Sunday, October 29, 2006

അയാള്‍ കഥയെഴുതുകയാണ്‌

അറിയപ്പെടുന്ന ഒരു സാഹിത്യകാരനായിത്തീരുകയെന്നതായിരുന്നു കൃഷ്ണനുണ്ണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം. അറിയപ്പെടാന്‍ താത്പര്യമില്ലാത്ത ഏതെങ്കിലും സാഹിത്യകാരന്‍മാര്‍ ഉണ്ടായിരിക്കുമോ എന്ന്‌ ചിന്തിക്കാന്‍ അയാള്‍ മെനക്കെട്ടില്ല. ഉച്ചയൂണു കഴിഞ്ഞ്‌ പതിവുപോലെ ഒരു ആനുകാലിക പ്രസിദ്ധീകരണവും തുറന്നു പിടിച്ച്‌ അയാള്‍ ചാരുകസാലയില്‍ കിടന്നു മയങ്ങുമ്പോഴാണ്‌ സൈക്കിള്‍ബെല്ലടിച്ചുകൊണ്ട്‌ പോസ്റ്റുമേന്‍ അയാളെയുണര്‍ത്തിയത്‌. കുറച്ചു ദേഷ്യത്തോടെയാണ്‍ എണീറ്റതെങ്കിലും പോസ്റ്റുമേനെ കണ്ടപ്പോള്‍ അയാള്‍ക്കു സന്തോഷം തോന്നി. ആഴ്ച്ചപ്പതിപ്പുകളിലേക്കയച്ചു കൊടുത്തീട്ടുള്ള തന്റെ ഏതെങ്കിലും കഥകള്‍ ഉടനെ പ്രസിദ്ധീകരിക്കുമെന്ന്‌ അറിയിച്ചുകൊണ്ടുള്ള പത്രാധിപരുടെ കത്തായിരിക്കും എന്ന കണക്കുകൂട്ടലില്‍ നിന്നായിരുന്നു അയാള്‍ സന്തോഷിച്ചത്‌. പോസ്റ്റുമേന്‍ തടിച്ചൊരു കവര്‍ അയാള്‍ക്കു നീട്ടി, പിന്നെ ഒരു വളിച്ച ചിരി സമ്മാനിച്ച്‌ സൈക്കിളില്‍ കയറി പോകുമ്പോള്‍ തിരിഞ്ഞുനോക്കി ഒന്നു കൂടി ചിരിച്ചുവെന്നു തോന്നി. അയാളെ പറഞ്ഞീട്ടും കാര്യമില്ല, കുറെക്കാലമായി ഇത്തരം തടിച്ച കവറുകള്‍ തരാന്‍ മാത്രം പോസ്റ്റുമേന്‍ അധികം ആള്‍പ്പാര്‍പ്പില്ലാത്ത ഈ മൊട്ടക്കുന്നിലേക്കു വരുന്നു.


കൃഷ്ണനുണ്ണി നിര്‍വ്വികാരനായി ആ തടിച്ച കവര്‍ തുറന്നു. തുടക്കത്തില്‍, തന്റെ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരണ യോഗ്യമല്ലെന്നു കാണിച്ച്‌ മടങ്ങി വരുമ്പോള്‍ വളരെ ദുഃഖം തോന്നിയിരുന്നു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചായിരുന്നല്ലൊ താന്‍ ഈ കഥ എഴുതിയിരുന്നത്‌. മടക്കി അയക്കാന്‍ കാരണമെന്താവാം. പത്രാധിപരുടെ അഭിപ്രായം മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായിരുന്നു. ഇതുവരെ, അക്ഷരത്തെറ്റ്‌, വ്യാകരണ പിശക്‌ അല്ലെങ്കില്‍ അനുകരണം, ഇതെല്ലാമായിരുന്നു കാരണങ്ങളെങ്കില്‍ ഇപ്പോഴിതാ തന്റെ ശൈലി നന്നാക്കേണ്ടിയിരിക്കുന്നുവെന്ന്‌ ഉപദേശിച്ചിരിക്കുന്നു. എന്തായാലും ഇതിനൊരു പരിഹാരമുണ്ടായേ തീരു എന്ന്‌ കൃഷ്ണനുണ്ണി തീരുമാനിച്ചു. ഇനിയും മടക്കി അയച്ച കഥകള്‍ ഏറ്റുവാങ്ങാന്‍ ഇടവരരുത്‌. ഇനിയും പോസ്റ്റുമേനില്‍ ചിരിയൂറുന്നതു കാണാന്‍ തനിക്കാവില്ല. അയാള്‍ കഥയെടുത്ത്‌ ഓരോ വാക്യവും സശ്രദ്ധം വായിക്കാന്‍ തുടങ്ങി.

കഥ
"സുബേദാര്‍ പാപ്പുട്ടി"
- കൃഷ്ണനുണ്ണി

സുബേദാര്‍ പാപ്പുകുട്ടിയുടെ മൌനത്തില്‍ പള്ളിപ്പുറം ഗ്രാമം നിശ്ചലമായി. ഗ്രാമവാസികള്‍ ഓരോരുത്തരും മൌനത്തിന്റെ കാരണം തേടാന്‍ സ്വയം നിയുക്തരായി. പ്രീ-ഡിഗ്രി തോറ്റ്‌, ഇലക്ഷന്‍ സമയങ്ങളില്‍ ചുമരെഴുത്തിനു വേണ്ടി മാത്രം ഔത്സുക്യം കാണിച്ചു നടന്ന പാപ്പുട്ടിയെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാപ്പുകുട്ടി, അവന്റെ ഇരുപതാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. അതായിരുന്നു ആ ഗ്രാമത്തിലെ വലിയ സംഭവങ്ങളില്‍ ഒന്ന്‌. പള്ളിപ്പുറത്തെ ആദ്യത്തെ പട്ടാളക്കാരന്‍ എന്ന ബഹുമതി പാപ്പുട്ടി കരസ്ഥമാക്കുകയായിരുന്നു.


[കൃഷ്ണനുണ്ണി വായന നിര്‍ത്തി. ആ ഖണ്ഡികയിലൂടെ ഒന്നുകൂടി ഓട്ടപ്രദക്ഷിണം നടത്തി. ശൈലിക്കൊരു കുഴപ്പവും കാണാന്‍ ക്ഴിഞ്ഞില്ല. കഥാനായകന്റെ പേര്‍ വേണമെങ്കില്‍ മെച്ചപ്പെടുത്താം. അല്ലെങ്കില്‍, പേരിലെന്തിരിക്കുന്നു. അയാള്‍ അടുത്ത ണ്ഡിക വായിക്കാനാരംഭിച്ചു. ]


പാപ്പുട്ടി വര്‍ഷാന്ത്യങ്ങളില്‍ ഗ്രാമത്തില്‍ വരികയും, പോകുകയുംചെയ്തു. വരുമ്പോഴൊക്കെ അയാള്‍ക്കുചുറ്റും ഗ്രാമവാസികളൊത്തുകൂടി പട്ടാളക്കഥകള്‍ കേട്ടു. കാര്‍ഗ്ഗിലില്‍ പാക്കിസ്ഥാന്‍ സൈനികരുമായി മുഖാമുഖം ഏറ്റുമുട്ടിയതും, പരിക്കേറ്റ ഇന്ത്യന്‍ ജവാന്‍മാരെ തോളിലേറ്റി ക്യാമ്പുകളിലെത്തിച്ചതും, ശത്രുപക്ഷത്തെ ക്യാമ്പില്‍നിന്ന്‌ തന്ത്രപരമായി രക്ഷപ്പെട്ടതുമായ കഥകളൊക്കെ പാപ്പുട്ടി വളരെ വികാരാധീനനായി ഗ്രാമവാസികളുടെ മുന്നിലവതരിപ്പിച്ചു. അയാളുടെ കഥകള്‍ കേട്ട്‌ ഹരം പിടിച്ച ചില ചെറുപ്പക്കാര്‍ പിന്നീടെപ്പോഴോ പട്ടാളത്തില്‍ ചേര്‍ന്നീട്ടുണ്ടായിരുന്നു. പലരുടേയും മനസ്സില്‍,, ആ ഗ്രാമത്തിലെ വായനശാലയില്‍ നിന്നെടുത്തു വായിച്ച കുറ്റാന്വേഷണ കഥയിലെ നായകനെപ്പോലെയായിരുന്നു പാപ്പുട്ടി. വീരപ്പനെ പിടിക്കാന്‍ പാപ്പുട്ടിയെ പോലുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നുവരെ ഗ്രാമവാസികള്‍ ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടു.


പാപ്പുട്ടിയുടെ മൌനം പെട്ടെന്നായതുകൊണ്ടാണ്‌ ഗ്രാമവാസികളില്‍ ജിജ്ഞാസയുണര്‍ന്നത്‌. നീണ്ട പതിനഞ്ചു വര്‍ഷത്തെ പട്ടാളസേവനത്തിന്‌ വിരാമമിട്ടുകൊണ്ട്‌ സുബേദാര്‍ പാപ്പുട്ടി വന്നീട്ട്‌ വെറും രണ്ടുമാസമേ ആയിട്ടുണ്ടായിരുന്നുള്ളു. ഇപ്രാവശ്യവും അമ്പലത്തിനടുത്തുള്ള ആല്‍ത്തറയിലിരുന്ന്‌ പഞ്ചാബിന്റെയും, കാശ്മീരിന്റെയും, പിന്നെ ശീലങ്കയിലെ തമിഴുപുലികളെ നേരിട്ടതിന്റെയും കഥകള്‍ ശ്രോതാക്കളൊഴിയും വരെ അയാള്‍ വിശദമായിത്തന്നെ പറഞ്ഞു. സ്വന്തം വീട്ടിലും തികച്ചും പട്ടാളച്ചിട്ട പാലിച്ചു പാപ്പുട്ടി. അതിരാവിലെ എണീറ്റ്‌ കട്ടന്‍ കാപ്പി കുടിച്ച്‌ കുറച്ചുനേരം വ്യായാമം ചെയ്യും. പിന്നെ വൃത്തിയായി ഷേവ്‌ ചെയ്ത്‌, കുളിയും കഴിഞ്ഞാല്‍ പാപ്പുട്ടിയുടെ ഒരു ദിവസം ആരംഭിക്കുകയായി.


[കൃഷ്ണനുണ്ണി തുടര്‍ന്നു വായിക്കുന്നതിനുമുമ്പ്‌ ഒരു നിമിഷം ആലോചിച്ചു. ശൈലി നല്ലതല്ലെന്ന്‌ പറഞ്ഞത്‌ കേവലം ഒരു പത്രാധിപരുടെ അഭിപ്രായമല്ലേ. മറ്റൊരാള്‍ അങ്ങനെ കരുതണമെന്നില്ലല്ലൊ. അതുകൊണ്ട്‌ പാപ്പുട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള വിവരണത്തിനൊരുങ്ങാതെ അക്കാര്യങ്ങള്‍ മൂന്നോ, നാലോ വാക്യങ്ങളില്‍ ഒതുക്കിയാലെന്താണ്‌. അയാള്‍ പേനയെടുത്ത്‌ തുടര്‍ന്നുള്ള ണ്ഡികകള്‍ തലങ്ങും, വിലങ്ങും വെട്ടി. ആ സ്ഥാനത്ത്‌ പുതിയ ണ്ഡിക എഴുതിചേര്‍ക്കാന്‍ തുടങ്ങി. ]


സ്വന്തമെന്ന്‌ പറയാന്‍ ആരുമില്ലാതിരുന്ന പാപ്പുട്ടിയ്ക്ക്‌ ആരേയും അനുസരിക്കേണ്ടതോ, അനുസരിപ്പിക്കേണ്ടതോ ആയ ആവശ്യമുണ്ടായിരുന്നില്ല. പ്രാതല്‍ കഴിച്ച്‌ വായനശാലയില്‍ പോകും. പുതിയതും പഴയതുമായ എല്ലാതരം കഥകളും അയാള്‍ വായിക്കും. കൂട്ടത്തില്‍ പട്ടാളക്കഥകള്‍ ഉണ്ടെങ്കില്‍ എടുത്ത്‌ വീട്ടിലേക്ക്‌ കൊണ്ടുവരും. രാത്രി കഥകള്‍ വായിക്കുകയും, പകല്‍ ഗ്രാമവാസികളോടാ കഥകള്‍ പറയുകയും ചെയ്യുക പതിവായിരുന്നു. മിലിട്ടറി ക്വാട്ടയില്‍ കിട്ടുന്ന റമ്മു കുടിയ്ക്കാന്‍ ഉച്ച സമയങ്ങളില്‍ പാപ്പുട്ടിയുടെ കൂടെ ആ ഗ്രാമത്തിലെതന്നെ പ്രിഡിഗ്രി തോറ്റതോ, പത്താംക്ളാസ്സു ജയിച്ചതോ ആയ ഒന്നുരണ്ടുപേര്‍ ഉണ്ടായിരിക്കും. അധികം കൂട്ടുകാര്‍ അയാള്‍ക്കുണ്ടായിരുന്നില്ല. കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബ്രഹ്മചര്യത്തിന്റെ മാഹാത്മ്യത്തെപറ്റി അയാള്‍ വാതോരാതെ പ്രസംഗിക്കും. ഒറ്റയാനാകുമ്പോഴുള്ള സ്വാതന്ത്യ്രം, അതിന്റെ നിര്‍വൃതി അങ്ങനെ പലതും. ഒടുവില്‍, കഴിയുമെങ്കില്‍, തന്നെപ്പോലെ ഒരു ബ്രഹ്മചാരിയാവാന്‍ മറ്റുള്ളവരെ ഉപദേശിച്ചയാള്‍ ഉറങ്ങും. പാപ്പുട്ടി എന്തുകൊണ്ട്‌ വിവാഹം ചെയ്തില്ല എന്നുള്ള ചോദ്യം എല്ലാവരുടെ മനസ്സിലും ഉണ്ടായിരുന്നുവെങ്കിലും, ഉത്തരം ആര്‍ക്കും വ്യക്തമായി കിട്ടില്ലെന്നറിയാമായിരുന്നതുകൊണ്ടാവാം ആരും പുറത്തു ചര്‍ച്ച ചെയ്യുകയുണ്ടായില്ല. ഓരോരുത്തരും ഓരോ കാരണങ്ങള്‍ തേടി സമാധാനിക്കുകയായിരുന്നു പതിവ്‌.


[കൃഷ്ണനുണ്ണി എഴുത്തു നിര്‍ത്തി. തുടര്‍ന്നുള്ള ഖണ്ഡികകള്‍ വായിക്കാന്‍ തുടങ്ങി. ]


പള്ളിപ്പുറം ഗ്രാമത്തിലെ എല്ലാ സംഭവങ്ങളിലും, റിട്ടയേര്‍ഡ്‌ സുബേദാര്‍ പാപ്പുകുട്ടിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതൊരു ജനനമാവട്ടെ, മരണമാവട്ടെ, വിവാഹമാവട്ടെ, അതുമല്ലെങ്കില്‍ അതിര്‍ത്തി തര്‍ക്കമാവട്ടെ, പാപ്പുട്ടിയുണ്ടായാല്‍ എല്ലാം ഭംഗിയായി നടക്കുമെന്ന വിശ്വാസം ജനങ്ങളില്‍ വേരൂന്നിയിരുന്നു. പാപ്പുട്ടിയുടെ മൌനത്തില്‍ ആ ഗ്രാമത്തില്‍ സംഘര്‍ഷം വളരാന്‍ തുടങ്ങിയിരുന്നു. റിട്ടയേര്‍ഡ്‌ സുബേദാര്‍ പാപ്പുകുട്ടി ദിനചര്യകളില്‍ ശ്രദ്ധിക്കാതിരിക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടാഴ്ച്ചയായിരിക്കുന്നു. മുഖത്തെ കുറ്റിരോമങ്ങള്‍ അയാളില്‍ ദൈന്യത പടര്‍ത്തിയിരിക്കുന്നു. കൂടുതല്‍ സമയവും അയാള്‍ വായനശാലയില്‍ ചെലവിടുന്നു. ബാക്കിസമയങ്ങളില്‍ അയാള്‍ ചെടികളോടും, പുല്‍ക്കൊടികളോടും സംസാരിക്കുകയും, ഒടുവില്‍ ഏതെങ്കിലും മരച്ചുവട്ടില്‍ തളര്‍ന്നുറങ്ങുകയും ചെയ്യുക പതിവാക്കി.. പഴയ പട്ടാളക്കഥകള്‍ കേള്‍ക്കാന്‍ പാപ്പുട്ടിയെ പ്രതീക്ഷിച്ച്‌ ആല്‍ത്തറയില്‍ വന്നവര്‍ നിരാശരായി മടങ്ങി. പാപ്പുട്ടി ആല്‍ത്തറയില്‍ ചെല്ലാത്തതിനാല്‍ ഗ്രാമവാസികളില്‍ ചിലര്‍ പപ്പുട്ടിയുടെ വീട്ടിലേക്കു ചെന്നു. സുബേദാര്‍ പാപ്പുട്ടിയെന്നു അയാളെ സംബോധന ചെയ്തവരോടു മാത്രം വളരെ കുറച്ചു സംസാരിച്ചു. പാപ്പുട്ടി എന്നു വിളിച്ചവരെ അയാള്‍ തീരെ ഗൌനിച്ചില്ല. അങ്ങനെ അയാള്‍ മൌനത്തില്‍ നിന്നും മൌനത്തിലേക്കു നടന്നു.


പാപ്പുട്ടിയുടെ മൌനത്തിന്റെ വേരുകള്‍ തിരയുന്നവര്‍, ഒരു മാനസികരോഗിയെ വീക്ഷിക്കുന്ന ഡോക്ടറെ പോലെ നേരിട്ടും, അല്ലാതെയും അയാളെ പഠിക്കാന്‍ ശ്രമിച്ചു. ചിലര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള അയാളുടെ മറുപടി കേട്ട്‌ ഗ്രാമവാസികള്‍ അമ്പരന്നു. വൈകീട്ട്‌ റമ്മുകുടിക്കാനുള്ള സാദ്ധ്യത നഷ്ടപ്പെട്ട ദുഃഖമായിരുന്നു, രണ്ടുപേരെ ആ ചോദ്യത്തിനു പ്രേരിപ്പിച്ചത്‌.


"സാറിനെന്തുപറ്റി? ഞങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന എന്തു സഹായവും സാറിനുവേണ്ടി ഞങ്ങള്‍ ചെയ്യും. പറയൂ എന്താണു പ്രശ്നം?" 

അവര്‍ ആകാംഷയോടെ പാപ്പുട്ടിയെ നോക്കി. മൌനം ഭഞ്ജിക്കുന്ന നിമിഷങ്ങളേയും കാത്ത്‌ അവര്‍ ഇരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അയാള്‍ ഉത്തരം നല്‍കി. 

"വെളിച്ചം ദുഃമാണുണ്ണി തമസ്സല്ലോ സുഖപ്രദം" 

അവര്‍ക്കൊരു തീരുമാനമെടുക്കാന്‍ വേണ്ടുവോളമുണ്ടായിരുന്നു ആ മറുപടിയില്‍. "തുടക്കമായിരിക്കും. ഇപ്പോള്‍ ചികിത്സ തുടങ്ങിയാല്‍ എന്തായാലും രക്ഷപ്പെടും", രണ്ടുപേരിലൊരാള്‍ പറഞ്ഞു. "നെല്ലിക്കാതളം വെച്ചാല്‍ പെട്ടെന്ന്‌ ഭേദമാക്കാവുന്നതേയുള്ളു" രണ്ടാമന്‍ അവന്റെ തീരുമാനത്തിലൂടെ ഒന്നാമന്‌ നിരുപാധികം പിന്തുണ പ്യ്രാപിക്കുകയായിരുന്നു.


[തുടര്‍ന്നു വായിക്കുന്നതിനുമുമ്പ്‌ കൃഷ്ണനുണ്ണിക്ക്‌ ഒരു ജാള്യത അനുഭവപ്പെട്ടു. ശ്രീമാന്‍ അക്കിത്തത്തിന്റെ കവിതയില്‍ നിന്ന്‌ രണ്ടുവരി എടുത്തെഴുതിയത്‌ കുഴപ്പമാവുമോ? പത്രാധിപര്‍ തന്റെ കഥ നിരസിച്ചതിന്റെ കാരണങ്ങളില്‍ അതും ഉള്‍പ്പെട്ടുകൂടായ്കയില്ല. വേണ്ട. ഇനിയിപ്പോള്‍ മാറ്റം വരുത്തിയാല്‍ ഒരേച്ചുകെട്ടിന്റെ പ്രതീതിയായിരിക്കും. അല്ലെങ്കില്‍ത്തന്നെ മാറ്റങ്ങള്‍ വരുത്താന്‍ മാത്രം ആശയങ്ങള്‍ വഴിഞ്ഞൊഴുകുന്ന ഒരു മനസ്സുമല്ലല്ലൊ തന്റേത് . അയാള്‍ തുടര്‍ന്നു വായിച്ചു. ]


പാപ്പുട്ടിയുടെ പുതിയ പ്രേമബന്ധങ്ങളെക്കുറിച്ചന്വേഷിച്ച്‌ നിരാശരായവരും ഏറെപ്പേരുണ്ടായിരുന്നു ആ ഗ്രാമത്തില്‍. കാലപ്പഴക്കത്തില്‍ പലതിന്റെയും പ്രസക്തി നഷ്ടപ്പെടുന്നതുപോലെ, വളരെ പെട്ടെന്ന്‌ ഗ്രാമം പാപ്പുട്ടിയെ മറന്ന്‌ പുതിയ റിട്ടയേര്‍ഡ്‌ പട്ടാളക്കാരില്‍ നിന്നും കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു.


[കൃഷ്ണനുണ്ണിയ്ക്ക്‌ പൊടുന്നനെ ഒരു കാര്യം മനസ്സിലായി. റൊമാന്‍സില്ലാത്ത കഥയ്ക്ക്‌ എന്തു പ്രസക്തി? ഇവിടെ പാപ്പുട്ടിയുടെ നടക്കാതെ പോയ ഒരു പ്രേമത്തെ പറ്റിയോ, കാമുകിയുടെ വിവാഹദിവസം നിരാശനായി നാടുവിടേണ്ടിവന്ന പാപ്പുട്ടി എത്തിച്ചേര്‍ന്നത്‌ പട്ടാളത്തിലായിരുന്നെന്നോ മറ്റോ എഴുതിയാല്‍ ഒരുപക്ഷെ സ്ത്രീ വായനക്കാരേയും, കോളേജു കുമാരന്‍മാരേയും ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കുമെന്നയാള്‍ക്കു തോന്നി. പക്ഷെ സാഹിത്യലോകം തന്നെ ഒരു പൈങ്കിളിക്കാരനായി മുദ്രകുത്താനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കണ്ടതുകൊണ്ട്‌, അയാള്‍ തന്റെ പുതിയ ആശയങ്ങളെ ആട്ടിപ്പായിച്ച്‌ അടുത്ത ഖണ്ഡികയിലേക്ക്‌ ശ്രദ്ധ തിരിച്ചു. ]


റമ്മിന്റെ കുപ്പികള്‍ എന്നെങ്കിലും തുറക്കാതിരിക്കില്ലെന്ന ആത്മവിശ്വാസത്തോടെയും, ശുഷ്ക്കാന്തിയോടെയും വന്നവര്‍ക്ക്‌ പാപ്പുട്ടിയുടെ വീട്ടുമുറ്റത്ത്‌ കേറിയെറിഞ്ഞ കടലാസുതുണ്ടുകള്‍ കണ്ട്‌ മടങ്ങേണ്ടി വന്നു. ചിലര്‍ കടലാസുതുണ്ടുകള്‍ വായിക്കാന്‍ ശ്രമിച്ചു. ഇതുവരെയും പരിചയിച്ചിട്ടില്ലാത്ത പല മലയാള പദങ്ങളും കണ്ട്‌, നെല്ലിയ്ക്കാ ചികിത്സയുടെ ആവശ്യകതയിലൂന്നി അവര്‍ പോയി. വായനശാലയിലെ സ്ഥിരം വായനക്കാരായ മറ്റുചിലര്‍, പാപ്പുട്ടി വലിച്ചെറിഞ്ഞ കടലാസുതുണ്ടുകള്‍ വായിക്കുകയും, അത്ഭുതപ്പെടുകയും, കൂടുതല്‍ കൂടുതല്‍ കടലാസുതുണ്ടുകള്‍ സംഭരിക്കുകയും ചെയ്തു. അവരില്‍ നിന്നും പലരിലേക്കും കൈമാറപ്പെട്ട കടലാസുതുണ്ടുകള്‍ സാഹിത്യവേദികളില്‍ പാപ്പുട്ടിയെന്ന എഴുത്തുകാരന്റെ അംഗീകാരത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു പറ്റം സാഹിത്യ സ്നേഹികളെ സൃഷ്ടിച്ചു. അറിയപ്പെടുന്ന പല സാഹിത്യകാരന്‍മാരും പാപ്പുട്ടിയെ കാണാനും, പരിചയപ്പെടാനും ശ്രമിച്ചു. അവരേയും സ്വാഗതം ചെയ്തത്‌ മുറ്റത്ത്‌ വലിച്ചെറിയപ്പെട്ട കുറെ കടലാസുതുണ്ടുകള്‍ മാത്രം. മുറിയില്‍ നിന്നും പുറത്തിറങ്ങാതെ ഒരു ഉത്തമ സാഹിത്യസൃഷ്ടിക്കുവേണ്ടി തയ്യാറെടുക്കുകയായിരുന്നു പാപ്പുട്ടി. ആ തൃഷ്ണയില്‍ അയാള്‍ മറ്റെല്ലാം മറന്നു. കടലാസുതുണ്ടുകള്‍ സാഹിത്യലോകത്ത്‌ ചര്‍ച്ചാ വിഷയമായി. അങ്ങനെ പാപ്പുട്ടിയറിയാതെ സാഹിത്യലോകത്ത്‌ പാപ്പുട്ടി ശ്രദ്ധേയനാവുകയായിരുന്നു. സാഹിത്യത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള അയാളുടെ അപാരമായ അറിവിനെപ്പറ്റി സാഹിത്യലോകം ചര്‍ച്ച ചെയ്തപ്പോള്‍ പള്ളിപ്പുറം ഗ്രാമത്തിന്റെ ആദ്യത്തെ സാഹിത്യകാരന്‍ എന്ന ബഹുമതിയും പാപ്പുട്ടിയെ തേടിയെത്തുകയായിരുന്നു.


[കൃഷ്ണനുണ്ണിയ്ക്ക്‌ ഇത്രയും വായന കഴിഞ്ഞിട്ടും കഥയില്‍ എന്തെങ്കിലും കാര്യമായ പോരായ്മകള്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല, അയാള്‍ക്ക്‌ എന്തെന്നില്ലാത്ത അഭിമാനവും, സന്തോഷവും ഒക്കെ തോന്നി. ഇങ്ങനെയൊക്കെ തനിക്ക്‌ എഴുതുവാന്‍ കഴിഞ്ഞല്ലൊ - ഹൊ - വല്ലാത്ത രസം തോന്നുന്നു. പേന അടച്ച്‌ പോക്കറ്റില്‍ തിരുകി. പാപ്പുട്ടിയുടെ അടുത്ത പരിപാടി എന്താണെന്ന്‌ വായിക്കാന്‍ അയാള്‍ക്കു തന്നെ തിടുക്കമായി. കൃഷ്ണനുണ്ണി വായന തുടര്‍ന്നു.]


സാഹിത്യപ്രവര്‍ത്തകരില്‍ നിന്നും നിരന്തരം പ്രവഹിച്ച കത്തുകള്‍ പാപ്പുട്ടിയെ സ്വയം തളക്കപ്പെട്ടിരുന്ന തന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഒടുവില്‍ അയാള്‍ സാഹിത്യചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. വാഗ്വാദങ്ങളിലും, വിമര്‍ശനങ്ങളിലും അയാള്‍ ഉജ്ജ്വലമായി പ്രതികരിച്ചു. സാഹിത്യകാരന്‍മാര്‍ അയാളെ ആദരവോടെ മാത്രം വീക്ഷിച്ചു. പിന്നീടുള്ള എല്ലാ വേദികളിലും ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു റിട്ട: സുബേദാര്‍ പാപ്പുകൂട്ടി. അയാളുടെ വാക്കുകള്‍ വള്ളിപുള്ളി തെറ്റാതെ പത്രങ്ങള്‍ അച്ചടിച്ചു. പാപ്പുട്ടി ഒരു സാഹിത്യ സദസ്സില്‍ നടത്തിയ പ്രസംഗം പ്രശസ്തരായ എഴുത്തുകാരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. പാപ്പുട്ടി പറഞ്ഞു, "സാഹിത്യലോകം കയ്യടക്കി വെയ്ക്കാന്‍ ഒരു പറ്റം സാഹിത്യകാരന്‍മാര്‍ക്കു കഴിയുന്നത്‌ സിനിമാലോകത്തെ സൂപ്പര്‍സ്റ്റാറുകളെ നിലനിര്‍ത്തുന്ന നിര്‍മ്മാതാക്കളെപോലെയുള്ള കുറെ സാഹിത്യ സംരക്ഷകരുള്ളതുകൊണ്ടാണ്‌. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന്‌ കൊട്ടും, കുരവയുമിടുന്നവര്‍ ഒരിക്കല്‍പോലും അതിനു ശ്രമിക്കാറില്ല. എത്ര തന്നെ നല്ല രചനയാവട്ടെ അതൊരു പുതുമുഖത്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു വാരികയോ, മാസികയോ നടത്തുന്നവര്‍ തയ്യാറാവുന്നില്ല. പകരം അതേ സൃഷ്ടി അറിയപ്പെടുന്ന ഒരു എഴുത്തുകാരന്റെ പേരിലാണെങ്കില്‍ പ്രസിദ്ധീകരിച്ചിരിക്കും. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സാഹിത്യ വളര്‍ച്ചയുണ്ടാകുകയുള്ളു. "


[ഇവിടെ എന്തോ തകരാറില്ലേ എന്ന്‌ കൃഷ്ണനുണ്ണി സംശയിക്കുക തന്നെ ചെയ്തു. സത്യത്തില്‍ തന്നെപ്പോലെയുള്ള പുതിയ എഴുത്തുകാരുടെ സശയങ്ങള്‍ മാത്രമല്ലേ പാപ്പുട്ടിയുടെ പ്രസംഗത്തിലൂടെ താന്‍ പറഞ്ഞിരിക്കുന്നത്‌ എന്ന്‌ ഏതു പത്രാധിപര്‍ക്കും മനസ്സിലാകും. വെറും തെറ്റിദ്ധാരണയാണ്‌ ആ ചിന്താഗതിയെന്നറിഞ്ഞിരുന്നിട്ടും താനെന്തിനങ്ങനെയെഴുതി. എന്തായാലും ആത്മവിമര്‍ശനത്തിലൂടെ തന്റെ ദൌര്‍ബ്ബല്ല്യങ്ങളില്‍ തൊടാന്‍ കഴിയുന്നതില്‍ അയാള്‍ക്കു സന്തോഷം തോന്നി. തന്റെ കഥ നിരസിക്കാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ ആവശ്യമില്ലെന്ന്‌ അയാള്‍ക്കു തോന്നി. പ്രസംഗം മറ്റൊരു രൂപത്തില്‍ ആക്കാമെന്നു വെച്ചാല്‍ അത്‌ പാപ്പുട്ടിയുടെ സ്വഭാവത്തെ മാറ്റിമറയ്ക്കലാവും. ഹേയ്‌. അതേതായാലും വീണ്ട. അയാള്‍ തുടര്‍ന്നു വായിച്ചു]


പാപ്പുട്ടി തികച്ചും മാനസികസംഘര്‍ഷങ്ങളുമായി മല്ലടിയ്ക്കാന്‍ വിധിക്കപ്പെട്ടവനായി. ഇതുവരെ ഒരു സാഹിത്യ സൃഷ്ടിയും നടത്താന്‍ കഴിയാത്തതില്‍ അയാള്‍ക്കു കഠിനമായ ദുഃഖം തോന്നി. ഉറക്കം നഷ്ടപ്പെട്ട പല രാത്രികള്‍ക്കു ശേഷവും സരസ്വതിദേവി അയാളെ അനുഗ്രഹിച്ചില്ല. അയാളുടെ വീട്ടുമുറ്റത്ത്‌ കടലാസുതുണ്ടുകളേറുകയും, കാലത്തെണീറ്റ്‌ അവയെല്ലാം കത്തിച്ച്‌ തെങ്ങിന്‌ വളമാക്കുകയും ചെയ്തു. വായനശാലയിലേക്കു നടക്കുമ്പോള്‍ ആല്‍ത്തറയിലെ ആള്‍ക്കൂട്ടത്തില്‍ ഒരുനിമിഷം അയാളുടെ ദൃഷ്ടികളുടക്കി. താനിരുന്നിരുന്ന അതേ സ്ഥാനത്ത്‌ കൊമ്പന്‍ മീശക്കാരനായ ഒരു പട്ടാളക്കാരനിരിക്കുന്നു. അയാള്‍ക്കു ചുറ്റും പഴയതുപോലെ പട്ടാളക്കഥകള്‍ കേള്‍ക്കാന്‍ ഗ്രാമവാസികള്‍ ഒത്തുകൂടിയിരിക്കുന്നു. പാപ്പുട്ടിയുടെ മനസ്സില്‍ മൊട്ടിട്ട ചിരി ഒരു നേര്‍ത്ത മന്ദഹാസമായ്‌ ചുണ്ടില്‍ വിരിഞ്ഞു. താടിരോമങ്ങള്‍ തടവി നടന്നകലുമ്പോള്‍ കഴിഞ്ഞ കാലങ്ങളെ അയാള്‍ വേദനയോടെ ഓര്‍ത്തു. പട്ടാള ജീവിതത്തിന്റെ പരുക്കന്‍ രീതികള്‍ തന്നെ ഒരുപാട്‌ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ ഇത്രയും കാലത്തിനിടയില്‍ തനിക്കൊരു സാഹിത്യ സൃഷ്ടി നടത്താന്‍ കഴിയുമായിരുന്നേനെ. പകലും രാത്രിയും സ്വന്തം സഹോദരങ്ങളോടേറ്റുമുട്ടി ശാരീരികമായും, മാനസികമായും ക്ഷീണിച്ച ഏതൊരു പട്ടാളക്കാരനും റമ്മു കുടിച്ച്‌ കിടന്നുറങ്ങാനായിരിക്കും താത്പര്യം. ആഭ്യന്തരലഹള നിയന്ത്രിക്കുമ്പോള്‍ ശത്രുക്കളോടുള്ള പകയോ, വിദ്വേഷമോ ഇല്ലാതെ ഏറ്റുമുട്ടുന്ന പട്ടാളക്കാരന്‍ റോഡുവക്കില്‍ അടിപിടികൂടുന്ന കുട്ടികളിലൊരുവനായി പലപ്പോഴും തനിക്കു തോന്നി. 


വായനശാലയില്‍ പലരും സൌഹൃദം കാണിച്ചു. എല്ലാവരോടും ചിരിച്ചു. പുതിയ തലമുറയിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കായ്‌ പാപ്പുട്ടി പരതി. ഒടുവില്‍ തടിച്ച ഒരു നോവലെടുത്ത്‌ അയാള്‍ വീട്ടിലേക്കു നടന്നു. വീട്ടില്‍ പാപ്പുട്ടിയെ പ്രതീക്ഷിച്ച്‌ ഒരു കത്ത്‌ കിടപ്പുണ്ടായിരുന്നു. കത്തുമെടുത്തയാള്‍ മാവിന്‍ചുവട്ടിലേക്കു നടന്നു. മാവിന്റെ ഉയര്‍ന്നു നില്‍ക്കുന്ന വേരില്‍ ചാരി അയാള്‍ ഇരുന്നു. നോവലെടുത്തു മടിയില്‍ വെച്ച്‌ അതിനുമുകളില്‍ കത്തു നിവര്‍ത്തിവെച്ചു വായിച്ചു. 

"സുഹൃത്തേ, വരുന്ന ശനിയാഴ്ച പട്ടാമ്പി സംസ്കൃത കോളേജില്‍ വച്ചു നടത്താനിരിക്കുന്ന സാഹിത്യ സമ്മേളനത്തില്‍, താങ്കള്‍ അദ്ധ്യക്ഷത വഹിയ്ക്കണമെന്ന്‌ വിനീതമായ്‌ അപേക്ഷിച്ചുകൊള്ളുന്നു. എന്ന്‌ സ്നേഹപൂര്‍വ്വം സെക്രട്ടറി" 

കത്തു മടക്കി മാവിന്റെ വേരിനടിയില്‍ തിരുകി. പൂത്തുലയുന്ന മാവില്‍ കണ്ണും നട്ട്‌ മലര്‍ന്നടിച്ചയാള്‍ കിടന്നു. ശക്തിയായൊരു കാറ്റില്‍ മാമ്പൂക്കള്‍ അയാളില്‍ പടര്‍ന്നു. അര്‍ഹതയില്ലാത്ത അംഗീകാരങ്ങളെ പാപ്പുട്ടി ഭയക്കാന്‍ തുടങ്ങിയിരുന്നു. നല്ലൊരു ഉറക്കം അനിവാര്യമെന്നു തോന്നിയതുകൊണ്ട്‌ പാപ്പുട്ടി നോവലെടുത്ത്‌ തലക്കു കീഴെ വെച്ച്‌ ഉറക്കവും കാത്തുകിടന്നു. സാഹിത്യസമ്മേളന സ്ഥലം ജനനിബിഡമായിരുന്നു. സംഘാടകര്‍ റിട്ട: സുബേദാര്‍ പാപ്പുകുട്ടിയെ സ്വീകരിച്ച്‌ വേദിയിലേക്കാനയിച്ചു. സാഹിത്യലോകത്തെ പല ഉന്നതന്‍മാരും അവിടെ സന്നിഹിതരായിരുന്നു. എല്ലാവരും ഹാര്‍ദ്ദവമായി പാപ്പുട്ടിയെ സ്വാഗതം ചെയ്തു. അദ്ധ്യക്ഷ കസേരയില്‍ അല്‍പം ജാള്യതയോടെ അയാള്‍ ഇരുന്നു. പിന്നീട്‌ വേദിയിലിരുന്ന എല്ലാ സാഹിത്യകാരന്‍മാരേയും തൃപ്തരാക്കും വിധം താന്‍ വായിച്ച നോവലുകളിലേയും, ചെറുകഥകളിലേയും വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ പ്രസംഗിച്ചു. അത്തരം പ്രശംസകള്‍മാത്രം പ്രതീക്ഷിച്ചവര്‍ സന്തോഷകൊണ്ട്‌ വികസിച്ച മുഖവുമായി ഇരുന്നു. പിന്നീട്‌ പ്രസംഗിച്ചുതുടങ്ങിയവരിലൊരാള്‍ പാപ്പുട്ടിയെ പുതിയ തലമുറയിലെ കരുത്തനായ എഴുത്തുകാരന്‍ എന്ന്‌ വിലയിരുത്തിയപ്പോള്‍ ജനങ്ങള്‍ കയ്യടിച്ചു തിമര്‍ത്തു. പാപ്പുട്ടിയുടെ മുഖം വിളറി വെളുത്തു. തുടര്‍ന്നുള്ള പ്രസംഗങ്ങളില്‍ പലരും പാപ്പുട്ടിയുടെ രചനകള്‍ മൌലികങ്ങളാണെന്നും, യുവാക്കളുടെ ചേതനയാണെന്നും പറഞ്ഞപ്പോള്‍ വീഴാതിരിക്കാന്‍ അയാളുടെ കൈകള്‍ കസേരയില്‍ പിടിമുറുക്കി. 


തന്റെ സൃഷ്ടിക്കപ്പെടാത്ത രചനകളെക്കുറിച്ച്‌ പ്രസംഗിക്കാന്‍ ഓരോരുത്തരും മത്സരിക്കുന്നതുപോലെ അയാള്‍ക്കു തോന്നി. താനൊന്നും ഇതുവരെയും സൃഷ്ടിച്ചിട്ടില്ലെന്ന്‌ ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിച്ചെങ്കിലും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ഒരു പ്രതിമ കണക്കെ ഇരുന്നുകൊടുക്കേണ്ടി വന്നു. അയാളുടെ മനസ്സ്‌ മാവിന്‍ചുവട്ടിലെ വേരിനടിയില്‍ തിരുകിയ കത്തിലായിരുന്നു. അതു കിട്ടിയിരുന്നെങ്കില്‍ വലിച്ചു കീറി ഇവരുടെ മുഖത്തെറിഞ്ഞ്‌ കടന്നു പോകാമായിരുന്നുവെന്നയാള്‍ക്കു തോന്നി.


[വായനയില്‍ മുഴുകിയ കൃഷ്ണനുണ്ണി ഒന്നു രണ്ടു ഖണ്ഡികകള്‍ അവലോകനം ചെയ്യാന്‍ മറന്നുപോയിരുന്നു. പക്ഷെ പ്രസംഗം വായിച്ചു കഴിഞ്ഞപ്പോള്‍ പരിഹസിക്കുന്ന കുറേ മുങ്ങള്‍ ചുറ്റും കാണുന്നതുപോലെ ഒരു തോന്നല്‍. എന്തിനാടോ തണ്റ്റെ ആഗ്രഹങ്ങളൊക്കെ ഇങ്ങനെ നിരത്തിയിരിക്കുന്നതെന്ന്‌ ആരൊക്കെയോ ചോദിക്കുന്നതുപോലെ. മാറ്റം വരുത്തണോ വേണ്ടയോ എന്ന്‌ ഒരു നിമിഷം കൃഷ്ണനുണ്ണി ചിന്തിച്ചു, പിന്നെ ഒരു വാശിപോലെ അയാള്‍ തീരുമാനിച്ചു, വേണ്ട ഒരു മാറ്റവും വരുത്തേണ്ടതില്ല. തന്റെ ആഗ്രഹങ്ങളാണിതൊക്കെയെന്ന്‌ പത്രാധിപര്‍ ധരിക്കുകയാണെങ്കില്‍, കണക്കായിപ്പോയി. ആര്‍ക്കാണിപ്പോള്‍ ആഗ്രഹങ്ങളില്ലാത്തത്‌. ആരും പുറത്തു പറയാതെ കഴിച്ചുകൂട്ടുന്നതാവാം. അയാള്‍ തുടര്‍ന്നു വായിച്ചു. ]


സമ്മേളനം കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ പാപ്പുട്ടിക്ക്‌ ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു. തന്റെ പ്രശസ്തി നിലനിര്‍ത്തണം. അതിനുവേണ്ടി നല്ലൊരു സാഹിത്യ സൃഷ്ടി നടത്തിയേ തീരു. രാത്രിയുടെ ഓരോ യാമങ്ങള്‍ കഴിയുമ്പോഴും, അയാള്‍ എഴുതാനുള്ള ഉദ്യമത്തിലായിരുന്നു. വെട്ടുകയും, തിരുത്തുകയും, കീറിക്കളയുകയും, വീണ്ടും എഴുതുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. നേരം പുലരുമ്പോള്‍ മുറ്റം കടലാസ്സുതുണ്ടുകളെകൊണ്ട്‌ നിറഞ്ഞിരുന്നു. പാപ്പുട്ടിയ്ക്ക്‌ ഒരു കാര്യം ബോദ്ധ്യമായി. ഇനിയൊരു തുടക്കക്കാരനായി സാഹിത്യലോകത്ത്‌ പ്രത്യക്ഷപ്പെടാന്‍ തനിക്കു സാധ്യമല്ല. തന്നില്‍ നിന്നും ഒരു ഉത്തമ സൃഷ്ടിയാണല്ലോ സാഹിത്യലോകം പ്രതീക്ഷിക്കുക. എന്തെങ്കിലുമൊന്ന്‌ തുടങ്ങിവെക്കാതെ ഉത്തമസൃഷ്ടിയിലേക്ക്‌ എടുത്തുചാടാനാകില്ലല്ലോ. അര്‍ഹിക്കാത്ത അംഗീകാരത്തിനെതിരെ താന്‍ ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍, തനിക്കൊരു സാഹിത്യകാരനാവാന്‍ കഴിയുമായിരുന്നെന്ന്‌ അയാള്‍ ദുഃഖത്തോടെ ഓര്‍ത്തു. മുറ്റത്തെ നിറഞ്ഞുകിടന്നിരുന്ന കടലാസ്സുതുണ്ടുകള്‍ അഗ്നിക്കിരയാക്കുമ്പോള്‍ അയാള്‍ തീരുമാനങ്ങളുടെ ലോകത്തായിരുന്നു. 

അന്നുരാത്രി പാപ്പുട്ടി മാവിന്‍ചുവട്ടില്‍ കിടന്നു സന്തോഷമായുറങ്ങി. പിറ്റെ ദിവസം പതിവിലും നേരത്തെ എഴുന്നേറ്റു. കട്ടന്‍ കാപ്പിയുണ്ടാക്കി കുടിച്ച്‌ പഴയതുപോലെ വ്യായാമം ചെയ്തു. പിന്നെ മുഖം വൃത്തിയായി ഷേവ്‌ ചെയ്തു. മീശയുടെ അറ്റം കുറച്ചു പിരിച്ച്‌ ഉയര്‍ത്തിവെച്ചു. കണ്ണാടിയില്‍ അയാള്‍ ഒരു പട്ടാളക്കാരനായ പാപ്പുട്ടിയെ വര്‍ഷങ്ങള്‍ക്കുശേഷം കാണുകയായിരുന്നു. പലതും വായിച്ച്‌ വൈകുന്നേരംവരെ സമയം കളഞ്ഞു. വൈകീട്ട്‌ അയാള്‍ ആല്‍ത്തറയിലേക്കു നടന്നു. ശൂന്യമായ ആല്‍ത്തറയില്‍, പണ്ട്‌ ഇരിക്കാറുള്ള അതേസ്ഥാനത്ത്‌ അയാളിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ചുറ്റും കൂടുന്ന ഗ്രാമവാസികളെ അയാള്‍ മനസ്സില്‍ കണ്ടു. വെറും പട്ടാളക്കഥകളില്‍ അവരുടെ മനസ്സിനെ തളച്ചിടാതെ, കൂടുതല്‍ സാഹിത്യപ്രിയരാക്കും വിധം അവരിലേക്ക്‌ പുതിയ കഥകള്‍ പകരാന്‍ അയാളുടെ മനസ്സ്‌ വെമ്പല്‍ കൊണ്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അയാള്‍ ആല്‍ത്തറയില്‍ തനിച്ചായിരുന്നു. 


നിരാശനായി പാപ്പുട്ടി വായനശാലയിലേക്കു നടക്കുമ്പോള്‍, ചീട്ടുകളിക്കാരുടെ സങ്കേതമായ്‌ മാറിയിരിക്കുന്ന അമ്പലപറമ്പിനടുത്തുള്ള ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നും ഒരു ആരവം കേട്ടു. ഈ ഗ്രാമവാസികളുടെ ആഹ്ളാദങ്ങള്‍ പട്ടാളക്കഥകളിലും, ചീട്ടുകളിയിലും മാത്രം ഒതുങ്ങിയിരുന്നില്ലേ എന്നയാള്‍ സംശയിക്കാതിരുന്നില്ല. ചുവടുവെയ്പുകള്‍ ആരവം കേട്ടിടത്തേക്ക്‌ ലക്ഷ്യമിടുമ്പോള്‍, പാപ്പുട്ടിയുടെ മനസ്സ്‌ കൌമാരത്തിന്റെ വികൃതികളിലും വിഡ്ഡിത്തങ്ങളിലും തപ്പിത്തടയുകയായിരുന്നു. തന്നെ ചീട്ടുകളിയില്‍ തോല്‍പിച്ചവരെ കണ്ടാല്‍ മിണ്ടാതിരിക്കുകയും, വീട്ടിലേക്കു കടക്കരുതെന്ന്‌ നിര്‍ബ്ബന്ധം പിടിക്കുകയും ചെയ്തിരുന്ന ബാലിശംനിറഞ്ഞ മനസ്സായിരുന്നു തന്റേത്. ഇന്ന്‌ ചീട്ടുകളിയില്‍ തന്നെ തോല്‍പിക്കാന്‍ ഈ ഗ്രാമത്തിലാരെങ്കിലുമുണ്ടാകാനിടയില്ലെന്നറിയാമായിരുന്നീട്ടും പാപ്പുട്ടി കളിക്കാനാഗ്രഹിച്ചില്ല. ഒരുപക്ഷെ ആളൊഴിഞ്ഞ ഈ വീടാണ്‌ ജനങ്ങളെ സാഹിത്യപ്രിയരാക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം എന്നയാള്‍ക്കു തോന്നി. കളി കഴിഞ്ഞ്‌ ആളുകള്‍ പിരിയുന്നതിനുമുമ്പേ അവിടെയെത്തി അവരുടെ മനസ്സിനെ സ്നേഹത്തിന്റെ യാനപാത്രത്തിലേറ്റി സാഹിത്യസാഗരത്തിലെ യാത്രക്കാരാക്കേണ്ടിയിരിക്കുന്നു. അടുത്ത ആരവത്തിന്റെ വേലിയേറ്റത്തില്‍ പാപ്പുട്ടിയുടെ ചുവടുവെയ്പുകള്‍ ആളൊഴിഞ്ഞ വീടിന്റെ പൊട്ടിപ്പൊളിഞ്ഞ പടിപ്പുരക്കു മുന്നില്‍ തേങ്ങി നിന്നു. താനെപ്പോഴോ ആല്‍ത്തറയില്‍ വെച്ചു കണ്ട കൊമ്പന്‍ മീശക്കാരന്റെ വീരശൂര പരാക്രമങ്ങളുടെ പ്രതിഫലനമായിരുന്നു ആരവങ്ങളെന്നറിഞ്ഞപ്പോള്‍ അയാളുടെ കുഴയുന്ന കാലുകള്‍ ആല്‍ത്തറയെ ലക്ഷ്യം വെച്ചു നീങ്ങി. ഉണങ്ങിയ ആലിലകള്‍ ഉതിര്‍ന്നു പടര്‍ന്ന ആല്‍ത്തറയില്‍ അയാള്‍ മലര്‍ന്നടിച്ചു കിടന്നു. അയാളുടെ ഭാവഭേദങ്ങള്‍ ശ്രദ്ധിക്കാനെന്നവണ്ണം കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി അയാളുടെ ദൃഷ്ടിയിലേക്കിറങ്ങാന്‍ തുടങ്ങിയിരുന്നു.


[കഥ ഒരു സുപര്യവസായിയാക്കാന്‍ കൃഷ്ണനുണ്ണി ആഗ്രഹിച്ചിരുന്നെങ്കിലും അനിശ്ചിതത്വവും, ട്രാജഡിയും പ്രതീക്ഷിക്കുന്ന ഒരു തലമുറയെ നിരാശപ്പെടുത്താന്‍ അയാള്‍ തയ്യാറായില്ല. കൃഷ്ണനുണ്ണി പുതിയ കവറില്‍ കഥ തിരുകി മറ്റൊരു മാസികയുടെ അഡ്ഡ്രസ്സെഴുതി ഒട്ടിച്ചു. പിന്നെ അന്നത്തെ പത്രമെടുത്ത്‌ വായിക്കാന്‍ തുടങ്ങുകയും, വായിച്ചു വായിച്ചുറങ്ങുകയും ചെയ്തു. ]

- 0 -

22 comments:

Murali K Menon said...

കഥയെഴുതാന്‍ തുടങ്ങിയ നാളില്‍ എഴുതി പോസ്റ്റ് ചെയ്യുന്നത് അതിനേക്കാള്‍ വേഗത്തില്‍ മടക്കത്തപാലില്‍ ലഭിച്ചിരുന്നു. ചിലപ്പോള്‍ പത്രാധിപരുടെ കമന്റ്സ് ഉണ്ടാവും. പിന്നീട് അത് കഥാ‍ബീജമായി. അങ്ങനെ തയ്യാറാക്കിയതാണ് ഈ കഥ - അയാള്‍ കഥയെഴുതുകയാണ് - അല്പം ദൈര്‍ഘ്യമുള്ളത് ക്ഷമിക്കക.

വേണു venu said...

വേണ്ട ഒരു മാറ്റവും വരുത്തേണ്ടതില്ല. തണ്റ്റെ ആഗ്രഹങ്ങളാണിതൊക്കെയെന്ന്‌ പത്രാധിപര്‍ ധരിക്കുകയാണെങ്കില്‍, കണക്കായിപ്പോയി.
മാഷേ വായിച്ചു തുടങ്ങി,സമയം അര്‍ധരാത്രിയാകുവാന്‍ പോകുന്നു.വേണി പറയുന്നു.കുത്തിയിരുന്നോ അവിടെ.കമ്പൂട്ടറിന്‍റെ മുന്നില്‍.
ഞാന്‍ വായിക്കാന്‍ തന്നെ തീരുമാനിച്ചു.
മുഖത്തെ കുറ്റിരോമങ്ങള്‍ അയാളില്‍ ദൈന്യത പടര്‍ത്തിയിരിക്കുന്നു. കൂടുതല്‍ സമയവും അയാള്‍ വായനശാലയില്‍ ചെലവിടുന്നു.
ഞാന്‍ കൃഷ്ണനുണ്ണിയേക്കാള്‍ കൂടുതല്‍ പട്ടാളം പാപുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങി.
താനിരുന്നിരുന്ന അതേ സ്ഥാനത്ത്‌ കൊമ്പന്‍ മീശക്കാരനായ ഒരു പട്ടാളക്കാരനിരിക്കുന്നു.
സുബേദാര്‍ പാപ്പുട്ടിയില്‍ സത്യമായും മനസ്സു വിഷമിച്ചു.
വേണ്ട ഒരു മാറ്റവും വരുത്തേണ്ടതില്ല. തണ്റ്റെ ആഗ്രഹങ്ങളാണിതൊക്കെയെന്ന്‌ പത്രാധിപര്‍ ധരിക്കുകയാണെങ്കില്‍, കണക്കായിപ്പോയി.
ഇതെപോലെയുള്ള അനുഭവങ്ങള്‍ കൂടിയുള്ള ഞാന്‍ ഇതു വായിച്ചു് എന്തു കമന്‍റെണമെന്നോര്‍ക്കാന്‍ ശ്രമിക്കുംപോള്‍ വേണി പറയുന്നു.മതിയല്ലോ.?
മാഷേ....മനോഹരം.

Vssun said...

കൊള്ളാം മാഷേ

റീനി said...

നല്ല കഥ മാഷേ.

Aravishiva said...

മുരളിച്ചേട്ടാ...വായനയുടെ ഒരു വസന്തം തന്നെ സമ്മാനിച്ചതിനു നന്ദി...കഥയുടെ ഭംഗിയെപ്പറ്റി വിവരിയ്ക്കുകയാണെങ്കില്‍ കഥ മുഴുവന്‍ കമന്റാക്കി എഴുതേണ്ടി വരും..ഈ വായനാനുഭവം സമ്മാനിച്ച നിര്‍വൃതിയില്‍ അടുത്ത കഥ വരെ കാത്തിരിയ്ക്കുകയേ നിവൃത്തിയുള്ളൂ..തിരക്കുകള്‍ക്കിടയില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പോ മറ്റോ വായിയ്ക്കാനാവാത്തതിന്റെ കുറവ് ഈ ബ്ലോഗില്‍ നികത്തപ്പെടുന്നുണ്ട്..കഥയെഴുത്തുകാര്‍ക്ക് ചെറിയൊരു മാതൃകകൂടിയാണീ കഥ..നന്ദി..

സു | Su said...

കഥാപാത്രത്തിന്റേയും, കഥാകാരന്റേയും കഥ വളരെ നന്നായിട്ടുണ്ട്.



പോസ്റ്റില്‍ കുറച്ച് തെറ്റുകള്‍ ഉണ്ടല്ലോ. ചില അക്ഷരങ്ങള്‍ വന്നിട്ടുമില്ല. :)

സുല്‍ |Sul said...

കഥ നന്നായിരിക്കുന്നു മേനോന്‍. ഇതു ഞാന്‍ ഏതായാലും തിരിച്ചയക്കുന്നില്ല. താങ്കള്‍ക്കു തടിച്ച കവര്‍ കിട്ടുകയുമില്ല.

- സുല്‍

Rasheed Chalil said...

നല്ല കഥ. ഒത്തിരി ഇഷ്ടമായി.

ഉത്സവം : Ulsavam said...

മനോഹരമായിരിക്കുന്നു...

Aravishiva said...
This comment has been removed by a blog administrator.
Aravishiva said...

മുരളിച്ചേട്ടാ.. കുറച്ചു ചിന്തകള്‍ കൂടി...
കഥാകാരന്‍ ആത്മവിമര്‍ശനം നടത്തുന്ന കഥാസങ്കേതം മലയാള മനോരം വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ടാഗോറിന്റെ നോവലില്‍(മലയാള വിവര്‍ത്തനം) നന്നായുപയോഗിച്ചു കണ്ടു...അപ്പോള്‍ തോന്നിയതു കുറിയ്ക്കുന്നു..ചിലപ്പോള്‍ എന്റെ നിരീക്ഷണം തെറ്റാവാം..മലയാള സാഹിത്യത്തിലും സിനിമയിലുമൊന്നും കാല്‍പ്പനികത അത്രയ്ക്കുപയോഗിയ്ക്കുകയോ അംഗീകരിയ്ക്കപ്പെടുകയോ ചെയ്തുവോന്നൊരു സംശയം...കാലക്രമത്തില്‍ റിയലിസത്തോടായിരുന്നു മലയാളികള്‍ക്ക് പൊതുവേ ആഭിമുഖ്യം എന്നു തോന്നിയിട്ടുണ്ട്(മറ്റൊരു കുഞ്ഞിരാമന്‍ നായരോ,ചങ്ങമ്പുഴയോ ഒന്നും പിന്നെ ഉയര്‍ന്നു വന്നില്ല എന്നൊരു തോന്നല്‍).ഉത്തരാധുനികതയ്ക്കും അതിനുശേഷവും കാല്‍പ്പനികതയും പ്രണയുമൊക്കെ പൈങ്കിളി എന്നു മുദ്രകുത്തപ്പെടുന്നു എന്നു തോന്നുന്നു.ഇപ്പോഴത്തെ പൊതുവേയുള്ളൊരു ട്രെന്റ് നിസ്സംഗതയും വരണ്ട ഭാഷയുമല്ലേ എന്നെനിയ്ക്കു തോന്നുന്നു.ബിംബങ്ങളും നിസ്സംഗതയും കുത്തിനിറച്ച് വൈകാരികത പൂര്‍ണ്ണമായുപേക്ഷിച്ച് ഒരു തരം പരുക്കന്‍ ഭാഷയിലുള്ള എഴുത്ത്(എം.ടി യുടേയോ,കമലാദാസിന്റേയോ,മുകുന്ദന്റേയോ പഴയ ശൈലി മുഖ്യധാരാ സാഹിത്യത്തില്‍ തിരസ്കരിക്കപ്പെട്ടതുപോലെ...കാലത്തിന്റെ പ്രതിഭലനമാകാം).

പത്രാധിപര്‍ക്കയയ്ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കൂട്ടൊന്നു പരീക്ഷിച്ചാല്‍ സ്വീകരിപ്പെടും എന്നൊരു തോന്നല്‍.കാല്‍പ്പനികതയെ പൂര്‍ണ്ണമായി തിരസ്കരിയ്ക്കപ്പെടേണ്ടതുണ്ടോ എന്ന് ടാഗോറിന്റെ നോവലിന്റെ സൌന്ദര്യം കണ്ടപ്പോള്‍ തോന്നിപ്പോയി..

മുരളിച്ചേട്ടന്‍ പരീക്ഷീച്ച പുറമേ ലളിതവും എന്നാലകമേ കട്ടിയുള്ളതുമായ ശൈലി ഇഷ്ടപ്പെട്ടു..സ്വീകരിയ്ക്കപ്പെടുന്നതിന്റെ പിന്നാലെ പോകണമോ എന്നുള്ളത് വലിയൊരു ചോദ്യം തന്നെ.ബ്ലോഗിലെന്തായാലും പത്രാധിപരെ ഭയക്കേണ്ടല്ലോ...എന്തായാലും എന്റെ ശൈലി തന്നെ പിന്തുടരുവാന്‍ പ്രേരിപ്പിയ്ക്കുന്നതായി ഈ ചെറുകഥ...

മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനപേക്ഷ..

അപൂര്‍വ്വ സൌന്ദര്യമുള്ള ഈ കഥയ്ക്ക് ഒരിയ്ക്കല്‍ക്കൂടി നന്ദി..

Murali K Menon said...

കഥ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ വേണു, അരവിശിവ,പുഴയോരം, റീനി, ഉത്സവം, ഇത്തിരിവെട്ടം, സുല്‍, സൂ എന്നിവര്‍ക്ക് ഹൃദയംഗമമായ നന്ദി.

വേണു: നമ്മള്‍ രണ്ടാളും ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. കമ്പ്യൂട്ടറിന്റെ മുമ്പില്‍ നഷ്ടപ്പെടുത്തുന്നതോ, ചെലവാക്കുന്നതോ ആയ സമയത്ത് വരുന്ന കമന്റുകള്‍ കേട്ടപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയതാണീ കമന്റ്.

അരവിശിവ: താങ്കളെപോലെ കാല്പനികതയുടെ ഒരാരാധകനാണു ഞാനും. അല്ലെങ്കില്‍ ആരാണ് അങ്ങനെ അല്ലാത്തത്? പ്രയോഗങ്ങള്‍, അതായത്, കാല്പനികത, ആധുനികത, ഉത്തരാധുനികത ഇതൊക്കെ സാഹിത്യകാരന്റെ സൃഷ്ടിയാണെന്ന് അരവിശിവ വിശ്വസിക്കുന്നുണ്ടോ? ഇതെല്ലാം വിമര്‍ശകന്റെ ഭാവനയില്‍ വാര്‍ന്നുവീണ വസന്തങ്ങളാണ്. മനസ്സിന്റെ വാതാ‍യനങ്ങള്‍ തുറക്കുക മാത്രമാണ് കലയും, സാഹിത്യവും ചെയ്യുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വ്യാഖ്യാനം അനേകമുണ്ടാകാം. എന്തായാലും അരവിശിവയുടെ ഇഷ്ടം പരിഗണിച്ച്, പ്രശസ്ത കാല്പനിക കവിതകളിലെ ചില അംശങ്ങള്‍ തിരഞ്ഞെടുത്ത് പ്രത്യേകം പോസ്റ്റ് ചെയ്യുന്നതാണ്.
സൂ: പറഞ്ഞത് വളരെ ശരിയാണ്. പല വാക്കുകളും വന്നീട്ടില്ല, പ്രത്യേകിച്ച് “ഖ” എന്ന വാക്ക്. ഇതിന്റെ പ്രധാന കാരണം, ഞാന്‍ 3-4 വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ കഥയാണിത്. മാധുരിയില്‍ കേരള ഫോണ്ട് ഉപയോഗിച്ച് എഴുതിയതാണത്. പിന്നെ കട്ട് ഏന്റ് പേസ്റ്റ് ചെയ്തപ്പോള്‍ സംഭവിച്ചു പോയതാണ്. തീര്‍ച്ചയായും ഇനി ശ്രദ്ധിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.

കുറുമാന്‍ said...

മുരളിയേട്ടാ, ഈ കഥ എനിക്ക് വളരെ അതികം ഇഷ്ടമായി. വിത്യസ്തമായ ഒരു പ്രമേയം വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. കൃഷ്ണനുണ്ണിയുടെ സ്വയം വിശകലനങ്ങളും, ബാപ്പുട്ടിയുടെ മനോവിജാരങ്ങളും തന്മയത്വമായി എഴുതിയീരിക്കുന്നു.

വളരെ നല്ല ഒരു കഥ

Murali K Menon said...

നന്ദി രാഗേഷ്...അതൊക്കെ പോട്ടെ, യൂറോപ്പിലെ വിശേഷങ്ങള്‍ അവസാനിച്ചുവോ? അതോ മദാമ്മയുടെ ഓര്‍മ്മകള്‍ക്കുമേല്‍ മിസ്സിസ് കുറുമാന്റെ സാന്നിദ്ധ്യം രചനയുടെ വഴി തിരിച്ചുവോ? ഇനിയും, അതേ ബാറില്‍, അതേ സീറ്റില്‍ വീണ്ടും കണ്ടുമുട്ടും വരെ നമസ്ക്കാരം.

വാളൂരാന്‍ said...

മുരളിമേനോന്‍,
വ്യത്യസ്ഥമായ രചനാരീതിയും കഥയും നന്നായിരിക്കുന്നു. ഞാന്‍ സമാനമായ രചനാരീതി ഉപയോഗിച്ച്‌, ബാല്യങ്ങളുടെ ചില ക്ലോസപ്പ്‌ ഷോട്ടുകള്‍ എന്ന ഒരു പോസ്റ്റ്‌ രണ്ടാഴ്ച മുന്നേ ഇട്ടിരുന്നു. പക്ഷേ താങ്കളുടെ കൃതഹസ്തതയും കയ്യടക്കവും, എങ്ങിനെയാണ്‌ എഴുതേണ്ടത്‌ എന്നെന്നെ പഠിപ്പിക്കുന്നു. എങ്കിലും താങ്കളുടെ മുന്‍കഥകളുടെയത്രയും തീവ്രത തന്നില്ല ഇത്‌. കൃഷ്ണനുണ്ണി എന്ന കഥാപാത്രം രചനാപരമായ സൗകര്യത്തിനുവേണ്ടി മാത്രം നില്‍ക്കുന്നതായി തോന്നി. ഉദാഹരണത്തിന്‌, കൃഷ്ണനുണ്ണിയെ ഇതില്‍ നിന്നും ഒഴിവാക്കിയാലും, രചനാപരമായ വ്യത്യസ്തത നഷ്ടപെടുമെന്നല്ലാതെ, കഥയ്ക്ക്‌ ഒരു ഉടച്ചില്‍ തട്ടുമായിരുന്നില്ലെന്നു തോന്നുന്നു. മുന്‍കഥകളിലെ കഥാപാത്രങ്ങള്‍ക്ക്‌ അവരുടെ മനോവിചാരങ്ങളും വിഭ്രാന്തികളും ശരിക്കും പകര്‍ന്നുതരാന്‍ കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും കൂടോത്രം എന്ന കഥയിലെ ഗോവിന്ദന്‍കുട്ടിയും സുമതിയും ജയരാമനും ബാക്കിവച്ചുപോയ കിക്ക്‌ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. (ആധികാരികമായ ഒരു വിലയിരുത്തലൊന്നുമല്ല കെട്ടോ, തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം, ചിലപ്പോ മണ്ടത്തരമാവാനും മതി, എന്റെ ചിന്തകളില്‍/അഭിപ്രായങ്ങളില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ തിരുത്തിത്തരുമല്ലോ).

Murali K Menon said...

മുരളി, വാളൂര്‍: ഒരു വായനക്കാരനും അതോടൊപ്പം നല്ലൊരു എഴുത്തുകാരനുമായ താങ്കളുടെ അഭിപ്രായങ്ങളോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. കൃഷ്ണനുണ്ണി ഇല്ലാതെ എഴുതിയാലും ഒന്നും സംഭവിക്കുന്നില്ല, പിന്നെ ഒരു കാര്യം മുരളിയുടെ ശ്രദ്ധയില്‍ പെടുത്താനാഗ്രഹിക്കുന്നു. എന്റെ മുന്‍‌കഥകളെ അപേക്ഷിച്ച് ചിലപ്പോള്‍ പിന്നീടുവരുന്ന കഥകളുടെ കെട്ടുറപ്പ് കുറഞ്ഞേക്കാം. കാരണം മറ്റൊന്നുമല്ല, ഞാന്‍ പോസ്റ്റ് ചെയ്യുന്നത് എന്റെ കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത് വച്ചിരിക്കുന്ന ഏതെങ്കിലും കഥകളാണ്. അത് എന്നെഴുതി പ്രസിദ്ധീകരിച്ചവ ആണെന്ന് ഞാന്‍ നോക്കാറില്ല. ഉദാ: കൂടോത്രം എഴുതുന്നതിനേക്കാള്‍ രണ്ടുകൊല്ലം മുമ്പെഴുതിയതാണ് അയാള്‍ കഥയെഴുതുകയാണ് എന്ന കഥ. ഒരു സത്യം കൂടി. കഴിഞ്ഞ നാലു വര്‍ഷമായ് ഞാന്‍ ഒരറ്റ കഥയും എഴുതിയിട്ടില്ല. കാരണം ഞാന്‍ ചെയ്യുന്ന ജോലിയുമായ് കഥക്ക് പൊരുത്തപ്പെട്ടുപോകാന്‍ പറ്റുന്നില്ല. ഇനിയും ഞാന്‍ എഴുതുന്നവ ഓര്‍ഡറിലാവണമെന്നില്ല. ചിലപ്പോള്‍ എഴുതി തുടങ്ങിയ കാലത്തെ ആവാം. അതുകൊണ്ട് മുരളി പറഞ്ഞ അഭിപ്രായം ശരിയായിരിക്കും. പിന്നെ താങ്കളുടെ ബാല്യത്തിലെ ക്ലോസപ്പ് ഷോട്ടുകള്‍ എനിക്ക് ഇടവഴി സൈറ്റില്‍ കാണാനായില്ല. വീണ്ടും പോസ്റ്റ് ചെയ്യുകയോ, അല്ലെങ്കില്‍ എനിക്ക് താഴെപറയുന്ന മെയില്‍ ഐഡിയില്‍ അയക്കുകയോ ചെയ്യുക.
murali.menon@centurionbop.co.in

asdfasdf asfdasdf said...

മുരളിമേനൊഞ്ചേട്ടാ.. തികച്ചും വ്യത്യസ്ഥമായ കഥാനുഭവം. വായിക്കാന്‍ വൈകി. കൃഷ്ണനുണ്ണിയുടെ മനോവ്യാപാരങ്ങളും സുബേദാര്‍ പാപ്പുട്ടിയുടെ മൌനവും മനോഹരമായി. ‘കഥ ജീവിതം തന്നെ’യെന്ന വിശ്വാസപ്രമാണം ഇന്നിന്റെ കഥാകാരന്മാരെന്നു ഞെളിഞ്ഞു നടക്കുന്നാവര്‍ തച്ചുടയ്ക്കുമ്പോള്‍ ഈ കഥ അതിനൊരപവാദമാവട്ടെയെനാശിക്കാം.

Unknown said...

മുരളിമേനോഞ്ചേട്ടാ,
മനോഹരം എന്നൊന്നും പറഞ്ഞാല്‍ പോരാ. ബ്ലോഗ് വായന ധന്യമാക്കുന്നത് ഇത് പോലെ അപൂര്‍വ്വമായ ചില സൃഷ്ടികളാണ്. ഒരു പാട് നന്ദി. ഒരു പുസ്തകം കയ്യില്‍ പിടിച്ച് വായിച്ച അതേ സുഖം.പൊതുവേ വായന സുഖമാവാത്തത് കമ്പ്യൂട്ടറിലായത് കൊണ്ടാണ് എന്ന എന്റെ ധാരണയെ പാടെ തിരുത്തിയിരിക്കുന്നു ഇത്.

വല്യമ്മായി said...

അഭിപ്രായം പറയാന്‍ ഞാനാളല്ല.ഈ കഥ ഒരു പുതിയ അനുഭവത്തിലേക്കാണ്‌ വായനക്കാരെ കൂട്ടി കൊണ്ട് പോകുന്നത്.

Murali K Menon said...

എന്റെ സൃഷ്ടികള്‍ സ്ഥിരമായ് വായിക്കുന്നവര്‍ ഒന്നു രണ്ടുപേര്‍ ഒഴിച്ച് ഇതുവരെ അഭിപ്രായം പറഞ്ഞവര്‍ തന്നെയാണ്. നിങ്ങള്‍ക്കിഷ്ടപ്പെട്ടു എന്നറിയുന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അവന്റെ അവാര്‍ഡാണ്. ഒടുവിലായ് (ഇനി ആരേയും പ്രതീക്ഷിക്കുന്നില്ല)അഭിപ്രായം രേഖപ്പെടുത്തിയ കുട്ടന്മേനോന്‍, ദില്‍ബു, വല്യമ്മായി എന്നിവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു. വല്യമ്മായി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല, മറ്റൊന്നുമല്ല, “അഭിപ്രായം പറയാന്‍ ഞാനാളല്ല” എന്ന പ്രയോഗം... നിങ്ങളുടെ കരുത്തുറ്റ വാക്കുകളിലൂടെ കണ്ണോടിക്കുന്ന ഒരാളെന്ന നിലയില്‍ നിങ്ങള്‍ക്ക് ഈ ബ്ലോഗില്‍ വരുന്ന ഏതൊരു കൃതിയേയും വിമര്‍ശിക്കാം, തിരുത്താം, അങ്ങനെ എന്തും ആകാം. അതുപോലെ തന്നെ നല്ല എഴുത്തുകാരാണ് ഈ ബ്ലോഗുകളിലെ വായനക്കാര്‍ എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ ഘടകം. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി...... അടുത്തതിലേക്ക് തയ്യാറെടുക്കാം. നമസ്ക്കാരം

ദിവാസ്വപ്നം said...

മുരളി മേനോന്‍

കഥയിഷ്ടപ്പെട്ടു.

താഴേനിന്ന് മൂന്നാമത്തെ പാരഗ്രാഫില്‍ പറഞ്ഞിരിക്കുന്നതിനോടു യോജിക്കുന്നു.

(ഇത്തിരികൂടി വെട്ടിച്ചുരുക്കുകയാണെങ്കില്‍ സമയക്കുറവിന്റെ പ്രശ്നമൊഴിവാക്കി കൂടുതല്‍ പേര്‍ക്ക്‌ വായിക്കാമായിരുന്നു എന്നു തോന്നുന്നു. നീളക്കൂടുതലുള്ള കഥകള്‍ പിന്നീടത്തേയ്ക്ക്‌ വായിക്കാനും അഭിപ്രായമെഴുതാനും മാറ്റിവയ്ക്കപ്പെട്ട്‌, മറവിയില്‍ പെട്ടുപോകുന്നുവെന്നും)

Murali K Menon said...

ദിവാ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. കഥയുടെ ദൈര്‍ഘ്യം പ്രത്യേകിച്ച് ബ്ലോഗ് വായനയിലൂടെ, ശ്രമകരമാണത്.... കഥ പറച്ചിലിനിടയില്‍ എല്ലാം അങ്ങനെ സംഭവിച്ചുപോകുന്നുവെന്നതാണു സത്യം..... അഭിപ്രായത്തിന് നന്ദി....