Saturday, August 18, 2007

കോമരം പിന്നിട്ട കൌമാരം - 6

1977
ചേട്ടന്റെ വരവും എന്റെ ബോംബെ മോഹവും

ചേട്ടന്‍ ബോംബെയില്‍ നിന്നും ഒരു പച്ച ട്രങ്കു പെട്ടിയുമായ് വീട്ടില്‍ വന്നു കേറി. പെട്ടിയില്‍ ചേട്ടന്റെ കുറച്ചു തുണികളും പിന്നെ നല്ല മണമുള്ള ഒന്നു രണ്ടു ബിസ്ക്കറ്റ് പാക്കറ്റുകളും ഉണ്ടായിരുന്നു. ബിസ്ക്കറ്റ് എല്ലവര്‍ക്കും കൊടുത്തു കഴിഞ്ഞീട്ടും പാക്കറ്റുകള്‍ കളയാതെ ഞാന്‍ സൂക്ഷിച്ചു വെച്ചു. പിന്നീടുള്ള ദിവസങ്ങള്‍ ഞാന്‍ ബോംബെയിലേക്ക് ട്രെയിനില്‍ പോകുന്നത് സ്വപ്നം കണ്ട് ഉറങ്ങാന്‍ തുടങ്ങി. ചേട്ടനുമായ് നേരിട്ടുള്ള കൂടിക്കാഴ്ച്ചകളും കുശലം പറച്ചിലും ഞാന്‍ കഴിയുതും ഒഴിവാക്കാറാണ് പതിവ്. കാരണം എപ്പോഴാണ് ചേട്ടനു ദേഷ്യം വരിക എന്ന് ചേട്ടനോ, അതുമല്ലെങ്കില്‍ ദേഷ്യം വരുന്ന സമയം ഗണിച്ചു പറയാന്‍ പറ്റുന്ന ഒരു കണിയാനോ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല എന്നതുതന്നെ. ചെറുപ്പത്തിലേ ജീവിതഭാരം ചുമക്കേണ്ടി വരികയും കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ആര്‍ക്കും തൊട്ടതിനും പിടിച്ചതിനും ദേഷ്യം വന്നു കൂടായ്കയില്ലെന്ന് മനസ്സിലാക്കാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു എടതിരിഞ്ഞിയില്‍ നിന്ന് പുല്ലൂര്‍ എന്ന സ്ഥലത്തേക്ക് താമസം മാറിയത്. അന്നുമുതല്‍ കിഴക്കേതിലെ രാമന്‍‌നായരും ജാനകിയമ്മയും കുടുംബവും ഞങ്ങള്‍ക്ക് ബന്ധുക്കളെപോലെയായിരുന്നു. അവിടത്തെ പ്രശ്നങ്ങള്‍ ഞങ്ങളും ഞങ്ങളുടെ പ്രശ്നങ്ങള്‍ അവരും ചര്‍ച്ച ചെയ്തു സമാധാനിച്ചിരുന്നു (അല്ലാതെ പരിഹരിക്കാന്‍ രണ്ടുകൂട്ടര്‍ക്കും നീക്കിയിരുപ്പൊന്നും ഉണ്ടായിരുന്നില്ല). രാമന്‍ നായര്‍ ബോംബെയില്‍ ഒരു സേട്ടുവിന്റെ ഡ്രൈവര്‍ ആയിരുന്നുവത്രെ.. പക്ഷെ ചേട്ടന്‍ പറഞ്ഞത്, രാമന്‍‌നായരെ കൊണ്ട് സേട്ടു വണ്ടി ഓടിക്കാതെ പുറകിലിരുത്തി സേട്ടുവാണ് വണ്ടി ഓടിച്ചിരുന്നുവെന്നാണ്. സേട്ടുവിന് അയാളുടെ ജീവനില്‍ കൊതിയുള്ളതിനെ തെറ്റു പറയാനും കഴിയില്ലെന്ന് ചേട്ടന്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും രാമന്‍ നായര്‍ എനിക്ക് വലിയ സപ്പോര്‍ട്ടായിരുന്നു. ബോംബെയെ കുറിച്ചൊക്കെ സമയം കിട്ടുമ്പോള്‍ ഞാന്‍ ചോദിച്ചിരുന്നത് രാമന്‍ നായരോടായിരുന്നു. രാമന്‍ നായര്‍ക്ക് കിളിപോലെയുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു, എന്നോട് അവര്‍ക്ക് വലിയ കാര്യമായിരുന്നു. രാമന്‍ നായരോടു സംശയങ്ങള്‍ തീര്‍ത്താല്‍ പിന്നെ കിളിമാസ് കളിക്കാനും അമ്പസ്താനി കളിക്കാനും ഞാനവരോടൊപ്പം കൂടുമായിരുന്നു. ഒരിക്കല്‍ ഒളിച്ചു കളിക്കുന്നതിനിടയില്‍ ഞാന്‍ നല്ലൊരു ഒളിസങ്കേതം തിരയുമ്പോള്‍ ഇറയത്ത് താഴേക്ക് കാലിട്ട് അരിയില്‍ നെല്ലുനോക്കി കൊണ്ടിരുന്ന കിളിയിലൊരുത്തി അവളുടെ നീളമുള്ള പാവാടക്കിടയില്‍ കയറിയിരുന്നോളാന്‍ ആവശ്യപ്പെടുകയും ഞാനങ്ങനെ കണ്ടുപിടിക്കപ്പെടാതെ കുറേനേരം കഴിഞ്ഞുകൂടുകയും എനിക്ക് കണ്ടുപഠിക്കാന്‍ പലതുമുണ്ടാവുകയും ചെയ്തു. പക്ഷെ ആ ചേച്ചിക്ക് അങ്ങനെ എന്നെ ഒളിപ്പിച്ചിരുത്തിയാല്‍ മാത്രം മതിയല്ലോ, അരി അടുക്കളയില്‍ ഏല്‍പ്പിക്കാന്‍ എഴുന്നേല്‍ക്കേണ്ടി വന്നതുകൊണ്ട് എന്റെ പഠനം അതോടെ അവസാനിക്കുകയും ഞാന്‍ കളിയില്‍ ജയിക്കുകയും ചെയ്തു. പക്ഷെ നിര്‍മ്മലമായ എന്റെ മനസ്സ് അന്നുമുതല്‍ക്കാണ് മലീമസമായത് എന്നു പറയാന്‍ എനിക്ക് സന്തോഷമേയുള്ളു. പക്ഷെ എനിക്കങ്ങനെ കളിച്ച് നടന്നാല്‍ മതിയോ, ബോംബെയില്‍ പോണ്ടേ, അതുകൊണ്ട് ഞാന്‍ വീണ്ടും രാമന്‍ നായരെ കൂട്ടുപിടിച്ച് ചേട്ടന്റെ അടുത്ത് ശുപാര്‍ശ ചെയ്യാന്‍ ഏര്‍പ്പാടു ചെയ്തു.

ഒരുദിവസം കാലത്ത് ഒരു ലോട്ട ചായയുടെ പുറത്ത് അച്ഛനും, രാമന്‍ നായരും, ചേട്ടനും ബോംബെ ജീവിതം ചര്‍ച്ചാ വിഷയമാക്കിയപ്പോള്‍ അകലെ നിന്ന് ഞാന്‍ രാമന്‍ നായര്‍ക്ക് കൈ മുദ്രകള്‍ കാട്ടി സിഗ്നലുകള്‍ കൊടുത്തു. വണ്ടിയുടെ ഡ്രൈവിംഗ് ശരിയായ് അറിയാത്തതുപോലെ, ഇത്തരം സന്ദര്‍ഭങ്ങളിലെങ്ങനെ ഡ്രൈവ് എങ്ങനെ ചെയ്യണമെന്ന് ശുദ്ധനായ രാമന്നായര്‍ക്ക് അറിയാത്തതുകൊണ്ടാവും എന്നെ നോക്കിക്കൊണ്ടു പറഞ്ഞു, നീ ഒന്നു പെടക്കാതിരി, ഞാന്‍ നിന്റെ കാര്യം പറയാനും കൂട്യാ വന്നത്. ഇതു കേട്ടതും കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെ ഞാന്‍ ചുരുങ്ങി ചുരുങ്ങി ചായിപ്പിലെത്തി. അവിടെയിരുന്ന് കേട്ടതൊന്നും എനിക്ക് അനുകൂലമായ കാര്യങ്ങളല്ല, രാമന്‍ നായരുടെ വാദഗതികളെ ചേട്ടന്‍ പുഷ്പം പോലെ നുള്ളിയെറിഞ്ഞു. അച്ഛന്‍ എല്ലാം ചേട്ടനു വിട്ടുകൊടുത്തുകൊണ്ട് ന്യൂട്രല്‍ സ്റ്റാന്‍ഡെടുത്തു. ചേട്ടന്‍ പറഞ്ഞു, അവന്‍ ടൈപും ഷോര്‍ട്ട് ഹാന്റും ലോവറും ഹയ്യറും പാസാവട്ടെ, എന്നീട്ടാലോചിക്കാം. അല്ലെങ്കില്‍ തന്നെ 15 വയസ്സായ അവനെവിടുന്നാ ഓഫീസ് ജോലി കിട്ടണേ... അതിനു രാമന്‍ നായര്‍ പറഞ്ഞത്, സേട്ടുമാര്‍ക്കങ്ങനെയൊന്നും ഇല്യാ, ജോലി അറിയാന്ന് കണ്ടാ അവരു പിന്നെ വിടില്യാ.. ലോട്ടയിലെ ചായ തീര്‍ന്നപ്പോള്‍ രാമന്‍ നായര്‍ എഴുന്നേറ്റു പോയി. എന്റെ മോഹങ്ങള്‍ കരിയുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാനിരുന്നു തേങ്ങി.

പക്ഷെ തോല്‍ക്കാന്‍ എനിക്കു മനസ്സുണ്ടായിരുന്നില്ല. ഞാന്‍ ജാനകിഅമ്മയെ കണ്ടു, കിളികളേയും കൂട്ടി വീട്ടില്‍ വന്ന് ചേട്ടന്റെയടുത്ത് എനിക്കു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ ഞാനാവശ്യപ്പെട്ടു. അതിനു കിളികളെന്തിന് എന്ന വിഡ്ഢിച്ചോദ്യം ജാനകിയമ്മ ചോദിക്കാതിരുന്നില്ല, ഒരു രസത്തിന് എന്നാണു നാവില്‍ വന്നതെങ്കിലും, ഒരു കൂട്ടിന് എന്ന് പുറത്തേക്കു പറഞ്ഞു, ങാ, ഈ പിള്ളേര്‍ക്കും നാളെ ബോംബെയില്‍ പോണങ്കില്‍ അവന്‍ തന്നെ വിചാരിക്കണം എന്നു പറഞ്ഞ് ആ ദൌത്യം ജാനകിയമ്മ ഏറ്റെടുത്തു. വൈകുന്നേരം കിളികളും ജാനകിയമ്മയുമെത്തി. ചേട്ടന്‍ ഇല്ലായ്മയുടെ വേദന വിത്സ് സിഗരറ്റ് പുകച്ച് ഒരു വല്ലായ്മയാക്കി മാറ്റിക്കൊണ്ടിരുന്ന സമയത്ത് അവര്‍ മൂന്നുപേരും ചേട്ടന്റെ അടുത്തെത്തി. ചേട്ടന്‍ ജാനകിയമ്മയെ തഴഞ്ഞ് കിളികളോട് കുശലപ്രശ്നം നടത്തി... ഒടുവില്‍ എന്റെ അമ്മയും ജാനകിയമ്മയും കൂടി എന്റെ മോഹങ്ങള്‍ പൂവണിയാനുള്ള പ്രയത്നത്തിലേര്‍പ്പെട്ടു. ചേട്ടന്‍ വീണ്ടും പറഞ്ഞു, അവനിപ്പോള്‍ പഠിക്കേണ്ട പ്രായാ, എന്നോടാരെങ്കിലും അങ്ങനെ പറയാനുണ്ടായിരുന്നെങ്കില്‍ ഞാന്‍ തിരിച്ച് ബോംബെയിലേക്ക് പോകില്ലായിരുന്നു, ആ നരകത്തില്‍ വന്ന് അവനെങ്കിലും കഷ്ടപ്പെടാതിരിക്കാനാണ് ഞാനിത് പറയുന്നത്. അതുകേട്ട് തൂണിന്റെ മറയില്‍ നിന്നിരുന്ന ഞാന്‍ പൊടുന്നനെ തലകറങ്ങി വീണു. എല്ലാവരും ഓടിക്കൂടി... മുഖത്ത് വെള്ളം തെളിച്ചു, ഞാന്‍ മെല്ലെ കണ്ണുതുറന്നു. എന്തുപറ്റിയടാ മോനേ എന്നു ചോദിച്ച് അമ്മ കരയാന്‍ തുടങ്ങി. അപ്പോള്‍ ജാനകിയമ്മ പറഞ്ഞു, ചെക്കനൊരുപാട് ആശിച്ചതാ, ബോംബെ പോകാന്‍. അത് നടക്കില്ലാന്നറിഞ്ഞപ്പോ, മന:പ്രയാസം കൊണ്ട് തല കറങ്ങിയതാവും... നീ എന്തായാലും അവനെ ഇപ്രാവശ്യം കൊണ്ടുപോ, എന്നട്ട് പറ്റില്ലെങ്കില്‍ രണ്ടുമൂന്നു മാസം കഴിയുമ്പോ തിരിച്ചുവിട്ടോ... കണ്ടില്ലേ തളര്‍ന്നുള്ള അവന്റെ ഒരു കെടപ്പ്. എല്ലാവരും കൂടി നിര്‍ബ്ബന്ധിക്കുകയും എന്റെ കിടപ്പും കൂടി കണ്ടപ്പോള്‍ കുടുംബസ്നേഹമുള്ള ചേട്ടന്‍ ഒടുവില്‍ സമ്മതം മൂളി. സത്യത്തില്‍ എനിക്കെന്തുപറ്റിയെന്ന് ഒരു നിമിഷം ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഒന്നും മനസ്സിലായില്ല, എന്തോ ദഹനക്കേടുകൊണ്ടോ മറ്റോ ഉണ്ടായ അസ്വസ്ഥതയായിരുന്നു എന്റെ തലചുറ്റലിനു കാരണമെങ്കിലും ഉര്‍വ്വശി ശാപം ഉപകാരം എന്ന മട്ടില്‍ തലകറക്കവും, ജാനകിയമ്മയുടെ ഇടപെടലുകളുമെല്ലാം കാരണം ചേട്ടന്റെ ഒപ്പം എനിക്കും ബോംബെക്ക് ടിക്കറ്റ് ബുക്കു ചെയ്യാന്‍ ചേട്ടന്‍ പിറ്റേ ദിവസം തന്നെ കല്ലേറ്റുംങ്കരയിലേക്ക് പോയി.

(തുടരും)

6 comments:

Murali K Menon said...

പിന്നിട്ട കൌമാരം - 6 പോസ്റ്റ് ചെയ്തിരിക്കുന്നു. ആറ് ഏറ് കൊള്ളിക്കുമോ എന്തോ??
മുരളി

G.MANU said...

muraliji..
nice to read..
continue..

Aravishiva said...

ഞാനങ്ങനെ കണ്ടുപിടിക്കപ്പെടാതെ കുറേനേരം കഴിഞ്ഞുകൂടുകയും എനിക്ക് കണ്ടുപഠിക്കാന്‍ പലതുമുണ്ടാവുകയും ചെയ്തു...

ഉം.....

ടാന്‍സാനിയയിലായതുകൊണ്ടു മാത്രമാണിങ്ങനെ വച്ചു കാച്ചിയതെന്നൂഹിയ്ക്കാം...നാട്ടിലായിരുന്നുവെങ്കില്‍ 7-ആം ഭാഗം വായിയ്ക്കാന്‍ ഈ ബ്ലോഗ് തന്നെ ഇവിടെയുണ്ടാകുമോ എന്നെനിയ്ക്ക് ഡൌട്ടുണ്ട് :-)ബീ.പി യൊക്കെയുള്ള കൂട്ടത്തിലാണെന്നു കരുതുന്നു :-)

ഇത്തവണയും രസകരമായിത്തന്നെ എഴുതി..

തുടരട്ടേയ്...

വേണു venu said...

എന്നോടാരെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍.....
മാഷേ നല്ല ഒരു ചേട്ടനുണ്ടായിരുന്നല്ലോ.:)
ഓ.ടൊ
ഈ ബ്ലോഗു് ഫയര്‍ ഫൊക്സില്‍ തുറന്നാല്‍ മലയാളം ശരിയായി കാണുന്നില്ല. എനിക്കു് എക്ഷ്പ്ലോറരില്‍ തുറന്നാലേ ക്ലിയറാകുന്നുള്ളു. എനിക്കു മാത്രം ആണോ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആളു സംഭവം തന്നെ. ബാക്കി കൂടെ ഉടനെ തന്നെ വായിക്കട്ടെ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

kuruthttha kedinu kaiyum kalum vachavaneeeeeeee ADI ADI