Thursday, July 29, 2010

മൌനമേ, നിറയും മൌനമേ...........

പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ എം.ജി.രാധാകൃഷ്ണന്‍ ജൂലായ്‌ രണ്ടിന്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു. പലപ്പോഴും നഷ്ടപ്പെടുമ്പോള്‍ മാത്രമേ നഷ്ടപ്പെട്ടതിന്റെ മൂല്യം നമ്മള്‍ തിരിച്ചറിയൂ. ശുദ്ധ സംഗീതത്തെ ഇഷ്ടപ്പെടുന്ന, മലയാള ഭാഷയെ പ്രണയിക്കുന്ന ജനങ്ങളുടെ മനസ്സില്‍ വിലമതിക്കാനാവാത്ത രത്നങ്ങളിലൊന്ന് നഷ്ടമായതിന്റെ വേദന തുളുമ്പുകയാണ്‌.

മലയാള സിനിമാ സംഗീതം മറ്റേതു ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതം പോലെ പഴയ ഹിന്ദി സിനിമാ സംഗീതത്തിന്റെ വിരല്‍ തുമ്പില്‍ തൂങ്ങിയാണ്‌ നടക്കാന്‍ പഠിച്ചത്‌. പക്ഷെ ദേവരാജന്‍ മാസ്റ്ററും, ദക്ഷിണാമൂര്‍ത്തി സ്വാമിയും, എം.കെ. അര്‍ജ്ജുനനുമെല്ലാം വളരെ വേഗം മലയാള ഭാഷയുടെ തനിമ നില നിര്‍ത്തുന്ന സംഗീത ലോകം സൃഷ്ടിച്ചെടുക്കുകയുണ്ടായി. അവരുടെ പിന്‍ഗാമികളില്‍ മലയാളികളുടെ മനസ്സില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന സംഗീതജ്ഞനാണ്‌ എം.ജി. രാധാകൃഷ്ണന്‍.

ഇന്ന് പ്രയോഗത്തിലിരിക്കുന്ന നശീകരണ പദങ്ങളായ 'അടിപൊളി', 'അടിച്ചുപൊളി' എന്നിവ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തെ സ്പര്‍ശിക്കാത്തവയായിരുന്നു. ലളിതഗാന ശാഖയ്ക്ക് ‌ ചാരുത നല്‍കുന്നതില്‍ തൃശൂര്‍ പി. രാധാകൃഷ്ണനുശേഷം മുന്‍പന്തിയില്‍ നിന്നിരുന്നത്‌ എം.ജി. രാധാകൃഷ്ണനായിരുന്നു. 'ശാരികേ, ശാരികേ സിന്ധുഗംഗാ നദീ തീരം വളര്‍ത്തിയ ഗന്ധര്‍വ്വ ഗായികേ' എന്ന ലളിതഗാനം പാടാത്ത ഒരു ഭാഷാസ്നേഹിയും ആ തലമുറയിലുണ്ടായിരുന്നില്ല എന്നുള്ളത്‌ ആ ഗാനത്തിന്റെ ലാളിത്യത്തേയും, സൌന്ദര്യത്തേയും പ്രകടമാക്കുന്നു. അദ്ദേഹം സംഗീതം നല്‍കിയ എല്ലാ സിനിമാ ഗാനങ്ങളും തുളസിക്കതിരിന്റെ വിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈര്‍മ്മല്യവുമുള്ള തായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ലെന്ന് മനസ്സിലാക്കാന്‍ ഒരു ഡസന്‍ ഗാനങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ.

(1) എത്ര പൂക്കാലമിനിയെത്ര മധുമാസമിനിയെത്ര നവരാത്രികളിലമ്മേ... (2) പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തു പൂന്തിങ്കളാകുന്നു ഭാര്യ (രാക്കുയിലിന്‍ രാഗ സദസ്സില്‍) (3) നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു (ചാമരം) (4) മൌനമേ നിറയും മൌനമേ (തകര) (5) ശലഭം വഴിമാറുമാ മിഴി രണ്ടിലും (അച്ഛനെയാണെനിക്കിഷ്ടം) (6) വരുവാനില്ലാരും (മണിച്ചിത്രത്താഴ്‌) (7) നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ (അഗ്നിദേവന്‍) (8) അമ്പലപ്പുഴ ഉണ്ണിക്കണനോടു നീ എന്തു പരിഭവം (അദ്വൈതം) (9) ഞാറ്റുവേല കിളിയേ നീ (മിഥുനം) (10) സൂര്യകിരീടം വീണുടഞ്ഞു (ദേവാസുരം) (11) ഒരു ദലം മാത്രം (ജാലകം) (12) തിര നുരയും (അനന്തഭദ്രം)

1978 ല്‍ തമ്പില്‍ തുടങ്ങി 2010 ജൂലായ്‌ മാസത്തില്‍ ഈ ലോകത്തോട്‌ വിട പറയുന്നതുവരെ മലയാള ഭാഷാ സ്നേഹികളുടെ മനസ്സില്‍ തത്തിക്കളിക്കാന്‍ ഒരുപിടി നൈര്‍മ്മല്യമുള്ള ഗാനങ്ങളൊരുക്കിയ എം.ജി.രാധാകൃഷ്ണന്‍ ഒരു മൌന നൊമ്പരമായ്‌ എന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കും. 2001 ലെ അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമയിലെ സംഗീതത്തിനും 2005 ലെ അനന്തഭദ്രത്തിലെ സംഗീതത്തിനും അദ്ദേഹത്തിന്‌ സംസ്ഥാന അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. കേരളത്തിന്റെ വാനമ്പാടിയായ കെ.എസ്‌. ചിത്രയെ ഗായികയെ അട്ടഹാസം എന്ന സിനിമയിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയതു എം.ജി.രാധാകൃഷ്ണനാണ്‌.

ഇന്നത്തെ തലമുറക്ക്‌ അടിച്ചുപൊളിക്കാന്‍ സംഗീത സംവിധായകര്‍ വിദേശവും, സ്വദേശവുമൊക്കെ കൂട്ടിക്കലര്‍ത്തി കോക്ക്ടൈല്‍ നല്‍കി നാഴികക്ക്‌ നാല്‍പ്പതു വട്ടം മുളച്ചു പൊന്തുന്ന ഓരോ അവാര്‍ഡും കരസ്ഥമാക്കി സംഗീതത്തിന്റെ അപ്പോസ്തലന്‍മാരായ്‌ വാഴുന്ന ഇക്കാലത്ത്‌ എം.ജി. രാധാകൃഷ്ണനെന്ന സംഗീതജ്ഞനെ വേണ്ടത്ര ഗൌരവത്തില്‍ ആദരിച്ചോ എന്നൊരു കുറ്റബോധം അപ്പൊസ്തലന്‍മാരെ വാഴിക്കുന്നവര്‍ക്കുണ്ടാകേണ്ടിയിരിക്കുന്നു.

ഇന്ന് എം.ജി.രാധാകൃഷ്ണന്റെ അഭാവത്തിലും മൌനത്തില്‍ നിന്നും അദ്ദേഹത്തിന്റെ സംഗീതം ഉയരുന്നത്‌ നാം അറിയുന്നു. ആ മഹാനുഭാവന്റെ ഓര്‍മ്മകള്‍ക്ക്‌ മുമ്പില്‍ പ്രണമിക്കുന്നു.

- 0-

7 comments:

Murali K Menon said...

എഴുതാന്‍ വൈകിയെങ്കിലും എഴുതാതെ വയ്യ... വായിക്കാതെ വയ്യ എന്നുള്ളവര്‍ മാത്രമല്ല, മറ്റുള്ളവരും വായിക്കുക....

prabha said...

ശ്രീ എം ജി രാധാകൃഷ്ണന് പ്രണാമം
ഈ ഓര്‍മ്മക്കുറിപ്പ് നന്നായി

കുട്ടിക്കാലത്ത് ലളിത സംഗീത ക്ലാസ്സുകള്‍ റേഡിയോയില്‍
കേട്ട് അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടാത്ത കുട്ടികള്‍ അന്ന് ഉണ്ടായിരുന്നില്ല
എന്ന് വേണമെങ്കില്‍ പറയാം
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും..........
പൂമുണ്ടും ............ അങ്ങനെ എത്രയോ പാട്ടുകള്‍

Mahesh Cheruthana/മഹി said...

എന്റെ നാട്ടുകാരന്‍ കൂടിയായ ആ മഹാപ്രതിഭക്കു അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയോ എന്നു സംശയം .എങ്കിലും മലയാളികള്‍ ഒരിക്കലും വിസ്മരിക്കില്ല ആ കലാകാരനേ.
ഉചിതമായി ഈ ഓര്‍മ്മക്കുറിപ്പു...

Pradeep Narayanan Nair said...

ആദരാഞ്ജലികള്‍ !..
---------
പിണക്കമാണോ എന്നോടിണക്കമാണോ..
അടുത്ത് വന്നാലും പൊന്നെ.. മടിച്ചു നില്‍ക്കാതെ..
------------
എന്റെ പ്രണയത്തിലെങ്ങും നിറഞ്ഞു നിന്ന ഈ സംഗീതം...

ഇനിയും തീരാത്ത സംഗീത ലോകത്തില്‍ പലതും ബാക്കി വച്ച് കൊണ്ട്..
അദ്ദേഹം ഇഹലോക വാസം വെടിഞ്ഞിരിക്കുന്നു ...

ഒരായിരം പ്രണാമം ! !

ഷബീര്‍ - തിരിച്ചിലാന്‍ said...

ആ മഹാനുഭാവന്റെ ഓര്‍മ്മകള്‍ക്ക്‌ മുമ്പില്‍ പ്രണമിക്കുന്നു.

പ്രിയ മുരളി മേനോന്‍. കൂട്ടത്തിലെ ആദ്യരാത്രി പോസ്റ്റിലെ താങ്കളുടെ കമന്റ് ആണ് എന്നെ ഇവിടെ എത്തിച്ചത്... ആദ്യരാത്രി എഴുതിയത് ഞാനാണ്. പലരും തിരിച്ചറിയാത്ത തിരിച്ചിലാന്‍.

http://shabeerdxb.blogspot.com/

ജെ പി വെട്ടിയാട്ടില്‍ said...

മുരളിയേട്ടാ

ഈ വഴിക്ക് നടാടെയാണ്. വീണ്ടും വരാം.++++++ ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ആദരാഞ്ജലികള്‍ !..