Friday, October 19, 2007

കിനാവും, കവിതയും

കവിത രചിക്കാനിരുന്നു ഞാന്‍
കതിരോന്‍ മറഞ്ഞതറിഞ്ഞില്ല ഞാന്‍
കണ്മുന്നിലുള്ളതെല്ലാം മറന്നു ഞാന്‍
‍കിനാവില്‍ കണ്ടതെല്ലാം കുറിച്ചു ഞാന്‍
എന്‍ കിനാവിലെ നായികയായി നീ
നായകനാവാന്‍ കൊതിച്ചു ഞാന്‍

‍നീ പാടിയപ്പോള്‍ ഞാനേറ്റുപാടി
നീ ആടിയപ്പോള്‍ ഞാന്‍ താളമേകി
നീ ചിരിക്കുമ്പോള്ളെന്നധരം തുടിച്ചു
നീ വിതുമ്പുമ്പോളെന്‍ മിഴിയൊരു പുഴയായ്

കതിരോനൊളി വീശിയപ്പോള്‍
നിന്‍ ചിലങ്കതന്‍ ശബ്ദമകന്നുപോയി
ചിറകറ്റ പക്ഷിപോല്‍ ഞാനിരുന്നു
കിനാവില്‍ നിന്നുണര്‍ന്നു ഞാന്‍
കടലാസില്‍ നോക്കിയിരുന്നു ഞാന്‍
കണ്ണീരില്‍ കുതിര്‍ന്ന കവിതയുണ്ടോ
കടലാസിനുള്ളില്‍ തെളിഞ്ഞിടുന്നു

25 comments:

Murali K Menon said...

ഒരോളം വെട്ടലില്‍ ഒരെണ്ണം മനസ്സില്‍ വന്നു. അത് വെച്ചു കാച്ചി. അപ്പോഴാണ് അത് ഏത് ലേബലില്‍ പോസ്റ്റ് ചെയ്യും എന്ന ചിന്ത വന്നത്. ഒടുവില്‍ മനസ്സിലായി അങ്ങനെ “തവിക” എന്ന ലേബലില്‍ പെടുത്തി പോസ്റ്റ് ചെയ്തു. അതിന്റെ പേരിലുള്ള തല്ല് കഴിച്ച് ബാക്കിയുള്ളത് വാങ്ങിച്ചാല്‍ മതിയല്ലോ.

ps: കവിത വീണ്ടും മോഹിപ്പിച്ച് ഓടിപ്പോയി.. എന്റെ മാവും പൂക്കും എന്ന് വിശ്വസിച്ച് ജന്മമൊടുക്കുക തന്നെ

ദിലീപ് വിശ്വനാഥ് said...

വരട്ടെ. ഓടിപ്പോയിട്ടൊന്നുമില്ല. ഒന്നുകൂടി ആറ്റിക്കുറുക്കിയാല്‍ മതി. ആത് എങ്ങനെയെന്നു കുറുമാന്‍ജിയോട് ചോദിച്ചാല്‍ പറഞ്ഞുതരും. മൂപ്പര്‍ ഇപ്പോള്‍ ഒരെണ്ണം കുറുക്കിക്കൊണ്ടിരിക്കുകയാണെന്നാണ് കേട്ടത്.

മയൂര said...

കവിതയില്‍ “ഞാന്‍“ “നീ” എന്നിവയിത്തിരി കൂടിയോ? ഒരീണമൊക്കെയുണ്ട്...:)

ഹരിശ്രീ (ശ്യാം) said...

"കണ്ണീരില്‍ കുതിര്‍ന്ന കവിതയുണ്ടോ
കടലാസിനുള്ളില്‍ തെളിഞ്ഞിടുന്നു"
ഈ വരികള്‍ വല്ലാതെ ഇഷ്ടപ്പെട്ടു.

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു
തുടരുക.

Aravishiva said...

നന്നായിരിയ്ക്കുന്നു മാഷേ...

മനസ്സില്‍ വിഭാവനം ചെയ്തതും അനുഭവിച്ചതുമൊക്കെ ഭലപ്രദമായി പകര്‍ത്തുകയും അതു വിറ്റു കാശാക്കുകയും ചെയ്യുന്നവനാണ് ‘യഥാര്‍ത്ഥ’ കവി....ഈ കവിതയിലെ കവി ഒരു ദരിദ്രനാണെന്നര്‍ത്ഥം.
:-)

ആശയം നന്നായാസ്വദിച്ചു...

സഹയാത്രികന്‍ said...

മാഷാള് കൊള്ളാലോ...!

നന്നായിട്ടുണ്ട്ട്ടാ.... :)

ശ്രീ said...

മുരളിയേട്ടാ...
"കണ്ണീരില്‍ കുതിര്‍ന്ന കവിതയുണ്ടോ
കടലാസിനുള്ളില്‍ തെളിഞ്ഞിടുന്നു"

നല്ല വരികള്‍‌...

:)

സാജു said...

ഉത്തരാധുനിക കവിതകളില്‍ നിന്നും വ്യത്യസ്ഥമായ രചനാശൈലിയാണെങ്കിലും ഒരു ചിന്തയെന്നതില്‍ കവിഞൊന്നൊന്നും പ്രത്യക്ഷത്തില്‍ ദൃശ്യമല്ല.

വല്യമ്മായി said...

:)

Murali K Menon said...

വാല്മീകി: നന്ദി. കുറുമാന്‍ കുറുക്കി ചൂടോടെ വായിലിട്ട് നോക്കി മേല്പുരയിലെ കഴുക്കോല്‍ എണ്ണുന്നൊരു ദൃശ്യം ആരോ കണ്ടതായ് പറഞ്ഞു. എന്നാലും കാത്തിരിക്കാം.

മയൂര: പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഞാനും നീയും ചില ഈണവും അതിനപ്പുറം ഒന്നുമില്ലെന്നറിയാമെന്നതിനാലല്ലേ അത് ‘തവിക’ യായത്. അല്ലെങ്കില്‍ ലേബലില്‍ ‘കവിത’ എന്നു പൂശ്യേനെ.. ഹ ഹ.

ഹരിശ്രീ, ബാജി, അരവി, ശ്രീ, സഹയാത്രികന്‍ എന്ന പ്രോത്സാഹനകമ്മിറ്റി അംഗങ്ങള്‍ക്ക് എന്റെ പുഞ്ചിരിയില്‍ കലര്‍ന്ന നന്ദി.

സാജു: ഞാന്‍ ഒരു പഴഞ്ചന്‍ - അപ്പോള്‍ ഉത്തരാധുനികം അടുത്തുകൂടെ പോകില്ല. പിന്നെ അഭിപ്രായത്തില്‍ നല്ല കഴമ്പുണ്ട്. വീണ്ടും കാണാം. കവിത ഞാനെഴുതില്ലെന്ന് വാക്കു തരുന്നു. വാശിയല്ല, പറ്റാഞ്ഞീട്ടാ, നന്ദി.

വേണു venu said...

ചിറകറ്റ പക്ഷി.
ചിറകറ്റ പക്ഷി എന്ന ബിംബം എന്നെ ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍റെ ഭാവനാ ലോകത്തേയ്ക്കാണു് കൂട്ടി കൊണ്ടു പോയതു്. തവികയുടെ പേരു തന്നെ ചിറകറ്റ പക്ഷി എന്നായിരുന്നെങ്കില്‍ എന്നാശിച്ചു. ഇനിയും തവിക എഴുതുക.
ബാക്കി മെയിലില്‍‍ എഴുതാം.:)

Murali K Menon said...

വല്യമ്മായി: ഇസ്മെയിലിനു നന്ദി

വേണു: വേണുവിന്റെ കമന്റോടെ എന്റെ തവിക ക്ക് ഒരു മാനം കൈവന്നു(എന്റെ മാനം എന്നേ പോയി... ഹ ഹ ഹ). തേടിയ വള്ളി കാലില്‍ ചുറ്റി എന്നു കേട്ടീട്ടില്ലേ! അതുപോലെ ഒന്ന്. ഞാന്‍ ലാറ്റിനമേരിക്കയിലേക്ക് പോകാനൊരു വിസ തരപ്പെടുത്താന്‍ നോക്കുന്നു. കിട്ടിയാല്‍ അടുത്ത തവികയുമായ് പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ഞാന്‍ നേരെയാവാനുള്ള സാദ്ധ്യതയുണ്ട്.

Kaithamullu said...

കതിരോനൊളി വീശിയപ്പോള്‍
നിന്‍ ചിലങ്കതന്‍ ശബ്ദമകന്നുപോയി

-ഇത് അത്മകഥാംശമുള്ളതിനാല്‍ ഇഷ്ടായി, മാഷേ!

Unknown said...

ഈ പരിപാടിയും കൂടെയുണ്ടല്ലേ
കൂടക്കര രവീനോട് പറഞ്ഞേക്കാം :)

“ നീ, ഞാന്‍ “ പ്രയോഗം ഇത്തിരി കൂടുതലാണെന്നു തോന്നി
ഇനിയുമെഴുതുക

പ്രയാസി said...

കണ്ണീരില്‍ കുതിര്‍ന്ന കവിതയുണ്ടൊ
കടലാസിനുള്ളില്‍ തെളിഞ്ഞിടുന്നു

നല്ല വരികള്‍ മാഷേ...

സുരേഷ് ഐക്കര said...

മേനോന്‍ മാഷേ,
അവസാന രണ്ടുവരികള്‍ കൊള്ളം.ഇഷ്ടായീട്ടോ.

ആവനാഴി said...

കവിതയില്ലാത്തവന്‍ കപിയൊന്നു ചൊല്ലുകില്‍ പതിരില്ല കേള്‍ക്ക സതതം
കവിതക്കു പേരുറ്റ കണവനിഹ മേനവന്‍
കനവിലൊരു പെണ്ണുമായ് ലപ്പായതില്ലയോ?

ആവനാഴി said...

എന്റെ പൊന്നു വേണു മാഷെ,

ആ ബിംബം അങ്ങയെ ഈ സമുദ്രങ്ങളൊക്കെ താണ്ടി അങ്ങു ലാറ്റിന്‍ അമേരിക്കയിലേക്കു കൊണ്ടു പോയെന്നോ? എന്തേ ,ചിറകറ്റ ജഡായു മോശമാണോ? ചിറകറ്റു പറക്കാന്‍ കഴിയാതെ നിലത്തു കിടന്നു പിടയുന്ന ജഡായുവാകട്ടെ സീതയെ തട്ടിക്കൊണ്ടു പോയതു അമ്പമ്പട രാവണനാണെന്നുള്ള സത്യം ശ്രീരാമനു വെളിവാക്കിക്കൊടുത്തിട്ടേ വീരമൃത്യു പ്രാപിച്ചുള്ളു. അല്ലെങ്കിലും മുറ്റത്തെ മുല്ലക്കു മണമില്ല എന്നു പറയുന്നതെത്ര ശരി!

സസ്നേഹം
ആവനാഴി.

സുജനിക said...

sujanika കണ്ണീരില്‍ കുതിര്‍ന്ന കവിതയുണ്ടൊ
കടലാസിനുള്ളില്‍ തെളിഞ്ഞിടുന്നൂ

കണ്ണീര്‍കുതിര്‍ന്ന കവിതയുണ്ടോ
തെളിവൂ കടലാസില്‍ അത്രപോലും

നല്ല രചന

മന്‍സുര്‍ said...

മുരളിഭായ്‌...

സൂപ്പര്‍....അടിപൊളി....
അപ്പോ സാധനം കൈയിലുണ്ടല്ലേ.....പോരട്ടെ...ഓരോന്നായി....വളരെ നന്നായിരിക്കുന്നു.....


അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“കണ്ണീരില്‍ കുതിര്‍ന്ന കവിതയുണ്ടോ
കടലാസിനുള്ളില്‍ തെളിഞ്ഞിടുന്നു“
തവിക എന്നാണ് കവിത ആകുന്നത് മാഷേ?തവികക്കും ഒരു ഭംഗി ഒക്കെ ഉണ്.

Murali K Menon said...

കൈതമുള്ള്, പ്രയാസി, സുരേഷ്, ആവനാഴി, രാമനുണ്ണിമാഷ്, മന്‍സൂര്‍ ഭായ് നേരമ്പോക്കിനെ അഭിനന്ദിച്ചതിനു നന്ദി.
കിലുക്കാം‌പെട്ടി: നന്ദിയുണ്ട്. തവിക മാത്രമേ അടുത്തുള്ളു. കവിത വളരെ അകലെയാണ്. എന്നെങ്കിലും കയ്യെത്തി തൊടാമെന്ന മോഹം മനസ്സില്‍ നിന്നും കളഞ്ഞീട്ടില്ല. അതുകൊണ്ട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

Murali K Menon said...

കൂടക്കര രവിയോട് പറയുമെന്നത് കേട്ടതുകൊണ്ടാവാം പേടിച്ച് ചോപ്പിനു നന്ദി പറയാന്‍ വിട്ടു. സിങ്കപ്പൂ ഇരുന്ന് മനുഷ്യനെ പേടിപ്പിക്കാന്‍ നോക്ക്വാ. നാട്ടിലിക്ക് വാ ട്ടാ

വേണു venu said...

എന്‍റെ ആവനാഴി ചേട്ടാ,
ഞാന്‍ ലാറ്റിനമേരിക്കയിലേയ്ക്കു പോയതല്ല, ഒരെഫെക്‍റ്റിനു വേണ്ടി അങ്ങു തട്ടിയതല്ലേ.
എനിക്കറിഞ്ഞു കൂടെ ജഡായുവിനെ, ഞങ്ങളുടെ നാട്ടിനടുത്താണു് ചടയമംഗലം എന്ന സ്ഥലം. ജടായുമംഗലം ലോപിച്ചതാണു് ചടയമംഗലം. ഹാഹാ..ഞാന്‍ തവികയെ ഒന്നു വിമര്‍ശിക്കാന്‍ ശ്രമിച്ചതല്ലേ.
മേനോനെ വിവരം അറിയിപ്പിക്കയും ചെയ്തു.
ഓ.ടോ. മുറ്റത്തെ മുല്ലയാണു് മണക്കാന്‍ പഠിപ്പിക്കുന്നതു്. :)