Sunday, October 15, 2006

കഥയ്ക്കും കഥയില്ലാത്തവര്‍ക്കുമിടയില്‍

മേശവലിപ്പില്‍ നിന്നും മഷിയുണങ്ങിയ പേനയും, നിറം മങ്ങിയ കുറെ കടലാസ്സുകളുമെടുത്ത്‌ ഞാന്‍ മേശപ്പുറത്തു വെച്ചു. കടം തരാന്‍ ആളുണ്ടെന്നു കരുതി ഇനിയും കാശു കടം വാങ്ങി ജീവിതം തുടരാനാവില്ല. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടു നിര്‍ത്തണമെന്ന പ്രമാണമനുസരിച്ച്‌ രണ്ടു വര്‍ഷം മുമ്പ്‌ എഴുത്തുപണിയോടു വിട പറഞ്ഞതാണ്‌. അന്ന്‌ എനിക്കു തോന്നി ഇനി എഴുതാന്‍ ഒന്നും എന്നിലവശേഷിച്ചിട്ടില്ലെന്ന്‌. പേനയെടുത്ത്‌ മേശവലിപ്പിലിട്ട്‌ കൈക്കോട്ടെടുത്ത്‌ വളപ്പിലേക്കിറങ്ങുകയായിരുന്നു. ചേനയും, പയറും, മരച്ചീനിയുമൊക്കെ ഇഷ്ടംപോലെ വിളയിച്ചു. സാഹിത്യം മാത്രമല്ല മനസ്സിനാനന്ദം നല്‍കുന്നതെന്ന വസ്തുത വൈകിയാണെങ്കിലും മനസ്സിലാക്കി. പക്ഷെ എന്നിലെ സാഹിത്യകാരനെ പത്രക്കാര്‍ വിടാതെ പിടികൂടി.

"സാഹിത്യകാരന്‍ ജയദാസ്‌ സാഹിത്യത്തില്‍ നിന്നും കൃഷിയിലേക്ക്‌" എന്ന തലക്കെട്ടില്‍ തുടരന്‍ കാച്ചാന്‍ കിട്ടിയ അവസരം അവര്‍ ഉപേക്ഷിച്ചില്ല. പ്രകൃതി എന്നോട്‌ അത്ര കരുണയൊന്നും കാട്ടിയില്ല. പിന്നീട്‌ കൈക്കോട്ടു തുരുമ്പു പിടിയ്ക്കാന്‍ തുടങ്ങിയിരുന്നു. അതു ക്രമേണ മനസ്സിലേയ്ക്കും വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ എണ്റ്റെ അസ്വസ്ഥത വര്‍ദ്ധിക്കുകയായിരുന്നു. വേണ്ട. ഇങ്ങനെ നിശബ്ദമായി എവിടെയെങ്കിലും ഒടുങ്ങി തീരാനുള്ളതല്ല എണ്റ്റെ ജീവിതം. അതുവരെയുള്ള ഓര്‍മ്മകളെ മനസ്സിണ്റ്റെ മൂശയിലിട്ടുരുക്കി കടലാസ്സിലേക്ക്‌ പകര്‍ത്തിവെക്കാന്‍ വല്ലാത്ത മോഹം തോന്നുന്നു. നിറം മങ്ങിയ പേപ്പറുകള്‍ നിരത്തി, പേന സജ്ജമാക്കി എഴുതാനിരുന്നു. അകലെ വിളഞ്ഞു നില്‍ക്കുന്ന വയലുകളില്‍ പറന്നു പൊങ്ങുന്ന തത്തകളെ നോക്കി ഞാന്‍ കഥയെ ആവാഹിക്കുമ്പോഴാണ്‌ സുമതി കരഞ്ഞുകൊണ്ടോടി വന്നത്‌.

"ദാസേട്ടാ, ഒന്നുവേഗം വീട്ടിലേക്കു വരൂ. ഗോപിയേട്ടന്‌ എന്തോ പോലെ, ഒരക്ഷരം മിണ്ടുന്നില്ല. എനിക്കു വല്ലാത്ത പേടിതോന്നുന്നു. "

അവള്‍ പുറത്തു കാണിക്കുന്നതിനേക്കാള്‍ ഭയം അവളുടെ മനസ്സിലുണ്ടെന്ന്‌ എനിക്കു തോന്നി. വിവാഹം കഴിഞ്ഞ്‌ മധുവിധു നാളുകളിലാണ്‌ എന്റെ  പ്രിയ സുഹൃത്തായ ഗോപിയും, സുമതിയും. ഏതു മിണ്ടാത്തവനും വാതോരാതെ തന്റെ കഴിവുകള്‍ വിളമ്പേണ്ടുന്ന ഈ സമയങ്ങളില്‍ ഗോപി മൌനം ദീക്ഷിക്കുന്നുവെന്നോ.

"സുമതി കരയാതെ, ഒന്നും ഭയപ്പെടാനില്ല, എന്തെങ്കിലും ചിന്തിച്ചിരിക്കുകയാവും" 

പ്രത്യേകിച്ചുറപ്പൊന്നും ഇല്ലാതിരുന്നീട്ടും ഞാന്‍ സുമതിയെ ആശ്വസിപ്പിക്കാനായി പറഞ്ഞു. പിന്നെ പേനയും, കടലാസ്സുകളും മേശവലിപ്പില്‍ തിരുകി. തേങ്ങുന്നതിനിടയില്‍ അവള്‍ പറഞ്ഞു,

"കാലത്ത്‌ ചായ കുടിക്കുന്നതുവരെ എന്നോടു സംസാരിച്ചിരുന്നു. " "അപ്പോള്‍ ചായയിലെന്തെങ്കിലും പ്രശ്നമുണ്ടായിരിക്കും" ഞാനറിയാതെ എന്റെ ബുദ്ധിശൂന്യത പുറത്തു ചാടി. സുമതി അതൊന്നും ശ്രദ്ധിക്കാതെ തുടര്‍ന്നു.

"ഞാന്‍ ഉപ്പുമാവുണ്ടാക്കുവാനായി കുറച്ചു സവാളയെടുത്ത്‌ അരിയുകയായിരുന്നു. ഗോപിയേട്ടന്‍ അതിലൊരു സവാളയെടുത്ത്‌ മേശപ്പുറത്തുവെച്ച്‌ കുറച്ചുനേരം വട്ടം കറക്കി. കറക്കം നിന്നപ്പോള്‍ സവളയില്‍ ദൃഷ്ടിയൂന്നി ഒറ്റ ഇരിപ്പാണ്‌. എന്തെങ്കിലും ആലോചിക്കുകയായിരിക്കുമെന്ന്‌ കരുതി ഞാന്‍ വിളിക്കാന്‍ പോയില്ല. പക്ഷെ ഞാന്‍ ഉപ്പുമാവുണ്ടാക്കി തിരികെ വന്നപ്പോഴും ഗോപിയേട്ടന്‍ അതേ ഇരിപ്പാണ്‌. എത്ര വിളിച്ചീട്ടും മിണ്ടുകയോ, എന്നെ ഒന്നു നോക്കുകയോ ചെയ്യുന്നില്ല. ദാസേട്ടാ, വേഗം വന്ന്‌ ഒന്നു നോക്കു".


അപ്പോള്‍ സവാളയാണോ പ്രശ്നം, ഞാന്‍ സുമതിയുടെ കൂടെ അവരുടെ വീട്ടിലേക്കു നടക്കുമ്പോള്‍ ചിന്തിച്ചു. സവാളയുടെ വില ഇപ്പോള്‍ വളരെ കുറവാണാല്ലൊ. എന്തുകൊണ്ടായിരുന്നു പെട്ടന്ന്‌ വില കൂടിയത്‌, പിന്നെ കുറഞ്ഞത്‌ എന്നൊക്കെയാണവന്‍ ചിന്തിച്ചിരുന്നതെങ്കില്‍ ഇതിനകം നോര്‍മ്മലായിട്ടുണ്ടാകും. മതിലുകെട്ടി മറച്ചിരിക്കുന്ന അവന്റെ വീടിന്‌ തുറക്കുകയും അടക്കുകയുമൊക്കെ ചെയ്യുമ്പോള്‍ നാട്ടുകാരെ അറിയിക്കുന്ന ഒരു ഇരുമ്പു ഗെയ്റ്റ്മുണ്ട്‌. എന്തായാലും ഗെയ്റ്റ്‌ തുറന്നതും, അടച്ചതുമൊന്നും അവനറിഞ്ഞീട്ടില്ല. ഞങ്ങള്‍ വീട്ടില്‍ ചെന്നു കയറിയപ്പോഴും ഗോപിയുടെ ശ്രദ്ധ സവാളയിലായിരുന്നു.


ഞാന്‍ മെല്ലെ ഗോപിയുടെ തോളില്‍ കൈവെച്ചു. സുമതി വളരെയധികം ആകാംഷയോടെയും, പരിഭ്രാന്തിയോടെയും ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട്‌ ഉമ്മറവാതില്‍ക്കല്‍ നിന്നു. പെട്ടന്നു ഞാനവനെ കുലുക്കി വിളിച്ചു. ഒരു മയക്കത്തില്‍ നിന്നും ഉണര്‍ന്നെന്നപോലെ അവന്‍ എന്റെ  മുഖത്തേക്കു നോക്കി. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ ഒരു പുഞ്ചിരിയോടെ എന്നോടു ചോദിച്ചു,


"ഹലോ, എന്താ ദാസാ, രാവിലെതന്നെ." അതുകണ്ട്‌ സുമതി സന്തോഷത്തോടെ ചായയും, ഉപ്പുമാവും എടുത്തുവെയ്ക്കാമെന്നു പറഞ്ഞ്‌ അകത്തേക്കോടി. ഞാന്‍ സ്വരം താഴ്ത്തി ഗോപിയെ ഉപദേശിച്ചു.


"എന്താഡാ ഗോപി ഇതൊക്കെ, പുതുമണവാട്ടിയെ നീ പേടിപ്പിച്ചുകളഞ്ഞല്ലൊ. എന്തായാലും ഞാന്‍ വിശന്നിരിക്കുകയായിരുന്നു. ഉപ്പുമാവു കഴിച്ചിട്ട്‌ ബാക്കി സംസാരിക്കാം. പൊടുന്നനെയായിരുന്നു ഗോപിയുടെ ചോദ്യം.


"ദാസാ, ബെര്‍ലിന്‍ മതില്‍ വീണ്ടും പണിയാന്‍ പോകുന്നുവെന്ന്‌ കേള്‍ക്കുന്നത്‌ നേരാണോ?"  


എന്റെ കാലിലൂടെ ഒരു തരിപ്പുകയറിയതുപോലെ എനിക്കു തോന്നി. അവനപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. വീണ്ടും അവന്റെ മിഴികള്‍ സവാളയില്‍ ഉടക്കി നിന്നു. ഇനിയിപ്പോള്‍ സുമതിയുടെ സംശയം ശരിയാണെന്നു വരുമോ - വല്ല വട്ടിന്റെയും തുടക്കമാണോ. ഹേയ്‌, ചോദ്യങ്ങള്‍ ചോദിക്കുന്നത്‌ വട്ടാവുന്നതെങ്ങനെ. അവന്‍ നല്ല വായനക്കാരനാണ്‌. ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. അകത്ത്‌ പ്ളെയ്റ്റുകള്‍ നിരത്തുന്ന ശബ്ദം. ഉപ്പുമാവ്‌ ചൂടോടെ കഴിച്ചില്ലെങ്കില്‍ പിന്നെ സ്വാദുണ്ടാവില്ല. ഞാന്‍ ഗോപിയുടെ തോളില്‍ കൈവെച്ച്‌ മും പിടിച്ചുയര്‍ത്തി. അവന്‍ എന്റെ കണ്ണുകളിലേക്ക്‌ തുറിച്ചു നോക്കി. എനിക്ക്‌ അല്‍പം ദേഷ്യം തോന്നി. ഞാന്‍ പറഞ്ഞു,


"നീ നിന്റെ വീടിനു ചുറ്റുമുള്ള മതിലുപൊളിച്ചാല്‍ എനിക്ക്‌ എന്റെ വീട്ടിലിരുന്നു നിന്നെ കാണാം. ആദ്യം നീ അതുചെയ്യ്‌. പിന്നെ സാവകാശം ബെര്‍ലിന്‍ മതില്‍ കെട്ടുകയൊ, പൊളിയ്ക്കുകയൊ ചെയ്യാം. " 
ഞാന്‍ അകത്തേക്കു നടക്കാനായും മുമ്പ്‌ ഗോപി എന്നെ കടന്നു പിടിച്ചു. അവന്റെ ശരീരത്തിന്‌ എന്തൊരു ബലം. എന്റെ അസ്ഥികളില്‍ വരെ വേദന പടരുന്നു. ഞങ്ങളുടെ സംസാരം അകത്തുനിന്നും ശ്രദ്ധിച്ചുകൊണ്ടുതന്നെ സുമതി ചായ തയ്യാറാക്കാന്‍ തുടങ്ങിയിരുന്നു. അവള്‍ക്ക്‌ സന്തോഷമായി. ഗോപിയേട്ടന്‍ സംസാരിക്കുന്നുണ്ടല്ലൊ, അതുമാത്രം മതി.


"നിനക്കിപ്പോള്‍ എന്താണറിയേണ്ടത്‌ ഗോപി?" ഞാന്‍ വളരെ അസ്വസ്ഥതയോടെ ചോദിച്ചു. ഒരു മറുചോദ്യമായിരുന്നു എനിക്ക്‌ ലഭിച്ചത്‌.


"പഴയ സോവിയറ്റ്‌ യൂണിയന്‍ പുനഃസ്ഥാപിയ്ക്കപ്പെടുമോ?"
ഞാന്‍ അവനെയും, അവന്‍ എന്നെയും പിടിച്ചിരുന്ന കൈകള്‍ അയച്ചു. എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ വളരാന്‍ തുടങ്ങി. ഗോപിയുടെ ചോദ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌ അന്താരാഷ്ട്രീയ പ്രശ്നങ്ങളിലേക്കാണ്‌. ശരിക്കാലോചിച്ചാല്‍ ലോകസുത്തിനുവേണ്ടി യത്നിക്കുന്ന ഒരുവനുമാത്രമേ ഈ പുലര്‍വേളയില്‍ ഇങ്ങനെ ചിന്തിക്കാനും, ചോദ്യങ്ങള്‍ ചോദിയ്ക്കാനുമാകു. അല്ലെങ്കിലും ചെറുപ്പം മുതല്‍ അനീതിക്കെതിരെ സമരം ചെയ്‌തു വളര്‍ന്നവനാണവന്‍. ഞാന്‍ ഒഴിവു സമയങ്ങള്‍ സാഹിത്യ നേരമ്പോക്കു നടത്തിയവനും. ജയദാസ്‌ എന്ന സാഹിത്യകാരന്‌ ഗോപിയേക്കാള്‍ പ്രശസ്തിയുണ്ട്‌. പക്ഷെ ഗോപിയുടെ അറിവിന്റെ മുമ്പില്‍, മറ്റുള്ളവര്‍ക്കുവേണ്ടി അവന്‍ സഹിക്കുന്ന ത്യാഗത്തിണ്റ്റെ മുമ്പില്‍ ഞാനൊന്നുമല്ല. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു ഞാനൊന്നുമായില്ലെന്ന്‌; എന്നെക്കുറിച്ചോര്‍ക്കാന്‍, വേവലാതിപ്പെടാന്‍ ആരുമില്ല. സമ്പാദ്യങ്ങള്‍ ഏറ്റുവാങ്ങാന്‍ വന്നിരുന്ന ബന്ധുക്കള്‍ക്കപ്പുറം എനിക്കാരുമില്ല.


ഞാന്‍ ഗോപിയെ വിട്ട്‌ പൂമുഖത്തിണ്ണയില്‍ വന്നിരുന്നു. മുറ്റത്തെ കൊച്ചു പൂന്തോട്ടം നിറയെ പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു. വിടര്‍ന്ന റോസാദലങ്ങളില്‍ എന്റെ കണ്ണുകളുടക്കി നിന്നു. ചുവപ്പുനിറം മങ്ങിയ ദളങ്ങള്‍ക്ക്‌ എന്തു നിറമാണുള്ളത്‌. എനിക്കറിയാത്ത ഏതോ ഒരു നിറം. ഈ മാസം ഒക്ടോബര്‍ ആണോ? എങ്കില്‍ വിപ്ളവം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പുറകില്‍ ഗോപി സുമതിയുമായി സംസാരിക്കുന്നത്‌ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അവന്‌ വട്ടൊന്നുമില്ലെന്ന്‌ ഞാനൂഹിച്ചതെത്ര ശരിയാണ്‌. എന്തായാലും സുമതി സന്തോഷവതിയാണ്‌. അവള്‍ പറയുന്നു,


"നിങ്ങള്‍ ലോകകാര്യം സംസാരിച്ചു കഴിഞ്ഞാല്‍ ചായ കുടിക്കാന്‍ അകത്തേക്കു വരുമെന്നു കരുതി. എന്തായാലും ചൂടാറണ്ട, വന്നു കഴിക്കൂ, ദാസേട്ടനെന്താ വല്ലാതെയിരിക്കുന്നത്‌?"


ഇപ്പോള്‍ ഗോപിയും, സുമതിയും എന്റെ തൊട്ടു പുറകിലുണ്ട്‌. ഗോപി സ്നേഹപൂര്‍വ്വം വിളിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു. റോസാപൂക്കള്‍ കൊഴിഞ്ഞു വീഴുമോ എന്ന ഒരാശങ്കയിലാണിപ്പോള്‍ എന്റെ മനസ്സ്‌.

"ദാസാ, വരൂ, ചായ കുടിക്കാം", ഗോപി പറയുന്നു.

ഞാന്‍ സന്തോഷത്തോടെയും, അല്‍പം ആകാംഷയോടെയും അവരോടു ചോദിച്ചു.

"ഈ റോസാപൂക്കളുടെ സ്ഥാനത്ത്‌ ഇതിനേക്കാള്‍ നല്ല പൂക്കളാണോ ഇനിയുമുണ്ടാവുക?"

ഇഷ്ടപ്പെട്ട വിഷയം സംസാരിക്കാന്‍ ലഭിച്ചതിലുള്ള ആഹ്ളാദത്തോടെ സുമതി പറഞ്ഞു.

"എപ്പോഴും പൂക്കള്‍ വിരിഞ്ഞു നില്‍ക്കണമെന്നു മാത്രമേ ഞാന്‍ മോഹിക്കാറുള്ളു. കൊഴിഞ്ഞു വീണ്ടും വരുന്നവയുടെ ഗുണമേന്‍മയൊക്കെ നോക്കാന്‍ ആര്‍ക്കു നേരം?"

“എന്താ ദാസാ, പച്ചക്കറിയിലെ പരീക്ഷണങ്ങള്‍ക്കുശേഷം ഇനി ഗാര്‍ഡനിംഗ്‌ പരീക്ഷിക്കുന്നോ?"

ഗോപിയുടെ ചോദ്യവും, അതിനെതുടര്‍ന്നുള്ള അവരുടെ പൊട്ടിച്ചിരിയും എനിക്കത്ര ഇഷ്ടപ്പെട്ടില്ല. രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ചില്ലറ തമാശകള്‍ പറഞ്ഞു ചിരിക്കുവാന്‍ പാടില്ല. ഞാന്‍ തിരിഞ്ഞുനിന്ന്‌ രൂക്ഷമായി ഗോപിയെ നോക്കി. പിന്നെ ചോദിച്ചു.

"പ്രധാനമന്ത്രി ബസ്സില്‍ പാക്കിസ്ഥാനിലേക്ക്‌ യാത്ര ചെയ്‌തപ്പോള്‍ പാക്കിസ്ഥാന്‍ സൈനികര്‍ പാറ്റണ്‍ ടാങ്കുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്‌ യാത്ര ചെയ്യുകയായിരുന്നു. അങ്ങനെയുള്ള ഒരു രാജ്യത്തെ ഇനിയും വിശ്വസിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?"

എന്റെ സ്വരം അല്‍പം ഉയര്‍ന്നതിനാലാവാം സുമതിയുടെ മുഖത്ത്‌ സംശയത്തിന്റെ നിഴല്‍ പടരുന്നതും, അവള്‍ ഗോപിയുടെ കയ്യില്‍ ബലമായി പിടിക്കുന്നതും, അവനോടെന്തൊ സ്വകാര്യം പറയുന്നതും ഞാന്‍ കണ്ടു.

"ദാസാ നിനക്കിപ്പോള്‍ എന്താ വേണ്ടത്‌? ഞങ്ങളുടെ പാര്‍ട്ടി ബസ്സ്‌ യാത്രയെ വിമര്‍ശിച്ചിരുന്നു, അതിനപ്പുറം ചിന്തിക്കാന്‍ കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നുമില്ല."

ഗോപി ഒരു നിസ്സഹായനെന്ന മട്ടിലാണപ്പോള്‍ സംസാരിച്ചത്‌. അവനെ വാശി പിടിപ്പിക്കണം. അത്‌ എന്റെ മാത്രം ആവശ്യമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി ഞാനവന്‌ ഉണര്‍വ്വും, ഉന്‍മേഷവും നലകും. ഞാന്‍ അതുകൊണ്ട്‌ മറ്റൊരു ചോദ്യം തൊടുത്തുവിട്ടു.

"ഉറങ്ങിക്കിടക്കുന്ന കുട്ടികളെപ്പോലും തീയ്യിട്ടു കൊല്ലുന്നവരെ കണ്ടുപിടിച്ച്‌ വിചാരണ ചെയ്യാതെ വെടിവെച്ചുകൊല്ലാന്‍, മുഖം  നോക്കാതെ നടപടിയെടുക്കാന്‍ നിന്റെ പാര്‍ട്ടിക്കു കഴിയുമോ സുഹൃത്തേ?"

എന്റെ ചോദ്യത്തിലെ സങ്കടവും, ദേഷ്യവും പിന്നെ ക്രൂദ്ധമായ എന്റെ മുഖ ഭാവവും കണ്ടാവണം ഗോപിയും, സുമതിയും എന്തോ സ്വകാര്യം പറയുകയും, പിന്നെ സുമതി ധൃതിയില്‍ വീടിനകത്തേക്കും, ഗോപി വീടിനു പുറത്തേക്കും നടന്നുപോയി. വീടിനകത്തു കടന്ന സുമതി വാതില്‍ സാക്ഷയിടുന്നതും, പുറത്തുപോയ ഗോപി ഗെയ്റ്റ്‌ കുറ്റിയിടുന്നതിന്റെ കാരണവും എനിക്കു മനസ്സിലായി. പാവം ഗോപി. എന്നെ നന്നായി മനസ്സിലാക്കുന്ന എന്റെ ഒരേ ഒരു സുഹൃത്ത്‌. എന്തായാലും അവന്‍ തിരിച്ചുവരുന്നതു വരെ എഴുതാന്‍ പോകുന്ന എന്റെ അടുത്ത കഥയുടെ ഒരു രൂപരേഖയുണ്ടാക്കാം. ഈ പൂമുത്തിരുന്ന്‌ നോക്കിയാല്‍ കൊഴിയാന്‍ പോകുന്ന പൂക്കള്‍ മാത്രമാണു ദൃശ്യപഥത്തിലെത്തുന്നത്‌. വിടരാന്‍ വെമ്പുന്ന മൊട്ടുകളിലേക്ക്‌ ശ്രദ്ധതിരിക്കുമ്പോള്‍ ഇഴഞ്ഞു നീങ്ങുന്ന കറുത്ത കീടങ്ങള്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.


കഥയെ ആവാഹിക്കുവാനായി ഞാന്‍ കണ്ണടച്ചിരുന്നു. പക്ഷെ ഒരുപാടു സംഭവങ്ങള്‍ മനസ്സില്‍ തിക്കിത്തിരക്കി വരുന്നതുപോലെ. പല പല ദൃശ്യങ്ങള്‍ മിന്നിമായുന്നു. അവ മനസ്സിനെ മാത്രമല്ല, ശരീരത്തേയും തളര്‍ത്തുന്നു. കണ്ണടച്ചിരുട്ടാക്കി, ആ ഇരുട്ടില്‍ തെളിയുന്ന ദൃശ്യങ്ങള്‍ കണ്ടു പേടിച്ചിരിക്കുന്നതിനേക്കാള്‍ കണ്ണു തുറന്ന്‌ യാഥാര്‍ത്ഥ്യങ്ങള്‍ നേരിടുന്നതാണു നല്ലത്‌. ഇതാ വെയിലിനു ശക്‌തി കൂടിയിരിക്കുന്നു. ചെമ്പരത്തിപ്പൂവ്വിന്റെ നിറം കറുക്കാന്‍ തുടങ്ങിയിരിക്കുന്നു. വണ്ടുകള്‍ വരുന്നതിനുമുമ്പേ കൊഴിയാന്‍ തുടങ്ങുന്ന പൂക്കളും ഞാന്‍ കാണുന്നു. ഗെയ്റ്റ്‌ തുറക്കുന്ന കരകരാ ശബ്ദം. ഞാന്‍ ഗെയ്റ്റിനു പുറം തിരിഞ്ഞിരുന്നു. ഗോപിയുടെ പതിഞ്ഞ സംഭാഷണം അടുത്തടുത്തു വരുന്നു. പിന്നെയും രണ്ടുമൂന്നു പേരുടെ കാല്‍പ്പെരുമാറ്റങ്ങള്‍. എനിക്കു ചിരിയാണു വന്നത്‌. ഗോപി ആകെ പരിഭ്രമിച്ചിരിക്കുന്നു. ഇതുവരെ ചിന്താലോകത്തായിരുന്ന ഗോപി, പൊടുന്നനെ അതില്‍ നിന്നെല്ലാം മോചിതനായി മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നു. അവന്‌ രാഷ്ട്രവ്യവഹാരത്തില്‍ നല്ലൊരു ഭാവിയുണ്ട്‌. തറയില്‍ കിടക്കുന്ന പത്രം അപ്പോഴാണ്‌ എന്റെ ശ്രദ്ധയില്‍ പെട്ടത്‌. മുന്‍പേജില്‍ കൊടുത്തിരിക്കുന്ന കളര്‍ ഫോട്ടോയില്‍ ടൈഗര്‍ ഹില്‍ തിരികെ പിടിച്ച ജവാന്‍മാര്‍ വെടിക്കോപ്പുകള്‍ക്കിടയില്‍ നില്‍ക്കുന്നു. ഞാന്‍ അവര്‍ക്കൊരു ഗംഭീര സല്യൂട്ട്‌ നല്‍കി ബഹുമാനിച്ചു. പിന്നെ വലിയ അക്ഷരങ്ങളില്‍ കൊടുത്തിരിക്കുന്ന മന്ത്രിയുടെ പ്രസ്താവന വായിച്ചു.


"നുഴഞ്ഞുകയറ്റക്കാരെ നമ്മള്‍ തുരത്തും, എല്ലാ സ്ഥലങ്ങളും നമ്മള്‍ തിരിച്ചു പിടിക്കും. ഒടുവില്‍ വിജയം നമ്മുടേതായിരിക്കും. "


എന്റെ ശരീരത്തിലെ മുഴുവന്‍ രക്‌തവും മുത്തേക്ക്‌ ഇരമ്പിക്കയറിയതു പോലെ എനിക്കു തോന്നി. ഞാന്‍ എത്ര ശ്രമിച്ചീട്ടും മനസ്സിനെ നിയന്ത്രിക്കാനായില്ല. ഞാന്‍ അലറി,


"യുദ്ധത്തില്‍ ജയവും, പരാജയവുംഇല്ലെടോ മന്ത്രിപുംഗവാ, ഒന്നു മാത്രമേയുള്ളു, മരണം."


ശത്രുവിന്റെ വെടിയുണ്ട നെഞ്ചിലേറ്റി മഞ്ഞുമലകളില്‍ പുതഞ്ഞു പോകാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ ജവാന്‍മാരേ, നിങ്ങളറിയുന്നുവോ, നിങ്ങള്‍ മാതൃരാജ്യത്തിനുവേണ്ടി പൊരുതുമ്പോള്‍, നമ്മുടെ എല്ലാ രാഷ്ട്രീയനേതാക്കളും കൈക്കൂലിക്കാരും, അഴിമതിയില്‍ ലോകപ്രശസ്തിയാര്‍ജ്ജിച്ചവരുമൊക്കെയായി അധികാരം പങ്കിടുന്നതിനും, യുദ്ധത്തിന്റെ നേട്ടം സ്വന്തം പാര്‍ട്ടിയുടെ നേട്ടമാക്കി മാറ്റുന്നതിനുമുള്ള തത്രപ്പാടിലായിരുന്നുവെന്ന്‌. ഗോപി എന്റെ തോളില്‍ ശക്‌തിയായി പിടിച്ച്‌ അവന്‌ അഭിമുഖമായി നിര്‍ത്തി. ഗോപിയുടെ കൂടെ വന്നവര്‍ അല്‍പം ആശങ്കയോടെ മുറ്റത്തുതന്നെ നില്‍ക്കുകയാണ്‌. അവരുടെ ശ്രദ്ധമുഴുവന്‍ എന്നിലാണെന്നറിഞ്ഞ്‌ എനിക്ക്‌ അരിശം വന്നു. കോമാളികള്‍, രംഗബോധമില്ലാത്തവര്‍, വായ്നോക്കികള്‍, അരസികര്‍, ഈ സംബോധനകളെല്ലാം അവര്‍ക്കു ചേരും.


"ദാസാ, ദാ, ആരൊക്കെയാ വന്നിരിക്കുന്നതെന്നു നോക്കൂ"

ഗോപി എന്നെ ചേര്‍ത്തു പിടിച്ച്‌ മുറ്റത്തു നില്‍ക്കുന്നവരെ ചൂണ്ടിക്കാണിച്ച്‌ ചോദിച്ചു. ഒരു കൊച്ചു പഞ്ചായത്തും അതിലെ പാവപ്പെട്ട ജനങ്ങളേയും ഭരിക്കാന്‍ എന്തു കുതികാല്‍ വെട്ടും നടത്താന്‍ മടിക്കാത്ത കരപ്രമാണിമാരെ കണ്ട്‌ എനിക്കരിശം വന്നു.


"നാട്ടുകാരെ ഭരിക്കാന്‍ പരസ്പരം മത്സരിക്കുന്ന ഇവര്‍ക്കൊക്കെ ഭ്രാന്തല്ലേ ഗോപി?"


എന്റെ ചോദ്യം കേട്ട കരപ്രമാണിമാര്‍ ഗോപിയെ മുറ്റത്തേക്കു വിളിച്ച്‌ ചര്‍ച്ചകളിലേര്‍പ്പെട്ടു. സുമതി വാതില്‍പാളികള്‍ക്കപ്പുറത്തു നിന്നും ഒളിഞ്ഞുനോക്കുന്നു. കഥയില്ലാത്തവന്‍മാരെ മറന്നുകൊണ്ട്‌ ഞാന്‍ കഥയെ ആവാഹിച്ചെടുക്കാന്‍ ശ്രമിച്ചു. പൊടുന്നനെ പൂന്തോട്ടമെല്ലാം മഞ്ഞളിച്ചു വികൃതമായതുപോലെ. ഇനി ശ്രദ്ധ ആകാശത്തേക്കു തിരിക്കുകയാണു നല്ലത്‌. സുന്ദരമായ നീലാകാശത്ത്‌ ഒളിഞ്ഞിരിക്കുന്ന നക്ഷത്രക്കൂട്ടങ്ങളെ സങ്കല്‍പിച്ചാല്‍ എന്റെ കഥയിലേക്ക്‌ നിലാവൊഴുകുമെന്നുറപ്പാണ്‌. പക്ഷെ ആരോ എന്നെ പിന്നില്‍ നിന്നും ബലമായി പിടിച്ചിരിക്കുകയാണല്ലൊ. ഇനിയും ആളുകള്‍ പടി കടന്നു വരുന്നതെന്തിനാണ്‌. സുമതി തേങ്ങിക്കരയുന്നതും, ഗോപി ആശ്വസിപ്പിക്കുന്നതും ഞാന്‍ കേള്‍ക്കുന്നു. ഗോപി, നീ വിഷമിക്കേണ്ട, എനിക്കിവരെ പറഞ്ഞു മനസ്സിലാക്കാന്‍ നിമിഷങ്ങള്‍ മതി. പക്ഷെ എന്താണു ഞാനിവരോടു പറയുക, എന്റെ ചിന്താസരണികളെ തുരങ്കം വെയ്ക്കാന്‍ വന്ന ഇവര്‍ക്ക്‌ ചാട്ടവാറടിയാണു ശരിക്കും കൊടുക്കേണ്ടത്‌.


ഇതാ ഗെയ്റ്റിനടുത്ത്‌ ഒരു കാറു വന്നു നില്‍ക്കുന്നു. എന്നെ ചിലര്‍ ബലമായി നടക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഞാന്‍ ബ്രേക്കിട്ടതുപോലെ നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ ഉന്തുകയും വലിക്കുകയും ചെയ്യുന്നു. സുമതിയുടെ കരച്ചില്‍ ഉച്ചത്തിലായോ എന്നൊരു സംശയം. ഗോപിയെ കാണാനില്ലല്ലൊ. അവന്‍ എന്താണവളെ ആശ്വസിപ്പിക്കാത്തത്‌. വീണ്ടും അവന്‍ സവാളയിലേക്കു നോക്കി മിണ്ടാതായോ. എന്റെ ചുറ്റും കരിമ്പൂച്ചകളെപോലെ ഇതാ രക്ഷാഭടന്‍മാര്‍. ഉപ്പുമാവെങ്കിലും കഴിക്കാന്‍ സാധിച്ചെങ്കില്‍ എന്തെങ്കിലും ചിന്തിക്കാനൊരു സുഖമുണ്ടാകുമായിരുന്നു. കുറഞ്ഞപക്ഷം ഇവന്‍മാരെ തള്ളി താഴെയിടാനുള്ള ശക്‌തി കിട്ടുമായിരുന്നു.


ഒരാള്‍ എന്നോടു പറയുന്നു, "ഒന്നും പേടിക്കാനില്ല ദാസാ, ഡോക്ടര്‍ വറുണ്ണി അറിയപ്പെടുന്ന മനഃശാസ്ത്രജ്ഞനാണ്‌." മറ്റൊരാള്‍ പറയുന്നു, "ഒട്ടുമിക്ക എഴുത്തുകാരും ഇങ്ങനെയൊക്കെയാണ്‌. ഇവര്‍ക്ക്‌ വട്ടു വരുന്നതാണ്‌ നല്ലത്‌. ഇല്ലെങ്കില്‍ ഇവര്‍ ആത്മഹത്യ ചെയ്‌തുകളയും. "


എനിക്കു ചിരി അടക്കാന്‍ കഴിഞ്ഞില്ല. ഞനുറക്കെയുറക്കെ ചിരിച്ചു, ഒടുവില്‍ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കാമെന്നു വിചാരിച്ചു.

ഞാന്‍ പറഞ്ഞു, "ശരിയാണു സുഹൃത്തെ, ചോദ്യം ചോദിക്കുന്നവനെ സംശയത്തോടെ വീക്ഷിക്കണമെന്നു മാത്രമല്ല, അവനെ വിഷം കൊടുത്തു കൊല്ലുകയൊ, നാക്കു പിഴുതെടുക്കുകയൊ, കുരിശില്‍ തറക്കുകയൊ ഒക്കെ ചെയ്യാനാണല്ലൊ ചരിത്രം നമ്മളെ പഠിപ്പിച്ചിരിക്കുന്നത്‌. അവര്‍ ഭ്രാന്തന്‍മാരായിരുന്നു സുഹൃത്തുക്കളെ. ഇവിടെ നിങ്ങള്‍ ഭരണാധികാരികളല്ലാതിരുന്നീട്ടും എന്നെ ഭരിക്കാനും, നിയന്ത്രിക്കാനും ആഗ്രഹിക്കുന്നു. ചരിത്രം മറ്റൊരു വികൃതരൂപത്തില്‍ ആവര്‍ത്തിക്കുന്ന നിങ്ങള്‍ക്ക്‌ വട്ടാണു സുഹൃത്തുക്കളെ. " 

"നേരം കളയാതെ പിടിച്ച്‌ കാറില്‍ കയറ്റ്‌. എന്തായാലും ഗോപിയുടെ വീട്ടില്‍ തന്നെ വന്നു പെട്ടതു നന്നായി". രണ്ടു പേര്‍ എന്നെ കാറിലേക്കു കുനിഞ്ഞു കയറാന്‍ നിര്‍ബ്ബന്ധിച്ചു. ഞാന്‍ പതുക്കെ ഒരുവന്റെ ചെവിയില്‍ പറഞ്ഞു, "എനിക്കു വട്ടൊന്നുമില്ല എന്റെ സുഹൃത്തെ" അതുകേട്ട്‌ അയാളുറക്കെ ചിരിച്ചു. ചിരിയുടെ അവസാനം അയാള്‍ അലറിക്കരഞ്ഞു. ഞാന്‍ അകലേക്കു നീട്ടിതുപ്പിയ ചോരയില്‍ അയാളുടെ ചെവിയുടെ ഒരു കഷ്ണവും ഉണ്ടായിരുന്നിരിക്കാം. ആരോ ഇപ്പോള്‍ എന്റെ തലയില്‍ ശക്‌തിയായി തട്ടിയെന്നു തോന്നുന്നു. ഇതാ എന്റെ ഓര്‍മ്മകള്‍ മറയുന്നു, വെളിച്ചം മങ്ങുന്നു, എനിക്കു വട്ടായിരുന്നുവോ എന്ന്‌ എന്റെ മനസ്സ്‌ എന്നോടു ചോദിക്കുന്നു. എന്തായാലും വെളിച്ചം തെളിയുമ്പോള്‍ ചിന്ത പുനരാരംഭിക്കാം. കഥ പൂര്‍ണ്ണമാക്കാം. മാത്രവുമല്ല, കഥയില്ലാത്തവരുടെ ഇടയില്‍ നിന്നും മോചനവും വേണമല്ലൊ.

- 0 -

17 comments:

Murali K Menon said...

കഥയ്ക്കും കഥയില്ലാത്തവര്‍ക്കുമിടയില്‍ ഒരു എഴുത്തുകാരനനുഭവിക്കേണ്ടി വരുന്ന അവസ്ഥയുടെ ബഹിര്‍സ്ഫുരണമാണ് ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കഥ. പഴയ പ്രധാനമന്ത്രി നയതന്ത്ര ബന്ധങ്ങള്‍ നന്നാക്കുന്നതിന്റെ ഭാഗമായ് വാഘാ ബോര്‍ഡറില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് ബസ് യാത്ര നടത്തിയപ്പോള്‍, പാക്കിസ്ഥാന്‍ കാര്‍ഗ്ഗിലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. അന്നത്തെ അസ്വസ്ഥ മനസ്സില്‍ നിന്നുയിര്‍ കൊണ്ട ഒരു കഥയാണിത്. ക്ഷമയുള്ളവര്‍ വായിക്കുക

തണുപ്പന്‍ said...

അതിമനോഹരമായിരിക്കുന്നു.

സൂര്യോദയം said...

മുരളീ... എത്ര മനോഹരമായ രചന.... വളരെ വളരെ ഇഷ്ടപ്പെട്ടു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

സ്വതന്ത്രനായ വ്യക്തിയും തിരിച്ചറിവുകള്‍ നഷ്ടപ്പെടുന്ന സമൂഹവും തമ്മിലുള്ള ഉരസ്സല്‍ സംഘാതമായി മാറുന്നു. മനോദുഃഖങ്ങളുടെയും മഹാനഷ്ടങ്ങളുടെയും ലോകത്തില്‍ എഴുത്തുകാരന്‍ സത്യസന്ധനായാല്‍ ഉണ്ടാകുന്ന കാര്യങ്ങള്‍... നന്നായും രസകരമായും അവതരിപ്പിച്ചിരിക്കുന്നു.

ഈ ബ്ലോഗില്‍ എത്തിപ്പെടാന്‍ വൈകിയതില്‍ ഖേദമുണ്ട്‌. ഇനി മുടങ്ങില്ല.

സുല്‍ |Sul said...

നന്നായിരിക്കുന്നു മുരളി.

Rasheed Chalil said...

കാണാനിത്തിരി വൈകി. മനോഹരമായിരിക്കുന്നു. ഒത്തിരി ഇഷ്ടമായി

വല്യമ്മായി said...

ചോദ്യം ചോദിക്കുന്നവനെ സംശയത്തോടെ വീക്ഷിക്കണമെന്നു മാത്രമല്ല, അവനെ വിഷം കൊടുത്തു കൊല്ലുകയൊ, നാക്കു പിഴുതെടുക്കുകയൊ, കുരിശില്‍ തറക്കുകയൊ ഒക്കെ ചെയ്യാനാണല്ലൊ ചരിത്രം നമ്മളെ പഠിപ്പിച്ചിരിക്കുന്നത്‌. അവര്‍ ഭ്രാന്തന്‍മാരായിരുന്നു സുഹൃത്തുക്കളെ

ഈ ചോദ്യം പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്.

നല്ല കഥ മുരളി ചേട്ടാ.

വാളൂരാന്‍ said...

മനസ്സിന്റെ തലത്തിലുള്ള കഥപറച്ചില്‍ മുരളിമേനോന്റെ പ്രത്യേകത തന്നെ. വളരെ നന്നായിരിക്കുന്നു. ഇതിലെ പലേ ചിന്തകളും പലര്‍ക്കും തോന്നിയിട്ടുള്ളതുതന്നെയായിരിക്കുമെന്നതിന്‌ സംശയമില്ല.

ലിഡിയ said...

ടീവിയുടെ അര്‍ത്ഥമില്ലാത്ത ശബ്ദങ്ങള്‍ തലയില്‍ വണ്ടു മുരളുന്നത് പോലെ നിറയുമ്പോള്‍,മനസ്സ് ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടിമറീയുകയാണെന്ന് തോന്നുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ഉറക്കെ സംസാരിക്കാറുണ്ട്,ചിലപ്പോള്‍ ചോദ്യവും ഉത്തരവും സ്വരം മാറ്റി കൊടുത്ത് നോക്കാറുണ്ട്..

ഈ ലോകത്തെല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അല്പം നൊസ്സുള്ളവര്‍ തന്നെയാണ്,എല്ലാവരും അന്യമായ തുരുത്തുകളില്‍ അകപെട്ടരിക്കുന്നവര്‍..

ചിലരതറിയുന്നു,ചിലരതിനെ പറ്റി ചിന്തിക്കാത്തത് കൊണ്ട് സന്തുഷ്ടരായിരിക്കുന്നു.

ഇങ്ങനെ ആലോചിച്ച് പെരുവഴി കവലയില്‍ നിന്‍ല്‍ക്കുമ്പോള്‍ പണ്ട് ഹരി സാര്‍ പറഞ്ഞു തന്ന പാട്ട് പാടും.

ചിന്തിച്ചാലൊരന്തവുമില്ല...ചിന്തിച്ചില്ലേരൊരു കുന്തവുമില്ല..

-പാര്‍വതി.

Unknown said...

മുരളിയേട്ടാ,
അതിമനോഹരം! എല്ലാ മനുഷ്യരും ഭ്രാന്തന്മാരാണ്. ഭ്രാന്തിന്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കും എന്നല്ലേ...

asdfasdf asfdasdf said...

മുരളിമേനൊഞ്ചേട്ടാ. കഥയ്ക്കും കഥയില്ലാത്തവര്‍ക്കുമിടയിലെ നേര്‍ക്കാഴ്ചകള്‍ നന്നായിരിക്കുന്നു. താങ്കളുടെ ബ്ലോഗിലെ രചനകളിലെ ഒരു നല്ല സൃഷ്ടി.

Peelikkutty!!!!! said...

ക്ഷമയോടെ തന്നെ വായിച്ചു....ഇഷ്ടായി.മനോഹരം !!!

പട്ടേരി l Patteri said...

ചിന്തകള്‍ ചിലപ്പോഴൊക്കെ കാടുകയറും ...അതുകൊണ്ടിപ്പോള്‍ ഞാന്‍ ചിന്തിക്കാന്‍ ശ്രമിക്കാറില്ല (എന്റെ കാര്യമാണു ട്ടോ്‌
വേറിട്ട ഒരു വായനക്കായി ഇതു ഒരുക്കിയതിനു നന്ദി....

Aravishiva said...

മുരളിച്ചേട്ടന്റെ കഥകള്‍ വിലയിരുത്താനാളല്ല...എങ്കിലും വായനക്കാരനെന്ന നിലയില്‍ ഒത്തിരിയിഷ്ടമായെന്ന് പറയട്ടെ....ഈ ബ്ലോഗില്‍ നല്ല സൃഷ്ടികള്‍ ഇനിയും വരുമെന്നും ഓരോ പോസ്റ്റും നവ്യമായൊരു വായനാസുഖം നല്‍കുമെന്നും കരുതി അടുത്തതിനായി കാത്തിരിയ്ക്കുന്നു....

കുറുമാന്‍ said...

മുരളിയേട്ടന്‍ കഥയെഴുതുവാനായി തിരഞ്ഞെടുക്കുന്ന തീമുകള്‍ ഗംഭീരം, ഹൃദ്യം, എഴുതികഴിഞ്ഞാല്‍ ഓരോ കഥയും അതിലും മനോഹരം.....ഒന്നു മറ്റൊന്നില്‍ നിന്നും തികച്ചും വിഭിന്നം.

നന്നായിരിക്കുന്നു

Murali K Menon said...

എന്റെ കഥയിലൂടെ കണ്ണോടിക്കുവാന്‍ നിങ്ങള്‍ കാണിച്ച ക്ഷമയ്ക്കും, മെനക്കെടുത്തിയ സമയത്തിനും, നന്ദിയും, സ്നേഹവും ഞാന്‍ എല്ലാവരോടും അറിയിച്ചുകൊണ്ട്, വീണ്ടും എന്റെ പഴയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ഏതെങ്കിലും ഏടുകള്‍ കീറിയെടുത്ത് നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് നിങ്ങളുടെ ക്ഷമയുടെ നെല്ലിപ്പടി അളക്കാമെന്നുമുള്ള വ്യാമാഹോത്തോടെ തത്ക്കാലം വട, വട മൂന്നു വട

അമ്പഴയ്ക്കാട്ട് ശങ്കരൻ said...

Please contribute your creative writings to malayaalam.com