു വരൂ. ഗോപിയേട്ടന്‌ എന്തോ പോലെ, ഒരക്ഷരം മിണ്ടുന്നില്ല. എനിക്കു വല്ലാത്ത പേടിതോന്നുന്നു. "

അവള്‍ പുറത്തു കാണിക്കുന്നതിനേക്കാള്‍ ഭയം അവളുടെ മനസ്സിലുണ്ടെന്ന്‌ എനിക്കു തോന്നി. വിവാഹം കഴിഞ്ഞ്‌ മധുവിധു നാളുകളിലാണ്‌ എന്റെ  പ്രിയ സുഹൃത്തായ ഗോപിയും, സുമതിയും. ഏതു മിണ്ടാത്തവനും വാതോരാതെ തന്റെ കഴിവുകള്‍ വിളമ്പേണ്ടുന്ന ഈ സമയങ്ങളില്‍ ഗോപി മൌനം ദീക്ഷിക്കുന്നുവെന്നോ.

"സുമതി കരയാതെ, ഒന്നും ഭയപ്പെടാനില്ല, എന്തെങ്കിലും ചിന്തിച്ചിരിക്കുകയാവും" 

പ്രത്യേകിച്ചുറപ്പൊന്നും ഇല്ലാതിരുന്നീട്ടും ഞാന്‍ സുമതിയെ ആശ്വസിപ്പിക്കാനായി പറഞ്ഞു. പിന്നെ പേനയും, കടലാസ്സുകളും മേശവലിപ്പില്‍ തിരുകി. തേങ്ങുന്നതിനിടയില്‍ അവള്‍ പറഞ്ഞു,

"കാലത്ത്‌ ചായ കുടിക്കുന്നതുവരെ എന്നോടു സംസാരിച്ചിരുന്നു. " "അപ്പോള്‍ ചായയിലെന്തെങ്കിലും പ്രശ്നമുണ്ടായിരിക്കും" ഞാനറിയാതെ എന്റെ ബുദ്ധിശൂന്യത പുറത്തു ചാടി. സുമതി അതൊന്നും ശ്രദ്ധിക്കാതെ തുടര്‍ന്നു.

"ഞാന്‍ ഉപ്പുമാവുണ്ടാക്കുവാനായി കുറച്ചു സവാളയെടുത്ത്‌ അരിയുകയായിരുന്നു. ഗോപിയേട്ടന്‍ അതിലൊരു സവാളയെടുത്ത്‌ മേശപ്പുറത്തുവെച്ച്‌ കുറച്ചുനേരം വട്ടം കറക്കി. കറക്കം നിന്നപ്പോള്‍ സവളയില്‍ ദൃഷ്ടിയൂന്നി ഒറ്റ ഇരിപ്പാണ്‌. എന്തെങ്കിലും ആലോചിക്കുകയായിരിക്കുമെന്ന്‌ കരുതി ഞാന്‍ വിളിക്കാന്‍ പോയില്ല. പക്ഷെ ഞാന്‍ ഉപ്പുമാവുണ്ടാക്കി തിരികെ വന്നപ്പോഴും ഗോപിയേട്ടന്‍ അതേ ഇരിപ്പാണ്‌. എത്ര വിളിച്ചീട്ടും മിണ്ടുകയോ, എന്നെ ഒന്നു നോക്കുകയോ ചെയ്യുന്നില്ല. ദാസേട്ടാ, വേഗം വന്ന്‌ ഒന്നു നോക്കു".


അപ്പോള്‍ സവാളയാണോ പ്രശ്നം, ഞാന്‍ സുമതിയുടെ കൂടെ അവരുടെ വീട്ടിലേക്കു നടക്കുമ്പോള്‍ ചിന്തിച്ചു. സവാളയുടെ വില ഇപ്പോള്‍ വളരെ കുറവാണാല്ലൊ. എന്തുകൊണ്ടായിരുന്നു പെട്ടന്ന്‌ വില കൂടിയത്‌, പിന്നെ കുറഞ്ഞത്‌ എന്നൊക്കെയാണവന്‍ ചിന്തിച്ചിരുന്നതെങ്കില്‍ ഇതിനകം നോര്‍മ്മലായിട്ടുണ്ടാകും. മതിലുകെട്ടി മറച്ചിരിക്കുന്ന അവന്റെ വീടിന്‌ തുറക്കുകയും അടക്കുകയുമൊക്കെ ചെയ്യുമ്പോള്‍ നാട്ടുകാരെ അറിയിക്കുന്ന ഒരു ഇരുമ്പു ഗെയ്റ്റ്മുണ്ട്‌. എന്തായാലും ഗെയ്റ്റ്‌ തുറന്നതും, അടച്ചതുമൊന്നും അവനറിഞ്ഞീട്ടില്ല. ഞങ്ങള്‍ വീട്ടില്‍ ചെന്നു കയറിയപ്പോഴും ഗോപിയുടെ ശ്രദ്ധ സവാളയിലായിരുന്നു.


ഞാന്‍ മെല്ലെ ഗോപിയുടെ തോളില്‍ കൈവെച്ചു. സുമതി വളരെയധികം ആകാംഷയോടെയും, പരിഭ്രാന്തിയോടെയും ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട്‌ ഉമ്മറവാതില്‍ക്കല്‍ നിന്നു. പെട്ടന്നു ഞാനവനെ കുലുക്കി വിളിച്ചു. ഒരു മയക്കത്തില്‍ നിന്നും ഉണര്‍ന്നെന്നപോലെ അവന്‍ എന്റെ  മുഖത്തേക്കു നോക്കി. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ ഒരു പുഞ്ചിരിയോടെ എന്നോടു ചോദിച്ചു,


"ഹലോ, എന്താ ദാസാ, രാവിലെതന്നെ." അതുകണ്ട്‌ സുമതി സന്തോഷത്തോടെ ചായയും, ഉപ്പുമാവും എടുത്തുവെയ്ക്കാമെന്നു പറഞ്ഞ്‌ അകത്തേക്കോടി. ഞാന്‍ സ്വരം താഴ്ത്തി ഗോപിയെ ഉപദേശിച്ചു.


"എന്താഡാ ഗോപി ഇതൊക്കെ, പുതുമണവാട്ടിയെ നീ പേടിപ്പിച്ചുകളഞ്ഞല്ലൊ. എന്തായാലും ഞാന്‍ വിശന്നിരിക്കുകയായിരുന്നു. ഉപ്പുമാവു കഴിച്ചിട്ട്‌ ബാക്കി സംസാരിക്കാം. പൊടുന്നനെയായിരുന്നു ഗോപിയുടെ ചോദ്യം.


"ദാസാ, ബെര്‍ലിന്‍ മതില്‍ വീണ്ടും പണിയാന്‍ പോകുന്നുവെന്ന്‌ കേള്‍ക്കുന്നത്‌ നേരാണോ?"  


എന്റെ കാലിലൂടെ ഒരു തരിപ്പുകയറിയതുപോലെ എനിക്കു തോന്നി. അവനപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. വീണ്ടും അവന്റെ മിഴികള്‍ സവാളയില്‍ ഉടക്കി നിന്നു. ഇനിയിപ്പോള്‍ സുമതിയുടെ സംശയം ശരിയാണെന്നു വരുമോ - വല്ല വട്ടിന്റെയും തുടക്കമാണോ. ഹേയ്‌, ചോദ്യങ്ങള്‍ ചോദിക്കുന്നത്‌ വട്ടാവുന്നതെങ്ങനെ. അവന്‍ നല്ല വായനക്കാരനാണ്‌. ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. അകത്ത്‌ പ്ളെയ്റ്റുകള്‍ നിരത്തുന്ന ശബ്ദം. ഉപ്പുമാവ്‌ ചൂടോടെ കഴിച്ചില്ലെങ്കില്‍ പിന്നെ സ്വാദുണ്ടാവില്ല. ഞാന്‍ ഗോപിയുടെ തോളില്‍ കൈവെച്ച്‌ മും പിടിച്ചുയര്‍ത്തി. അവന്‍ എന്റെ കണ്ണുകളിലേക്ക്‌ തുറിച്ചു നോക്കി. എനിക്ക്‌ അല്‍പം ദേഷ്യം തോന്നി. ഞാന്‍ പറഞ്ഞു,


"നീ നിന്റെ വീടിനു ചുറ്റുമുള്ള മതിലുപൊളിച്ചാല്‍ എനിക്ക്‌ എന്റെ വീട്ടിലിരുന്നു നിന്നെ കാണാം. ആദ്യം നീ അതുചെയ്യ്‌. പിന്നെ സാവകാശം ബെര്‍ലിന്‍ മതില്‍ കെട്ടുകയൊ, പൊളിയ്ക്കുകയൊ ചെയ്യാം. " 
ഞാന്‍ അകത്തേക്കു നടക്കാനായും മുമ്പ്‌ ഗോപി എന്നെ കടന്നു പിടിച്ചു. അവന്റെ ശരീരത്തിന്‌ എന്തൊരു ബലം. എന്റെ അസ്ഥികളില്‍ വരെ വേദന പടരുന്നു. ഞങ്ങളുടെ സംസാരം അകത്തുനിന്നും ശ്രദ്ധിച്ചുകൊണ്ടുതന്നെ സുമതി ചായ തയ്യാറാക്കാന്‍ തുടങ്ങിയിരുന്നു. അവള്‍ക്ക്‌ സന്തോഷമായി. ഗോപിയേട്ടന്‍ സംസാരിക്കുന്നുണ്ടല്ലൊ, അതുമാത്രം മതി.


"നിനക്കിപ്പോള്‍ എന്താണറിയേണ്ടത്‌ ഗോപി?" ഞാന്‍ വളരെ അസ്വസ്ഥതയോടെ ചോദിച്ചു. ഒരു മറുചോദ്യമായിരുന്നു എനിക്ക്‌ ലഭിച്ചത്‌.


"പഴയ സോവിയറ്റ്‌ യൂണിയന്‍ പുനഃസ്ഥാപിയ്ക്കപ്പെടുമോ?"
ഞാന്‍ അവനെയും, അവന്‍ എന്നെയും പിടിച്ചിരുന്ന കൈകള്‍ അയച്ചു. എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ വളരാന്‍ തുടങ്ങി. ഗോപിയുടെ ചോദ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌ അന്താരാഷ്ട്രീയ പ്രശ്നങ്ങളിലേക്കാണ്‌. ശരിക്കാലോചിച്ചാല്‍ ലോകസുത്തിനുവേണ്ടി യത്നിക്കുന്ന ഒരുവനുമാത്രമേ ഈ പുലര്‍വേളയില്‍ ഇങ്ങനെ ചിന്തിക്കാനും, ചോദ്യങ്ങള്‍ ചോദിയ്ക്കാനുമാകു. അല്ലെങ്കിലും ചെറുപ്പം മുതല്‍ അനീതിക്കെതിരെ സമരം ചെയ്‌തു വളര്‍ന്നവനാണവന്‍. ഞാന്‍ ഒഴിവു സമയങ്ങള്‍ സാഹിത്യ നേരമ്പോക്കു നടത്തിയവനും. ജയദാസ്‌ എന്ന സാഹിത്യകാരന്‌ ഗോപിയേക്കാള്‍ പ്രശസ്തിയുണ്ട്‌. പക്ഷെ ഗോപിയുടെ അറിവിന്റെ മുമ്പില്‍, മറ്റുള്ളവര്‍ക്കുവേണ്ടി അവന്‍ സഹിക്കുന്ന ത്യാഗത്തിണ്റ്റെ മുമ്പില്‍ ഞാനൊന്നുമല്ല. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു ഞാനൊന്നുമായില്ലെന്ന്‌; എന്നെക്കുറിച്ചോര്‍ക്കാന്‍, വേവലാതിപ്പെടാന്‍ ആരുമില്ല. സമ്പാദ്യങ്ങള്‍ ഏറ്റുവാങ്ങാന്‍ വന്നിരുന്ന ബന്ധുക്കള്‍ക്കപ്പുറം എനിക്കാരുമില്ല.


ഞാന്‍ ഗോപിയെ വിട്ട്‌ പൂമുഖത്തിണ്ണയില്‍ വന്നിരുന്നു. മുറ്റത്തെ കൊച്ചു പൂന്തോട്ടം നിറയെ പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു. വിടര്‍ന്ന റോസാദലങ്ങളില്‍ എന്റെ കണ്ണുകളുടക്കി നിന്നു. ചുവപ്പുനിറം മങ്ങിയ ദളങ്ങള്‍ക്ക്‌ എന്തു നിറമാണുള്ളത്‌. എനിക്കറിയാത്ത ഏതോ ഒരു നിറം. ഈ മാസം ഒക്ടോബര്‍ ആണോ? എങ്കില്‍ വിപ്ളവം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പുറകില്‍ ഗോപി സുമതിയുമായി സംസാരിക്കുന്നത്‌ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അവന്‌ വട്ടൊന്നുമില്ലെന്ന്‌ ഞാനൂഹിച്ചതെത്ര ശരിയാണ്‌. എന്തായാലും സുമതി സന്തോഷവതിയാണ്‌. അവള്‍ പറയുന്നു,


"നിങ്ങള്‍ ലോകകാര്യം സംസാരിച്ചു കഴിഞ്ഞാല്‍ ചായ കുടിക്കാന്‍ അകത്തേക്കു വരുമെന്നു കരുതി. എന്തായാലും ചൂടാറണ്ട, വന്നു കഴിക്കൂ, ദാസേട്ടനെന്താ വല്ലാതെയിരിക്കുന്നത്‌?"


ഇപ്പോള്‍ ഗോപിയും, സുമതിയും എന്റെ തൊട്ടു പുറകിലുണ്ട്‌. ഗോപി സ്നേഹപൂര്‍വ്വം വിളിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു. റോസാപൂക്കള്‍ കൊഴിഞ്ഞു വീഴുമോ എന്ന ഒരാശങ്കയിലാണിപ്പോള്‍ എന്റെ മനസ്സ്‌.

"ദാസാ, വരൂ, ചായ കുടിക്കാം", ഗോപി പറയുന്നു.

ഞാന്‍ സന്തോഷത്തോടെയും, അല്‍പം ആകാംഷയോടെയും അവരോടു ചോദിച്ചു.

"ഈ റോസാപൂക്കളുടെ സ്ഥാനത്ത്‌ ഇതിനേക്കാള്‍ നല്ല പൂക്കളാണോ ഇനിയുമുണ്ടാവുക?"

ഇഷ്ടപ്പെട്ട വിഷയം സംസാരിക്കാന്‍ ലഭിച്ചതിലുള്ള ആഹ്ളാദത്തോടെ സുമതി പറഞ്ഞു.

"എപ്പോഴും പൂക്കള്‍ വിരിഞ്ഞു നില്‍ക്കണമെന്നു മാത്രമേ ഞാന്‍ മോഹിക്കാറുള്ളു. കൊഴിഞ്ഞു വീണ്ടും വരുന്നവയുടെ ഗുണമേന്‍മയൊക്കെ നോക്കാന്‍ ആര്‍ക്കു നേരം?"

“എന്താ ദാസാ, പച്ചക്കറിയിലെ പരീക്ഷണങ്ങള്‍ക്കുശേഷം ഇനി ഗാര്‍ഡനിംഗ്‌ പരീക്ഷിക്കുന്നോ?"

ഗോപിയുടെ ചോദ്യവും, അതിനെതുടര്‍ന്നുള്ള അവരുടെ പൊട്ടിച്ചിരിയും എനിക്കത്ര ഇഷ്ടപ്പെട്ടില്ല. രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ചില്ലറ തമാശകള്‍ പറഞ്ഞു ചിരിക്കുവാന്‍ പാടില്ല. ഞാന്‍ തിരിഞ്ഞുനിന്ന്‌ രൂക്ഷമായി ഗോപിയെ നോക്കി. പിന്നെ ചോദിച്ചു.

"പ്രധാനമന്ത്രി ബസ്സില്‍ പാക്കിസ്ഥാനിലേക്ക്‌ യാത്ര ചെയ്‌തപ്പോള്‍ പാക്കിസ്ഥാന്‍ സൈനികര്‍ പാറ്റണ്‍ ടാങ്കുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്‌ യാത്ര ചെയ്യുകയായിരുന്നു. അങ്ങനെയുള്ള ഒരു രാജ്യത്തെ ഇനിയും വിശ്വസിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?"

എന്റെ സ്വരം അല്‍പം ഉയര്‍ന്നതിനാലാവാം സുമതിയുടെ മുഖത്ത്‌ സംശയത്തിന്റെ നിഴല്‍ പടരുന്നതും, അവള്‍ ഗോപിയുടെ കയ്യില്‍ ബലമായി പിടിക്കുന്നതും, അവനോടെന്തൊ സ്വകാര്യം പറയുന്നതും ഞാന്‍ കണ്ടു.

"ദാസാ നിനക്കിപ്പോള്‍ എന്താ വേണ്ടത്‌? ഞങ്ങളുടെ പാര്‍ട്ടി ബസ്സ്‌ യാത്രയെ വിമര്‍ശിച്ചിരുന്നു, അതിനപ്പുറം ചിന്തിക്കാന്‍ കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നുമില്ല."

ഗോപി ഒരു നിസ്സഹായനെന്ന മട്ടിലാണപ്പോള്‍ സംസാരിച്ചത്‌. അവനെ വാശി പിടിപ്പിക്കണം. അത്‌ എന്റെ മാത്രം ആവശ്യമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി ഞാനവന്‌ ഉണര്‍വ്വും, ഉന്‍മേഷവും നലകും. ഞാന്‍ അതുകൊണ്ട്‌ മറ്റൊരു ചോദ്യം തൊടുത്തുവിട്ടു.

"ഉറങ്ങിക്കിടക്കുന്ന കുട്ടികളെപ്പോലും തീയ്യിട്ടു കൊല്ലുന്നവരെ കണ്ടുപിടിച്ച്‌ വിചാരണ ചെയ്യാതെ വെടിവെച്ചുകൊല്ലാന്‍, മുഖം  നോക്കാതെ നടപടിയെടുക്കാന്‍ നിന്റെ പാര്‍ട്ടിക്കു കഴിയുമോ സുഹൃത്തേ?"

എന്റെ ചോദ്യത്തിലെ സങ്കടവും, ദേഷ്യവും പിന്നെ ക്രൂദ്ധമായ എന്റെ മുഖ ഭാവവും കണ്ടാവണം ഗോപിയും, സുമതിയും എന്തോ സ്വകാര്യം പറയുകയും, പിന്നെ സുമതി ധൃതിയില്‍ വീടിനകത്തേക്കും, ഗോപി വീടിനു പുറത്തേക്കും നടന്നുപോയി. വീടിനകത്തു കടന്ന സുമതി വാതില്‍ സാക്ഷയിടുന്നതും, പുറത്തുപോയ ഗോപി ഗെയ്റ്റ്‌ കുറ്റിയിടുന്നതിന്റെ കാരണവും എനിക്കു മനസ്സിലായി. പാവം ഗോപി. എന്നെ നന്നായി മനസ്സിലാക്കുന്ന എന്റെ ഒരേ ഒരു സുഹൃത്ത്‌. എന്തായാലും അവന്‍ തിരിച്ചുവരുന്നതു വരെ എഴുതാന്‍ പോകുന്ന എന്റെ അടുത്ത കഥയുടെ ഒരു രൂപരേഖയുണ്ടാക്കാം. ഈ പൂമുത്തിരുന്ന്‌ നോക്കിയാല്‍ കൊഴിയാന്‍ പോകുന്ന പൂക്കള്‍ മാത്രമാണു ദൃശ്യപഥത്തിലെത്തുന്നത്‌. വിടരാന്‍ വെമ്പുന്ന മൊട്ടുകളിലേക്ക്‌ ശ്രദ്ധതിരിക്കുമ്പോള്‍ ഇഴഞ്ഞു നീങ്ങുന്ന കറുത്ത കീടങ്ങള്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.


കഥയെ ആവാഹിക്കുവാനായി ഞാന്‍ കണ്ണടച്ചിരുന്നു. പക്ഷെ ഒരുപാടു സംഭവങ്ങള്‍ മനസ്സില്‍ തിക്കിത്തിരക്കി വരുന്നതുപോലെ. പല പല ദൃശ്യങ്ങള്‍ മിന്നിമായുന്നു. അവ മനസ്സിനെ മാത്രമല്ല, ശരീരത്തേയും തളര്‍ത്തുന്നു. കണ്ണടച്ചിരുട്ടാക്കി, ആ ഇരുട്ടില്‍ തെളിയുന്ന ദൃശ്യങ്ങള്‍ കണ്ടു പേടിച്ചിരിക്കുന്നതിനേക്കാള്‍ കണ്ണു തുറന്ന്‌ യാഥാര്‍ത്ഥ്യങ്ങള്‍ നേരിടുന്നതാണു നല്ലത്‌. ഇതാ വെയിലിനു ശക്‌തി കൂടിയിരിക്കുന്നു. ചെമ്പരത്തിപ്പൂവ്വിന്റെ നിറം കറുക്കാന്‍ തുടങ്ങിയിരിക്കുന്നു. വണ്ടുകള്‍ വരുന്നതിനുമുമ്പേ കൊഴിയാന്‍ തുടങ്ങുന്ന പൂക്കളും ഞാന്‍ കാണുന്നു. ഗെയ്റ്റ്‌ തുറക്കുന്ന കരകരാ ശബ്ദം. ഞാന്‍ ഗെയ്റ്റിനു പുറം തിരിഞ്ഞിരുന്നു. ഗോപിയുടെ പതിഞ്ഞ സംഭാഷണം അടുത്തടുത്തു വരുന്നു. പിന്നെയും രണ്ടുമൂന്നു പേരുടെ കാല്‍പ്പെരുമാറ്റങ്ങള്‍. എനിക്കു ചിരിയാണു വന്നത്‌. ഗോപി ആകെ പരിഭ്രമിച്ചിരിക്കുന്നു. ഇതുവരെ ചിന്താലോകത്തായിരുന്ന ഗോപി, പൊടുന്നനെ അതില്‍ നിന്നെല്ലാം മോചിതനായി മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നു. അവന്‌ രാഷ്ട്രവ്യവഹാരത്തില്‍ നല്ലൊരു ഭാവിയുണ്ട്‌. തറയില്‍ കിടക്കുന്ന പത്രം അപ്പോഴാണ്‌ എന്റെ ശ്രദ്ധയില്‍ പെട്ടത്‌. മുന്‍പേജില്‍ കൊടുത്തിരിക്കുന്ന കളര്‍ ഫോട്ടോയില്‍ ടൈഗര്‍ ഹില്‍ തിരികെ പിടിച്ച ജവാന്‍മാര്‍ വെടിക്കോപ്പുകള്‍ക്കിടയില്‍ നില്‍ക്കുന്നു. ഞാന്‍ അവര്‍ക്കൊരു ഗംഭീര സല്യൂട്ട്‌ നല്‍കി ബഹുമാനിച്ചു. പിന്നെ വലിയ അക്ഷരങ്ങളില്‍ കൊടുത്തിരിക്കുന്ന മന്ത്രിയുടെ പ്രസ്താവന വായിച്ചു.


"നുഴഞ്ഞുകയറ്റക്കാരെ നമ്മള്‍ തുരത്തും, എല്ലാ സ്ഥലങ്ങളും നമ്മള്‍ തിരിച്ചു പിടിക്കും. ഒടുവില്‍ വിജയം നമ്മുടേതായിരിക്കും. "


എന്റെ ശരീരത്തിലെ മുഴുവന്‍ രക്‌തവും മുത്തേക്ക്‌ ഇരമ്പിക്കയറിയതു പോലെ എനിക്കു തോന്നി. ഞാന്‍ എത്ര ശ്രമിച്ചീട്ടും മനസ്സിനെ നിയന്ത്രിക്കാനായില്ല. ഞാന്‍ അലറി,


"യുദ്ധത്തില്‍ ജയവും, പരാജയവുംഇല്ലെടോ മന്ത്രിപുംഗവാ, ഒന്നു മാത്രമേയുള്ളു, മരണം."


ശത്രുവിന്റെ വെടിയുണ്ട നെഞ്ചിലേറ്റി മഞ്ഞുമലകളില്‍ പുതഞ്ഞു പോകാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ ജവാന്‍മാരേ, നിങ്ങളറിയുന്നുവോ, നിങ്ങള്‍ മാതൃരാജ്യത്തിനുവേണ്ടി പൊരുതുമ്പോള്‍, നമ്മുടെ എല്ലാ രാഷ്ട്രീയനേതാക്കളും കൈക്കൂലിക്കാരും, അഴിമതിയില്‍ ലോകപ്രശസ്തിയാര്‍ജ്ജിച്ചവരുമൊക്കെയായി അധികാരം പങ്കിടുന്നതിനും, യുദ്ധത്തിന്റെ നേട്ടം സ്വന്തം പാര്‍ട്ടിയുടെ നേട്ടമാക്കി മാറ്റുന്നതിനുമുള്ള തത്രപ്പാടിലായിരുന്നുവെന്ന്‌. ഗോപി എന്റെ തോളില്‍ ശക്‌തിയായി പിടിച്ച്‌ അവന്‌ അഭിമുഖമായി നിര്‍ത്തി. ഗോപിയുടെ കൂടെ വന്നവര്‍ അല്‍പം ആശങ്കയോടെ മുറ്റത്തുതന്നെ നില്‍ക്കുകയാണ്‌. അവരുടെ ശ്രദ്ധമുഴുവന്‍ എന്നിലാണെന്നറിഞ്ഞ്‌ എനിക്ക്‌ അരിശം വന്നു. കോമാളികള്‍, രംഗബോധമില്ലാത്തവര്‍, വായ്നോക്കികള്‍, അരസികര്‍, ഈ സംബോധനകളെല്ലാം അവര്‍ക്കു ചേരും.


"ദാസാ, ദാ, ആരൊക്കെയാ വന്നിരിക്കുന്നതെന്നു നോക്കൂ"

ഗോപി എന്നെ ചേര്‍ത്തു പിടിച്ച്‌ മുറ്റത്തു നില്‍ക്കുന്നവരെ ചൂണ്ടിക്കാണിച്ച്‌ ചോദിച്ചു. ഒരു കൊച്ചു പഞ്ചായത്തും അതിലെ പാവപ്പെട്ട ജനങ്ങളേയും ഭരിക്കാന്‍ എന്തു കുതികാല്‍ വെട്ടും നടത്താന്‍ മടിക്കാത്ത കരപ്രമാണിമാരെ കണ്ട്‌ എനിക്കരിശം വന്നു.


"നാട്ടുകാരെ ഭരിക്കാന്‍ പരസ്പരം മത്സരിക്കുന്ന ഇവര്‍ക്കൊക്കെ ഭ്രാന്തല്ലേ ഗോപി?"


എന്റെ ചോദ്യം കേട്ട കരപ്രമാണിമാര്‍ ഗോപിയെ മുറ്റത്തേക്കു വിളിച്ച്‌ ചര്‍ച്ചകളിലേര്‍പ്പെട്ടു. സുമതി വാതില്‍പാളികള്‍ക്കപ്പുറത്തു നിന്നും ഒളിഞ്ഞുനോക്കുന്നു. കഥയില്ലാത്തവന്‍മാരെ മറന്നുകൊണ്ട്‌ ഞാന്‍ കഥയെ ആവാഹിച്ചെടുക്കാന്‍ ശ്രമിച്ചു. പൊടുന്നനെ പൂന്തോട്ടമെല്ലാം മഞ്ഞളിച്ചു വികൃതമായതുപോലെ. ഇനി ശ്രദ്ധ ആകാശത്തേക്കു തിരിക്കുകയാണു നല്ലത്‌. സുന്ദരമായ നീലാകാശത്ത്‌ ഒളിഞ്ഞിരിക്കുന്ന നക്ഷത്രക്കൂട്ടങ്ങളെ സങ്കല്‍പിച്ചാല്‍ എന്റെ കഥയിലേക്ക്‌ നിലാവൊഴുകുമെന്നുറപ്പാണ്‌. പക്ഷെ ആരോ എന്നെ പിന്നില്‍ നിന്നും ബലമായി പിടിച്ചിരിക്കുകയാണല്ലൊ. ഇനിയും ആളുകള്‍ പടി കടന്നു വരുന്നതെന്തിനാണ്‌. സുമതി തേങ്ങിക്കരയുന്നതും, ഗോപി ആശ്വസിപ്പിക്കുന്നതും ഞാന്‍ കേള്‍ക്കുന്നു. ഗോപി, നീ വിഷമിക്കേണ്ട, എനിക്കിവരെ പറഞ്ഞു മനസ്സിലാക്കാന്‍ നിമിഷങ്ങള്‍ മതി. പക്ഷെ എന്താണു ഞാനിവരോടു പറയുക, എന്റെ ചിന്താസരണികളെ തുരങ്കം വെയ്ക്കാന്‍ വന്ന ഇവര്‍ക്ക്‌ ചാട്ടവാറടിയാണു ശരിക്കും കൊടുക്കേണ്ടത്‌.


ഇതാ ഗെയ്റ്റിനടുത്ത്‌ ഒരു കാറു വന്നു നില്‍ക്കുന്നു. എന്നെ ചിലര്‍ ബലമായി നടക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഞാന്‍ ബ്രേക്കിട്ടതുപോലെ നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ ഉന്തുകയും വലിക്കുകയും ചെയ്യുന്നു. സുമതിയുടെ കരച്ചില്‍ ഉച്ചത്തിലായോ എന്നൊരു സംശയം. ഗോപിയെ കാണാനില്ലല്ലൊ. അവന്‍ എന്താണവളെ ആശ്വസിപ്പിക്കാത്തത്‌. വീണ്ടും അവന്‍ സവാളയിലേക്കു നോക്കി മിണ്ടാതായോ. എന്റെ ചുറ്റും കരിമ്പൂച്ചകളെപോലെ ഇതാ രക്ഷാഭടന്‍മാര്‍. ഉപ്പുമാവെങ്കിലും കഴിക്കാന്‍ സാധിച്ചെങ്കില്‍ എന്തെങ്കിലും ചിന്തിക്കാനൊരു സുഖമുണ്ടാകുമായിരുന്നു. കുറഞ്ഞപക്ഷം ഇവന്‍മാരെ തള്ളി താഴെയിടാനുള്ള ശക്‌തി കിട്ടുമായിരുന്നു.


ഒരാള്‍ എന്നോടു പറയുന്നു, "ഒന്നും പേടിക്കാനില്ല ദാസാ, ഡോക്ടര്‍ വറുണ്ണി അറിയപ്പെടുന്ന മനഃശാസ്ത്രജ്ഞനാണ്‌." മറ്റൊരാള്‍ പറയുന്നു, "ഒട്ടുമിക്ക എഴുത്തുകാരും ഇങ്ങനെയൊക്കെയാണ്‌. ഇവര്‍ക്ക്‌ വട്ടു വരുന്നതാണ്‌ നല്ലത്‌. ഇല്ലെങ്കില്‍ ഇവര്‍ ആത്മഹത്യ ചെയ്‌തുകളയും. "


എനിക്കു ചിരി അടക്കാന്‍ കഴിഞ്ഞില്ല. ഞനുറക്കെയുറക്കെ ചിരിച്ചു, ഒടുവില്‍ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കാമെന്നു വിചാരിച്ചു.

ഞാന്‍ പറഞ്ഞു, "ശരിയാണു സുഹൃത്തെ, ചോദ്യം ചോദിക്കുന്നവനെ സംശയത്തോടെ വീക്ഷിക്കണമെന്നു മാത്രമല്ല, അവനെ വിഷം കൊടുത്തു കൊല്ലുകയൊ, നാക്കു പിഴുതെടുക്കുകയൊ, കുരിശില്‍ തറക്കുകയൊ ഒക്കെ ചെയ്യാനാണല്ലൊ ചരിത്രം നമ്മളെ പഠിപ്പിച്ചിരിക്കുന്നത്‌. അവര്‍ ഭ്രാന്തന്‍മാരായിരുന്നു സുഹൃത്തുക്കളെ. ഇവിടെ നിങ്ങള്‍ ഭരണാധികാരികളല്ലാതിരുന്നീട്ടും എന്നെ ഭരിക്കാനും, നിയന്ത്രിക്കാനും ആഗ്രഹിക്കുന്നു. ചരിത്രം മറ്റൊരു വികൃതരൂപത്തില്‍ ആവര്‍ത്തിക്കുന്ന നിങ്ങള്‍ക്ക്‌ വട്ടാണു സുഹൃത്തുക്കളെ. " 

"നേരം കളയാതെ പിടിച്ച്‌ കാറില്‍ കയറ്റ്‌. എന്തായാലും ഗോപിയുടെ വീട്ടില്‍ തന്നെ വന്നു പെട്ടതു നന്നായി". രണ്ടു പേര്‍ എന്നെ കാറിലേക്കു കുനിഞ്ഞു കയറാന്‍ നിര്‍ബ്ബന്ധിച്ചു. ഞാന്‍ പതുക്കെ ഒരുവന്റെ ചെവിയില്‍ പറഞ്ഞു, "എനിക്കു വട്ടൊന്നുമില്ല എന്റെ സുഹൃത്തെ" അതുകേട്ട്‌ അയാളുറക്കെ ചിരിച്ചു. ചിരിയുടെ അവസാനം അയാള്‍ അലറിക്കരഞ്ഞു. ഞാന്‍ അകലേക്കു നീട്ടിതുപ്പിയ ചോരയില്‍ അയാളുടെ ചെവിയുടെ ഒരു കഷ്ണവും ഉണ്ടായിരുന്നിരിക്കാം. ആരോ ഇപ്പോള്‍ എന്റെ തലയില്‍ ശക്‌തിയായി തട്ടിയെന്നു തോന്നുന്നു. ഇതാ എന്റെ ഓര്‍മ്മകള്‍ മറയുന്നു, വെളിച്ചം മങ്ങുന്നു, എനിക്കു വട്ടായിരുന്നുവോ എന്ന്‌ എന്റെ മനസ്സ്‌ എന്നോടു ചോദിക്കുന്നു. എന്തായാലും വെളിച്ചം തെളിയുമ്പോള്‍ ചിന്ത പുനരാരംഭിക്കാം. കഥ പൂര്‍ണ്ണമാക്കാം. മാത്രവുമല്ല, കഥയില്ലാത്തവരുടെ ഇടയില്‍ നിന്നും മോചനവും വേണമല്ലൊ.

- 0 -

Saturday, October 14, 2006

മാറിയ മോഹങ്ങള്‍ (3)

അവന്‍ ഒമ്പതാം ക്ലാസ്സിലെത്തിയിരിക്കുന്നു. വീടിനു തൊട്ടടുത്തുള്ള ചില പാടങ്ങള്‍ ഉഴുതു മറിച്ചിട്ടിരിക്കുന്നു. മഴ പെയ്ത് ഉഴവു ചാലില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ആ കലങ്ങിയ വെള്ളത്തില്‍ കൊച്ചു തവളകള്‍ പൊന്തിക്കിടന്നു കരഞ്ഞു. പകല്‍ സമയത്തും കരയുന്ന തവളകള്‍ അന്നുണ്ടായിരുന്നു, (ഇന്ന് പകല്‍ കരയാത്തത് തവളകള്‍ ഇല്ലാത്തതുകൊണ്ടാവാം). അവന്‍ പരന്നു വിശാലമായി കിടക്കുന്ന പാടത്തേക്ക് നോക്കി നിന്നു. ഏതാണ്ട് വൈകീട്ട് മൂന്നു മണിയായിക്കാണും. കുറച്ചകലെ ഒരാള്‍ മുട്ടിയിട്ട് അതില്‍ കയറി നിന്ന് കാളകളെ തെളിക്കുന്നതു കണ്ട് അങ്ങോട്ടു നടന്നു. ഹായ് എന്തു രസമായിരിക്കും, ആ മുട്ടിയില്‍ കയറിയിരുന്നാല്‍, കാളകള്‍ അതിവേഗത്തില്‍ വലിച്ചുകൊണ്ടു പോകുമ്പോള്‍ ഒരു കുതിര സവാരി നടത്തുന്നതിനു തുല്യമോ, അല്ലെങ്കില്‍ ഇറക്കത്ത് സൈക്കിളില്‍ ഇരുന്നു പോകുന്നതിനു തുല്യമോ ആയി അവനു തോന്നി. വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ കവുങ്ങിന്‍ പാളയിലിരുത്തി കൂട്ടുകാര്‍ വലിച്ചു കളിച്ചിരുന്നതിന്റെ ഓര്‍മ്മ കൂടി വന്നപ്പോള്‍, അവനു മോഹം അടക്കാനായില്ല. ഉഴുതുകൊണ്ടിരിക്കുന്ന ആളോട് അതിലൊന്നിരുത്താമോ എന്ന് ചോദിച്ചു. വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല, “പോട ചെക്കാ” എന്നാണ് പ്രതീക്ഷിച്ചത്... പക്ഷെ പ്രതീക്ഷക്കു വിപരീതമായി അയാള്‍ കാളകളെ “ബോ.......ബോ.....” എന്ന് ശബ്ദമുണ്ടാക്കി നിര്‍ത്തി. അവനെ മുട്ടിയില്‍ ഇരിക്കാന്‍ ക്ഷണിച്ചു. അവന്റെ സന്തോഷത്തിനതിരില്ലായിരുന്നു. അഞ്ചോ, ആറോ തവണ പാടം കറങ്ങിയപ്പോള്‍ ആദ്യം അനുഭവിച്ച സുഖം വേദനക്കു വഴിമാറി. ഇരുന്നിടത്ത് നിന്ന് ഞെരിപിരി കൊള്ളാന്‍ തുടങ്ങി. “മതി, മതി, വീട്ടില്‍ പോണം” അവന്‍ പറഞ്ഞു, അയാള്‍ കേള്‍ക്കാത്ത പോലെ ഒന്നു രണ്ടു റൌണ്ട് കൂടി കാളകളെ തെളിച്ചു. അവിടെ നിന്നും വീട്ടിലേക്ക് നടക്കുമ്പോള്‍ കാലും നടുവും എല്ലാം വേദനിക്കുന്നുണ്ടായിരുന്നു... വേദനയുടെ വിശ്വരൂപം കാലത്ത് കക്കൂസിലിരുന്നപ്പോഴാണ് അനുഭവിക്കാനായത്..... മതിയായി.......

പിന്നീട് പാടത്തേക്ക് ആടിയാടി വന്നത് മുന്നില്‍ ചെറിയ ചക്രങ്ങളും, പിറകില്‍ വലിയ ചക്രങ്ങളുമുള്ള വിചിത്ര വാഹനം -ട്രാക്ടര്‍ - ആയിരുന്നു. അത് ഓടിക്കുന്ന ആള്‍ അവന്റെ ഹീറോ ആയിരുന്നു. അതുകൊണ്ടു തന്നെ തീരുമാനം ഉറച്ചതായിരുന്നു, “വലുതാവുമ്പോള്‍ ട്രാക്ടര്‍ ഓടിക്കുന്ന ആളാവണം” അങ്ങനെ ഒരുപാടു മോഹങ്ങള്‍ മാറി മറഞ്ഞുപോയി. ട്രെയിനില്‍ ആദ്യമായ് കയറാന്‍ കഴിഞ്ഞതിനുശേഷം അവന്റെ മോഹം ട്രെയിനില്‍ ടി.ടി.ഇ. ആവണമെന്നായിരുന്നു, കാരണം മറ്റൊന്നുമല്ല, ട്രെയിനില്‍ ഒരുപാടു യാത്രകള്‍ ചെയ്യാമെന്ന മോഹം..... പിന്നീട് സിനിമകളില്‍ നസീറും, സുകുമാരനുമൊക്കെ ഓഫീസില്‍ വരുമ്പോള്‍ ജോലിക്കാര്‍ എഴുന്നേറ്റു നിന്ന് ഗുഡ്മോര്‍ണിംഗ് പറയുന്നത് കണ്ട്, അത്തരം ഒരു മാനേജര്‍ ആകാന്‍ മോഹിച്ചു...... കാര്യമായ വായനയും, എഴുത്തും തുടങ്ങിയതിനുശേഷം മോഹിക്കാന്‍ പറ്റിയ ഒന്നുമില്ലാതായി. എങ്കിലും ഇപ്പോള്‍ ചെയ്യുന്ന ജോലി ഏതാണ്ട് അവന്റെ അവസാനം കണ്ട മോഹത്തിന്റെ സാക്ഷാത്ക്കാരമാണ്.

“പണ്ടയലത്തെ തൊടിയില്‍ കയറി
ഒരത്തി പഴം ഞാനെടുത്തു തിന്നു
ചൂരല്‍ പഴത്തിന്റെ കൈപ്പുനീരും
കണ്ണുനീരും അതിനെത്ര മോന്തീലാ
പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലതു
പിഞ്ചിലേ നുള്ളി എറിയുന്നു.....”

ഓ.എന്‍.വി. യുടെ “കോതമ്പുമണികള്‍” എന്ന കവിതയിലെ വരികള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് എഴുതിയതാണ്. കുട്ടിക്കാലത്ത് പലതും ആഗ്രഹിക്കുന്നു. ചിലത് സ്വയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു, വിജയിക്കുന്നു, ചിലപ്പോള്‍ പരാജയപ്പെടുന്നു, ശിക്ഷ ഏറ്റുവാങ്ങുന്നു. വീണ്ടും ആഗ്രഹം തോന്നുമ്പോള്‍, ശിക്ഷയും ഓര്‍മ്മ വരുന്നു, അതോടെ അവ മനസ്സില്‍ നിന്നും ഉപേക്ഷിക്കുന്നു.

Friday, October 13, 2006

മാറിയ മോഹങ്ങള്‍ (2)

അവനിപ്പോള്‍ പതിമൂന്നു വയസ്സാണ്. അവന്‍ കുറച്ചു കീറത്തുണിയും, പേനാക്കത്തിയുമെടുത്ത് ഒരു കശുമാവിന്റെ കൊമ്പിലിരുന്ന് പച്ച കശുവണ്ടി പൊട്ടിച്ചെടുത്ത്, കീറി, അതിന്റെ പശയെല്ലാം തുടച്ച് നല്ല സ്വാദോടെ തിന്നുകയാണ്. അവിടെയിരുന്നവന്‍ ഒരു കാഴ്ച കണ്ടു. നിരന്നു കിടക്കുന്ന അടയ്ക്കാമരത്തില്‍ (കവുങ്ങില്‍) കുരങ്ങനെപോലെ പകര്‍ന്നു മറിയുന്ന വേലായുധന്‍. അവന്‍ ഒരു കവുങ്ങില്‍ മാത്രമേ കയറുന്നുള്ളു. പക്ഷെ അവിടെ നിന്ന് തുടര്‍ച്ചയായി മറ്റൊന്നിലേക്ക് പകര്‍ന്നു മറിയുന്ന കാഴ്ച അവന്‍ അത്ഭുതാദരങ്ങളോടെ നോക്കിയിരുന്നു. അവന്‍ ഉടനെ കശുമാവില്‍ നിന്നിറങ്ങി. വേലായുധന്റെ ഓരോ ചലനങ്ങളും വളരെ കൃത്യമായ് വീക്ഷിച്ചു. അതൊക്കെ സ്വയം ചെയ്യുന്നതായ് മനസ്സില്‍ വിചാരിച്ച് ആത്മനിര്‍വൃതി നേടി. ഉടനെ തീരുമാനിക്കുകയും ചെയ്തു. വലുതാവുമ്പോള്‍ കവുങ്ങില്‍ കയറിമറയാന്‍ കഴിയുന്ന ഒരാളാവണം. കുറച്ചു കഴിഞ്ഞപ്പോള്‍ വേലായുധന്‍ ഉപേക്ഷിച്ചുപോയ തളപ്പ് കണ്ട് മനസ്സിലെ നായകന്‍ സടകുടഞ്ഞെഴുന്നേറ്റു. ചുറ്റുപാടും പരതി നോക്കി. പങ്ങ പറിച്ച് വേലായുധന്‍ സ്ഥലം വിട്ടിരിക്കുന്നു. അതൊക്കെ അയാളിപ്പോള്‍ ഉമ്മറത്തെവിടെയെങ്കിലും കൂട്ടിയിട്ടിരിക്കും. ചേച്ചിയും, അമ്മയും ഉച്ചമയക്കത്തിലായിരിക്കും. അച്ഛനാണെങ്കില്‍ വൈകുന്നേരമാകും വരുമ്പോള്‍. ഇനിയും വലുതാവാന്‍ കാത്തുനില്‍ക്കണോ, ഇനിയിപ്പോ‍ള്‍ പഠിക്കാന്‍ ബാക്കിയെന്താണുള്ളത്. കയറുക തന്നെ. അവന്‍ തളപ്പിട്ട് ഒരു കവുങ്ങില്‍ വലിഞ്ഞ് കയറി. പകുതി എത്തിയപ്പോള്‍ ഒരു വിധം ക്ഷീണിച്ചിരുന്നു. വലിഞ്ഞു കയറിയതുകൊണ്ട് നെഞ്ചിന് അല്പം വേദനയും ഉണ്ടായിരുന്നു. വേലായുധന്‍ കവുങ്ങിനെ ആട്ടിയപൊലെ വൃഥാ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പകുതി കയറി കവുങ്ങിനെ ആട്ടാന്‍ പറ്റില്ലെന്ന തിരിച്ചറിവില്‍ വീണ്ടും മുകളിലേക്ക് കയറി. തുഞ്ചത്ത് എത്തിയെന്നുറപ്പായപ്പോള്‍ വീണ്ടും ആഞ്ഞു ശ്രമിച്ചു, കവുങ്ങ് ആടാന്‍ തുടങ്ങി. അവന്റെ സന്തോഷത്തിനതിരില്ലായിരുന്നു. തൊട്ടടുത്തുള്ള കവുങ്ങില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കവുങ്ങ് വന്നപ്പോള്‍, അടുത്ത വേലായുധന്റെ ആയുധമെന്തായിരുന്നുവെന്ന് ചിന്തിച്ചു. തൊട്ടടുത്തുള്ള കവുങ്ങില്‍ ഒരു കൈ കൊണ്ടു പിടിക്കണം എന്ന ഓര്‍മ്മയില്‍ അതും ചെയ്തു. പക്ഷെ സങ്കല്‍പ്പത്തിലെപോലെ അത്ര എളുപ്പമായിരുന്നില്ല അത്. കൈകാലുകള്‍ കിടുകിടാ വിറയ്ക്കാന്‍ തുടങ്ങി. രണ്ടു കവുങ്ങുകളും ഇപ്പോള്‍ അവന്റെ കൈകളിലാണ്. പക്ഷെ കാല്‍ ഒരേ ഒരു കവുങ്ങില്‍. ആ കവുങ്ങില്‍ നിന്നും കാലുകള്‍ വലിച്ച് മറ്റൊരു കവുങ്ങില്‍ വയ്ക്കണം. അതിനുള്ള മനക്കരുത്തുവേണം. ഒരുനിമിഷം നിലത്തു വീണുപോകുമെന്നു തന്നെ അവന്‍ വിചാരിച്ചു. അതുവരെ കേട്ടു പരിചയിച്ച എല്ലാ ദൈവങ്ങളേയും അവന്‍ വിളിച്ചു കഴിഞ്ഞിരുന്നു. ഇതൊന്നും വേണ്ടായിരുന്നുവെന്ന് ഒരുനിമിഷം അവന്റെ മനസ്സിലേക്ക് കടന്നുവന്നു. ഇനിയിപ്പോള്‍ തിരിച്ചുപോകാനാവില്ലെന്ന തിരിച്ചറിവില്‍, ജീവിന്മരണ പോരാട്ടമാണെന്ന തിരിച്ചറിവില്‍ രണ്ടും കല്പിച്ച് കാലുകള്‍ അടര്‍ത്തിമാറ്റി മറ്റേ കവുങ്ങില്‍ പിടുത്തമിട്ടു. പരീക്ഷണം വിജയിച്ചതുകൊണ്ട് വിജയശ്രീ ലാളിതനായ് ഊര്‍ന്നിറങ്ങി. നിലത്തു കാലു കുത്തിയത് ചന്ദ്രനില്‍ പോയി തിരിച്ചു വന്ന നീല്‍ ആംസ്ട്രോങ്ങിന്റെ ഭാവത്തിലായിരുന്നു. പക്ഷെ എതിരേറ്റത്, മുതുകത്ത് പതിഞ്ഞ മുല്ല വള്ളി കൊണ്ടുള്ള അടിയായിരുന്നു. അച്ഛന്‍ എല്ലാം കണ്ട് സമ്മാനം തരാന്‍ കാത്തുനില്‍ക്കുകയായിരുന്നു. അങ്ങനെ മുല്ലവള്ളിയുടെ ആഘാതത്തില്‍ നീറിയ മനസ്സില്‍ നിന്ന് ആ മോഹം മാഞ്ഞുപോയി.

Thursday, October 12, 2006

മാറിക്കൊണ്ടിരിക്കുന്ന മോഹങ്ങള്‍

അവനന്ന് 11 വയസ്സ്. ഓര്‍മ്മയില്‍ ആദ്യമായാണ് രാത്രിയില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നത്. പിന്നീടൊന്നും രാത്രി മുഹൂര്‍ത്തമുള്ള ഒരു വിവാഹം നടന്നതായ് അവന്‍ ഓര്‍ക്കുന്നുമില്ല. അന്നൊക്കെ വീട്ടില്‍ വച്ചു തന്നെയായിരുന്നു കല്യാണവും സദ്യയും. ഇന്നത്തെപോലെ കല്യാണം ഹാളിലേക്ക് മാ‍റിയിരുന്നില്ലെന്നു സാരം. അന്നൊന്നും മഴ അനവസരത്തില്‍ പെയ്തിരുന്നില്ല, എന്നിരുന്നാലും ഒരു കൂറ്റന്‍ പന്തലായിരുന്നു അവിടെ എന്നവന്‍ ഓര്‍ക്കുന്നു. ദീപാലങ്കാരങ്ങളൊന്നുമുണ്ടായിരുന്നില്ല. കാശില്ലാത്തതുകൊണ്ടായിരുന്നില്ല, വൈദ്യുതി കണക്ഷനൊന്നും ഇല്ലാത്തതുകൊണ്ടായിരുന്നു. മൂന്നു നാലു പെട്രോമാക്സുകള്‍ സൂര്യപ്രഭ പരത്തി അവിടം ഒരു പ്രത്യേക കാന്തി ഉണ്ടാക്കിയിരുന്നു. ഒരു വിധം തിരക്കുണ്ടായിരുന്നു അവിടെ. ഉമ്മറത്തിണ്ണയില്‍ കത്തിക്കാതെ വച്ചിരുന്ന ഒരു പെട്രോമാക്സ് അവന്റെ ശ്രദ്ധയില്‍ പെട്ടു. എന്നും പെട്രോമാക്സിനെ ആരാധനയോടെ നോക്കിയിരുന്ന അവന്‍ അതിന്റെ അടുത്തുപോയി നിന്നു. അവിടുത്തെ ഒരു കാരണവര്‍ ആരെയോ പേരു വിളിച്ച് ചീത്ത പറയുന്നുണ്ടായിരുന്നു. “ഇവനിതെവടെപ്പോയി കെടക്ക്വാ... വാടക കൊടുത്ത് വാങ്ങിച്ചു വെച്ചട്ട്
കത്തിക്കാണ്ടിരിക്ക്വേ.. എടാ കേശവാ.....ഇവനെ കേശവന്‍‌ന്നല്ലാ വിളിക്കണ്ടേ...“ അപ്പോഴേക്കും കേശവനെവിടുന്നോ ഓടിക്കിതച്ചെത്തി.. അയാളെത്തിയപ്പോള്‍ ഒരു പ്രത്യേക മണം അവിടെ വ്യാപിച്ചു. കാരണവര്‍ വീണ്ടും ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു.“ ങാ ഹാ... അതിനിടക്ക് മോന്താന്‍ പോയോ കൊശവാ നീ.... ഇത് കത്തിക്കാനും കൂടി നേരംണ്ടായില്യ... “ കേശവന്‍ അതൊന്നും കേള്‍ക്കാതെ പെട്രോമാക്സിനെ ജ്വലിപ്പിക്കാനുള്ള സൂത്രപ്പണികള്‍ തുടങ്ങി. റോക്കറ്റ് ലോഞ്ചിങ്ങ് കാണുന്ന ആകാംഷയോടെ അവന്‍ കേശവന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിച്ചു.
ഒരു വെള്ളയപ്പത്തിന്റെ കഷ്ണം പോലെ ഞാണ്ടു കിടക്കുന്നത് എങ്ങനെയാണ് തൂവെള്ള പ്രകാശം പരത്തുന്നത് എന്നു കാണാനുള്ള അവന്റെ ജിജ്ഞാസ കണ്ട് കേശവന്‍ കൂടുതല്‍ ഉഷാറായി. അവനെ പിടിച്ച് കുറച്ചകലേക്ക് നീക്കി നിര്‍ത്തിയിട്ട് പറഞ്ഞു, “ഇത് തൊട്ടാല്‍ കൊഴിഞ്ഞുപോണ സാധനാ, അകലെ നിന്നു കണ്ടാല്‍ മതി“. ഒന്നു രണ്ടു കുട്ടികള്‍ കൂടി കേശവന്റെ ചുറ്റും കൂടി. കാണികളെ കിട്ടിയപ്പോള്‍ കളിക്കാരന്‍ ഉഷാറായപോലെ അതാ കേശവന്‍ അവന്റെ കഴിവുകള്‍ മികവോടെ പ്രകടിപ്പിച്ചുകൊണ്ട് മണ്ണെണ്ണ ഫൌണ്ടന്‍ പോലെ തെറുപ്പിച്ചുകൊണ്ട് തീ കൊളുത്തുന്നു,
ഒരാളലോടെ വെള്ളയപ്പത്തിന്റെ കഷ്ണം കത്തി മഞ്ഞ തീ നാളങ്ങള്‍ പൊന്തുന്നു. കേശവന്‍ തന്റെ മിടുക്ക് പുറത്തെടുക്കുന്നു, അങ്ങനെ മഞ്ഞ തീ നാളങ്ങളെ ആറ്റിക്കുറുക്കി സൂര്യപ്രകാശമാക്കി മാറ്റുന്നു. അതു കണടു നിന്ന അവന്റെ മനസ്സിലും സൂര്യനുദിക്കുന്നു. കേശവനെന്ന മാന്ത്രികനെ അവന്‍ ആരാധനയോടെ വീക്ഷിക്കുന്നു. കല്യാണം അതിനിടക്കെപ്പോഴോ നടന്നു കഴിഞ്ഞിരുന്നു. അവന്റെ മനസ്സില്‍ ഒറ്റ മോഹമേ ഉണ്ടായിരുന്നുള്ളു, വലുതാവുമ്പോള്‍ പെട്രോമാക്സ് കത്തിക്കുന്ന ആളാവണം. അവന്‍ അവിടെ നിന്നും ഭക്ഷണം കഴിക്കാനായ് നടക്കുമ്പോള്‍ കാരണവര്‍ വന്ന് കേശവനോട് തിരക്കുന്നത് അവ്യക്തമായ് കേട്ടു, “സാധനം മുഴുവന്‍ ഒറ്റയ്ക്ക് മോന്തിയോ, ബാക്കി വല്ലതും
കാണ്വോ?“ ഉത്തരം എന്തായിരുന്നോ എന്തോ, അവന്റെ മനസ്സില്‍ പെട്രോമാക്സ് നിന്നു കത്തുകയായിരുന്നല്ലോ...

Monday, October 02, 2006

കൂടോത്രം

മാറാല മൂടിക്കിടക്കുന്ന തട്ടിന്‍പുറത്തേക്ക്‌ ഗോവിന്ദന്‍കുട്ടി പതുങ്ങി പതുങ്ങി ഗോവണിപ്പടികള്‍ കയറി. ഗോവണിപ്പടികള്‍ അവസാനിക്കുന്നിടത്ത്‌ ഒരു കൊച്ചുവാതിലാണ്‌. വാതില്‍ തുറക്കുന്നത്‌ വിശാലമായ തട്ടിന്‍പുറത്തേക്കാണ്‌. സിമന്റിട്ട തറ അവിടവിടെയായി പൊട്ടിപൊളിഞ്ഞാണു കിടന്നിരുന്നത്‌. കൂട്ടുകുടുംബമായിരുന്ന കാലത്ത്‌ ഇവിടം കിടന്നുറങ്ങാന്‍ ഉപയോഗിച്ചിരുന്നുവത്രെ. വര്‍ഷങ്ങളുടെ പഴക്കമുള്ള വീടായതുകൊണ്ടാവാം വീട്ടിനുള്ളിലെ ഏതു ചലനങ്ങളും അത്‌ പിടിച്ചെടുക്കുകയും, പ്രതികരിക്കുകയും ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ തന്റെ ഓരോ ചലനവും ഗോവിന്ദന്‍കുട്ടി വളരെ കരുതലോടെയാണ്‌ നടത്തിയത്‌. രഹസ്യങ്ങള്‍ കൂടുമ്പോള്‍ മനുഷ്യന്‍ ഒറ്റപ്പെട്ടുപോകുന്നുവെന്ന്‌ എവിടെയൊ വായിച്ചതായ്‌ അയാളോര്‍ത്തു. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ ഇങ്ങനെ പതുങ്ങി പതുങ്ങി നടക്കേണ്ടി വരുമായിരുന്നില്ലല്ലൊ. മനഃപൂര്‍വ്വം തട്ടിന്‍പുറത്തുള്ള ലൈറ്റിട്ടില്ല. താനിവിടെയുണ്ടെന്ന്‌ സുമതി അറിയരുത്‌. അറിഞ്ഞാല്‍ എല്ലാം വെളിച്ചത്താവും. പിന്നെ സുമതിയുടെ മുമ്പില്‍ താനൊരു മൂന്നാകിട മനുഷ്യനാവും. അവളുണരാന്‍ ഇനിയും സമയമുണ്ട്‌. രാത്രി പത്തുമണിക്കു കിടന്നാല്‍ വെളുപ്പിന്‌ അഞ്ചുമണിവരെ ഒറ്റകിടപ്പാണ്‌. അതിനിടയില്‍ തിരിയലും മറിയലുമൊന്നുമില്ല. തനിക്കാണെങ്കില്‍ ഇടയ്ക്കിടെ തിരിഞ്ഞും, മറിഞ്ഞും കിടന്നാലെ ഒരു സുഖം കിട്ടുകയുള്ളു. വിവാഹം കഴിഞ്ഞ്‌ ഒന്നുരണ്ടു വര്‍ഷത്തേക്ക്‌ ഒന്നു തിരിയാന്‍ പോലും അവള്‍ സമ്മതിച്ചിട്ടില്ല. തന്നെ കെട്ടിവരിഞ്ഞു കിടക്കുന്ന അവളുടെ കയ്യെടുത്തുമാറ്റാന്‍ അത്ര എളുപ്പമായിരുന്നില്ല. പിന്നീട്‌ എപ്പോഴൊ മുറുകെ പുണര്‍ന്നിരുന്ന അവളുടെ കൈകള്‍ അയഞ്ഞു തുടങ്ങിയിരുന്നു. ഇപ്പോള്‍ പത്തിരുപത്‌ വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ അവള്‍ മിക്കവാറും ചുമരിനോടു ചേര്‍ന്നുകിടന്നാണുറങ്ങുന്നത്‌. പാവം അവളെ പറഞ്ഞീട്ടും കാര്യമില്ല. ദാമ്പത്യം അരക്കിട്ടുറപ്പിക്കാന്‍ ഒരു കുഞ്ഞിനെ നല്‍കാന്‍ തനിക്കായില്ല. തന്റെ ആ ദൌര്‍ബ്ബല്ല്യത്തിന്‍മേല്‍, ആ ഒരേയൊരു ആത്മനൊമ്പരത്തിന്‍മേലാണ്‌ നാട്ടുകാരുടെ മുമ്പില്‍ വെച്ച്‌ ജയരാമന്‍ ആഞ്ഞു കുത്തിയത്‌. അല്ലെങ്കിലും അങ്ങനെന്യാണല്ലൊ. ചങ്ങാതി കുത്തിയാല്‍ ചങ്കിലെന്നാണല്ലൊ പ്രമാണം. അയാള്‍ക്കു നന്നായി കിതപ്പനുഭവപ്പെട്ടു.


ഗോവിന്ദന്‍കുട്ടി കയ്യിലുണ്ടായിരുന്ന കൊച്ചു ടോര്‍ച്ചടിച്ച്‌ തട്ടിന്‍പുറം വീക്ഷിച്ചു. ഉണങ്ങിയ ചകിരികളും, ചിരട്ടകളും പലയിടത്തായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. വര്‍ഷക്കാലത്തെ അതിജീവിക്കാനുള്ള സുമതിയുടെ തയ്യാറെടുപ്പാണ്‌. ഒരിക്കല്‍മാത്രം അവള്‍ പറഞ്ഞു, തെക്കേതിലെ നിങ്ങളുടെ കൂട്ടുകാരന്റെ വീട്ടില്‍ ഗ്യാസും, ഫ്രിഡ്ജും, വാഷിംഗ്‌ മെഷിനും ഒക്കെയുണ്ട്‌. നിങ്ങള്‍ രണ്ടുപേരും ഒരേ കമ്പനിയില്‍ ഒരേ പണിചെയ്‌തീട്ടും ഈ വീട്ടിലേക്കുമാത്രം ഒന്നുമില്ല. അന്നു താനവളെ ഒന്നു തറപ്പിച്ചുനോക്കി. പിന്നീടിന്നുവരെ അവളങ്ങനെയൊന്നും സൂചിപ്പിക്കുകയുണ്ടായിട്ടില്ല. ചകിരിയും, ചിരട്ടയുമൊക്കെ ചവിട്ടാതെ അയാള്‍ സൂക്ഷിച്ചു നടന്നു. ഇടക്കിടെ മുഖത്തു മാറാല തടഞ്ഞപ്പോള്‍ അയാള്‍ വെറുപ്പോടെ മുഖം തുടച്ചു. എങ്ങാനും ഉറക്കെ തുമ്മിപ്പോകുമോ എന്നയാള്‍ സംശയിക്കാതിരുന്നില്ല. ഒരു കൈ മുന്നോട്ടു പിടിച്ച്‌ മാറാല നീക്കികൊണ്ട്‌ തെക്കുഭാഗത്തുള്ള ജനലിനരികില്‍ ചെന്നു നിന്നു. കുറച്ചു ചകിരികള്‍ ജനലിന്നടുത്തായി അടുക്കിവെച്ച്‌ ഇരിപ്പിടമുണ്ടാക്കിയെടുത്തു. പിന്നെ ജനല്‍ മെല്ലെ തുറന്നു. നിലാവില്‍ എല്ലാം നന്നായി കാണാം. വീടിന്റെ നിഴല്‍ തെളിയുന്ന തെക്കേപ്പുറവും, ഗന്ധര്‍വ്വന്‍ പാലയും, പിന്നെ കുറച്ചകലെ വേലിക്കപ്പുറത്തായി ജയരാമന്റെ വീടും തട്ടിന്‍പുറത്തു നിന്നു കാണാന്‍ നല്ല രസമുണ്ടെന്ന്‌ ഉദ്വേഗം പൂണ്ടിരുന്ന ആ സമയത്തും ഗോവിന്ദന്‍കുട്ടി മനസ്സില്‍ പറഞ്ഞു.


ജയരാമന്റെ വീട്ടില്‍ സംഭവിക്കാനിരിക്കുന്ന കോലാഹലങ്ങള്‍ക്കായ്‌ കാതുകൂര്‍പ്പിച്ചുകൊണ്ട്‌ ആ വീട്ടില്‍ വെളിച്ചം തെളിയുന്നതും കാത്ത്‌ അയാള്‍ ജനലഴികളില്‍ പിടിച്ച്‌ ചകിരികൂട്ടത്തിന്‍മേല്‍ അമര്‍ന്നിരുന്നു. ഇനി സുമതി എഴുന്നേറ്റാല്‍തന്നെയും ഏഴുമണിവരെ തന്നെക്കുറിച്ചൊരു അന്വേഷണവുമുണ്ടാവില്ല. കാരണം കുറച്ചുകാലമായി പുലര്‍ച്ചെ എഴുന്നേറ്റുനടക്കാന്‍ പോകുക ഒരു പതിവാക്കിയിരുന്നു. മഞ്ഞായാലും, മഴയായാലും ആ പതിവ്‌ മുടക്കാറില്ലെന്ന്‌ അവള്‍ക്കറിയാം. ഒരുകാലത്ത്‌ മഞ്ഞുകാലത്തേയും, മഴക്കാലത്തേയുമൊക്കെ വരവേല്‍ക്കുവാനായ്‌ കൊതിച്ചിരുന്നു. വെളുപ്പാന്‍കാലത്ത്‌ പുതപ്പ്‌ മാറ്റി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവളെ അതിനനുവദിക്കാതെ താന്‍ ഇറുകെ പുണര്‍ന്നു കിടക്കുമായിരുന്നു. ഇപ്പോള്‍ താനും, സുമതിയും കാലങ്ങളെ കുറിച്ചല്ല സംസാരിക്കാറുള്ളത്‌. എന്തിന്‌, ദിവസങ്ങളെക്കുറിച്ചു പോലുമല്ല, വെറും അതാതു ദിവസത്തെക്കുറിച്ചുമാത്രം. അയാള്‍ വേദനയോടെ ഓര്‍ത്തു.


അധികനേരം കൂനിക്കൂടിയിരുന്നതുകൊണ്ടാവണം ഗോവിന്ദന്‍കുട്ടിക്ക്‌ സന്ധികളിലൊക്കെ വേദന പടരുന്നതുപോലെ തോന്നി. അല്ലെങ്കിലും വെറുതെയിരിക്കുന്നവരെയാണ്‌ പ്രായം കടന്നാക്രമിക്കുന്നതെന്ന്‌ അയാള്‍ക്കു തോന്നി.


അതാ ജയരാമന്റെ വീട്ടില്‍ ലൈറ്റുകളൊക്കെ തെളിഞ്ഞു. ജയരാമന്റെ ഭാര്യയുടെ നിലവിളിയും കേട്ടു. അതോ എല്ലാം തന്റെ വെറും തോന്നലുകള്‍ മാത്രമാണോയെന്ന്‌ ഒരു നിമിഷത്തേക്കയാള്‍ ശങ്കിച്ചു. അല്ല. ഇതാ, അവന്റെ രണ്ടു കുട്ടികളുടെ കരച്ചിലും ഇപ്പോള്‍ വ്യക്‌തമായി കേള്‍ക്കാം. ഹൊ, കിട്ടുപണിക്കര്‍ ഞാന്‍ വിചാരിച്ചമാതിരിയല്ല.


ഗോവിന്ദന്‍കുട്ടിക്ക്‌ വല്ലാത്ത ഉന്‍മേഷം തോന്നി. ഇനി തന്നോട്‌ പരുഷമായി സംസാരിക്കാന്‍ അവന്റെ നാക്കു വഴങ്ങരുത്‌. അതാ ഒരു ടോര്‍ച്ചു മിന്നിച്ചു കൊണ്ട്‌ മുള്ളുവേലിയുടെ കഴ തുറന്നുകൊണ്ട്‌ ആരോ തന്റെ വീട്ടിലേക്ക്‌ ഓടിവരുന്നുണ്ട്‌. ജയരാമന്റെ മൂത്ത മകനാണോടി വരുന്നതെന്നയാള്‍ക്കു മനസ്സിലായി. ഓടുന്നതിന്നിടയിലും അവന്‍ തേങ്ങിക്കരയുന്നുണ്ട്‌. ആറാം ക്ളാസ്സിലെത്തിയ അവന്‍ പഠിക്കാന്‍ മിടുക്കനാണത്രെ. തനിക്കൊരു മകനുണ്ടെങ്കില്‍ അവനും ഇവന്റെ പ്രായമാകുമായിരുന്നു. ജയരാമന്‌ അവന്റെ ആഗ്രഹം പോലെ രണ്ടാമത്തെ കുട്ടി പെണ്ണായിരുന്നു. തനിക്കും അതുതന്നെയായിരുന്നു ആഗ്രഹം.


അവനിതാ വീടിന്റെ വരാന്തയില്‍ കയറി കാളിംഗ് ബെല്ലമര്‍ത്തിയിരിക്കുന്നു. അയാള്‍ കാതോര്‍ത്തിരുന്നു. സുമതി എഴുന്നേറ്റ്‌ വാതില്‍ തുറക്കുന്ന ശബ്ദം. അവന്റെ കരച്ചിലും വിക്കിവിക്കിയുള്ള സംസാരവും വ്യക്‌തമായി കേള്‍ക്കുന്നുണ്ട്‌.


"അച്ഛന്‌ പെട്ടെന്നൊരു നെഞ്ചുവേദന. വല്ല്യച്ഛനോട്‌ ഒന്നു വേഗം വരാന്‍ അമ്മ പറഞ്ഞു."


ജയരാമനും താനും ഒരേ പ്രായമാണെങ്കിലും അവന്റെ കുട്ടികളെന്നെ വല്ല്യച്ഛനെന്നാണു വിളിക്കുന്നത്‌. അങ്ങനെ അവര്‍ വിളിക്കുന്നതായിരുന്നു എനിക്കിഷ്ടവും. എന്തോ, ചെറിയച്ഛനെന്നുള്ള വിളികേള്‍ക്കാന്‍ തനിക്കൊട്ടും താല്‍പര്യമില്ലായിരുന്നു.


"വല്ല്യച്ഛനിവിടില്ല്ള മോനെ. കാലത്തുള്ള നടത്തത്തിനു പോയിരിയ്ക്ക്യാ. നീ നില്‍ക്ക്‌. ഞാന്‍ കൂടെ വരാം." സുമതി വാതിലടയ്ക്കുന്ന ശബ്ദം, അതാ അവനോടൊപ്പം സുമതി ധൃതിയില്‍ ജയരാമന്റെ വീട്ടിലേക്ക്‌ പോകുന്നു. ഇപ്പോള്‍ മറ്റു വീടുകളില്‍ നിന്നും ചിലരങ്ങോട്ട്‌ ഓടിപ്പോകുന്നുണ്ട്‌. അവരില്‍ ഒന്നുരണ്ടു പേര്‍ പോയ അതേ വേഗത്തില്‍ തിരിച്ച്‌ പുറത്തേക്ക്‌ ഓടുന്നുണ്ട്‌. കവലയില്‍ പോയി കാറു വിളിക്കാനാവും. കുറെ സ്ത്രീകളുടെ കലമ്പല്‍ കേള്‍ക്കുന്നതുകൊണ്ടാവണം ജയരാമന്റെ ഭാര്യയുടെ കരച്ചില്‍ കേള്‍ക്കാനാവുന്നില്ല. കിട്ടുപണിക്കരുമായി ഒരു സൌഹൃദം ശരീരബലം കുറഞ്ഞ എന്നെപോലെയുള്ളവര്‍ക്ക്‌ എന്തുകൊണ്ടും നല്ലതാണെന്ന്‌ ഗോവിന്ദന്‍കുട്ടി അപ്പോള്‍ തീരുമാനിച്ചു.


ജയരാമനെ ഒന്നു പേടിപ്പിക്കണമെന്നുമാത്രമേ തനിക്കുള്ളു. അത്‌ താന്‍ പണിക്കരോട്‌ പ്രത്യേകം പറയുകയും ചെയ്‌തിരുന്നല്ലൊ. ഒരു സന്ധ്യക്ക്‌ കിട്ടുപണിക്കരുടെ വീട്ടിലേക്കു ചെന്നപ്പോള്‍ പതിവിനു വിപരീതമായി പുറമെ നിന്നും ആരും ഇല്ലായിരുന്നു. കുറച്ചു നേരത്തെ കാത്തിരിപ്പിനുശേഷം കിട്ടുപണിക്കര്‍ ഉമ്മറത്തേക്കു വന്നു. സന്ധ്യാവന്ദനം കഴിഞ്ഞുള്ള വരവാണെന്ന്‌ നെറ്റിയിലും, നെഞ്ചത്തും, കൈകളിലും, പുറത്തുമൊക്കെ വാരിപൂശിയ ഭസ്മക്കുറിയില്‍ നിന്നും മനസ്സിലായി.


"എന്താ ഗോവിന്ദന്‍കുട്ടി പതിവില്ലാതെ ഈ വഴിയൊക്കെ" പണിക്കരുടെ ചോദ്യം കേട്ട്‌ അയാള്‍ക്ക്‌ ജാള്യതയൊന്നും തോന്നിയില്ല. അയാള്‍ കാര്യം പറഞ്ഞു.

"ഒരു കൂടോത്രം നടത്തിക്കിട്ടണം"

കിട്ടുപണിക്കര്‍ ഒരു കൃത്രിമ ചിരി പാസ്സാക്കിയതായി അയാള്‍ക്കു തോന്നി.പണിക്കര്‍ വീണ്ടും ചോദിച്ചു.


"അതിന്‌ ഗോവിന്ദന്‍കുട്ടിക്കാരാ ശത്രുക്കളെന്നു പറയാന്‍ മാത്രം?"


അയാളൊന്നും മിണ്ടാതെ വടക്കേ തൊടിയിലെ പാമ്പിന്‍കാവിലേക്ക്‌ നോക്കിയിരുന്നു. കിട്ടുപണിക്കര്‍ സ്വന്തം ചോദ്യത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കിയിട്ടെന്നവണ്ണം ഉടന്‍ ചോദിച്ചു.


"ശരി. എന്നാണു കൂടോത്രം നടത്തേണ്ടത്‌?"
"എത്രയും വേഗം".

ഗോവിന്ദന്‍കുട്ടി പറഞ്ഞു.

"ശത്രുവിനെ പൂര്‍ണ്ണമായും നശിപ്പിക്കണോ?"

കിട്ടുപണിക്കര്‍ ബിസ്സിനസ്സിലേക്ക്‌ കടക്കുന്നതറിഞ്ഞ്‌ ഗോവിന്ദന്‍കുട്ടി തന്റെ മനസ്സിലിരിപ്പ്‌ പറഞ്ഞു.

"അധികം വേദനിപ്പിക്കാതെ നന്നായി പേടിപ്പിക്കുന്ന എന്തെങ്കിലും.... "
കഥകളിയിലെ ചില കഥാപാത്രങ്ങളെപ്പോലെയാണപ്പോള്‍ കിട്ടുപണിക്കര്‍ ശബ്ദമുണ്ടാക്കിയത്‌. അത്‌ ചിരിയോ, കരച്ചിലോ, അമറലോ എന്ന്‌ വേര്‍തിരിക്കാന്‍ ഗോവിന്ദന്‍കുട്ടിക്കായില്ല.


"ശത്രുവിനെ സ്നേഹിക്കാനാണെങ്കില്‍ പിന്നെ കൂടോത്രമെന്തിനാ ഗോവിന്ദാ"?


പരിഹാസ്യമായ ഒരു ചിരിയോടെ അയാള്‍ ഗോവിന്ദന്‍കുട്ടിയോട്‌ ഇരിക്കാന്‍ ആംഗ്യം കാണിച്ചു, പിന്നെ പണിക്കര്‍ അകത്തു പോയി. പൂജാമുറിയില്‍ നിന്ന്‌ മണിയൊച്ചയും, അവ്യക്തമായ മന്ത്രോച്ചാരണവും കേള്‍ക്കാമായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു ചെറിയ വെളുത്ത കുപ്പിയുമായി പണിക്കര്‍ ഉമ്മറത്തേക്കു വന്നു. കുപ്പി ഒരു കോര്‍ക്കു വെച്ച്‌ ഭദ്രമായി അടച്ചിരുന്നു.


"ദക്ഷിണ വെച്ച്‌ ഈ കുപ്പി അങ്ങട്ട്‌ വാങ്ങിച്ചോളു". കിട്ടുപണിക്കര്‍ പറഞ്ഞു.


കൂടോത്രത്തിനുവേണ്ടി മാത്രം മാറ്റിവെച്ച നൂറുരൂപാ നോട്ടെടുത്ത്‌ ദക്ഷിണ വെയ്ക്കുമ്പോള്‍ ഗോവിന്ദന്‍കുട്ടി മനസ്സില്‍ പറഞ്ഞു, അമ്പതു രൂപാ നോട്ടുണ്ടായിരുന്നെങ്കില്‍ അതിലൊതുക്കാമായിരുന്നു. താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എളുപ്പത്തിലാണല്ലൊ കിട്ടുപണിക്കര്‍ കാര്യം നടത്തിയത്‌. ദക്ഷിണ കൊടുത്ത്‌ കുപ്പി വാങ്ങുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ക്കായ്‌ കാതോര്‍ത്തു.


പണിക്കര്‍ പറഞ്ഞു.
"വെളുത്ത വാവുദിവസം രാത്രി പന്ത്രണ്ടു മണിക്കും, വെളുപ്പിന്‌ നാലുമണിക്കുമിടയിലുള്ള ഏതെങ്കിലും സമയത്ത്‌ ആരും കാണാതെ ഈ കുപ്പി ശത്രുവിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിടണം. നേരം വെളുക്കുമ്പോഴേക്കും നിങ്ങളുടെ ആഗ്രഹം നിറവേറിയിരിക്കും. പിന്നെ മറ്റൊരു കാര്യം. യാതൊരു കാരണവശാലും കുപ്പി തുറക്കരുത്‌. "


കുപ്പി ഭദ്രമായി കീശയില്‍ തിരുകി ഗോവിന്ദന്‍കുട്ടി നടന്നു. അയാളാകെ ഒരു ഉന്‍മാദാവസ്ഥയിലായിരുന്നു. അയാളെന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. എടാ ജയരാമാ, നിന്റെ ദിവസം അടുത്തു കഴിഞ്ഞു. നീയെന്താ അന്ന്‌ കവലയില്‍ വെച്ച്‌ പറഞ്ഞത്‌, ഞാനാണത്തമില്ലാത്തവനാണെന്ന്‌ അല്ലേ, എന്റെ ഭാര്യ എന്നെ സഹിക്കുകയാണെന്ന്‌ അല്ലേ, ഞാനവളുടെ ജീവിതം നശിപ്പിച്ചുവെന്ന്‌ അല്ലേ. നിന്റെ കരണക്കുറ്റി അടിച്ചു തെറിപ്പിക്കാനുള്ള ആവേശത്തില്‍ നിന്റെ മടിക്കുത്തിനു ഞാന്‍ പിടിച്ചുവെങ്കിലും നീ കുതറി മാറി. നിനക്കെന്നേക്കാള്‍ ശരീരബലം കൂടുതലുണ്ടെന്നറിയാം. പക്ഷെ എന്റെ മനോബലം നിനക്കില്ലെടാ ജയരാമാ. നിന്റെ ഷര്‍ട്ടും, ബനിയനും ഞാന്‍ വലിച്ചു കീറിയപ്പോഴും നിനക്കെന്നെ തൊടാന്‍ കഴിയാഞ്ഞത്‌ നിന്റെ
കുറ്റബോധം കൊണ്ടാണ്‌. അല്ലാതെ നീ പറഞ്ഞു നടക്കുന്നതുപോലെ നിന്റെ ഉറ്റ ചങ്ങാതിയാണെന്നുള്ള പരിഗണന കൊണ്ടൊന്നുമല്ല.


ഗോവിന്ദന്‍കുട്ടി നല്ല പ്രകാശമുള്ള ഒരു തെരുവു വിളക്കിന്റെ ചുവട്ടിലെത്തിയപ്പോള്‍ കുപ്പിയിലെന്തെങ്കിലും കാണുന്നുണ്ടോയെന്നു നോക്കി. എന്തോ ഒരു പുക പോലെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്‌. ജയരാമന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിടുന്ന കുപ്പിയില്‍ നിന്നും എന്തായിരിക്കും, എങ്ങനെയായിരിക്കും ജയരാമനെ ശിക്ഷിക്കുന്നത്‌. വേണ്ട, സംശയം പാടില്ല. ഗോവിന്ദന്‍കുട്ടി സ്വയം ശാസിച്ചു. സംശയിച്ച്‌ കൂടോത്രത്തിന്റെ ഫലസിദ്ധി നഷ്ടപ്പെടുത്തിക്കൂടാ. അല്ലെങ്കില്‍ത്തന്നെ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കുമെന്നാണല്ലൊ പ്രമാണം. എന്തായാലും വെറും ഏതാനും ദിവസങ്ങള്‍. പിന്നെ ഗോവിന്ദന്‍കുട്ടിയുടെ മുമ്പില്‍ ജയരാമന്‍ ഭവ്യതയോടെ നില്‍ക്കും. നില്‍ക്കണം. അയാള്‍ക്കെന്തൊ ഒരാവേശം തോന്നി.


ഒരുമിച്ചാണ്‌ സ്ക്കൂളില്‍ ചേര്‍ന്നത്‌, ഒരുമിച്ചാണ്‌ തോറ്റതും, ജയിച്ചതും, ഒരുമിച്ചാണ്‌ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത്‌. പിന്നീട്‌ വലുതായപ്പോള്‍ ഒന്നിച്ച്‌ ഓട്ടുകമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. ഒരേ ദിവസമായിരുന്നു വിവാഹവും. എല്ലാവരും പറഞ്ഞു, ചങ്ങാതിമാരായാല്‍ ദേ ഇങ്ങനെ വേണം. നമ്മുടെ ഗോവിന്ദന്‍കുട്ടിയും, ജയരാമനും പോലെ. അവന്റെ ഭാര്യ പ്രസവിച്ചപ്പോള്‍ തന്റെ ഭാര്യ കുറെ നേരം കരഞ്ഞതായി ഗോവിന്ദന്‍കുട്ടി ഓര്‍ത്തു. അവന്റെ ഭാര്യ രണ്ടാമതും പ്രസവിച്ചപ്പോള്‍, സുമതി ചുമരിനോടു ചേര്‍ന്നു കിടന്നുറങ്ങാന്‍ തുടങ്ങി. പിന്നീടുള്ള ചില ദിവസങ്ങളില്‍ ജയരാമന്‍ കുട്ടിക്കാലത്ത്‌ ചെയ്ത കാര്യങ്ങള്‍ മനസ്സില്‍ തെളിയാന്‍ തുടങ്ങി. അവന്‍ തന്നെ വെള്ളത്തില്‍ മുക്കിപ്പിടിച്ചതും, സൈക്കിളില്‍ നിന്ന്‌ തട്ടിയിട്ടതും, ശര്‍ക്കര കാട്ടിക്കൊതിപ്പിച്ച്‌ തിന്നതുമൊക്കെ ഗോവിന്ദന്‍കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞു തെളിഞ്ഞു വന്നു. എങ്കിലും എല്ലാം മനഃപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു.


ജയരാമന്‍ കവലയിലിരുന്ന്‌ തന്‍പ്രമാണിത്തം പറയാന്‍ തുടങ്ങുകയും, കേള്‍ക്കുന്നവരൊക്കെ ബഹുമാനപുരസ്സരം അയാളെ ഒട്ടിനില്‍ക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്‌ തന്റെ നിയന്ത്രണം വിട്ടത്‌.


"ഡാ, ഭാര്യേടെ വാക്കു കേട്ട്‌ ഗ്യാസും, ഫ്രിഡ്ജും, വാഷിംഗ്‌ മെഷ്യനും വാങ്ങിച്ച്‌ വീട്ടില്‌ വെച്ചാ വല്ല്യ ആളാവില്ല. കടം വാങ്ങാണ്ട്‌ കാര്യം കാണാന്‍ പഠിക്ക്‌. സ്വന്തം നെല മറന്ന്‌ കളിച്ചാ പിള്ളേര്‌ വഴ്യാധാരാവും, ആന മുക്കണ കണ്ടട്ട്‌ അണ്ണാന്‍ മുക്കിയാല്‍ പ്രശ്നാവും"


കവലയിലെല്ലാരും ചിരിച്ചു. ശരിയല്ലേ, താന്‍ പറഞ്ഞതിലെന്താണൊരു തെറ്റ്‌. സുമതി തന്നെ കുറ്റപ്പെടുത്തിക്കൊണ്ട്‌ ജയരാമന്റെ സ്വഭാവം കണ്ടുപഠിക്കാന്‍ പറയാറുള്ളതും തന്റെ ഉപബോധ മനസ്സിലുണ്ടായിരുന്നിരിക്കാം. പക്ഷെ മറുപടിയായി അവന്‍ കൈവെച്ചത്‌ തന്റെ ചങ്കിലാണ്‌. തന്റെ പുരുഷത്വത്തെയാണവന്‍ വെല്ലുവിളിച്ചത്‌. വിടില്ലവനെ, വിടില്ല. അയാള്‍ വീണ്ടും, വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു. ചായ്പ്പിലെ ഒഴിഞ്ഞ കുപ്പികള്‍ക്കിടയില്‍ സുമതി കാണാതെ കൂടോത്ര കുപ്പി ഒളിപ്പിച്ചു വെച്ചു. ഇത്‌ വിജയിച്ചാല്‍ താന്‍ കുട്ടിച്ചാത്തനൊരു തുള്ളലും, കലശവും വഴിപാടായി നടത്തുമെന്ന്‌ അയാള്‍ മനസ്സില്‍ നേര്‍ന്നു. പിന്നെയൊരു കാത്തിരിപ്പായിരുന്നു.


കലണ്ടറില്‍ വെളുത്തവാവ്‌ അടയാളപ്പെടുത്തി വെക്കുമ്പോള്‍ സുമതി ചോദിച്ചു.

"എന്താ വല്ല വിശേഷവുമുണ്ടോ?" "ഹേയ്‌ - ഒന്നുമില്ല. വെറുതെ". പറഞ്ഞൊഴിഞ്ഞു. 

ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ പണിക്കര്‍ പറഞ്ഞതോര്‍ത്തു. "രാത്രി പന്ത്രണ്ടു മണിക്കും, വെളുപ്പിന്‌ നാലു മണിക്കുമിടയില്‍...." പന്ത്രണ്ടു മണിക്കു പോയാല്‍ സെക്കണ്റ്റ്‌ ഷോ കഴിഞ്ഞു വരുന്നവരാരെങ്കിലും കാണും. വെളുപ്പിന്‍ മൂന്നു മണിക്കും നാലു മണിക്കുമിടയിലായിരിക്കും നല്ലത്‌, അയാള്‍ തീര്‍ച്ചപ്പെടുത്തി. ഗ്രാമം ഉറങ്ങിയപ്പോള്‍ അയാള്‍ മാത്രം ഉറങ്ങാതെ കിടന്നു. ജനലിന്റെ വിടവില്‍ കൂടി നിലാവിന്റെ നുറുങ്ങുവെട്ടം കിടപ്പുമുറിയിലേക്ക്‌ പാളി നോക്കുന്നുണ്ടായിരുന്നു. ക്ളോക്കിന്റെ ടിക്‌ ടിക്‌ ശബ്ദവും, അയാളുടെ നെഞ്ചിടിപ്പും പരസ്പരം മത്സരിക്കുന്നുണ്ടോ എന്നയാള്‍ക്കു തോന്നി. ക്ളോക്കില്‍ മൂന്നടിച്ചപ്പോള്‍ തലയിണക്കീഴില്‍ നിന്നും ടോര്‍ച്ചെടുത്ത്‌, ശബ്ദമുണ്ടാക്കാതെ ചായ്പ്പില്‍ നിന്നും കുപ്പിയെടുത്ത്‌ ജയരാമണ്റ്റെ വീട്ടിലേക്കു നടന്നു. ഇടക്കിടെ അയാള്‍ തിരിഞ്ഞു നോക്കി. ഇല്ല, താനും തണ്റ്റെ നിഴലും മാത്രം, വേറെയാരുമില്ല. വേലിയില്‍ നിന്നും ഒരു കുറ്റി ഊരിയെടുത്ത്‌ ജയരാമന്റെ വീട്ടിലേക്ക്‌ നടന്നു. തികച്ചും ശാന്തമാണവിടം. പ്രതികരിക്കാന്‍ പട്ടിയോ, ആടോ, മാടോ ഒന്നുമില്ലാത്തത്‌ ഒരനുഗ്രഹമായി. വീടിന്റെ ചവിട്ടുപടിക്കും, തുളസിത്തറക്കും നടുവിലായി അയാള്‍ കുഴിയുണ്ടാക്കി കുപ്പി കുഴിച്ചിട്ടു. പോയതിനേക്കാള്‍ വേഗത്തില്‍ അയാള്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.


ഗോവിന്ദന്‍കുട്ടി തട്ടിന്‍പുറത്തെ ജനല്‍ പൂര്‍ണ്ണമായും തുറന്നിട്ടു. കാറു വരുന്നതും, ജയരാമനെ താങ്ങിക്കൊണ്ടു പോകുന്നതും, അവണ്റ്റെ ഭാര്യ കരഞ്ഞുകൊണ്ടു കാറിലേക്കു കയറുന്നതും അയാള്‍ക്കു വ്യക്തമായി കാണാന്‍ കഴിഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ജയരാമന്റെ കുട്ടികളേയും കൂട്ടി വീട്ടിലേക്കു വരുന്ന സുമതിയെ അയാള്‍ കണ്ടു. രണ്ടു കുട്ടികളുടേയും നെറുകയില്‍ കൈവെച്ച്‌ ഒരമ്മയെപ്പോലെ അവള്‍ വരുന്നതു കണ്ടപ്പോള്‍ അയാള്‍ക്കുറക്കെ കരയണമെന്നു തോന്നി. ഈശ്വരാ - ജയരാമനെന്തെങ്കിലും സംഭവിക്കുമോ. കിട്ടുപണിക്കരും മനുഷ്യനല്ലേ. ജയരാമന്‍ മരിക്കാന്‍ തക്ക മന്ത്രമൊന്നും അയാള്‍ ഉരുവിടാന്‍ വഴിയില്ല. ഇനിയിപ്പോള്‍ കൂടോത്രം ഒരു കൈവിട്ട സൂത്രമാണോ - ഗോവിന്ദന്‍കുട്ടി അപ്പോള്‍ ഉറക്കെയുറക്കെ നാമം ചൊല്ലാന്‍ തുടങ്ങി. ആളുകള്‍ പിന്നെയും ജയരാമന്റെ വീട്ടില്‍ നില്‍ക്കുന്നതെന്തിനാണ്‌. അതാ ഒരാളുടെ കയ്യില്‍ താന്‍ ഇന്നലെ കുഴിക്കാനുപയോഗിച്ച കുറ്റി. അവര്‍ ഇപ്പോള്‍ കുഴി മാന്തി കുപ്പി പുറത്തെടുക്കുമോ? എല്ലാവരും തന്റെ വീടിനു നേരെയാണല്ലൊ നോക്കുന്നത്‌. ഗോവിന്ദന്‍കുട്ടിയുടെ ശ്വാസഗതിയുടെ താളം തെറ്റി. കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ. പെട്ടന്നയാള്‍ക്കു സംശയം തോന്നി, ഇന്ന്‌ വെളുത്തവാവിനു പകരം കറുത്തവാവായിരുന്നുവോ. ഒരു പോലീസ്ജീപ്പിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ, ഒരു പോലീസ്നായ മണം പിടിച്ച്‌ തട്ടിന്‍പുറത്തേക്ക്‌ ഓടിക്കയറുന്ന ശബ്ദമല്ലേ കേള്‍ക്കുന്നത്‌. ആ തണുത്ത വെളുപ്പാന്‍കാലത്തും ഗോവിന്ദന്‍കുട്ടി വിയര്‍ത്തു. ജനലഴികളില്‍ പിടിച്ചിരുന്ന അയാളുടെ കൈകള്‍ അയഞ്ഞു. ഇരിപ്പിടമാക്കിയ ചകിരികള്‍ സ്ഥാനം തെറ്റി. ചുറ്റുമുള്ള ചിരട്ടകള്‍ ദൂരേക്കു തെറിച്ചു വീണു.


കുട്ടികളേയും കൊണ്ട്‌ വീട്ടിലേക്ക്‌ കയറാന്‍ തുടങ്ങിയ സുമതി തട്ടിന്‍പുറത്തെ ശബ്ദം കേട്ടു ഭയന്ന്‌ നിലവിളിച്ചു, കൂടെ കുട്ടികളും. ജയരാമന്റെ വീട്ടില്‍ കൂടി നിന്ന ആളുകള്‍ ഗോവിന്ദന്‍കുട്ടിയുടെ വീട്ടിലേക്കു പാഞ്ഞു. എല്ലാവരും ചേര്‍ന്ന്‌ തട്ടിന്‍പുറത്തു നിന്ന്‌ ഗോവിന്ദന്‍കുട്ടിയെ താഴെയിറക്കി ഉമ്മറത്തു കിടത്തി. കുട്ടികള്‍ വല്ല്യഛനെ വിളിച്ച്‌ കരയാന്‍ തുടങ്ങി. ഗോവിന്ദന്‍കുട്ടി മെല്ലെ കണ്ണു തുറന്നു. ജയരാമന്റെ മകന്‍ അയാളുടെ നെറ്റിയില്‍ തലോടി. ഗോവിന്ദന്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അയാള്‍ കൈകള്‍ മെല്ലെ ഉയര്‍ത്തി അവന്റെ കൈ മുറുകെ പിടിച്ചു. ആരോ പറഞ്ഞു, 

"ഉറ്റ ചങ്ങാതിയ്ക്ക്‌ അസുഖം വന്നപ്പോള്‍ സഹിക്കാന്‍ പറ്റീട്ടുണ്ടാവില്ല്യ.
ഇതിനെയാണ്‌ ശരിയായ സ്നേഹംന്ന്‌ പറയണത്‌."


ഒന്നും മനസ്സിലാവാതെ സുമതി ഭര്‍ത്താവിനേയും, കലണ്ടറിലേക്കും മാറി മാറി നോക്കി.

- 0 -