Sunday, December 23, 2007

വെള്ളം കോരലും മസിലു പിടുത്തവും - ചില ഓര്‍മ്മകള്‍


1980 മുതല്‍ 1990 വരെയുള്ള പത്തുവര്‍ഷങ്ങള്‍ ശരീരം പുഷ്ടിപ്പെടുത്തലിലും, അതിന്റെ പ്രദര്‍ശനത്തിലും ഊറ്റം കൊണ്ടു നടന്ന കാലം. മിസ്റ്റര്‍ ഇരിങ്ങാലക്കുട മുതല്‍ എവിടെ ബോഡി ബില്‍ഡിംഗ് മത്സരം നടന്നാലും പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്തിരുന്നു. 1984ല്‍ മിസ്റ്റര്‍ കേരളവര്‍മ്മ കോളേജ് ആയി തിരഞ്ഞെടുക്കപ്പെടുകയും, ഭാരോദ്വഹന മത്സരത്തില്‍ 83ലും 84ലും ജില്ലാ ചാമ്പ്യനാവുകയും ചെയ്തു. യൂണിവേഴ്സിറ്റി തലത്തിലും നിരവധി സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. കോളേജില്‍ തന്നെ Gymnasium club ഉണ്ടായിരുന്നതുകൊണ്ട് കാലത്ത് കോളേജില്‍ പോയാല്‍ ഒരുപാട് വൈകീട്ടേ വീട്ടിലെത്താറുള്ളു. മനസ്സില്‍ അപ്പോഴും കലയും സാഹിത്യവും സൂക്ഷിച്ചിരുന്നതിനാല്‍ “കളിയരങ്ങ്” എന്ന കാമ്പസ് തിയ്യറ്ററിലും സജീവമായ് പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ ശരീരത്തിന്റെ രൂപ ഘടന വ്യത്യസ്തമായതിനാല്‍ നാടകങ്ങളില്‍ ചില പ്രത്യേക വേഷങ്ങളില്‍ ഒതുങ്ങേണ്ടി വന്നു എന്നത് പലപ്പോഴും മനസ്സിനെ വിഷമിപ്പിച്ചിരുന്നു. അമ്മക്ക് എന്റെ ഇത്തരം പ്രവൃത്തികളോട് തുടക്കത്തില്‍ തീരെ യോജിപ്പുണ്ടായിരുന്നില്ല. ശരീരസൌന്ദര്യ സങ്കല്പം അമ്മക്ക് തീരെ സ്വീകാര്യമായിരുന്നില്ലെന്ന് ചുരുക്കം.

പലരോടും സംസാരിക്കുമ്പോള്‍ അമ്മയിങ്ങനെ പറയുമായിരുന്നു, “തൃശൂര് പഠിക്കാന്‍ പോയതിനുശേഷം അവന്‍ ഒരു കൊരങ്ങന്റെ രൂപായി മാറി. അരേലൊരു കുടുക്കിടാന്‍ പാകത്തില്‍ ചെറുതായ് ചെറുതായ് വരുന്നു, പക്ഷെ നെഞ്ചു വീര്‍ത്ത് വീര്‍ത്ത് ചെക്കനാകെ വികൃതായി വര്വാ”.

ഇതൊക്കെയാണെങ്കിലും സമയാ സമയത്തിന് പച്ചക്കപ്പലണ്ടി കുതിര്‍ത്തിയതും, നേന്ത്രപ്പഴം, ചെറുപയറും, ഉരുളക്കിഴങ്ങും വേവിച്ചത് , വെള്ളച്ചോറില്‍ ചെറിയ ഉള്ളി അരിഞ്ഞിട്ട് തൈരൊഴിച്ച് വെച്ചത്, എന്നിങ്ങനെ എന്റെ ആരോഗ്യ സംരക്ഷണത്തിനുള്ള എല്ലാ കാര്യവും കൃത്യമായ് തയ്യാറാക്കി തന്നിരുന്നു. അതുപോലെ പത്രത്തില്‍ ഫോട്ടോ വന്നപ്പോള്‍ അഭിമാനത്തോടെ അത് എല്ലാവരേയും കാണിക്കുന്നത് കണ്ടിരുന്നു.അപ്പോള്‍ അച്ഛന്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത് അമ്മയോടിങ്ങനെ പറയുമായിരുന്നു,


“അവന്‍ സ്പോര്‍ട്സില്‍ താല്പര്യം കാട്ടുന്നതിലെന്താ തെറ്റ്. അതൊന്നും ഇതുവരെ അവന്റെ പഠിപ്പിനെ ബാധിച്ചീട്ടും ഇല്ല. നീയായിട്ട് അവനെ നിരുത്സാഹപ്പെടുത്താതിരുന്നാല്‍ മതി."


അങ്ങനെ ഞാനൊരല്പം അഹങ്കാരത്തോടെ ഷേര്‍ട്ടിന്റെ മുകളിലെ രണ്ടു ബട്ടന്‍സ് ഇടാതെ നടന്നിരുന്ന കാലം. അന്ന് ഒരു ചെറിയ സ്വര്‍ണ്ണ മാലയും കഴുത്തിലുണ്ടായിരുന്നു. ഒരിക്കല്‍ അതുകണ്ട് കോളേജിലെ മലയാളം ലക്ചറര്‍ രാജന്‍ സാര്‍ എന്നോടൊരു ചോദ്യം. “എന്താടോ ഷേര്‍ട്ടിന്റെ മുകളിലെ ബട്ടന്‍സ് ഇടാത്തത്?” ഞാന്‍ പറഞ്ഞു, അതിട്ടാല്‍ ഷേര്‍ട്ട് വളരെ കുടുസ്സായി ഇരിക്കും അതോണ്ടാ.. അപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ കളിയാക്കി പറഞ്ഞു, “അതൊന്നും അല്ല സാറെ, അവന്റെ സ്വര്‍ണ്ണമാല കാട്ടാന്‍ വേണ്ടി ബട്ടന്‍സ് അഴിച്ചിട്ടു നടക്കുന്നതാ...” അതുകേട്ട് സാറിന്റെ വക മറ്റൊരു കമന്റും, “ഓ എന്തായാലും അരഞ്ഞാണം ഇടാന്‍ തോന്നാഞ്ഞത് നന്നായി” എന്ന്. എല്ലാവരും കൂട്ടച്ചിരിയായി, തൊലിക്കട്ടി കുറവായതിനാല്‍ ഞാനുടനെ അവിടെ നിന്നും നിഷ്ക്രമിച്ചു. (നാണം കെട്ടോടി പോയിയെന്നും പറയാം)

ഇതൊക്കെ മുഖവുരയായ് എഴുതിയത് മറ്റൊരു കാര്യം പറയാന്‍ വേണ്ടിയാണ്. വീട്ടില്‍ കറണ്ട് പോയപ്പോള്‍ അച്ഛന്‍ പറഞ്ഞു, “ഇനിയിപ്പോ കറണ്ട് എപ്പഴാ വര്വാന്ന് ഒരു പിടിയുമില്ല. നീ പോയി ആ ബക്കറ്റുപയോഗിച്ച് മോട്ടോര്‍ ഷെഡ്ഡിനോട് ചേര്‍ന്നുള്ള ആ ടാങ്കില്‍ കുറേ വെള്ളം കോരി നിറയ്ക്ക്. അത്യാവശ്യത്തിനുപയോഗിക്കാമല്ലോ”.

ഇതു കേട്ടതും, ഞാന്‍ ഷേര്‍ട്ട് ഊരിയെറിഞ്ഞ്, നെഞ്ചുവിരിച്ച് ബക്കറ്റെടുത്ത് കപ്പിയില്‍ കൊരുത്ത് കിണറ്റിലേക്കിറക്കി. കയര്‍ മെല്ലെ മെല്ലെ ഇറക്കുമ്പോഴും, ബക്കറ്റില്‍ വെള്ളം നിറച്ച് വലിക്കുമ്പോഴും കയ്യിലെ മസിലുകള്‍ ഉരുണ്ടു കയറുന്നതു കണ്ട് ഞാന്‍ നിര്‍വൃതി കൊണ്ടു. അങ്ങനെ ഞാന്‍ രണ്ടു ബക്കറ്റ് വെള്ളം കോരി കഴിഞ്ഞപ്പോഴേക്കും എന്റെ രണ്ടു കൈകളുടേയും മസില്‍ വലിഞ്ഞ് കയറി വീര്‍ത്ത് പൊട്ടാറായതുപോലെ ആയി. ബക്കറ്റ് ഇറക്കാനും, വലിക്കാനുമുള്ള സുഖമെല്ലാം നഷ്ടപ്പെട്ടു. ബക്കറ്റ് കിണറ്റിന്‍ കരയില്‍ ഉപേക്ഷിച്ച് തെങ്ങു ചെത്താന്‍ നടക്കുന്നവരെ പോലെ (കക്ഷത്തില്‍ കുരു വന്നവരെപ്പോലെ എന്നും പറയാം) ഞാന്‍ കൈ അകറ്റി പിടിച്ച് പൂമുഖത്തേക്ക് ചെന്നു. അതുകണ്ട് അച്ഛന്‍ ചോദിച്ചു,

“ഇത്ര വേഗം ടാങ്ക് നിറച്ചോ?” ഞാന്‍ പറഞ്ഞു, “ഇല്ലച്ഛാ, രണ്ടു ബക്കറ്റ് വെള്ളം കോരിയപ്പോഴേക്കും കയ്യിന്റെ മസില്‍ വന്നു വീര്‍ത്ത് അനക്കാന്‍ പറ്റാതായി”

എന്നീട്ട് രണ്ടു കൈകളും ഉയര്‍ത്തി വീര്‍ത്തു നില്‍ക്കുന്ന മസിലുകള്‍ അച്ഛനെ കാണിച്ച് അഭിമാനത്തോടെ നില്‍ക്കുമ്പോള്‍ അച്ഛന്‍ വളരെ വിഷമത്തോടെ എന്നോടു പറഞ്ഞു,

“എന്റെ മോനേ, ചാകാന്‍ നേരത്ത് അല്പം വെള്ളം കോരി കൊണ്ടുവരാന്‍ നിന്നോട് പറഞ്ഞാല്‍ നിന്റെ മസിലുടക്കി നീയിങ്ങനെ നില്‍ക്കും, വെള്ളം കുടിക്കാതെ ഞാന്‍ ചാവേണ്ടിയും വരും. നിനക്കോ, വീട്ടുകാര്‍ക്കോ, നാട്ടുകാര്‍ക്കോ ഉപകാരമില്ലാതെ ഇങ്ങനെ മസിലുണ്ടാക്കി നടന്നീട്ട് എന്താടാ ഒരു കാര്യം?”

“യൂ ടൂ അച്ഛാ” എന്ന് മാത്രമേ എന്റെ അപക്വ മനസ്സില്‍ അന്ന് വിളയാടിയുള്ളു. അതുകൊണ്ട് തെല്ല് ദേഷ്യത്തോടെ അവിടെ നിന്നും നിഷ്ക്രമിച്ചു. അത് അന്ന് ഞാനത്ര കാര്യമായെടുത്തില്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന്റെ വാക്കുകള്‍ വീണ്ടും ഒരശരീരി പോലെ മനസ്സില്‍ മുഴങ്ങുകയും, മസില്‍ ഡെവലപ്‌മെന്റ് ഒരത്യാവശ്യമല്ലെന്നും, അത്രയും സമയം വായനക്കും എഴുത്തിനും നീക്കി വെക്കാതെ പോയത് തികഞ്ഞ വങ്കത്തരമായെന്നും തിരിച്ചറിയുകയും, ഒരല്പം നിരാശത ഉണ്ടാവുകയും ചെയ്തു. 1991ല്‍ gymnasium ത്തോട് എന്നേക്കുമായ് goodbye പറഞ്ഞു. പിന്നെ ഒരു തമാശയ്ക്ക് വേണ്ടി പോലും ശരീരം സ്ട്രെച് ചെയ്തീട്ടില്ല.

പറഞ്ഞതില്‍ അതിശയോക്തിയില്ലെന്ന് കാട്ടാന്‍ മാത്രം അന്നത്തെ എന്റെ ചില ഭീകര ചിത്രങ്ങള്‍ കൊടുക്കുന്നു.

35 comments:

Murali K Menon said...

നഷ്ടപ്പെട്ട വിലപ്പെട്ട ചില വര്‍ഷങ്ങളിലേക്ക് ഒരെത്തിനോട്ടം. ഇന്നു ഞാന്‍ എന്റെ മോളോട് പറയുന്നു, അച്ഛന്‍ പണ്ടൊരു സ്പോര്‍ട്സ്മാന്‍ ആയിരുന്നു.
വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞേക്കാം, അച്ഛന്‍ ഒരു ബ്ലോഗര്‍ ആയിരുന്നു...

മൂര്‍ത്തി said...

പഴയ ചിത്രങ്ങളും കണ്ടു..ആര്യനാട് ശിവശങ്കരന്‍ വരെ പേടിച്ച് പോകുമല്ലോ മാഷെ...:)

ക്രിസ്തുമസ് നവവത്സര ആശംസകള്‍...

വേണു venu said...

ഞാനിതു വായിച്ചത് മസിലു് പിടിച്ചായിരുന്നു.
വായനക്കു ശേഷം ഞാനും തീരൂമാനിച്ചു. ഇനി മസിലു പിടിക്കില്ലെന്ന്.
മേനോനെ, മസിലൊക്കെ ഒരു സ്ങ്കല്പം മാത്രം ആണെന്നറിയാന്‍ വേണ്ടി വരും സമയം. അല്ലേ. ഹഹഹാ... മസിലോ നല്ല മസിലു്.:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മസിലിന്റെ കഥ ഉസിരനായിടുണ്ട്. അത്യാവശ്യത്തിന് ആള്‍ക്കാരെക്കാണിക്കനുള്ള മസിലില്ലാത്തതിനാല്‍ ഏതു നേരവും ഫുള്‍ക്കൈ ഷര്‍ട്ടിട്ടു നടക്കുന്നവനായിരുന്നു ഞാന്‍. ഹാവൂ, ഇതു വായിച്ചപ്പോള്‍ എന്തൊരു സമാധാനം.

Sathees Makkoth | Asha Revamma said...

ഉഗ്രന്‍ ഓര്‍മ്മക്കുറിപ്പ്. അതിലുമുഗ്രന്‍ പടങ്ങളും

ആഷ | Asha said...

പടം കണ്ടു പേടിച്ചു പോയി.
ആ മസിലൊക്കെ ഇപ്പളും ഉണ്ടോ മാഷേ ?

കുറിപ്പ് നന്നായി.

നാളെ ഈ ബ്ലോഗിങ്ങിനെ കുറിച്ചും എനിക്കോ മാഷിനോ വീണ്ടുവിചാരമുണ്ടായെന്നു വരാമല്ലേ.
കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോ മറ്റൊരു രീതിയില്‍ നോക്കികണ്ടെന്നു വരാം. :)

അച്ചു said...

ഓര്‍മക്കുറിപ്പ് നന്നാ‍യി..അതു പോലെ തന്നെ ചിത്രങ്ങളും...
തള്ളേ..പുലി ആയിരുന്നല്ലെ...;)

മുസ്തഫ|musthapha said...

...പലരോടും സംസാരിക്കുമ്പോള്‍ അമ്മയിങ്ങനെ പറയുമായിരുന്നു, “തൃശൂര് പഠിക്കാന്‍ പോയതിനുശേഷം അവന്‍ ഒരു കൊരങ്ങന്റെ രൂപായി മാറി...”...

ഹഹഹ... പടങ്ങള്‍ കണ്ടപ്പോള്‍ അത് ശരിക്കും ബോധ്യായി... ട്ടോ... :))

ഓര്‍മ്മക്കുറിപ്പ്... രസകരമായി...

‘അരഞ്ഞാണം ഇടാഞ്ഞത് നന്നായി...’ എന്ന സാറിന്‍റെ കമന്‍റും കിടിലന്‍...

Sherlock said...

മുരളിയേട്ടാ...മലയാളം മാഷുടെ ചോദ്യം സൂപ്പര്‍....ഫോട്ടോസ് കണ്ടൂട്ടോ :)

ഉപാസന || Upasana said...

മേന്‌നെ,
ഒരു ഉള്‍പ്പുളകത്തോടെയാണ് ഇത് വായിച്ചത്. കാരണം ഞാനും ഒരിക്കല്‍ ജിമ്മില്‍ പോയിരുന്നു, തമ്പി എന്ന എന്റെ കൂട്ടുകാരന്റ് എകൂടെ കൊരട്ടി ബിജു ആശാന്റെ ജിമ്മില്‍. അത്ര വല്യ പ്രാന്ത് ഒന്നുമില്ലായിരുന്നു അതിനോട്. 3 മാസം കഴിണ്‍ജപ്പോ ഞങ്ങള്‍ നിര്‍ത്തി. സാമാന്യം മസില്‍ ആയിക്കഴിഞ്ഞിരുന്നു. ഇപ്പോ വ്യായാമം മാത്രം.

മേനോന്‍ ഒരു പഴയ വെയ്റ്റ്ലിഫ്റ്റര്‍ ആണെന്നറിഞ്ഞത് സല്‍ബുതത്തോടെ ആണ്. നന്നായി അനുഭവക്കുറിപ്പുകള്‍. ഫോട്ടോസ് ഒക്കെ കിടിലന്‍. ഇരിഞ്ഞാലക്കുട സുലൈമാനോഗ്ലു തന്നെ. സംശല്യാ...
:)
എന്നും സ്നേഹത്തോടെ
ഉപാസന

Mr. K# said...

നഷ്ടമൊന്നുമില്ല മേനോനെ. അന്നു കഷ്ടപ്പെട്ടതു കൊണ്ടല്ലേ ഇന്നിങ്ങനെ പറയാന്‍ പറ്റിയത്. പടം കണ്ടപ്പോ എനിക്കും ഒരു തോന്നല്‍ ജിമ്മില്‍ പോയിത്തുടങ്ങിയാലോ എന്ന് :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“ഓ എന്തായാലും അരഞ്ഞാണം ഇടാന്‍ തോന്നാഞ്ഞത് നന്നായി” എന്ന്. എല്ലാവരും കൂട്ടച്ചിരിയായി, തൊലിക്കട്ടി കുറവായതിനാല്‍ ഞാനുടനെ അവിടെ നിന്നും നിഷ്ക്രമിച്ചു. (നാണം കെട്ടോടി പോയിയെന്നും പറയാം)

ഹ ഹ ഹ കലക്കി ട്ടോ.

Murali K Menon said...

മൂര്‍ത്തി, വേണു, മോഹന്‍, സതീശ്, കൂട്ടുകാരന്‍, ആഷ, അഗ്രജന്‍, ജിഹേഷ്, ഉപാസന, കുതിരവട്ടന്‍, പ്രിയാ: വായനക്കും കമന്റിനും നന്ദി. ഇപ്പോള്‍ മസിലുരുട്ടല്‍ ഇല്ല, ഒരാഴ്ച ബാംഗ്ലൂര്‍ ശ്രീ ശ്രീ രവിശങ്കറിന്റെ അടുത്ത് സുദര്‍ശനക്രിയ പഠിച്ചു. കുറേ നാള്‍ അത് തുടര്‍ന്നു. പിന്നെ അത്യാവശ്യം ചില കുരുത്തക്കേടുകള്‍ കയ്യിലുള്ളതിനാല്‍ ക്രിയ തുടര്‍ന്നാല്‍ ശരിയാവുമോ എന്ന് സന്ദേഹം.. മറ്റൊന്നുമല്ല, രണ്ടും കൂടി യോജിച്ചുപോയില്ലെങ്കില്‍ ആരെങ്കിലും ശേഷക്രിയ ചെയ്യുമോ എന്ന പേടി. അതുകൊണ്ടിപ്പോള്‍ സൂര്യനമസ്കാരം എന്ന യോഗയില്‍ ഒതുങ്ങി മസിലൊക്കെ ഒളിപ്പിച്ച് മാന്യനായ് കഴിയുന്നു. ഹാ എന്തൊരു സുഖം!

Peelikkutty!!!!! said...

ഞാനിങ്ങനെയുള്ള മനുഷ്യരെയൊക്കെ ടീവീലെ കണ്ടിട്ടുള്ളൂ...ആദ്യായിട്ടാ നേരിട്ട് ഒരാളുടെ ഫോട്ടം‌ കാണുന്നെ..പോസ്റ്റ് വായിക്കുമ്പം‌‌ ഹ്മ്മ്..പിന്നെ..പിന്നെ..ഇത്രേം‌ ഇമാജിന്‍‌ ചെയ്യാമ്പറ്റിയില്ലായിരുന്നു‌.. :)

ദിലീപ് വിശ്വനാഥ് said...

മുരളിയേട്ടാ...നല്ല കുറിപ്പ്. അപ്പൊ ഈ മസിലുപിടിത്തക്കാര്‍ക്ക് മസിലുപിടിത്തം മാത്രമേ പറ്റു അല്ലേ? മേലനങ്ങി ജോലി ചെയ്യാന്‍ അവരെക്കൊണ്ട് കൊള്ളില്ല എന്നാണോ?

സ്നേഹതീരം said...

എന്തായാലും പോസ്റ്റ് അസ്സലായി.
“ശരീരസൌന്ദര്യ സങ്കല്പം അമ്മക്ക് തീരെ സ്വീകാര്യമായിരുന്നില്ലെന്ന് ചുരുക്കം“
എനിക്കും അമ്മയ്ക്കും ഒരേ ചിന്താഗതിയാണല്ലോ! :)

പിന്നെ, ബ്ലോഗിംഗ്-നെക്കുറിച്ച് എന്തേ അങ്ങനെ എഴുതിയത്?

ഏ.ആര്‍. നജീം said...

ഒരല്പം മസിലു ഉണ്ടായിരുന്നെങ്കില്‍‌ല്‍‌ല്‍‌‌ല്‍‌.......ജയനാകാമായിരുന്നുഊഊഉ.......
എന്നൊക്കെ ഒരിക്കല്‍ ഞാനും ആഗ്രഹിച്ചിരുന്നു പിന്നെ ഓര്‍ത്തൂ ഓ അതിലൊന്നും വലിയ കാര്യമില്ലെന്ന്. അന്ന് കിട്ടുകാര്‍ എന്റെ ഈ ആഗ്രഹത്തെ കിട്ടാത്ത മുന്തിരിയോടൊക്കെ ഉപമിച്ച് കളിയാക്കുമായിരുന്നു. ഇപ്പോ ശരിക്കും മനസിലായി ഇതിലൊന്നും വലിയ കാര്യമില്ല അല്ലെ.. ഹല്ലപിന്നെ.....

അപ്പു ആദ്യാക്ഷരി said...

ഹ..ഹ.. ആ ഫോട്ടോകള്‍ കാണുംവരെ എനിക്കു വിശ്വാസമില്ലായിരുന്നു രണ്ടാഴ്ച്ചമുമ്പ് കണ്ട ആ മെലിഞ്ഞ മനുഷ്യന്‍ എന്താണീ എഴുതുന്നതെന്ന്..

“കക്ഷത്തില്‍ കുരുവന്നവനെപ്പോലെ” എന്ന പ്രയോഗം കലക്കി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതുശരി അപ്പോള്‍ ഇമ്മാതിരി മസിലായാല്‍ പിന്നെ രണ്ട് ബക്കറ്റ് വെള്ളം കോരാന്‍ പറ്റില്ലല്ലേ.!!!

എന്തോ വെള്ളം കോരീട്ടാ ഈര്‍ക്കിലു പോലിരുന്ന എന്റെ കയ്യിലു കുറച്ച് ഇറച്ചിപ്പറ്റ് വന്നത്!!! എന്തൊരു വിരോധാഭാസ്!!!

Anonymous said...

Anyway, it was a good attempt...

സാക്ഷരന്‍ said...

കൊള്ളാം മുരളിയേട്ടാ … കക്ഷത്തില് ഇഷ്ടികവെച്ചു നടക്കുന്ന എല്ലാ മസിലന്മാര്ക്കും ഇതൊരു ഗുണപാഠമാകട്ടെ…

“പൊണ്ണത്തടിയനെ എന്തിനുകൊള്ളാം …
വലിയ പുരക്കൊരു തൂണിനു കൊള്ളാം …”

എന്നേ മസിലില്ലാത്ത എന്നേപോലുള്ളവറ്ക്കു പറയാന് കഴിയൂ …

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹാ..കിടിലന്‍ !!,മസിലു കണ്ടു ഞെട്ടി മാഷെ.
ഒരു ..കലാവല്ലഭന്‍ തന്നെ .

Murali K Menon said...

പീലിക്കുട്ടി, വാല്‍മീകി, സ്നേഹതീരം, നജീം, അപ്പു, കുട്ടിച്ചാത്തന്‍, ബലിതവിചാരം, സാക്ഷരന്‍, വഴിപോക്കന്‍: വായനക്കും അഭിപ്രായത്തിനും നന്ദി.

സ്നേഹതീരം: എല്ലാം ഒരുപോലെ എല്ലാ കാലത്തും തുടരാനായെന്നു വരില്ലല്ലോ, അപ്പോള്‍ നാളെ ഞാന്‍ പണ്ടൊരു ബ്ലോഗര്‍ ആയിരുന്നുവെന്ന് പറയേണ്ടിയും വന്നേക്കാം എന്നേ ഉദ്ദേശിച്ചുള്ളു.

Roby said...

മുരളിയേട്ടാ,
രസകരമായി എഴുതിയിരിക്കുന്നു. മസിലു പെരുപ്പിക്കാന്‍ പണ്ട്‌ ഞാനും കുറെ നോക്കിയിരുന്നു. (80 പുഷപ്പ്‌ ഒക്കെ എടുക്കുമായിരുന്നു.) വണ്ടി വരുമ്പോള്‍ തവള നില്‍ക്കുന്നതുപോലെയായിരുന്നു അന്നൊക്കെ ഫോട്ടോയ്ക്കു പോസു ചെയ്തിരുന്നത്‌. എന്തോ ആ സൂക്കേട്‌ തന്നെ അങ്ങു പോയി.
പണ്ടത്തെ തടിയുടെ ചില സ്ഫുരണങ്ങളൊക്കെ ഇപ്പോഴത്തെ പ്രൊഫെയില്‍ ഫോട്ടൊയിലും കാണാം കേട്ടോ..

കുഞ്ഞായി | kunjai said...

സാര്‍ പുലിയായിരുന്നല്ലെ...
പണ്ട് കുറെ ഞാനും മെനെക്കെട്ടതാ ,പക്ഷെ ക്രിഷ് ണന്‍ കുട്ടി നായരെ പോലുള്ള ശരീര പ്രകൃതി കാരണം വിട്ടു.ഇതു വായിചപ്പൊ,ഇതിലൊന്നും വലിയ കാര്യമില്ല എന്നറിഞ്ഞപ്പൊ ,എന്തൊരാശ്വാസം

കുറുമാന്‍ said...

ജിമ്മന്‍ ഓര്‍മ്മകുറിപ്പുകള്‍ രസാവഹം.....

വിശാലന്‍ പണ്ട് പറഞ്ഞിരുന്നു മിസ്റ്റര്‍ കേരളവര്‍മ്മയും, കട്ടകുട്ടനുമൊക്കെയായിരുന്നെന്ന്, പക്ഷെ സവേര പാര്‍ക്കില്‍ കണ്ടപ്പോ തോന്നി, ഏയ് ചുമ്മാ പറഞ്ഞതായിരിക്കുമെന്ന്. ഇപ്പോ ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി......

കലക്കന്‍.....

Mahesh Cheruthana/മഹി said...

മുരളിയേട്ടാ,
മസിലിന്റെ കഥ ഉഗ്രന്‍!പഴയ ചിത്രങ്ങളും !
"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഹ ഹ ഹ. എനിക്കു വയ്യേ വയ്യ. ഇതിനൊക്കെ എങ്ങിനെയെ ഒരു കമന്റ് ഇടുക എന്റെ മാഷേ....ഒരു ബ്ലോഗര്‍ ആയിരുന്നു എന്നു മോളോടു പറയുമ്പോള്‍ ഏതു ഫോട്ടൊ ഇടും മാഷേ?മക്കളേ ശരിക്കും വിലയിരുത്താന്‍ കഴിയുക അമ്മമാര്‍ക്കാണേ. മാഷിന്റെ അമ്മയുടെ മകനെ കുറിച്ചുള്ള വിലയിരുത്തല്‍ അസ്സലായി.
എന്തയാലും മാഷെ വലിയ ചതിവായിപ്പോയി ആ ഫോട്ടോസ് ഇട്ടത്.മാഷിന്റെ അക്ഷരങ്ങളിലൂടെ മാഷിന്റെ ഒരു നല്ല രൂപം ഉണ്ടായിരുന്നു മനസ്സില്‍. എല്ലാ ബ്ലോഗ്ഗേര്‍സിനും അതു മാറികിട്ടിക്കണും.
മരിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു തുള്ളി വെള്ളത്തിനുപകരിക്കാത്ത മസില്‍ പൊക്കോട്ടെ എന്നു വച്ചതു നന്നായി.

ഗീത said...

ഇതിന്നലെതന്നെ വായിച്ചതാണ്. പക്ഷെ ‘ഭീകരചിത്രങ്ങള്‍’ നോക്കിയിരുന്നപ്പോള്‍ ഇതില്‍ തിരിച്ചുന്വന്ന്‌ കമന്റാന്‍ മറന്നു...(അത്രക്കുണ്ടായിരുന്നേ ആ ചിത്രങ്ങളുടെ ‘ഭീകരത്വം’.(അതിലൊരു ചിത്രത്തിന് എന്റെയൊരു ബന്ധുവിന്റെ ഛായയുമുണ്ട്))

ആട്ടേ, ആ മസിലൊക്കെ ഇപ്പോഴും ദേഹത്തു തന്നെയുണ്ടോ?

ഇപ്പോള്‍ മോള്‍ക്കും, ഭാര്യക്കും, അമ്മക്കും ആ സ്പോര്‍ട്സ്മാനെയാണോ ബ്ലോഗ്ഗറെയാണോ ഇഷ്ടം?

ചന്ദ്രകാന്തം said...

ഹൗ !! .... ന്നാലും മാപ്രാണത്തെ മുഴുവന്‍ പ്രാണവായുവും ഉരുട്ടിക്കേറ്റീട്ടുള്ള നില്പ്പ്‌ ഭീകരം തന്നെ. അമ്മ പറഞ്ഞ രൂപത്തില്‍ നിന്നും..... ഇന്നത്തെ മനുഷ്യ രൂപം കൈക്കൊള്ളാന്‍ തോന്നീത്‌ ഭാഗ്യം !!! (പരിണാമ സിദ്ധാന്തം പരീക്ഷിച്ചു വിജയിച്ചൂന്നും പറയാം..അല്ലെ..)

മാഷ്‌ക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ പുതുവര്‍‌ഷം ആശംസിയ്ക്കുന്നു..
സ്നേഹപൂര്‍‌വ്വം,
ചന്ദ്രകാന്തം.

Murali K Menon said...

റോബി, കുഞ്ഞായി,കുറുമാന്‍, മഹേഷ്, കിലുക്കാം‌പെട്ടി, ഗീതാ, ചന്ദ്രകാന്തം, ആഷ:

മസിലൊക്കെ ശരീരത്തില്‍ നിന്ന് എവിടെ പോകാന്‍. തത്ക്കാലം ഒളിച്ചിരിക്കുകയാണ്. പ്രത്യക്ഷപ്പെടാന്‍ ഒന്ന് ആജ്ഞാപിക്കുകയേ വേണ്ടു. ഉടന്‍ ഹാജരാവും. ഒരുപ്രായത്തില്‍ അത് പേഴ്സാണാലിറ്റിയുടെ ഭാഗമായ് തോന്നിയിരുന്നെങ്കില്‍ ഇപ്പോള്‍ ആ തോന്നലില്ല. ഒരുപക്ഷെ പ്രായം നലകുന്ന പക്വതയായിരിക്കാം ആ തോന്നല്‍. ഭാര്യക്കും, മകള്‍ക്കും മസില്‍ ത്രസിപ്പിച്ച് നില്‍ക്കുന്ന മുരളിയെ അല്ല ഇഷ്ടം. വെറും ഹമ്പിള്‍ സിമ്പിളായ ഇന്നത്തെ എന്നെ തന്നെ....
എല്ലാവര്‍ക്കും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട്

aneeshans said...

ആ ഗപ്പൊക്കെ എവിടെ ?
മാഷേ ഈ ഓര്‍മ്മകളൊക്കെ ഇല്ലാരുന്നേല്‍ പണ്ടെ തട്ടിപ്പോയെനെ അല്ലെ ? :)

Murali K Menon said...

ആരോ ഒരാള്‍: ഗപ്പൊക്കെ ഭദ്രമായ് ഷോകേസില്‍ വെച്ചീട്ടുണ്ട്. “ഓര്‍മ്മകളില്ലെങ്കില്‍ എപ്പൊഴേ തട്ടിപ്പോയേനെ” എന്നുള്ള പ്രയോഗം ഇഷ്ടമായ്. “എന്നേ വല്ലവരും തല്ലിക്കൊന്നേനെ” എന്ന് പറയാഞ്ഞതിന് നന്ദിയും അറിയിക്കട്ടെ. :))

T.R.GEORGE said...

ആൾമാറാട്ടത്തിന് ശിക്ഷയുണ്ട്.പഞ്ചഗുസ്തിക്ക് വരുന്നോ?

Murali K Menon said...

ഒരു ഗുസ്തി നടത്താന്‍ തന്നെ വയ്യ ജോര്‍ജ്ജേ, എന്നിട്ടാണോ പഞ്ചഗുസ്തിക്ക് ക്ഷണിക്കുന്നത്?