Wednesday, September 19, 2007

ഇന്ത്യാ-പാക് യുദ്ധവും കരിനാക്കു കുട്ടപ്പനും


ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. മൂന്നു സൈന്യത്തിലേയും എല്ലാ പടയാളികളും ഒത്തു ചേര്‍ന്ന് വെടി വെച്ചീട്ടും യാതൊരു സംതൃപ്തിയും വരാതെ ഇനിയാരുണ്ടെടാ എന്ന് ചോദിച്ച് പാക്കിസ്ഥാന്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കേ, തങ്ങളുടെ കപ്പാസിറ്റി ഇല്ലായ്മ ലോക ജനത അറിയുമോ എന്ന ആശങ്കയില്‍ സൈനിക മേധാവികള്‍ ഒത്തുകൂടി ഒരു തീരുമാനമെടുത്തു. ഉടനെ തന്നെ പ്രധാനമന്ത്രിയേയും പ്രസിഡണ്ടിനേയും ചെന്ന് കണ്ട് തങ്ങളുടെ കയ്യിലിരിപ്പ് ഇത്രയേ ഉള്ളുവെന്നും കടുത്ത പ്രയോഗത്തിനു പറ്റിയ വല്ല വെടി വഴിപാടുകള്‍ ഉണ്ടെങ്കില്‍ അരുള്‍ ചെയ്യണമെന്നും ഉള്ള നിവേദനം സമര്‍പ്പിക്കുവാനായ് തീരുമാനിച്ചു. തന്താങ്ങളുടെ സേനകളിലെ പ്രധാന ഉദ്യോഗസ്ഥരേയും കൂട്ടി പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും ഒരുമിച്ച് കാണുന്നു. വെടിക്കോപ്പുകള്‍ കടം വാങ്ങേണ്ട ആവശ്യകതയെക്കുറിച്ചും അതിന്റെ സമയദൈര്‍ഘ്യത്തെക്കുറിച്ചും, യുദ്ധമുറകളെക്കുറിച്ചുമൊക്കെ മൂന്നു സേനാ തലവന്മാരും സംസാരിച്ചു. പ്രസിഡന്റ് ക്ഷീണം മൂലം മയങ്ങി പോയതിനാല്‍ ഇന്ദിരാഗാന്ധി പറഞ്ഞു,


“എന്ത് ചെയ്തായാലും വേണ്ടില്ല നമ്മുടെ രാജ്യം ഈ യുദ്ധത്തില്‍ ജയിച്ചിരിക്കണം, അതു മാത്രമാണു ലക്ഷ്യം.ലക്ഷ്യമാണുന്നം. ഉന്നമില്ലാത്തവനൊന്നും ഇനിമേലില്‍ സൈന്യത്തില്‍ വേണ്ടന്നുമാത്രമല്ല എന്റെ മുന്നില്‍ കാണുകയുമരുത്. മറ്റൊന്നും ഞാനാഗ്രഹിക്കുന്നില്ല. ഇനി നമ്മള്‍ ജയിക്കുന്ന കാര്യത്തില്‍ സേനാ മേധാവികള്‍ക്ക് ആര്‍ക്കെങ്കിലും സംശയം ഉണ്ടോ? “

ആ ചോദ്യത്തിനു മുമ്പില്‍ സേനാ തലവന്മാര്‍ ബധിരരും മൂകരുമായി ഇരുന്നു. അത് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു. അവര്‍ പറഞ്ഞു,

നിങ്ങളെക്കുറിച്ച് എനിക്കുണ്ടായിരുന്ന മതിപ്പെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു, റെഡ്ഫോര്‍ട്ടിലോ അല്ലെങ്കില്‍ ഏതെങ്കിലും സ്വാകാര്യ സ്ഥലത്തോ വെറുതെ വെടി വെച്ച് കാണിക്കാന്‍ പറഞ്ഞാല്‍ എന്തായിരുന്നു നെഗളിച്ച. കയ്യിലുള്ള ഉണ്ടയെല്ലാം കണ്ടിടത്തെല്ലാം പ്രയോഗിച്ചു തീര്‍ത്തു. ആവശ്യം വന്നപ്പോ വെടി വെക്കാന്‍ പോയിട്ട് ഒന്നുഷാ‍റായ് നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത എന്റെ സൈന്യം. ഫു,

എന്നീട്ട് മറ്റു സഹപ്രവര്‍ത്തകരെ നോക്കി ചോദിച്ചു,

“നിങ്ങളുടെ തലവന്മാര്‍ പറഞ്ഞ അഭിപ്രായം തന്നെയാണോ നിങ്ങള്‍ക്കുമുള്ളത്?”

വായുസേനയിലെ സഹപ്രവര്‍ത്തകര്‍ വായു വിടാതെ മൌനം പാലിച്ചു, നാവികസേനാംഗങ്ങള്‍ ഒരു പായകപ്പലിലായാലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന അവസ്ഥയിലും. അപ്പോള്‍ കരസേനയിലെ മേജര്‍ റാങ്കിലുള്ള തൃശൂക്കാരന്‍ ഗോവിന്ദന്‍ നായര്‍ എഴുന്നേറ്റു നിന്നു പറഞ്ഞു,

“ പണ്ടെങ്ങോ വെടി വെച്ച് ശീലിച്ചു എന്ന് കരുതി ഇനിയും ഇഷ്ടം പോലെ വെടി വെച്ച് മുന്നേറാന്‍ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട് കേമന്മാരായ വെടി വീരന്മാരുമായ് ഏറ്റുമുട്ടുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് നാട്ടില്‍ നിന്നും കുട്ടപ്പനെ കൊണ്ടു വരാന്‍ പ്രധാനമന്ത്രിയുടെ അനുവാദം വേണം. പറ്റുമെങ്കില്‍ തിരുവമ്പാടിയുടേയും, പാറമേക്കാവിന്റേയും വെടിക്കെട്ടുകാരേയും കൂട്ടാം.” എല്ലാവരും മുഖത്തോടു മുഖം നോക്കി.

ഇന്ദിരാഗാന്ധി ചോദിച്ചു,

“ഹു ഇസ് കുറ്റപ്പന്‍? ഈ യുദ്ധത്തിന്റെ വിജയവും, കുറ്റപ്പനും തമ്മിലെന്തു ബന്ധം? യുദ്ധം ജയിക്കാന്‍ നമ്മുടെ പക്കലുള്ള ആയുധങ്ങള്‍ പോരെന്നു പറയുന്ന താങ്കള്‍ ഈ കുറ്റപ്പനെക്കൊണ്ട് എന്തു ചെയ്യാന്‍ പോകുന്നു?” അവന്‍ നിര്‍ത്താതെ വെടി വെച്ച് ജയിക്കുമോ?

എല്ലാം ഒറ്റ ശ്വാസത്തില്‍ ചോദിച്ചതുകൊണ്ട് ഇന്ദിരാഗാന്ധി ശ്വാസമെടുക്കാനായ് കുറച്ച് വിശ്രമിച്ചു. അപ്പോള്‍ തൊട്ടടുത്തിരുന്ന പ്രസിഡന്റ് അസാരം ശക്തിയായ് ശ്വസിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുദ്ധം തോല്‍ക്കുമെന്നായതുകൊണ്ട് ഗോവിന്ദന്‍ നായര്‍ക്ക് വട്ടായിയെന്ന് സൈനികരെല്ലാം ധരിച്ചു. പക്ഷെ ഗോവിന്ദന്‍ നായര്‍ വിശദീകരിച്ചു,

കുട്ടപ്പന്‍ നാട്ടിലുള്ള ഒരു ചെറുപ്പക്കാരനാണ്. വെടി വെച്ചൊന്നും പരിചയമില്ല. പക്ഷെ അവന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച കരിനാക്കുകാരനും കരിങ്കണ്ണനുമാണ്. എന്തിനെ നോക്കി അഭിപ്രായം പറഞ്ഞോ അതേറ്റിരിക്കും, എന്തിനെ അധിക നേരം സൂക്ഷിച്ചു നോക്കിയോ അത് നശിച്ചിരിക്കും. അവനെ കൊണ്ടു വന്ന് അതിര്‍ത്തിയില്‍ നിര്‍ത്തിയാല്‍ മതി റേഞ്ചില്ലാത്ത ദൂരത്ത് നിന്നു വരുന്ന വിമാനങ്ങള്‍ പോലും അവന്‍ നിഷ്പ്രയാസം കരിച്ചു കളഞ്ഞോളും. പിന്നെ പാറമേക്കാവും തിരുവമ്പാടിയും കൂടി അതിര്‍ത്തിയില്‍ ഒരു വെടിക്കെട്ട് നടത്തിയാല്‍ പാക്കിസ്ഥാന്‍ വെടിക്കെട്ട് കണ്ട് മതി മറന്ന് പൊട്ടാത്ത പടക്കങ്ങള്‍ പെറുക്കി സ്ഥലം വിട്ടോളും. ഒന്നുമില്ലെങ്കിലും കുട്ടപ്പനെ കൊണ്ടു വരാന്‍ ഒരു ഹെലികോപ്റ്റര്‍ ഉടനെ തന്ന് എന്നെ യാത്രയാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

വെടിതീര്‍ന്ന സൈനിക മേധാവികളെല്ലാം ഒന്നും മിണ്ടാനാവാതെ ദയനീയമായ് ഗോവിന്ദന്‍ നായരെ നോക്കി. ഇന്ദിരാഗാന്ധിയുടെ സമനില തെറ്റുമെന്നായപ്പോള്‍ അവര്‍ അലറി.

“എന്തു പണ്ടാറമെങ്കിലും ചെയ്യ്, ഇന്ത്യ തോറ്റു എന്ന് അറിയുന്ന ആ നിമിഷം ഞാന്‍ എല്ലാത്തിനേയും വക വരുത്തും.“

പ്രസിഡന്റ് കസേരയില്‍ ചെരിഞ്ഞു കിടന്നുറങ്ങി. കസേര വീണു പരിക്കേല്‍ക്കാതിരിക്കാന്‍ കരസേനാ മേധാവി നീങ്ങിയിരുന്നു. ഇന്ദിരാഗാന്ധി മീറ്റിംഗ് പിരിച്ചു വിട്ട് എഴുന്നേറ്റു പോയി. സേനാ നായകരെല്ലാം ദു:ഖിതരായി. ഗോവിന്ദന്‍ നായര്‍ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററുമായ് തൃശൂര്‍ക്ക് തിരിച്ചു.

കുട്ടാടന്‍ പാടത്ത് ഹെലികോപ്റ്റര്‍ ഇറക്കിയപ്പോള്‍ പന്തുകളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ കളി നിര്‍ത്തി ഹെലികോപ്റ്റര്‍ കാണാനെത്തി. ചാക്കു ചരടിന്റെ ബലത്തില്‍ മുറുക്കി നിര്‍ത്തിയ കാക്കി ട്രൌസറും, ഓട്ട കുത്തിയ ബനിയനും ധരിച്ച കുട്ടപ്പന്‍ പന്ത് കയ്യില്‍ പിടിച്ച് കുട്ടികളെ വിളിച്ചു, “ടാ, കളിക്കാന്‍ വാടാ, ആനത്തുമ്പി പാടത്ത് മരുന്നടിക്കാന്‍ വന്നതാവും”. ഗോവിന്ദന്‍ കുട്ടപ്പനെ കയ്യോടെ പിടി കൂടി കാര്യം പറഞ്ഞു,

ഗോവിന്ദന്‍ നായര്‍: മിസ്റ്റര്‍ കുട്ടപ്പന്‍, നിങ്ങളെ പട്ടാളത്തിലെടുത്തു. നമുക്കുടനെ പോണം.
കുട്ടപ്പന്‍: ഞാനില്ല, എനിക്കു പന്തു കളിക്കണം
ഗോവിന്ദന്‍ നായര്‍: നോക്ക്, നിനക്കുള്ള യൂണിഫോം എല്ലാം കൊണ്ടു വന്നീട്ടുണ്ട്. പാന്റ്, ബനിയന്‍, ഷര്‍ട്ട്, ബെല്‍ട്ട്, തൊപ്പി, ഷൂ എല്ലാം. ഇതൊക്കെ ധരിച്ച് നമുക്കുടനെ ഈ ഹെലികോപ്റ്ററില്‍ പുറപ്പെടണം.
കുട്ടപ്പന്‍: വെറുതെ ഈ പാടത്ത് മരുന്ന് തെളിക്കുന്നത് കാണാനാണെങ്കില്‍ ഞാന്‍ വരാം.
ഗോവിന്ദന്‍ നായര്‍: അതേയ്, കുട്ടപ്പനെ വിളിച്ചോണ്ടു വരാന്‍ പ്രധാനമന്ത്രി നേരിട്ട് പറഞ്ഞീട്ടാ ഞാന്‍ വരുന്നത്
കുട്ടപ്പന്‍: എന്റെ അപ്പന്‍ പറഞ്ഞാ ഞാന്‍ വരില്ല എന്നട്ടല്ലേ പ്രധാനമന്ത്രി


എന്തു പറഞ്ഞീട്ടും അനുസരിക്കാതിരുന്ന കുട്ടപ്പനെ ഒടുക്കം മെരുക്കാനായ് അവന്റെ വീട്ടുകാര്‍ക്ക് പണം കൊടുത്ത് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നു. ഒരു രാജ്യത്തിന്റെ സംരക്ഷണത്തിനായ് തന്റെ മകനെ തേടി വന്ന ഗോവിന്ദന്‍ നായരെ നിരാശനാക്കന്‍ കുട്ടപ്പന്റെ അപ്പന്‍ മാണിക്യന്‍ തയ്യാറാ‍ായില്ല. പറ്റാവുന്ന കാശും വാങ്ങി മാണിക്യന്‍ കുട്ടപ്പനെ നോക്കി കണ്ണുരുട്ടി കാണിച്ചു. ചാക്കുചരടിലൊടക്കിയ കാക്കി ട്രൌസറിനുമേലെ യൂണിഫോം അണിഞ്ഞ് ഒടുവില്‍ കുട്ടപ്പന്‍ ഡെല്‍ഹിക്കു യാത്രയായി. പാറമേക്കാവും, തിരുവമ്പാടിയും തൃശൂര്‍ വിട്ട് ഒരു വെടി പരിപാടിയും ഏറ്റെടുക്കില്ലാന്നു തീര്‍ത്തു പറഞ്ഞു.

പിന്നീട് കുട്ടപ്പനെ ഇന്ത്യാ-പാക് അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവിടെ മൂന്നു സേനാ മേധാവികളും ചിന്തയിലാണ്ട് നില്‍ക്കുകയായിരുന്നു. ഗോവിന്ദന്‍ നായര്‍ കുട്ടപ്പനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. കുട്ടപ്പനെ കണ്ട് അവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കുട്ടപ്പന്റെ കഴിവില്‍ അവര്‍ക്ക് മതിപ്പുണ്ടാവാനായ് ഒരു ഐറ്റം കാണിച്ചു കൊടുക്കാന്‍ ഗോവിന്ദന്‍ നായര്‍ കുട്ടപ്പനോടാവശ്യപ്പെട്ടു. എല്ലാവരും ഇപ്പോള്‍ കുട്ടപ്പനെ ശ്രദ്ധിക്കുകയാണ്. അകലെ ഉയര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലുകളില്‍ നോക്കി കുട്ടപ്പന്‍ പറഞ്ഞു, “പണ്ടാറടങ്ങാനായിട്ട് പുല്ല് നിക്കണ നില്പ് കണ്ടില്ലേ”, ആ നിമിഷം പുല്ല് കത്തി ചാമ്പലായി. സേനാ മേധാവികളും മറ്റു പട്ടാളക്കാരും കുട്ടപ്പന്റെ കഴിവില്‍ സന്തോഷവാന്മാരായി, അഭിമാന വിജൃംഭിതരായി. ഉടനെ കുട്ടപ്പനേയും കൂട്ടി സ്ട്രാറ്റജിക് പോയന്റില്‍ പോയി പാക്കിസ്ഥാന്റ് വിമാനങ്ങള്‍ വരുന്നത് കാട്ടിക്കൊടുക്കുവാന്‍ എല്ലാവരും ഗോവിന്ദന്‍ നായരെ നിര്‍ബ്ബന്ധിച്ചു. അങ്ങനെ സേനാ മേധാവികളും ഗോവിന്ദന്‍ നായരും കൂടി കുട്ടപ്പനെ അതിര്‍ത്തിയിലെ സ്ട്രാറ്റജിക് പോയന്റിലേക്ക് കൊണ്ടുപോയി.

കുട്ടപ്പന്റെ ചുമലില്‍ പിടിച്ച് ഒരു ഭാഗത്തേക്ക് തിരിച്ചു നിര്‍ത്തി ആകാശത്തേക്ക് കൈ ചൂണ്ടി വായുസേനാ മേധാവി പറഞ്ഞു, “ദേ വരുന്നു പാകിസ്ഥാന്‍ വിമാനം, നീ അതിനെ കരിച്ചു കള”. കുട്ടപ്പനു ഭാഷ പിടി കിട്ടിയില്ല, ഗോവിന്ദന്‍ നായര്‍ തര്‍ജ്ജമ ചെയ്തു. കുട്ടപ്പന്‍ നോക്കിയിട്ട് വിമാനമൊന്നും കണ്ടില്ല, ആ വിവരം ഗോവിന്ദന്‍ നായരോടു പറയുകയും ചെയ്തു. അപ്പോള്‍ നാവിക സേനാ മേധാവി കുട്ടപ്പനെ മറ്റൊരു ആംഗിളില്‍ നിര്‍ത്തി അകലേക്ക് കൈ ചൂണ്ടി പറഞ്ഞു, “ദാ അവിടെ നിന്ന് ഒരു വിമാനം വന്നു കൊണ്ടിരിക്കുന്നു, അതിനെ നോക്കി എന്തെങ്കിലും പറയൂ” അപ്പോഴും കുട്ടപ്പനൊന്നും കണ്ടില്ല. എല്ലാവരും പരിഭ്രാന്തരായി. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ വിമാനങ്ങള്‍ എത്തി ബോംബിടുമല്ലോ എന്ന ചിന്തയില്‍ എങ്ങനെയെങ്കിലും കുട്ടപ്പനെ കൊണ്ട് വിമാനങ്ങള്‍ നശിപ്പിക്കാനായ് കരസേനാ മേധാവി പറഞ്ഞു, “കുറ്റപ്പന്‍ അങ്ങകലേക്ക് സൂക്ഷിച്ച് നോക്കണം, വിമാനമല്ല കാണുക, അവിടവിടെയായി ഒരു ചെറിയ പൊട്ടുപോലെ അത് വിമാനങ്ങളാണ്. അടുത്തെത്തിയിട്ട് പിന്നെ പറഞ്ഞാല്‍ ഒരു ഗുണവുമില്ല, നമ്മളെല്ലാം ചാവും”. ഗോവിന്ദന്‍ നായര്‍ എല്ലാം വിശദമായ് കുട്ടപ്പനു തര്‍ജ്ജമ ചെയ്തു കൊടുത്തു. കുട്ടപ്പന്‍ കാര്യമായ് സൂക്ഷ്മമായ് നോക്കിയപ്പോള്‍ വിമാനങ്ങള്‍ കണ്ടു. ഉടനെ കുട്ടപ്പന്‍ പറഞ്ഞു, “പണ്ടാറടങ്ങാനായിട്ട് നിങ്ങടെയൊക്കെ കണ്ണിന്റെ കാഴ്ച്ചേ, സമ്മതിക്കണം”. പറഞ്ഞു തീര്‍ന്നതും “അയ്യോ” എന്ന് മൂന്നു സേനാനായകരും അലറിക്കരഞ്ഞു. മൂന്നെണ്ണത്തിന്റേയും കണ്ണിന്റെ കാഴ്ച്ച പോയി. അവര്‍ തപ്പി തടഞ്ഞ് നടക്കുന്നതിനിടയില്‍ കുട്ടപ്പന്‍ എല്ലാ വിമാനങ്ങളും നശിപ്പിച്ചു. സേനാ നായകരുടെ കാഴ്ച്ച ശക്തി പോയതിനാല്‍ മേജര്‍ ഗോവിന്ദന്‍ നായര്‍ കുട്ടപ്പനെ കൊണ്ട് എല്ലാ ജോലികളും ഭംഗിയായ് ചെയ്യിച്ച് ഇന്ത്യയെ വിജയിപ്പിച്ചു.

പോരാന്‍ നേരം സേനാ മേധാവികളെ നോക്കി കുട്ടപ്പന്‍ പറഞ്ഞു, “എന്തൂട്ട ഇവര് കുരുടന്മാരുടെ പോലെ തപ്പി കളിക്കണേ” ഉടനെ മൂന്നു പേര്‍ക്കും കാഴ്ച്ച തിരിച്ചു കിട്ടി. കുട്ടപ്പന്റെ സ്പെഷല്‍ മിഷന്‍ തീര്‍ന്നതോടെ നിറയെ സമ്മാനങ്ങളുമായ് കുട്ടപ്പനെ ഹെലികോപ്റ്ററില്‍ കുട്ടാടന്‍ പാടത്തു കൊണ്ടിറക്കി. യൂണിഫോം ഊരി വലിച്ചെറിഞ്ഞ് ചാക്കു ചരടു കെട്ടിയ കാക്കി ട്രൌസറിട്ട് കുട്ടപ്പന്‍ കുട്ടികളുമായ് പന്തു കളി ആരംഭിച്ചു. ഗോവിന്ദന്‍ നായര്‍ കുട്ടപ്പനെ നോക്കി വിളിച്ചു പറഞ്ഞു, “അപ്പോ കുട്ടപ്പാ ഇനി പിന്നെ കാണാം”. കുട്ടപ്പനു ദേഷ്യം വന്നു, കുട്ടപ്പന്‍ പറഞ്ഞു, “ഇനി ഈ പണ്ടാറം ആന തുമ്പ്യേം കൊണ്ട് ഈ വഴിക്ക് വരണ്ട ട്ടാ”. ഇനി ഹെലികോപ്റ്ററില്‍ കയറിയിട്ട് വല്യ വിശേഷമൊന്നുമില്ലെന്നറിയാവുന്ന ഗോവിന്ദന്‍ നായര്‍ കുട്ടാടന്‍ പാടത്തേക്കിറങ്ങി ഡെല്‍ഹിയിലേക്കുള്ള വരമ്പത്തുകൂടെ വഴുക്കാതെ നടന്നു.....
NB: ഇന്ത്യന്‍ ഭടന്മാര്‍ എല്ലാവരും ധീരോദാത്തരായ കാവല്‍ ഭടന്മാരാണ്. ലോക സൈനിക ബലത്തില്‍ ഭാരതം ഒട്ടും പിറകിലല്ല. ഭാരതത്തിലെ മുഴുവന്‍ ധീരജവാന്മാര്‍ക്കും സല്യൂട്ട് ചെയ്തുകൊണ്ട് മേല്‍ പ്രസ്താവ്വിച്ച കാര്യങ്ങള്‍ വെറും നര്‍മ്മത്തിനുവേണ്ടി എഴുതിയതാണെന്നും രാജ്യസ്നേഹികളായ ആര്‍ക്കെങ്കിലും മനോവേദനയുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

30 comments:

Murali K Menon said...

ഇന്ത്യാ പാക് യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങുമെന്നായപ്പോള്‍ കരിനാക്കുകാരനായ കുട്ടപ്പന്റെ ധീരോദാത്തമായ പ്രവൃത്തിയില്‍ ഇന്ത്യ ജയിച്ച വിവരം നിങ്ങളെ അറിയിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

ശ്രീ said...

ആദ്യം ഒരു നാടന്‍‌ ബോംബ്, അല്ലല്ലാ, തേങ്ങ ഇരിക്കട്ടേ...
“ഠേ!”
കഥ നന്നായി, മുരളിയേട്ടാ...
ഇതിനു സമാനമായ ഒരു വേര്‍‌ഷന്‍‌ മുന്‍‌പ് കേട്ടിരുന്നുവെങ്കിലും ഇതു പോലെ വിശദമായി നര്‍‌മ്മരൂപേണ അവതരിപ്പിച്ചപ്പോള്‍‌ രസകരമായി.
:)
(
പിന്നെ, സഹൃദയരായ മലയാളികള്‍‌ക്ക് നര്‍‌മ്മം മനസ്സിലാക്കാന്‍‌ പറ്റുമെന്നുള്‍ലതു കൊണ്ട് ആരും ഇതൊരു കളിയാക്കലായി എടുക്കാന്‍‌ വഴിയില്ല)

ഉപാസന || Upasana said...

നന്നായിട്ടുണ്ട് മേനോനേ...
കോമഡി.
:)
ഉപാസന

ഓ. ടോ: സുനീഷ് ഇത് മുന്‍പ് ആവിഷ്കരിച്ചിട്ടുണ്ട്. ഇതും കൊള്ളാം.

സഹയാത്രികന്‍ said...

കുട്ടപ്പാ നീ കൊള്ളാടപ്പാ...

Murali K Menon said...

സുനിഷ് തോമസിന്റെ ദൈവം എന്ന കഥ കണ്ടപ്പോഴാണ് ഇങ്ങനെയൊരെണ്ണം എഴുതാന്‍ ഓര്‍ത്തത്. അത് അവിടെ കമന്റായ് ഞാന്‍ ഇടുകയും ചെയ്തു. വേറെ സുനിഷ് എഴുതിയിട്ടുള്ളത് ഞാന്‍ വായിച്ചിട്ടില്ല.
ശ്രീ, ഉപാസന, സഹയാത്രികന്‍ നന്ദി നമസ്കാരം

Aravishiva said...

ആക്ഷേപഹാസ്യമായാലിങ്ങനെ വേണം...

:-)

ചിരിച്ചു...പിന്നെ ചിന്തിച്ചു...

ഏ.ആര്‍. നജീം said...

ശ്രീ പറഞ്ഞത് പോലെ സംഭവം വളരെ മുന്‍പ് വന്നതാണെങ്കിലും നല്ല അവതരണ ശൈലി കൊണ്ടാകാം പുതിയ ഒരു കഥ വായിച്ച പോലെ രസിച്ചു

കുഞ്ഞന്‍ said...

മാഷെ, അവതരണ ശൈലികൊണ്ട് ഈ കഥ മികച്ചു നില്‍ക്കുന്നു..വളരെ രസകരമായി,ആസ്വദിച്ചു വായിച്ചൂ..


പിന്നെ, ഈ പ്രമേയം ഒരുപാടു മിമിക്രികളിലും സ്കിറ്റുകളിലും ഞാന്‍ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, എന്നാലും ഇത് വേറിട്ടു നില്‍ക്കുന്നു

ചന്ദ്രകാന്തം said...

ഇന്നലെ വായിച്ചുവെങ്കിലും, അപ്പോള്‍ ഒന്നും എഴുതാന്‍ പറ്റീല്ല.
ഇപ്പോളാണെങ്കില്‍, ഞാന്‍ പറയാന്‍ വന്നത്‌ എല്ലാരും പറഞ്ഞും കഴിഞ്ഞു.
എന്നാലും...
വിവരണം അടിപൊളി. ശത്രുസൈന്യത്തിന്റെ കപ്പല്‍ പൊളിയ്ക്കാന്‍ കുട്ടപ്പനെ കൂട്ടികൊണ്ടുപോയ "വേര്‍ഷന്‍" ആണ്‌ ഞാന്‍ മുന്‍പ്‌ കേട്ടിട്ടുള്ളത്‌.

Murali K Menon said...

ചര്‍വ്വിതചര്‍വ്വണം ആണെങ്കിലും ആസ്വദിച്ചതിന് നജീം, അരവി, കുഞ്ഞന്‍, ചന്ദ്രകാന്തം എന്നിവര്‍ക്ക് നന്ദി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'പ്രസിഡന്റ് കസേരയില്‍ ചെരിഞ്ഞു കിടന്നുറങ്ങി. കസേര വീണു പരിക്കേല്‍ക്കാതിരിക്കാന്‍ കരസേനാ മേധാവി നീങ്ങിയിരുന്നു. ഇന്ദിരാഗാന്ധി മീറ്റിംഗ് പിരിച്ചു വിട്ട് എഴുന്നേറ്റു പോയി. സേനാ നായകരെല്ലാം ദു:ഖിതരായി. ഗോവിന്ദന്‍ നായര്‍ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററുമായ് തൃശൂര്‍ക്ക് തിരിച്ചു.'

--പ്രയോഗം കസറി
:)

Murali K Menon said...

വഴിപോക്കന്‍ പ്രയോഗം കസറി എന്ന നേരമ്പോക്ക് പറഞ്ഞ് എന്നെ സന്തോഷിപ്പിച്ചു. നന്ദിയുണ്ട് വഴിപോക്കാ...ഞാനീ വഴി പോകാം.

മനോജ് കുമാർ വട്ടക്കാട്ട് said...

മേന്‍‌നേ, കുറച്ച് പട്ടാളക്കാരെ അങ്ങോട്ട് വിടുന്നുണ്ട് :)

Anonymous said...

മുരളിയേട്ടാ

ഈ കുട്ടപ്പേട്ടന്റെ ഒരു ഡീലര്‍ഷിപ്പ് തരവ്വോ. നല്ല പോലെ മര്‍ക്കറ്റ് ചെയ്താല്‍ ഒരെ സമയം അമ്മേരിക്കക്കും, ഇറാനും , ഇറാഖിനും, സിറിയക്കും, ഇസ്രയേലിനും, പാലസ്തീനും ആളെ വിട്ടു കൊടുത്തു പണം വാരാം. പരിപാടി കഴിഞ്ഞാ‍ല്‍ ആളെ കുട്ടാടന്‍ പാടത്തു വിടുകേയും ചെയ്യാം. (പഴയ സൈക്കിളില്‍, അതാവുബോള്‍ കബനീടെ നഷ്ടം കുറയും)

ബ്ലോഗ്പൂര്‍വ്വം\ബ്ലോഗത്തോടെ\ബ്ലോഗ്ഫുള്ളി

അച്ചായ്യന്‍

Murali K Menon said...

എന്റെ അച്ചായോ, കുട്ടപ്പനെ പേടിച്ച് ഞാന്‍ കുട്ടാടന്‍ പാടത്ത് പോകാറില്ല. ഡീലര്‍ഷിപ്പോ എന്തു വേണെങ്കിലും വാങ്ങിച്ചോ, എന്റെ പേരു പറയല്ലേ, കരിനാക്കും, കരിങ്കണ്ണും ഒക്കെ കൂടി താങ്ങേണ്ടി വരും... എന്റെ ഈശ്വരോ>>>>>>
നന്ദി അച്ചായന്‍

Murali K Menon said...

പടിപ്പുര എപ്പോഴും എന്നെ പേടിപ്പിക്കുന്നു. ആദ്യം അധോലോക ബന്ധം പറഞ്ഞ്, ദാ ഇപ്പോള്‍ പട്ടാളക്കാരെ വിടുമെന്ന്.... നമുക്കെവിടെയെങ്കിലും ഒന്നു കൂടിയാലോ, അല്ല ഭീഷണി ഒഴിവാക്കാന്‍ ഒരു ചുളിവ് വഴി തോന്നി അതേ ഉള്ളു.

നന്ദി പടിപ്പുരേ...

കുറുമാന്‍ said...

റെഡ്ഫോര്‍ട്ടിലോ അല്ലെങ്കില്‍ ഏതെങ്കിലും സ്വാകാര്യ സ്ഥലത്തോ വെറുതെ വെടി വെച്ച് കാണിക്കാന്‍ പറഞ്ഞാല്‍ എന്തായിരുന്നു നെഗളിച്ച. കയ്യിലുള്ള ഉണ്ടയെല്ലാം കണ്ടിടത്തെല്ലാം പ്രയോഗിച്ചു തീര്‍ത്തു. ആവശ്യം വന്നപ്പോ വെടി വെക്കാന്‍ പോയിട്ട് ഒന്നുഷാ‍റായ് നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത എന്റെ സൈന്യം. ഫു, - മുരളിയേട്ടാ ഏറ്റവും ഇഷ്ടപെട്ടത് ഈ വരികള്‍ തന്നെ :)

Mr. K# said...

ഇതു കലക്കി

കടവന്‍ said...

ഞാനൊരു കാര്യം ചോദിച്ചോട്ടെ, നാളെ മുതല്‍ നിങ്ങള്‍ക്കാറ്ക്കും ശന്പളമില്ല, സ്നേഹമല്ലെ, രാജ്യസ്നേഹമല്ലെ വലുത് അതിനും പ്രതിഫലമോ ച്ഛായ്...എന്ന് ഭരണകര്‍ത്താക്കള്‍ പറഞ്ഞാല്‍ എത്രപേരെക്കിട്ടും രാജ്യസേവനത്തിന്ന്..?

ജയിലിനു തുല്ല്യമായ, സൌദിയില്‍ ജീവിതത്തില്‍ പഠിച്ചത്, കാശിനു വേണ്ടി മനുഷ്യന്‍ എന്തു ത്യാഗത്തിനും തയ്യാറാകുമെന്നാണ്. അങ്ങനെയിരിക്കുമ്പോള്‍ കിട്ടിയ ചോദ്യമാണ്... കല്ലെടുത്തു കീച്ചരുതെ നാട്ടാരെ.

മനോജ് കുമാർ വട്ടക്കാട്ട് said...

മുരളി നാട്ടിലുണ്ടോ? ടാന്‍സാനിയയിലേയ്ക്ക് വരാന്‍ എനിക്ക് വിസയില്ല :(

(കൂടാന്‍, കൂടാനേയ്! :)

Murali K Menon said...

കുതിരവട്ടന്‍, കുറുമാന്‍, കടവന്‍, - നന്ദി.

കടവന്‍: പറഞ്ഞതില്‍ കാര്യമില്ലാതില്ല
പടിപ്പുര: അപ്പോള്‍ നാട്ടില്‍ വരുമ്പോള്‍ മാപ്രാണം ഷാപ്പില്‍ കാണാം. (ഞാന്‍ തലയില്‍ മുണ്ടിട്ട് വരും - കാരണം പകല്‍ മാന്യന്‍)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

'അപ്പന്‍ വിളിച്ചാല്‍ ഞാന്‍ വരില്ല, പിന്നല്ലേ പ്രധാനമന്ത്രി" അല്മാശം ഉണ്ടോ? അടിപൊളി മാഷേ. ചിരിച്ചു നല്ലപോലെ. ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നു .

Murali K Menon said...

കിലുക്കാം‌പെട്ടി എന്റെ മനസ്സ് കണ്ടുപിടിച്ചിരിക്കുന്നു. അല്പം അഹങ്കാരിയാണ്. അപ്പന്‍ വന്നു വിളിച്ചീട്ട് പോകാത്തിടത്ത് പ്രധാനമന്ത്രി വിളിച്ചാല്‍ പോകാന്‍ കിട്ടാത്ത കൂട്ടത്തിലാണ്. നന്ദി

krish | കൃഷ് said...

നര്‍മ്മമാണെങ്കില്‍ ശരി.. അല്ലേലുണ്ടല്ലോ..ങ്ഹാ.. കരിനാക്ക് കുട്ടപ്പനെ ഈ ബ്ലോഗിന്റെ മുമ്പില്‍ നിര്‍ത്തീട്ട്..പിന്നെ ഞാന്‍ പറയേണ്ടല്ലോ “പണ്ടാറടങ്ങാനായിട്ട്...........”

Murali K Menon said...

കൃഷേ, ആ നാക്കൊന്നു നീട്ടൂ... അല്ലാ ഇനി ഞാന്‍ ബ്ലോഗ് പൂട്ടണോന്നറിയാനാ...

നന്ദിയും സ്നേഹവും അറിയിക്കുന്നു

തെന്നാലിരാമന്‍‍ said...
This comment has been removed by the author.
തെന്നാലിരാമന്‍‍ said...

മുരളിയേട്ടോ,കലക്കീട്ടോ...രസിച്ചു വായിച്ചു...

Murali K Menon said...

നന്ദി തെന്നാലി

asdfasdf asfdasdf said...

ഇതു കലക്കീണ്ട്.
അച്ഛന്‍ പണ്ട് ഇന്ത്യാ പാക് യുദ്ധത്തില്‍ ബോംബിടാന്‍ പോയിട്ടുണ്ട്. പറ്റിയാല്‍ അങ്ങേരു സ്മാളടിച്ചിരിക്കുമ്പോ ഈ കഥ ഒന്ന് പറഞ്ഞ് കേള്‍പ്പിക്കണ്ടം. :)

manu said...

ishtamaayi