Tuesday, May 26, 2009

നിറകണ്ണുകളോടെ എന്റെ സ്മരണാഞ്ജലി

മെയ് 20. ഞാന്‍ ഉച്ചക്ക് ടി.വി.യില്‍ ന്യൂസ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ശ്രീ ശോഭന പരമേശ്വരന്‍ നായര്‍ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് അന്തരിച്ചു എന്ന പ്രത്യേക അറിയിപ്പ് കാണാനിടയായത്. അദ്ദേഹത്തിന്റെ വാര്‍ദ്ധക്യവും, രോഗവും മരണത്തെ ഏത് നിമിഷവും മാടിവിളിക്കും എന്നറിയാമായിരുന്നീട്ടും ആ സത്യത്തെ സ്വീകരിക്കാന്‍ മടിക്കുന്നതുപോലെ മനസ്സിനൊരു വിങ്ങല്‍, കണ്ണുകളില്‍ നനവ്‍. മനസ്സിനെ ഇതുപോലെ നൊമ്പരപ്പെടുത്തിയ ഒരു മെയ് മാസം 11 വര്‍ഷം മുമ്പ് ശ്രീ എം.പി.നാരായണപിള്ളയുടെ വിയോഗമായിരുന്നു.

ശ്രീ ശോഭന പരമേശ്വരന്‍ നായരുമായ് വളരെ അടുത്ത സൌഹൃദങ്ങളൊന്നുമില്ലാത്ത എനിക്ക് ഇങ്ങനെ ഒരു സ്മരണാഞ്ജലി രേഖപ്പെടുത്താനാവുന്നത് അങ്ങനെ ഒരു നിയോഗമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നതു കൊണ്ടാണ്. അല്ലെങ്കില്‍ പിന്നെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഞാനാഗ്രഹിക്കാതെ തന്നെ അദ്ദേഹവുമായ് ഒരു സൌഹൃദ സംഭാഷണത്തിനു ഇട വരില്ലായിരുന്നു. കഴിഞ്ഞ കൃസ്തുമസ്സിനാണ് യാദൃശ്ചികമായ് ഞാന്‍ ശോഭന പരമേശ്വരന്‍ നായരുമായ് ഫോണില്‍ സംസാരിച്ചത്. എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് എന്നെപ്പറ്റി അദ്ദേഹത്തോട് പറയുകയും അങ്ങനെ ഫോണില്‍ സംസാരിക്കാന്‍ സാഹചര്യം ഒരുങ്ങുകയുമായിരുന്നു. അദ്ദേഹം ആദ്യം ചോദിച്ചത്, “മുരളി എന്നെ അറിയുമോ“ എന്നാണ്. “മലയാള സിനിമയെ സ്നേഹിക്കുന്ന, അറിയുന്ന, അറിയാന്‍ ശ്രമിക്കുന്ന ഏതൊരാളും സാറിനെ അറിയാതിരിക്കില്ല“ എന്ന എന്റെ മറുപടിയില്‍, അദ്ദേഹം വിനയത്തോടെ പറഞ്ഞത് , “ഏയ്. അങ്ങനെയൊന്നുമില്ല, ഇപ്പോള്‍ ഞാനീ രംഗത്ത് സജീവമല്ല, അപ്പോള്‍ നിങ്ങളുടെ തലമുറയിലെ ആരും എന്നെ അങ്ങനെ അറിയണമെന്നില്ല”. പിന്നീട് എന്റെ പ്രവര്‍ത്തന മേഖലയെ കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ സംസാരിച്ചു. സിനിമയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ അത് പ്രശസ്തരുടേതാണെന്നോ, പുതുമുഖങ്ങളുടേതാണെന്നോ ഭേദമില്ലാതെ നല്ലത് കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള മനോഭാവം മാത്രമാണ് പ്രകടമായിരുന്നത്. അതു തന്നെയാണ് അദ്ദേഹത്തെ മറ്റു സിനിമാ പ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നും ഞാന്‍ കരുതുന്നു. ഈ ഒരു സംഭാഷണംകൊണ്ടു മാത്രം അദ്ദേഹവുമായ് വര്‍ഷങ്ങളോളം അടുപ്പമുള്ള ഒരാളായ് മാറിയതുപോലെ എനിക്ക് തോന്നിയെങ്കില്‍, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഈ വിയോഗം എത്രമാത്രം വേദനാജനകമായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു.

നല്ല സാഹിത്യത്തെ മനോഹരമായ സിനിമയാക്കി ഒന്നു കൂടി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കാമെന്ന് തെളിയിച്ച അപൂര്‍വ്വം ചില നിര്‍മ്മാതാക്കളില്‍ ഒന്നാമനായിരുന്നു ശ്രീ ശോഭന പരമേശ്വരന്‍ നായര്‍. വെറുമൊരു സിനിമാ നിര്‍മ്മാതാവായിട്ടല്ല അദ്ദേഹത്തെ സിനിമാ ലോകം കണ്ടിരുന്നത് മറിച്ച് പ്രതിഭാശാലിയായ കലാസ്നേഹിയും, മനുഷ്യസ്നേഹിയുമായിട്ടാണ്. തന്റെ സിനിമകള്‍ക്കുള്ള കഥകള്‍ സാഹിത്യരചനകളിലൂടെ ഊളയിട്ട് സ്വയം കണ്ടെത്തി, അതിന്റെ അണിയറ പ്രവര്‍ത്തകരെ കരുതലോടെ തിരഞ്ഞെടുക്കുമ്പോള്‍, പ്രവര്‍ത്തകരുടെ സിനിമാ മേഖലയിലെ പരിചയസമ്പന്നതയോ, പ്രശസ്തിയോ അല്ല മറിച്ച് അവരില്‍ പ്രതിഭയുടെ മിന്നലാട്ടമുണ്ടോ എന്നു മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചത്. അങ്ങനെ അദ്ദേഹം മലയാള സിനിമയിലേക്ക് കൂട്ടിക്കൊണ്ടു വന്നവരില്‍ ചിലരാണ്, എന്‍.എന്‍. പിഷാരടി, രാമു കാര്യാട്ട്, പി.ഭാസ്കരന്‍, എം.ടി.വാസുദേവന്‍ നായര്‍, പ്രേംനസീര്‍, മധു, ശ്രീദേവി, അടൂര്‍ഭാസി, ഇന്നസെന്റ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍ തുടങ്ങിയവര്‍. ഇവരെല്ലാം മലയാള സിനിമയില്‍ ഒരിക്കലും മറക്കാനാവാത്ത വിധം വ്യക്തി മുദ്ര പതിപ്പിച്ചവരാണെന്ന് നമുക്കറിയാം. എം.ടി വാസുദേവന്‍ നായരുടെ മുറപ്പെണ്ണ് എന്ന നോവല്‍ വള്ളുവനാടന്‍ ശൈലിയിലുള്ളതാണെന്നും അത് തെക്കന്‍ തിരുവിതാംകൂര്‍കാര്‍ക്ക് സ്വീകാര്യമാവുന്നതല്ലെന്നും പറഞ്ഞ് ആ നോവല്‍ സിനിമയാക്കുന്നതില്‍ നിന്നും ശ്രീ ശോഭന പരമേശ്വരന്‍ നായരെ തടഞ്ഞവര്‍ക്ക് കീഴ്പ്പെടാതെ അദ്ദേഹം മുറപ്പെണ്ണ് സിനിമയാക്കുകയും അത് വന്‍ വിജയമാവുകയും ചെയ്തു. അങ്ങനെ നല്ല സാഹിത്യം ഭാഷാ ഭേദങ്ങള്‍ക്കോ, ശൈലീ ഭേദങ്ങള്‍ക്കോ, കാലഭേദങ്ങള്‍ക്കോ അപ്പുറമാണെന്ന് ഇക്കൂട്ടര്‍ക്ക് തെളിയിച്ചു കൊടുക്കുകയും ചെയ്തു. നിണമണിഞ്ഞ കാല്പാടുകള്‍, മുറപ്പെണ്ണ്, കൊച്ചുതെമ്മാടി, അഭയം, കള്ളിച്ചെല്ലമ്മ, നഗരമേ നന്ദി, നൃത്തശാല, തുലാവര്‍ഷം, പൂജയ്ക്കെടുക്കാത്ത പൂക്കള്‍, അമ്മുവിന്റെ ആട്ടിന്‍‌കുട്ടി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച് തന്റേതായൊരു കയ്യൊപ്പ് ചാര്‍ത്താനും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിയ്ക്കാനും ശോഭന പരമേശ്വരന്‍ നായര്‍ക്ക് കഴിഞ്ഞു.

ഒരു പക്ഷെ മലയാള സിനിമയുടെ പ്രായവും, ശ്രീ ശോഭന പരമേശ്വരന്‍ നായരുടെ പ്രായവും ഏതാണ്ട് ഒപ്പമായത് യാദൃശ്ചികമാവാം. ഭഗവദ്ഗീതയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു,

“കാര്യമിത്യേവ യത് കര്‍മ്മ നിയതം ക്രിയതേ
സംഗം ത്യക്താ ഫലം ചൈവ സ ത്യാഗഃ സാത്ത്വികോ മതഃ“

അര്‍ത്ഥം: ചെയ്യേണ്ടതാണെന്ന വിചാരത്തോടെ തന്നെ അഭിനിവേശത്തേയും ഫലേച്ഛയേയും ഉപേക്ഷിച്ചീട്ട് നിശ്ചിതമായ ഏതൊരു കര്‍മ്മം ചെയ്യുന്നുവോ ആ ത്യാഗത്തെ സാത്വികമെന്നു പറയുന്നു.
ഇത് എല്ലാ അര്‍ത്ഥത്തിലും അനുവര്‍ത്തിച്ചു പോന്ന ഒരു വ്യക്തിയായിരുന്നു ശ്രീ ശോഭന പരമേശ്വരന്‍ നായര്‍. സിനിമകളും, സിനിമാ പ്രവര്‍ത്തകരും ഇവിടെ ഇനിയും വന്നു പോകും. പക്ഷെ ശ്രീ ശോഭന പരമേശ്വരന്‍ നായരുടെ പേര്‍ എക്കാലവും സിനിമാപ്രേമികളുടെ മനസ്സില്‍ പ്രശോഭിച്ചുകൊണ്ടേയിരിക്കും. എന്റെ അന്ത്യ പ്രണാമം.
- 0 -

18 comments:

Murali K Menon said...

കുറേ മാസങ്ങളായ് ബ്ലോഗിനെ സജീവമാക്കി നിര്‍ത്താന്‍ പറ്റിയിരുന്നില്ല. ശ്രീ ശോഭന പരമേശ്വരന്‍ നായര്‍ അന്തരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ ചെറിയതെങ്കിലും ഒരു അനുസ്മരണം എഴുതണമെന്നു തോന്നി. ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് എന്റെ ക്ഷേമാന്വേഷണങ്ങള്‍!

ഫസല്‍ ബിനാലി.. said...

നല്ല സാഹിത്യത്തെ മനോഹരമായ സിനിമയാക്കി ഒന്നു കൂടി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കാമെന്ന് തെളിയിച്ച അപൂര്‍വ്വം ചില നിര്‍മ്മാതാക്കളില്‍ ഒന്നാമനായിരുന്നു ശ്രീ ശോഭന പരമേശ്വരന്‍ നായര്‍.

ശ്രീ said...

ഈ സ്മരണാഞ്ജലി നന്നായി, മുരളിയേട്ടാ

Shaju Joseph said...

ഈ സ്മരണാഞ്ജലി പങ്കു വച്ചതിനു നന്ദി!

Typist | എഴുത്തുകാരി said...

അദ്ദേഹത്തിനു് ആദരാഞ്ചലികള്‍.

Murali K Menon said...

ഫസല്‍, ശ്രീ, ഷാജു ജോസഫ്, എഴുത്തുകാരി: വായനക്കും അഭിപ്രായത്തിനും നന്ദി

Unknown said...

cinimaude kalpadukal enna documentryiludeyanu adehathe aduthariyan sadichatu,mr.venugopal anu athu nirmichathu,adeham njagalude friend ayathinal thrisuril docu kanan poyappol aadaraneeyanaya mahavyakthiye kandu,parichayamayi,ivide gulfilirunnu maranavarta kettu vallatha dugham thonni,,adutha divasam anushochanam nadathi ellavarum smarananjali arppichu,.

ഉറുമ്പ്‌ /ANT said...

അദ്ദേഹത്തിനു് ആദരാഞ്ചലികള്‍.

കല്യാണിക്കുട്ടി said...
This comment has been removed by the author.
കല്യാണിക്കുട്ടി said...
This comment has been removed by the author.
കല്യാണിക്കുട്ടി said...

kurachu nalla manoharamaaya chithrangale janahrudayangalilekkethikkaan kazhinju ee nalla kalaakaaranu.................

ഹന്‍ല്ലലത്ത് Hanllalath said...

ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍..

മുസാഫിര്‍ said...

മുരളീ ഭായ് , വളരെ നാളുകള്‍ക്ക് ശേഷം വന്നതില്‍ സന്തോഷം.മലയാള സിനിമയിലെ നല്ല കുറെ സിനിമകളുടെ ജനയിതാവിന് ആദരാഞ്ജ്‍ലികള്‍ !

പാര്‍ത്ഥന്‍ said...

വൈകിയാണെങ്കിലും ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം.

ഈ നന്മയുടെ പ്രതീകങ്ങൾ പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.

Sreejith said...

ആദരാഞ്ജലികള്‍..

khader patteppadam said...

താങ്കളുടെ ഇഷ്ട സംഗീത കൂട്ടുകെട്ടുകളില്‍ വയലാര്‍-ദേവരാജനും വയലാര്‍-ബാബുരാജും ഉള്‍പ്പെട്ടിട്ടുള്ളതായി കാണുന്നു. ഇതില്‍ വയലാര്‍ -ബാബുരാജ്‌ എന്നത്‌ ഭാസ്കരന്‍-ബാബുരാജ്‌ എന്നതായിരിക്കുകില്ലേ കൂടുതല്‍ ശരി.തീര്‍ച്ചയായും വയലാറിന്റെ കുറേ ഗാനങ്ങള്‍ക്ക്‌ ബാബുരജ്‌ ഈണം നല്‍കിയിട്ടുണ്ട്‌. അവയും മനോഹങ്ങള്‍ തന്നെ. പക്ഷെ , ഭാസ്കരന്‍-ബാബുരാജ്‌ കൂട്ടുകെട്ടില്‍ നിന്നാണു കൂടുതല്‍ ഗാനങ്ങളുണ്ടായിട്ടുള്ളതും എന്നെന്നും അവിസ്മരണീയമായിട്ടുള്ളതും. ഇതെന്റെ വീക്ഷ്ണമാണു.. താങ്കളുടെ അഭിരുചി വ്യത്യസ്തമാകാം. വെറുതെ പറഞ്ഞെന്നേയുള്ളു.

Murali K Menon said...

To great extend, I agree with Khader

Muralee Mukundan , ബിലാത്തിപട്ടണം said...

ആദരാഞ്ജലികള്‍....
എന്റെ അചഛ്ന്റെ നല്ലൊരു കൂട്ടുകാരനായിരുന്നു ഇദ്ദേഹം കേട്ടൊ ഭായ്