Monday, November 12, 2007

ക്വിഡ് പ്രൌ ക്വൌ

“അതേയ്, നീ quid pro quo എന്നു കേട്ടീട്ടുണ്ടോ?”

കുട്ടിനാരായണന്‍ മകന്‍ ആദിത്യനുവേണ്ടി ജൂനിയര്‍ കെ.ജി യിലേക്കുള്ള അപ്ലിക്കേഷന്‍ പൂരിപ്പിക്കുന്നതിനിടയില്‍ ഭാര്യ നിര്‍മ്മലയോട് ചോദിച്ചു. നിര്‍മ്മല ആദിത്യനെ ഓമനത്തിങ്കള്‍ പാടി ഉറക്കിയതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ അവള്‍ ചുണ്ടത്ത് വിരല്‍ വെച്ച് ഭര്‍ത്താവിനോട് മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചു. പിന്നെ അവനെ പുതപ്പിച്ച് ഒന്നുകൂടി താരാട്ടിന്റെ ഈണം മൂളി. ആദിത്യന്‍ നല്ല ഉറക്കമായെന്നു ബോദ്ധ്യമായപ്പോള്‍ അവള്‍ എഴുന്നേറ്റ് ഭര്‍ത്താവിന്റെ അടുത്തേക്ക് വന്നു. അപ്പോള്‍ കുട്ടിനാരായണന്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജുകള്‍ ഓരോന്നായ് മറിക്കുകയായിരുന്നു.
നിര്‍മ്മല വന്ന് മേശയുടെ അറ്റത്ത് കയറി ഇരുന്ന് ഭര്‍ത്താവിനോട് പറഞ്ഞു,

“ കേട്ടീട്ട് ഏതോ തീവ്രവാദിയുടെ പേരു പോലെ തോന്നുന്നു”

അതുകേട്ട് കുട്ടിനാരായണന്‍ കുടുകുടെ ചിരിച്ചു. അവള്‍ വീണ്ടും ശ്ശ് .. എന്ന് ചുണ്ടത്ത് വിരല്‍ വെച്ച് അയാളുടെ ചിരിയെ നിയന്ത്രിച്ചു.

“ഹോ, ഇതിലെന്താണിത്ര ചിരിക്കാന്‍, നിങ്ങള്‍ അര്‍ത്ഥം ചോദിച്ചു, എനിക്ക് തോന്നിയതങ്ങനെയായതുകൊണ്ട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്കറിയുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാ എന്നോട് ചോദിച്ചത്?”

അവള്‍ പരിഭവിച്ച് സ്വന്തം തലമുടിയില്‍ പിടിച്ച് വലിച്ച് കിട്ടിയ പേനിനെ മൂന്നാം‌മുറ പ്രയോഗിച്ച് ആശ്വസിച്ചു. പിന്നെ നഖത്തിലടര്‍ന്നു നില്‍ക്കുന്ന ക്യൂട്ടക്സ് നുള്ളി കളഞ്ഞ് ഭര്‍ത്താവില്‍ നിന്നും മന:പൂര്‍വ്വം ശ്രദ്ധതിരിച്ചു.അവളുടെ പിണക്കം മനസ്സിലാക്കിയ കുട്ടിനാരായണന്‍ നിയമാവലികളടക്കം അഞ്ചെട്ടുപേജോളം വരുന്ന ജൂനിയര്‍ കെ.ജിയിലേക്കുള്ള അപ്ലിക്കേഷന്‍ ഫോം ഉയര്‍ത്തിപ്പിടിച്ച് ഭാര്യയോട് പറഞ്ഞു,

“നിര്‍മ്മലേ, ഇത് കുട്ടൂസ് അക്കാദമിയില്‍ മോനെ ചേര്‍ക്കാനുള്ള അപ്ലീക്കേഷന്‍ ഫോമാ. ഇതില്‍ കൊടുത്തിരിക്കുന്ന ഒരു ചോദ്യത്തില്‍ quid pro quo എന്നു കണ്ടതുകൊണ്ട് വല്ല ബോട്ടാണിക്കല്‍ പേരാണോ എന്നറിയാന്‍ മലയാളം ബി.എ.ക്കാരനായ ഞാന്‍ ബി.എസ്.സി ബോട്ടണിക്കാരിയായ നിന്നോട് ചോദിച്ചതാ, അതിന് ജൂനിയര്‍ കെ.ജി.യിലേക്ക് നീ തീവ്രവാദമൊന്നും കൊണ്ടു വരണ്ടാ”

അതുപറഞ്ഞ് അയാള്‍ വീണ്ടും ശബ്ദം താഴ്ത്തി ചിരിച്ചു. അപ്പോള്‍ നിര്‍മ്മല അവിടെ ഇരുന്ന പെന്‍സിലെടുത്ത് മേശയില്‍ വെറുതെ കുത്തിവരച്ചു. അതിനിടയില്‍ അവള്‍ അയാളെ ഒളിക്കണ്ണിട്ടു നോക്കി അയാളപ്പോഴും ചിരിക്കുന്നുണ്ടോ എന്നറിയാന്‍. ഡിക്ഷ്ണറി മറിച്ചുനോക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു,

“പണ്ട് യൂണിയനാപ്പീസിലിരിക്കുമ്പോള്‍ ഈ വാക്ക് നേതാവ് പറഞ്ഞ് കേട്ട ഓര്‍മ്മയുണ്ട്.പക്ഷെ അര്‍ത്ഥം അത്രക്ക് ഓര്‍മ്മ വരുന്നില്ല.”
ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലെ പേജില്‍ കണ്ണു നട്ട് നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ കുട്ടിയുടെ സന്തോഷത്തില്‍ കുട്ടിനാരായണന്‍ പറഞ്ഞു,

“ങാ നിര്‍മ്മലേ കിട്ടിപ്പോയി, ഒന്നിനു പകരം മറ്റൊന്ന് എന്നാണതിന്റെ അര്‍ത്ഥം.”

നിര്‍മ്മല മേശമേല്‍ നിന്നിറങ്ങി അയാളുടെ ശരീരത്തില്‍ തൊട്ടുരുമ്മി അപ്ലിക്കേഷന്‍ ഫോമെടുത്ത് നോക്കി പറഞ്ഞു,

“അവിടുത്തെ ഒരു ഫോം പൂരിപ്പിക്കാന്‍ ഇത്ര പാടാണെങ്കില്‍ ആ കുട്ടി അവിടെ പഠിക്കുമ്പോളെന്തായിരിക്കും അവസ്ഥ?”

ഫോം തിരിച്ചുവാങ്ങി പൂരിപ്പിച്ചുകൊണ്ട് കുട്ടിനാരായണന്‍ പറഞ്ഞു,

“ചുറ്റുവട്ടത്തെ കുട്ടികളെല്ലാം ഇംഗ്ലീഷ് മീഡിയത്തിലായതുകൊണ്ട് നിനക്കായിരുന്നല്ലോ ഏറ്റവും വലിയ മോഹം, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നെങ്കില്‍ അത് കുട്ടൂസ് അക്കാദമിയില്‍ തന്നെ വേണംന്ന്”

അവള്‍ ഭര്‍ത്താവിന്റെ തോളില്‍ മുഖം ചേര്‍ത്ത് വെച്ച് പറഞ്ഞു,

“അതുപിന്നെ ഇവിടെയുള്ള ഏറ്റവും നല്ല ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ കുട്ടൂസ് അക്കാദമിയാണല്ലോ, മാത്രോല്ലാ, ആ പത്രാസുകാരി മോളിയുടേയും, ഭാവനയുടേയും മക്കളൊക്കെ അവിടെ പഠിക്കുന്നതിന്റെ പവറൊക്കെ നിങ്ങളും കണ്ടീട്ടുള്ളതല്ലേ?”

അവരുടെ പവറു പോയിട്ട് നിന്റെ പവറൊന്നു നേരാം വണ്ണം കാണാന്‍ തനിക്ക് നേരം കിട്ടിയിട്ടില്ലെന്ന് പറയാന്‍ അയാളുടെ നാക്കിന്‍ തുമ്പത്തു വന്നെങ്കിലും അയാള്‍ ഒന്നും മിണ്ടാതെ ചിരിച്ച് അവളെ ഒരു കൈ കൊണ്ട് വട്ടം പിടിച്ച് ചേര്‍ത്ത് നിര്‍ത്തി. ആ അവസരം മുതലെടുത്ത പോലെ അവള്‍ ഉടനെ അയാളുടെ മടിയില്‍ കയറിയിരുന്നു. കുട്ടിനാരായണനു അവളുടെ കുട്ടിത്തം കണ്ട് ചിരിവന്നു. അവള്‍ ശരിക്കും അയാളുടെ കുട്ടിയായ് ഒരു പുഞ്ചിരി സമ്മാനിച്ച് ഭര്‍ത്താവിന്റെ സംസാരം കേട്ടു.

“അത് അപ്ലിക്കേഷന്‍ ഫോം വാങ്ങിയപ്പോഴേ മനസ്സിലായി. 200 രൂപ കൈക്കൂലി കൊടുത്തപ്പോഴാ പ്യൂണ്‍ തങ്കപ്പന്‍ ഫോം തന്നത്. എല്ലാം കൊടുത്തുതീര്‍ന്നുവത്രെ. ഈ മാസത്തെ ബജറ്റീന്നാ 200 പോയത്.”

അതു പറഞ്ഞുകഴിഞ്ഞപ്പോള്‍ നിര്‍മ്മലക്ക് കുറച്ച് ഭാരം കൂടിയീട്ടുണ്ടോ എന്നയാള്‍ക്കു സംശയം തോന്നാതിരുന്നില്ല. അതോ തന്റെ ഭാരം കുറഞ്ഞതുകൊണ്ടു തോന്നുന്നതോ...അവള്‍ എഴുന്നേല്‍ക്കാനുള്ള ഒരു ഭാവവുമില്ല, സുഖിച്ചങ്ങനെ ഇരിക്കുകയാണു. അയാള്‍ അവളോടു സ്നേഹപൂര്‍വ്വം മൊഴിഞ്ഞു,

“അതേയ്, എന്റെ മടിയിലിങ്ങനെ ഇരുന്നു നേരം വെളിപ്പിക്കാനാണോ പരിപാടി, വാ, ബാക്കി കട്ടിലില്‍ കിടന്നു പറയാം.”

കിടക്കുന്നതിനു മുന്‍പേ അയാള്‍ പറഞ്ഞു,

“നീ നാളെ തൊട്ട് ദിവസോം ആദിത്യനെ കുറേ ഇംഗ്ലീഷ് വാക്കുകള്‍ പഠിപ്പിക്കണം. അടുത്ത ആഴ്ച ഇന്റര്‍വ്യൂ ഉണ്ടാവും. അവന്റെ പേരു ചോദിച്ചാല്‍ പറയാനും, നീയും ഞാനും അവന്റെ ആരാണെന്നും, പിന്നെ കുറച്ച് പച്ചക്കറികളുടെ പേരൊക്കെ പഠിപ്പിച്ച് കൊടുക്കണംന്നാ ഓഫീസിലൊരാള്‍ പറഞ്ഞത്. കഴിഞ്ഞ പ്രാവശ്യം അയാളുടെ മകനെ ചേര്‍ത്തിയിരുന്നു അവിടെ.”

ആദിത്യനെ ചുമരിനോട് ചേര്‍ത്തു കിടത്തി നിര്‍മ്മല കുട്ടിനാരായണനെ തന്നോട് ചേര്‍ത്തു കിടത്തി. ഒടുവില്‍ പരസ്പരമുള്ള പുണരുലുകളില്‍ നിന്ന് വേര്‍പ്പെട്ട് മച്ചിലെ മാറാല നോക്കി കിടക്കുമ്പോള്‍ കുട്ടിനാരായണന്‍ പറഞ്ഞു,

“ആദിത്യന്‍ ഇന്റര്‍വ്യൂവില്‍ പാസാവുമോ എന്ന പേടിയില്ലാതില്ല, അവനു ഇംഗ്ലീഷൊന്നും അറിയില്ലല്ലോ”

അപ്പോള്‍ നിര്‍മ്മല പറഞ്ഞു,

“ഇംഗ്ലീഷ് അറിയണമെങ്കില്‍ വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കണം. നിങ്ങടെ കൂട്ടുകാരന്‍ രാജപ്പന്‍ നായരൊക്കെ മോനോടും ഭാര്യയോടുമൊക്കെ ഇംഗ്ലീഷിലാ സംസാരിക്കാ‍. നിങ്ങളിതുവരെ ഒരു വാക്ക് എന്നോടോ അവനോടോ ഇംഗ്ലീഷ് പറഞ്ഞ് ഞാന്‍ കേട്ടട്ടില്യ”

മലയാളത്തില്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞീട്ട് മനസ്സിലാവാത്ത നിന്നോടെന്ത് ഇംഗ്ലീഷ് പറയാന്‍ എന്ന് പറയണമെന്ന് തോന്നിയെങ്കിലും ഇതുവരെ ചേര്‍ന്നുകിടന്നതിന്റെ രസം കളയേണ്ടന്നു കരുതി ഉള്ളിലൊതുക്കി. പിന്നെ ഒന്നും മിണ്ടാതെ തന്നെ അവളില്‍ നിന്നും തിരിഞ്ഞുകിടന്നു. അപ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു. ജോലി കിട്ടി, ഇപ്പോള്‍ ഡെപ്യൂട്ടി തഹസില്‍ദാറായി പ്രമോഷനുമായി. ഇതുവരെ തനിക്കൊരു വാക്ക് ഇംഗ്ലീഷില്‍ പറയേണ്ടി വന്നീട്ടില്ല, ദാ ഇവിടെ തന്റെ മോന്‍ മലയാളം തന്നെ ശരിക്ക് പഠിച്ച് വരുന്നതേ ഉള്ളു, അതിനിടയിലാ ഇംഗ്ലീഷ്. അവളും തിരിഞ്ഞ് കിടന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നുവെന്ന് അയാള്‍ അറിഞ്ഞു. അതുമനസ്സിലാക്കി അയാള്‍ അവളോട് പറഞ്ഞു,

“ഗുഡ് നൈറ്റ്” അവള്‍ തിരിച്ച് പറഞ്ഞു,
“ഗുഡ് നൈറ്റ് ആന്റ് സ്വീറ്റ് ഡ്രീംസ്”

തുടര്‍ന്ന് തലയിണയില്‍ മുഖം പൂഴ്ത്തി ചിരിക്കുന്ന അവളുടെ ശബ്ദം കേട്ട് അയാള്‍ക്കും ചിരി വന്നു. ചിരിയുടെ ഒടുവിലെപ്പൊഴോ അയാള്‍ ഉറങ്ങി. ഉറക്കം ദു:സ്വപ്നങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ താന്‍ സ്വന്തം വീട് പൊളിക്കുവാന്‍ ഉത്തരവ് നല്‍കുന്നതും, ജെ.സി.ബി. അത് തട്ടിത്തകര്‍ക്കുന്നതും കണ്ട് ഞെട്ടിയുണര്‍ന്ന് അയാള്‍ എന്തൊക്കെയോ പുലമ്പി. നിര്‍മ്മല ഭര്‍ത്താവിന്റെ മാനസിക സമ്മര്‍ദ്ദം മനസ്സിലാക്കി അയാളെ ചേര്‍ത്ത് കിടത്തി തലയിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു,

“ഞാന്‍ കുറച്ചു ദിവസായിട്ട് ശ്രദ്ധിക്ക്വാ, ഈ പ്രമോഷന്‍ കിട്ടിയതിനുശേഷം ചേട്ടന്‍ ശരിക്ക് ഉറങ്ങുന്നില്ലല്ലോ, വീട്ടിലും, ഓഫീസിലും സന്തോഷം കിട്ടാത്ത ഈ പ്രമോഷന്‍ വേണ്ടാന്നു വെക്കാന്‍ പറ്റുംന്ന് വെച്ചാലതാ നല്ലത്”

കുട്ടി നാരായണന്‍ അതിനു മറുപടി പറയാതെ അവളുടെ മാറില്‍ മുഖം പൂഴ്ത്തി ദീര്‍ഘനിശ്വാസങ്ങളുതിര്‍ത്ത് അവളെ ഇക്കിളിയാക്കി. പിറ്റേന്ന് നിര്‍മ്മല വീട്ടുജോലിയെല്ലാം കഴിഞ്ഞ് ആദിത്യന് ഇന്റര്‍വ്യൂ അഭിമുഖീകരിക്കുവാനുള്ള കോച്ചിംഗ് ആരംഭിച്ചു. അടുക്കളയില്‍ നിന്ന് ഒരു തക്കാളിയെടുത്ത് കയ്യില്‍ വച്ച് ആദിത്യനെ പിടിച്ച് മടിയിലിരുത്തി അവള്‍ ചോദിച്ചു,

“ഡിയര്‍ സണ്‍ ആദിത്യാ, വാട്ട് ഇസ് ദിസ്?”

അമ്മയുടെ പുതിയ ഭാഷ മനസ്സിലാവാതെ ആദിത്യന്‍ തക്കാളി വാങ്ങാന്‍ ഒരു ശ്രമം നടത്തിയതല്ലാതെ അവള്‍ ചോദിച്ചത് കേട്ടതായ് പോലും നടിച്ചില്ല. അവള്‍ തക്കാളി അവനു കിട്ടാത്ത വണ്ണം ഉയര്‍ത്തി പിടിച്ച് ചോദിച്ചു,

“മോനെ ഇതെന്താന്ന് പറയൂ”

തക്കാളി കിട്ടാത്ത ദേഷ്യത്തില്‍ ആദിത്യന്‍ അമ്മയുടെ കയ്യില്‍ കടിച്ചുകൊണ്ടു പറഞ്ഞു,

“റ്റക്കാലി”

നിര്‍മ്മല കൈ വിടുവിച്ച് തക്കാളി ഉയര്‍ത്തിപ്പിടിച്ച് അവന്‍ പറഞ്ഞതു തിരുത്തി,

“അല്ല മോനെ, ഇതു റ്റൊമാറ്റൊ” ,

അവന്റെ വാശിയില്‍ ഒടുവില്‍ നിര്‍മ്മലക്ക് തക്കാളി അവനു കൊടുക്കേണ്ടി വന്നു. അമ്മയുടെ കയ്യില്‍ നിന്നും തക്കാളി വാങ്ങി സന്തോഷത്തോടെ കടിച്ച് തുപ്പി, പിന്നെദൂരേക്ക് വലിച്ചെറിഞ്ഞു, എന്നീട്ട് പറഞ്ഞു,

“റ്റക്കാലി.”

രാത്രി കുട്ടിനാരായണന്‍ വന്നത് പുറം ചട്ടയില്‍ ജനറല്‍ നോളഡ്ജ് എന്നെഴുതിയ ഒരു തടിച്ച പുസ്തകവും കൊണ്ടാണ്. ആദിത്യന്‍ അച്ഛന്‍ വന്നതു ശ്രദ്ധിക്കാതെ ട്യൂബ്‌ലൈറ്റിന്റെ വെട്ടത്തില്‍ പാറി നടന്നിരുന്ന ഒരു തുമ്പിയെ പിടിക്കാനുള്ള തിരക്കിലായിരുന്നു.

“എന്താ കയ്യില്‍ ഒരു വലിയ പുസ്തകം, ആദിത്യനു പഠിക്കാനുള്ളതാണോ?” നിര്‍മ്മല ചോദിച്ചു.

“ഏയ്, ഇതു നമുക്ക് രണ്ടുപേര്‍ക്കും പഠിക്കാനുള്ളതാ, കുട്ടിയുടെ അമ്മക്കും അച്ഛനും ഇന്റര്‍വ്യു ഉണ്ടന്നറിഞ്ഞുകൊണ്ട് വാങ്ങീതാ.”

ഉടന്‍ നിര്‍മ്മല പറഞ്ഞു,

“എങ്കില്‍ നിങ്ങള്‍ മാത്രം പോയാല്‍ മതി. എനിക്ക് ഇന്റര്‍വ്യു ഒക്കെ വല്യ പേട്യാ”.

“ഏയ്, അമ്മയും അച്ഛനും ഹാജരാവണം. ഇന്റര്‍വ്യൂവില്‍ പാസാവണം. അല്ലെങ്കില്‍ കുട്ടിയെ അവിടെ ചേര്‍ത്തില്ലത്രെ”, അയാള്‍ പറഞ്ഞു.

ആദിത്യന്‍ ഉറക്കമായപ്പോള്‍ അവനെ ചുമരിനരികില്‍ കിടത്തി നിര്‍മ്മലയും, കുട്ടിനാരായണനും കട്ടിലില്‍ ചാരിയിരുന്ന് ഇന്റര്‍വ്യൂവിനായ് പഠിത്തം ആരംഭിച്ചു.

“നമ്മളെ ഇന്റര്‍വ്യു ചെയ്യുന്നതും ഇംഗ്ലീഷിലാ?”

നിര്‍മ്മല വളരെ നിഷ്ക്കളങ്കമായ് ഭര്‍ത്താവിനോട് ചോദിച്ചു.

“പിന്നെ, ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മലയാളത്തില്‍ ശബ്ദിക്കാന്‍ അധികാരമില്ല”

അയാള്‍ ഗൌരവത്തോടെ പറഞ്ഞു. നിര്‍മ്മല എന്തോ ആലോചിച്ചുകൊണ്ട് അയാളുടെ മടിയില്‍ തല വെച്ച് കൊച്ചുകുട്ടിയെപോലെ ചുരുണ്ടു കിടന്നു. ഒരു കൈ കൊണ്ട് അവളുടെ തലമുടിയിലൂടെ വിരലോടിച്ച് അയാള്‍ ചോദിച്ചു,

“അതേ നിനക്കറിയോ, യേശുക്രിസ്തു ഏത് ഭാഷയിലാ സംസാരിച്ചിരുന്നതെന്ന്?”

“ഓ, അവടെയൊക്കെ പണ്ടേ ഇംഗ്ലീഷ് മീഡിയം ആയതോണ്ട് എന്താ സംശയം, ഇംഗ്ലീഷിലാവും.”

അവള്‍ തനിക്കും കുറച്ചൊക്കെ ആലോചിക്കാന്‍ കഴിവുണ്ടെന്ന മട്ടിലാണത് പറഞ്ഞത്. അതുകേട്ട് കുട്ടിനാരായണന്‍ ഊറിയൂറി ചിരിച്ചു. അതുകണ്ട് ദേഷ്യം വന്ന നിര്‍മ്മല പറഞ്ഞു,

“അല്ല, യേശുക്രിസ്തു സംസാരിച്ചിരുന്നത് മലയാളത്തിലാ എന്താ പോരേ, ഞാനെന്തു പറഞ്ഞാലും കളിയാക്കി ഒരു കി കി കീ ന്നുള്ള ചിരി”

അവള്‍ മടിയില്‍ നിന്നെഴുന്നേറ്റ് കട്ടിലില്‍ അയാളെ തൊടാതെ ചാരിയിരുന്നു.
“നീയെന്തിനാ ചൂടാവണേ, എനിക്കറിയാന്‍ പാടില്ലാത്തതോണ്ടാ നിന്നോട് ചോദിച്ചത്. ആ പ്രിന്‍സിപ്പാള്‍ ഒരു കന്യാസ്ത്ര്യാ. ചെലപ്പോ ഇങ്ങനെയുള്ള ചോദ്യോം പ്രതീക്ഷിക്കാം.” അയാള്‍ പറഞ്ഞു.

ഇന്റര്‍വ്യൂവിന്റെ വേവലാതികളൊന്നുമില്ലാതെ ആദിത്യന്‍ സുഖമായ് കിടന്നുറങ്ങി. ഇന്റര്‍വ്യു ദിവസം കുട്ടൂസ് അക്കാദമിയിലെ യൂണിഫോമില്‍ തന്നെ ആദിത്യനെ ഹാജരാക്കി പ്രിന്‍സിപ്പാളിന്റെ ശ്രദ്ധനേടുന്നതിനായ് കുട്ടിനാരായണന്‍ വേണ്ടതെല്ലാം നേരത്തേ തന്നെ വാങ്ങിയിരുന്നു. ആദിത്യനെ നീല ട്രൌസറും, വെള്ള ഷേര്‍ട്ടും, ഷൂവും, സോക്സും അണിയിച്ച് നിര്‍മ്മല തയ്യാറാക്കി. ആദിത്യന്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതുപോലെ ഒരു കസേരയില്‍ അനങ്ങാതെ ഇരുന്ന് അച്ഛനേയും അമ്മയേയും ആദ്യമായ് കാണുന്നതുപോലെ നോക്കുകയാണ്. വിഷമത്തോടെ ഇരിക്കുന്ന ആദിത്യനെ കണ്ട് ഒരു തുമ്പി വന്ന് അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. ആദിത്യന്‍ വീണ്ടും പഴയ ആദിത്യനായ് തുമ്പിയുടെ കൂടെ ഓടിക്കളിച്ചു. നിര്‍മ്മലയും, കുട്ടിനാരായണനും പതിവിലും നന്നായ് ഡ്രെസ് ചെയ്തു. അപ്പോഴാണു നിര്‍മ്മല ഒരു കാര്യം ഓര്‍ത്തത്, ആദിത്യനെ ടൈ കെട്ടിക്കാന്‍ മറന്നകാര്യം. ടൈ കെട്ടിക്കൊടുക്കാനായ് നിര്‍മ്മല ആദിത്യനെ തിരഞ്ഞപ്പോള്‍ അവന്‍ പറമ്പില്‍ തുമ്പികള്‍ക്കിടയില്‍ ഓടിക്കളിക്കുന്നത് കണ്ട് നിമിഷനേരത്തേക്ക് അവളുടെ മനസ്സ് കുളിര്‍ത്തെങ്കിലും പെട്ടെന്ന് അവന്റെ തൂവെള്ള ഉടുപ്പില്‍ ചെളി പുരണ്ടിരിക്കുമോ എന്ന ആവലാതിയില്‍ ദേഷ്യത്തോടെ അവനെ പിടിച്ച് കൊണ്ടുവന്ന് കസേരയില്‍ ഇരുത്തി. ടൈ എടുത്ത് അവന്റെ ഷേര്‍ട്ടിന്റെ കോളറിനു വട്ടം ചുറ്റിയെങ്കിലും കുടുക്കിടാനുള്ള സാങ്കേതിക വിദ്യ അറിയാത്തതിനാല്‍ ശ്രമം ദയനീയമായ് പരാജയപ്പെട്ടു. അവള്‍ ആ ജോലി ഭര്‍ത്താവിനെ ഏല്പിക്കുന്നു. അയാളത് കുറച്ചുനേരം തിരിച്ചും മറിച്ചും നോക്കുന്നു. പിന്നെ സ്വന്തം കഴുത്തില്‍ എങ്ങനെയോ കെട്ടി മുറുക്കുന്നു. അതഴിക്കാന്‍ പറ്റാതെ നിര്‍മ്മലയെ വിളിച്ച് രണ്ടുപേരും കൂടി ഒരു കണക്കിനു കഴുത്തില്‍ നിന്നും മെല്ലെ ഊരിയെടുക്കുന്നു. എന്നീട്ട് ആദിത്യന്റെ കഴുത്തില്‍ പതുക്കെ കുടുക്കിക്കൊണ്ട് പറയുന്നു,

“എന്തുവന്നാലും മോനിത് ഊരരുത് ട്ടോ”

അച്ഛന്റെ മുഖഭാവം കണ്ട് വിഷമം തോന്നിയ അവന്‍ ഊരില്ലെന്ന് തലകുലുക്കി കാണിച്ചു. തുമ്പികള്‍ പുറത്ത് ചുറ്റി പറ്റി നിന്ന് തിരിച്ചുപോകുന്നത് വിഷമത്തോടെ ആദിത്യന്‍ നോക്കി നിന്നു.

വളരെ പ്രൌഢിയായ് അലങ്കരിച്ച പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ഗ്ലാസ് പതിപ്പിച്ച വലിയ ഒരു മേശയ്ക്ക് പുറകില്‍ സിംഹാസനം പോലെയുള്ള ഒരു കസേരയില്‍ പ്രിന്‍സിപ്പാളായ കന്യാസ്ത്രീ ഇരിക്കുന്നു. അവരുടെ മുന്നില്‍ സന്ദര്‍ശകര്‍ക്കുള്ള മൂന്നു കസേരകളില്‍ ഒന്നില്‍ കുട്ടിനാരായണനും, മറ്റൊന്നില്‍ നിര്‍മ്മല മകനെ മടിയില്‍ വെച്ചും ഇരുന്നു.

“ലെറ്റ് ഹിം സിറ്റ് ഇന്‍ ദ മിഡില്‍ ചെയര്‍”, കുട്ടിയെ ചൂണ്ടി പ്രിന്‍സിപ്പാള്‍ പറഞ്ഞു.

നിര്‍മ്മല ഭര്‍ത്താവിനെ നോക്കി. അയാള്‍ കുട്ടിയെ അവിടെയിരുത്തി മാറിയിരിക്കാന്‍ ആംഗ്യഭാഷയില്‍ പറഞ്ഞു. നിര്‍മ്മല അതുപോലെ ചെയ്തു.

പ്രിന്‍സിപ്പാള്‍ കുട്ടിയെ നോക്കി ചോദിച്ചു, “വാട്ട് ഇസ് യുവര്‍ നെയിം?

ആദിത്യന്‍ അമ്മയെ നോക്കി മിണ്ടാതിരുന്നു. കുട്ടിനാരായണന്‍ പറഞ്ഞു,

“ഹിസ് നെയിം ഇസ് ആദിത്യന്‍, അയാം കുട്ടിനാരായണന്‍, ഷി ഇസ് നിര്‍മ്മല”

കുട്ടിനാരായണന്റെ ഇടപെടല്‍ പ്രിന്‍സിപ്പാളിന് ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു,

“കുറ്റിനാരായണന്‍, ഐ ആസ്‌ക്‍ഡ് ഹിം. ലെറ്റ് ഹിം സെ” “കുറ്റിയല്ല, കുട്ടി“ എന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു
വീണ്ടും ആദിത്യനെ നോക്കി പ്രിന്‍സിപ്പാള്‍ ചോദ്യം ആവര്‍ത്തിച്ചു.

വാട്ട് ഇസ് യുവര്‍ നെയിം?”

നിര്‍മ്മല ആദിത്യനെ ഒന്ന് തോണ്ടി, അവന്‍ പെട്ടെന്ന് പറഞ്ഞു,

“ആദിത്യന്‍”

നിര്‍മ്മലയും, കുട്ടിനാരായണനും പരസ്പരം നോക്കി അഭിമാനത്തോടെ ഇരുന്നു. ഒരു തക്കാളി ഉയര്‍ത്തിപ്പിടിച്ച് പ്രിന്‍സിപ്പാള്‍ ചോദിച്ചു,

“വാട്ട് ഇസ് ദിസ്?”ആദിത്യന്‍ പെട്ടെന്ന് പറഞ്ഞു, “റ്റൊമാറ്റോ”

കുട്ടിനാരായണന്‍ സ്നേഹത്തോടെ നിര്‍മ്മലയെ നോക്കി, അവള്‍ നാണിച്ച് കീഴ്പ്പോട്ട് നോക്കി. ഉടനെ പ്രിന്‍സിപ്പാള്‍ ഒരു പടവലങ്ങ ഉയര്‍ത്തി കുട്ടിയോട് ചോദിച്ചു,

“വാട്ട് ഇസ് ദിസ്?”

കുട്ടി അമ്മയുടെ മുഖത്ത് നോക്കി, നിര്‍മ്മല ഭര്‍ത്താവിന്റെ മുഖത്തും. സ്വതവേ പടവലങ്ങ ഇഷ്ടമല്ലാത്ത കുട്ടിനാരായണന്‍ അപ്പോള്‍ ഗാഢമായ ചിന്തയിലായിരുന്നു. പ്രിന്‍സിപ്പാള്‍ ഫയലില്‍ എന്തോ കുത്തിക്കുറിച്ച് കുട്ടിനാരായണനോട് ചോദിച്ചു.

“മിസ്റ്റര്‍ കുറ്റിനാരായണന്‍, ടെല്‍ മി സംതിംങ് അബൌട് യു”

“കുറ്റിനാരായണന്‍ നിന്റെ....... ഞാനൊന്നും പറയുന്നില്ല അല്ല പിന്നെ”,

അയാള്‍ ആദ്യം മനസ്സില്‍ പറഞ്ഞ് ആശ്വസിച്ച്, പിന്നെ ഭവ്യതയോടെ ബുദ്ധിമുട്ടി കിട്ടാവുന്ന ആംഗലേയത്തില്‍ മൊഴിഞ്ഞു,

“ഐ ആം കുട്ടിനാരായണന്‍, ബോണ്‍ ഇന്‍ 1972, മൈ സ്റ്റാര്‍ ഇസ് പൂരം. യു നോ സം പീപ്പിള്‍ സെ ദാറ്റ് ഐ ആം എ പൂരം പിറന്ന പുരുഷന്‍. ഐ മാരീഡ് (നിര്‍മ്മലയെ ചൂണ്ടി) ദിസ് വുമണ്‍ നിര്‍മ്മല, ഷി ഇസ് എ വെരി ഗുഡ് വൈഫ്. (നിര്‍മ്മല നാണത്തോടെ തല കുനിച്ചിരിക്കുന്നു) ഐ വര്‍ക്ക് ആസ് ഡെപ്യൂട്ടി തഹസില്‍ദാര്‍”.

പ്രിന്‍സിപ്പാള്‍ കുട്ടിനാരായണനെ വിട്ട് നിര്‍മ്മലയോട് ചോദിച്ചു.

“വാട്ട് വിറ്റാമിന്‍സ് ആര്‍ ദേര്‍ ഇന്‍ ഹോര്‍ലിക്സ്?”

നിര്‍മ്മല ഭര്‍ത്താവിനെ നോക്കുന്നു, കുട്ടിനാരായണന്‍ വച്ച് കാച്ചിക്കോളാന്‍ ആംഗ്യം കാട്ടുന്നു, അപ്പോള്‍ നിര്‍മ്മലയുടെ മനസ്സില്‍ ടി.വി.യിലെ ഹോര്‍ലിക്സിന്റെ പരസ്യം തെളിഞ്ഞു, പൊടുന്നനെ അവള്‍ പറഞ്ഞു,

“വിറ്റമിന്‍ കെ, വിറ്റമിന്‍ എ, വിറ്റമിന്‍ ബി പിന്നെ വിറ്റമിന്‍ സിയും.”

ഫയലില്‍ എന്തോ കുറിച്ച് പ്രിന്‍സിപ്പാള്‍ അടുത്ത ചോദ്യം ചോദിച്ചു,

“ഹൌ മച് കലോറി പ്രോട്ടീന്‍ യുവര്‍ ചൈല്‍ഡ് ഇസ് ഗെറ്റിംഗ് ഫ്രം ദി ഡൈലി മീല്‍?”

നിര്‍മ്മല മിണ്ടിയില്ല. ഇന്നുവരെ എന്തെങ്കിലും കഴിക്കണമെന്നും വിശപ്പു മാറ്റണമെന്നുമല്ലാതെ മറ്റൊന്നും ചിന്തിച്ചീട്ടില്ലല്ലോ. ബോട്ടണി ക്ലാസ്സിലെ പ്രൊഫസര്‍ രാധാകൃഷ്ണന്റെ പതിഞ്ഞ വാക്കുകളെ ഓര്‍ത്തെടുക്കാന്‍ അവളൊരു വൃഥാ ശ്രമം നടത്തി.പക്ഷെ അന്ന് സുന്ദരനായിരുന്ന ആ സാറിന്റെ മുഖത്ത് നോക്കിയിരിക്കുമ്പോള്‍ തനിക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലല്ലോ! അവളാകെ ഇരുന്നു വിയര്‍ത്തു. പിന്നെ വിഷമത്തോടെ ഭര്‍ത്താവിനെ നോക്കി. അദ്ദേഹമാണെങ്കില്‍ ചുമരില്‍ തൂക്കിയ മുള്‍ക്കിരീടം ധരിച്ച യേശുവിന്റെ ചിത്രത്തില്‍ കണ്ണും നട്ടിരിക്കുകയാണ്. പ്രിന്‍സിപ്പാള്‍ കുട്ടിനാരായണനോടായ് പറഞ്ഞു,

“സീ യുവര്‍ വൈഫ് ഡസിന്റ് ഹാവ് മച് നോളജ് ഇന്‍ ഹെല്‍ത്ത് റിലേറ്റഡ് സബ്ജക്റ്റ് ആന്റ് യുവര്‍ ലാംഗ്വേജ് ഇസ് ആള്‍സോ നോട്ട് അപ് ടു ദ മാര്‍ക്ക്. ബട്ട് ഐ കണ്‍സിഡര്‍ യുവര്‍ കേസ് ബേസ്‌ഡ് ഓണ്‍ യുവര്‍ ജോബ് ആസ് എ ഡെപ്യൂട്ടി തഹസില്‍ദാര്‍. യു ഹാവ് ടു പേ എ ലിറ്റില്‍ മോര്‍ റ്റു ഗെറ്റ് ദിസ് അഡ്‌മിഷന്‍. ഓണ്‍ലി 50,000 അഡ്വാന്‍സ് വിച് ഇസ് നോണ്‍-റിഫണ്ടബിള്‍ ആന്റ് 1000 റുപ്പീസ് മന്ത്‌ലി ഫീ. യു നോ, ഔര്‍ സ്കൂള്‍ ഇസ് ദ ബെസ്റ്റ് ഇന്‍ ദ കണ്ട്രി. വി പ്രൊവൈഡ് ആള്‍ ഫസിലിറ്റീസ് ടു ചില്‍ഡ്രന്‍, ഫോര്‍ എക്സാമ്പിള്‍, ജിംനേഷ്യം, സ്വിമ്മിംഗ്‌പൂള്‍, ഹോഴ്സ് റൈഡിംഗ്, മസ്സാജ്, യോഗ, എക്സിട്രാ എക്സിട്രാ....

കുട്ടിനാരായണന്‍ മോനെ എടുത്തുകൊണ്ട് എഴുന്നേറ്റു. നിര്‍മ്മല ഒന്നും മനസ്സിലാവാതെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം സതംഭിച്ചിരുന്നു. കുട്ടിനാരായണന്‍ പറഞ്ഞു,

“എന്റെ മോനു വെറും മൂന്നു വയസ്സേ ആയിട്ടുള്ളു. അവനു നിങ്ങളീ പറഞ്ഞ സൌകര്യങ്ങളൊന്നും ആവശ്യമില്ല. നിര്‍മ്മലേ എണീക്ക്, പൂവ്വാം.”

അവര്‍ നടക്കുമ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു,“മിസ്റ്റര്‍ കുറ്റി, ഐ ആം വെരി സോറി, സം മോര്‍ ഡിസിപ്ലിന്‍ ഇസ് നീഡഡ്. അദര്‍വൈസ് ഐ കുഡ് ഹാവ് കണ്‍സിഡേര്‍ഡ് യുവര്‍ കേസ്”

“എന്നാലങ്ങന്യാവട്ടെ, വേറെ വിശേഷൊന്നുംല്യാല്ലോ” എന്ന് പറഞ്ഞ് കുട്ടിനാരായണന്‍ പുറത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ കണ്ടത് ഒരു ജെ.സി.ബിയുമായ് വന്ന് പട്ടയമില്ലാത്ത ആ സ്കൂള്‍ ഇടിച്ചുപൊളിക്കുന്നതായിരുന്നു. അപ്പോള്‍ അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ഓളംവെട്ടിയിരുന്നു. അടുത്ത ഊഴം കാത്ത് നിന്നവര്‍ കുട്ടിനാരായണന്റെ സന്തോഷം കണ്ടപ്പോള്‍ പറഞ്ഞു,

“കണ്‍ഗ്രാചുലേഷന്‍സ്, അഡ്മിഷന്‍ കിട്ടിയല്ലേ, ആ സന്തോഷം കണ്ടപ്പോള്‍ മനസ്സിലായി”

അതിനു ഇല്ലെന്നോ, ഉണ്ടെന്നോ പറയാതെ സ്കൂള്‍ ഇടിച്ചുപൊളിക്കുന്നത് മാത്രം കണ്ട് കുട്ടിനാരായണന്‍ മുന്നില്‍ വന്ന ഒരു ഓട്ടോറിക്ഷ കൈ കാട്ടി നിര്‍ത്തി അവര്‍ തിരിച്ച് വീട്ടിലേക്ക് യാത്രയായി. ഇന്റര്‍വ്യൂവില്‍ തളര്‍ന്ന ആദിത്യന്‍ തല അമ്മയുടെ മടിയിലും കാല്‍ അച്ഛന്റെ മടിയിലും വെച്ച് ഉറക്കമാരംഭിച്ചിരുന്നു. അപ്പോള്‍ റിക്ഷ കടന്നുപോയത് ഒരു സര്‍ക്കാര്‍ സ്കൂളിന്റെ മുന്നിലൂടെയായിരുന്നു. വലിയ മുവാണ്ടന്‍ മാവിന്റെ തണല്‍ പറ്റി നില്‍ക്കുന്ന ആ പഴയ സ്കൂളിലേക്ക് കുട്ടിനാരായണന്‍ ഓട്ടോറിക്ഷയില്‍ നിന്നും തല വെളിയിലേക്കിട്ട് നോക്കി. അദ്ദേഹത്തിന്റെ മിഴികള്‍ സഞ്ചരിച്ച വഴിയേ നിര്‍മ്മലയുടെ കണ്ണുകളും സഞ്ചരിച്ചു.

“അടുത്തു നില്പോരനുജനെ നോക്കാന്‍.....”

കുട്ടിനാരായണന്‍ ബാക്കി ചൊല്ലൂ, രാമനാഥന്‍ മാഷിന്റെ ശബ്ദം. കുട്ടികള്‍ പദ്യം കാണാപാഠം പഠിച്ചിട്ടുണ്ടോ എന്ന് പരിശോദിക്കാന്‍ പദ്യത്തിന്റെ ഇടയില്‍ നിന്നും ഇത്തരം ചോദ്യങ്ങള്‍ തൊടുത്തു വിടുന്ന സ്വഭാവം രാമനാഥന്‍ മാഷിനുണ്ടായിരുന്നു.

“അടുത്തുനില്പോരനുജനെ നോക്കാന-
ക്ഷികളില്ലാത്തോര്‍ക്കരൂപനീശ്വ-
രനദൃശ്യനായാല്‍ അതിലെന്താശ്ചര്യം”

കുട്ടിനാരായണന്‍ മുന്‍ ബെഞ്ചിലിരുന്ന് ഉറക്കെ ഈണത്തില്‍ പദ്യം ചൊല്ലുന്നു. മാഷ് അവന്റെ മൂര്‍ദ്ധാവില്‍ തലോടി അഭിനന്ദിക്കുന്നു.

ഓട്ടോറിക്ഷ ഒരു വളവ് തിരിഞ്ഞ് വീടിനു മുന്നിലായ് നിര്‍ത്തുന്നു. കുട്ടിനാരായണന്‍ ദീര്‍ഘനിശ്വാസമുതിര്‍ത്ത് സംതൃപ്തിയോടെ പുഞ്ചിരിക്കുന്നു. ഉറങ്ങിക്കിടക്കുന്ന ആദിത്യന്‍ വിയര്‍പ്പില്‍ മുങ്ങി കഴുത്തും പുറവും നനഞ്ഞിരുന്നു. മകനെ ഉണര്‍ത്താതെ അവന്റെ ടൈ മെല്ലെ ഊരി പുറത്തേക്കെറിഞ്ഞ് അവനെ എടുത്ത് മാറോട് ചേര്‍ത്തുപിടിച്ച് ഓട്ടോ റിക്ഷയില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ നിര്‍മ്മല കുട്ടിനാരായണന്റെ ചെവിയില്‍ പറഞ്ഞു,

“ക്വിഡ് പ്രൌ ക്വൌ.”

അതുകേട്ട കുട്ടിനാരായണന്‍ കുറച്ചുറക്കെ തന്നെ ചിരിച്ചു, ഉറങ്ങിക്കിടക്കുന്ന ആദിത്യന്റെ ചുണ്ടില്‍ ചിരി വിടരുന്നത് കണ്ട്, നിര്‍മ്മലക്കും ചിരിയടക്കാനായില്ല.
- 0 -

71 comments:

Murali K Menon said...

ഒരു കഥ ബൂലോക ചങ്ങാതിമാരുടെ വായനക്കും അഭിപ്രായത്തിനുമായ് സമര്‍പ്പിക്കുന്നു. വീഞ്ഞ് പഴയതാണ്. കുപ്പി പുതിയതാണോന്ന് വല്യ നിശ്ചയം പോരാ, ലേബല്‍ പുതിയതാണ് - “ക്വിഡ് പ്രൌ ക്വൌ”.
സസ്നേഹം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പഴക്കം കൂറ്റും(ടും) തോറുമാ വീഞ്ഞ് കേമാവുന്നത് അല്ലേ?

ആദിക്കുട്ടനെ ഇഷ്ടപ്പെട്ടു.
ഇത്തിരി നീളം കൂടിയെങ്കിലും.

asdfasdf asfdasdf said...

ഒരു നേര്‍ക്കാഴ്ച. കുട്ടിനാരായണന് ഒരു തീവ്രവാദിയുടെ മുഖം.
കഥ ഉഷാറായി.

ശ്രീഹരി::Sreehari said...

നല്ലോണം രസിച്ച് വായിച്ചു :)

text bold ആക്കേണ്ടിയിരുന്നില്ല. വായിക്കാന്‍ പ്രയാസം തോന്നുന്നു.

Kaithamullu said...

കുട്ടിനാ‍രായണാ,
JCB യെടുത്ത് അ സ്കൂള്‍ അങ്ങട്ട് പൊളിക്യാ....
(വകുപ്പൊക്കെ പിന്നെ നോക്കാന്നേയ്)

പരമാര്‍ഥങ്ങള്‍ said...

നല്ല കഥ-അല്പം നീളം കൂടിയോ..?

ആവനാഴി said...

ഇന്നു കേരളത്തില്‍ ഇംഗ്ലീഷുമീഡിയം സ്കൂളുകളോടുള്ള ആളുകളുടെ അമിതമായ ആരാധനയെ കഥാകൃത്ത് സരസമായി അവതരിപ്പിച്ചിരിക്കുന്നു. ഈയിടെ പത്രത്തില്‍ വായിച്ചതാണു, കേരളത്തില്‍ ഒരു ഇംഗ്ലീഷു മീഡിയം സ്കൂളില്‍ മുണ്ടുത്തുവരുന്നതു വിലക്കിയെന്നു. ഭോഷന്‍ എന്നാണു എനിക്ക് ആ പ്രിന്‍സിപ്പാളിനെ വിളിക്കാന്‍ ഉചിതമായിത്തോന്നിയ വാക്കു. ഓരോ പ്രദേശത്തും വസ്ത്രധാരണരീതി അവിടത്തെ കാലാവസ്ഥയെ ആശ്രയിച്ചാണു. യൂറോപ്പില്‍ തണുപ്പായതുകൊണ്ട് ഷര്‍ട്ടും ടൈയും കോട്ടും സോക്സും ധരിക്കുന്നു. കേരളത്തിലോ.. ഹ്യൂമിഡിറ്റിയും ചൂടും കൂടുതല്‍. വിയര്‍ത്തൊലിക്കുന്ന കാലാവസ്ഥ. എന്നിട്ടും സായിപ്പിനെ അനുകരിച്ചു കണ്ഠകൌപീനം കെട്ടിയാണു കുട്ടികള്‍ ഇംഗ്ലീഷു മീഡിയം സ്കൂളില്‍ ചെല്ലേണ്ടത്. കൊരങ്ങ്യന്‍ എന്നല്ലേ ഈ അഭിനവസായിപ്പമ്മാരെ വിളിക്കേണ്ടത്! സ്വത്വം നഷ്ടപ്പെട്ടിരിക്കുന്നു കേരളജനതക്കു. കഷ്ടം!

ഹരിശ്രീ said...

“മിസ്റ്റര്‍ കുറ്റിനാരായണന്‍, ടെല്‍ മി സംതിംങ് അബൌട് യു”


“കുറ്റിനാരായണന്‍ നിന്റെ....... ഞാനൊന്നും പറയുന്നില്ല അല്ലപിന്നെ”,


മുരളുയേട്ടാ,

രസകരമായ രചന.കൊള്ളാം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായി ആസ്വദിച്ചങ്ങട്‌ വായിച്ചു

Murali K Menon said...

കുട്ടിച്ചാത്തന്‍, കുട്ടന്മേനോന്‍, ശ്രീഹരി (text normal ആക്കിയിട്ടുണ്ട്), കൈതമുള്ള്, ആവനാഴി, ഹരിശ്രീ, പ്രിയ കഥ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല കഥ. ആസ്വദിച്ചു വായിച്ചു. നീളം ഒട്ടും ആലോസരപെടുത്തിയില്ല.

Sherlock said...

എന്തൊരു നീളം!!!...എങ്കിലും ആസ്വദിച്ചു..:)

വല്യമ്മായി said...

നല്ല വിഷയം,നര്‍മ്മം കല്ര്ത്തിയുള്ള ആഖ്യാനരീതി വളരെ നന്നായി.

ഭൂമിപുത്രി said...

ഫോണ്ട് വായിക്കാന്‍ വയ്യല്ലോ.എന്താണു ചെയ്യേണ്ടതു?

krish | കൃഷ് said...

ഹായ്, മേനനേ.. പേര് കേട്ടപ്പോള്‍ വല്ല ആധുനികനാകും എന്നു കരുതി. ഇത് ഇഷ്ടപ്പെട്ടു. ഇന്നത്തെ സമൂഹത്തില്‍ നുഴഞ്ഞ് കയറിയിരിക്കുന്ന ഒരു പൊങ്ങച്ച പ്രവണത. അത് അസ്സലായി എഴുതിയിട്ടുണ്ട്, ഇടക്ക് ലേശം പൈങ്കിളി വന്നിട്ടുണ്ടെങ്കിലും. ഇംഗ്ലീഷ് ഭാഷയും പഠിക്കണം, പക്ഷേ അത് നമ്മുടെ മാതൃഭാഷയും സംസ്കാരവും ചവുട്ടിമെതിച്ചുകൊണ്ടാകരുത്.

(ഈ സ്കൂള്‍ ഏത് “രൂപ-താ” യുടെ കീഴിലാ.. ഇതിനെയൊക്കെ ഇടിച്ചുനിരത്തുന്നത് വെറുതെ മനസ്സില്‍ കാണാം. അല്ലാതെ ശരിക്കും ജെസിബിയും കൊണ്ട്
വന്നാല്‍ പള്ളിക്കാരും പട്ടക്കാരും മുയുമന്‍ ഇളകൂം.. അതാണല്ലോ ഇന്നത്തെ പ്രവണത)

സജീവ് കടവനാട് said...

കഥ രസിച്ചു മാഷേ...

മൂര്‍ത്തി said...

വീഞ്ഞ് കൊള്ളാം...

സഹയാത്രികന്‍ said...

മുരളിയേട്ടാ... രസായിരിക്കണൂ...
ഇഷ്ടായിട്ടോ.. നീളക്കൂടുതല്‍ നോട്ടത്തിലേ ഉള്ളൂ... വായനയില്‍ ഇല്ല.
:)

ഇപ്പൊ ഈ ഇംഗ്ലീഷ്മീഡിയം ഭ്രമം ഇത്തിരി കൂടുതലാലേ... സ്വീറ്റി ഡോണ്ട് പ്ലേ വിത്ത് മണ്ണ്....!

:)

Sethunath UN said...

മുര‌ളിയേട്ടാ, വ‌ളരെ ര‌സകര‌മായ ചിന്തിപ്പിയ്ക്കുന്ന കഥ.

സാജന്‍| SAJAN said...

കഥ വളരെ നന്നായി , തുമ്പി ആദിയെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയി എന്ന ഭാഗം ഒഴിവാക്കാമായിരുന്നു:)

തെന്നാലിരാമന്‍‍ said...

മുരളിയേട്ടാ, കുറ്റിനാരായണനെക്കൊണ്ട്‌ ആ സ്കൂള്‍ അങ്ങട്‌ പൊളിപ്പിച്ചിട്ടു നിര്‍ത്തായിരുന്നു...:-)

G.MANU said...

കുറ്റിനാരായണന്‍ നിന്റെ....... ഞാനൊന്നും പറയുന്നില്ല അല്ല പിന്നെ”,

mashe chirichu..athilere chinthichu.. ikkalathe nursery admission.njaanum anubhavichittundu

വേണു venu said...

“അടുത്തുനില്പോരനുജനെ നോക്കാന-
ക്ഷികളില്ലാത്തോര്‍ക്കരൂപനീശ്വ-
രനദൃശ്യനായാല്‍ അതിലെന്താശ്ചര്യം”
നല്ല വായനാ സുഖം നല്‍കുന്ന എഴുത്തു്.
തുമ്പികളും, തുമ്പിയിലൊതുക്കിയിരിക്കുന്ന ബിംബങ്ങളും അന്യമായിക്കൊണ്ടിരിക്കുന്നു.:)

Murali K Menon said...

വാല്‍മീകി, ജിഹേഷ്, വല്യമ്മായി, കൃഷ്, കിനാവ്, മൂര്‍ത്തി, സഹയാത്രികന്‍, നിഷ്ക്കളങ്കന്‍, സാജന്‍, തെന്നാലി, ജി.മനു, വേണു - വായനക്കും അഭിപ്രായത്തിനും സ്നേഹം നിറഞ്ഞ നന്ദി.

ഭൂമിപുത്രി: ഫോണ്ട് വായിക്കാന്‍ പറ്റാ‍ത്തത് എന്റെ ബ്ലോഗിന്റെ മാത്രമാണോ, അതോ ഒരു ബ്ലോഗും വായിക്കാന്‍ പറ്റുന്നില്ലേ? Anjali Old Lipi font install ചെയ്തീട്ടുണ്ടെങ്കില്‍ വായിക്കാം. എന്നീട്ടും പറ്റുന്നില്ലെങ്കില്‍ ബ്ലോഗ് open ചെയ്ത് വെച്ച് ഒന്ന് font sectionല്‍ പോയി ഏതെങ്കിലും ഒരു ഫോണ്ടില്‍ click ചെയ്ത് തിരിച്ചു ബ്ലോഗില്‍ വന്ന് refresh ചെയ്താല്‍ ശരിയാവും. ഇത് technical advise അല്ല കെട്ടോ. അങ്ങനെ ചെയ്യുമ്പോള്‍ ശരിയാവുന്നത് കണ്ടീട്ടുണ്ട്. (തട്ട്‌മുട്ട് technology എന്നു പറയും)

ശാലിനി said...

വീഞ്ഞ് പഴയതാണ് - enkilum puthiya kuppiyilakkiyappol moSamayilla.

(Keyman is not working.)

അലി said...

കുറ്റിനാരായണാ...
പ്രിന്‍സിപ്പാളിന്റെ ഓഫീസിലെ ചുവരില്‍ മുള്‍ക്കിരീടവുമേന്തി ദൈന്യതയുള്ള മുഖവുമായി കണ്ടില്ലെ ഒരാളെ...!
അങ്ങേരെത്ര ഇന്‍‌റര്‍വ്യൂ സഹിച്ചുകാണും..

മുരളിയേട്ടാ ...
വളരെ നന്നായി ...
അഭിനന്ദനങ്ങള്‍...

പ്രയാസി said...

മുരളിചേട്ടാ..പനി പിടിച്ചു പോയി..എനിക്കും കമ്പ്യൂട്ടറിനും..:(
അതാ താമസിച്ചത്..!
വയ്യായിരുന്നിട്ടും മുഴുവനും വയിച്ചു..
കൊള്ളാം..നന്നായി..“ക്വിഡ് പ്രൌ ക്വൌ”..:)

മുരളീധരന്‍ വി പി said...

ഇപ്പോളാണു കണ്ടത്. ശരിക്കും രസിച്ചു വായിച്ചു. നന്നായിരിക്കുന്നു.

ശ്രീ said...

മുരളിയേട്ടാ...

കഥ നന്നായി ഇഷ്ടപ്പെട്ടു. നല്ല ആശയം. ഹാസ്യരൂപേണയുള്ള ആ അവതരണവും കൂടിയായപ്പോള്‍‌ മനോഹരമായി.



:)

Murali K Menon said...

ശാലിനി, അലി, പ്രയാസി, മുരളീധരന്‍ വി.പി., ശ്രീ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
പരമാര്‍ത്ഥം സാറിനും എന്റെ നന്ദി...

ഗീത said...

നല്ലൊരു കുടുംബചിത്രം വരച്ചു കാട്ടിയിരിക്കുന്നു.
നല്ല ഒന്നാന്തരം കഥ.
ഈഒരവസ്ഥ ഇപ്പോള്‍ കേരളത്തില്‍ കുറേശ്ശെ മാറിവരുന്നുണ്ടേന്നാണ് തോന്നുന്നത്‌.

ഗീത said...

പിന്നെ ഒരുകാര്യം പറയാന്‍ വിട്ടുപോയി.
ബോട്ടണി ബീ എസ്സ്സി ക്കാരിക്ക്‌ കലോറി എന്തെന്ന്‌ അറിയാതിരിക്കാന്‍ വഴിയില്ല...

സ്നേഹതീരം said...

ഈ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്ത അന്നുതന്നെ ഞാനിത്‌ വായിച്ചു. ഒരുപാട്‌ ഇഷ്ടപ്പെട്ടു. അപ്പോള്‍ത്തന്നെ ഒരു കമന്റ്‌ എഴുതാന്‍ തോന്നിയില്ല. കഥ വെറുതെ മനസ്സില്‍ അയവിറക്കി നടന്നു. കുട്ടിനാരായണനും നിര്‍മ്മലയുമൊക്കെ അടുത്ത സുഹൃത്തുക്കളായിരിക്കുന്നു. ആദിത്യനെ സര്‍ക്കാര്‍സ്കൂളില്‍ത്തന്നെ ചേര്‍ത്തുവോ, അതോ..? :)
കഥ ഒരുപാട്‌ ഇഷ്ടമായി,കേട്ടോ.

സ്നേഹത്തോടെ,

Unknown said...

KG-2 ക്കാരനെ അസ്സെസ്സ്മെന്റിനു തയ്യാറാക്കുമ്പോള്‍ ഇത്തിരി ക്രൂരയാകാറുണ്ടു ഞാനും.ഒടുവില്‍ രാത്രി തളര്‍ന്നുറങ്ങുന്നതു കാണുമ്പോള്‍ സങ്കടം വരും...എന്തായാലും ഈയിടെയായി അങ്ങിനെയല്ല...ഹോം വര്‍ക്കും നാലാംതരം വരെ ഹോംവര്‍ക്കും ഇല്ലാത്തിടത്തേക്കു മാറ്റി..നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍

Typist | എഴുത്തുകാരി said...

എന്നിട്ടും ആ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തില്ല, അല്ലേ?

ഏ.ആര്‍. നജീം said...

മുരളിജീ,
രസകരമായി ഒഴുക്കോടെ വായിച്ചു, കാരണം ഇത് നമ്മുക്കിടയിലെ സംഭവം തന്നെ...
അഭിനന്ദനങ്ങള്‍

അപ്പു ആദ്യാക്ഷരി said...

മുരളിയേട്ടാ, വളരെ ആസ്വദിച്ചാണ് ഇതു ഞാന്‍ വായിച്ചത്. ഇതൊരു കഥയല്ല. നേരെമറിച്ച് ഇതില്‍പ്പറഞ്ഞിരിക്കുന്ന സകലകാര്യങ്ങളും അതേപടി പിന്തുടരുന്ന ഒന്നു രണ്ടു സ്കൂളുകള്‍ ഇവിടെ ദുബായിയിലും ഷാര്‍ജയുലും ഉണ്ടെന്ന് തെല്ലു ദുഃഖത്തോടെ ഞാന്‍ പറയട്ടെ. ആപ്ലിക്കേഷന്‍ കിട്ടാന്‍ പ്യൂണിനു 200 രൂപകൊടുക്കുകയല്ല, മറിച്ച് രക്ഷകര്‍ത്താക്കള്‍ രണ്ടുദിവസം മുമ്പേ സ്കൂള്‍ ഗേറ്റിനുമുമ്പില്‍ രാവും പകലും ക്യൂ നില്‍ക്കേണ്ട ഗതികേടും (ഇപ്പറഞ്ഞത് അതിശയോക്തിയല്ല) ഉണ്ട്.

ഈ പോസ്റ്റിന്റെ അവസാനത്തെ ഭാഗം സാങ്കല്‍പ്പികമെങ്കിലും വളരെ നന്നായിട്ടുണ്ട്. നമ്മുടെ ഇടയിലുള്ള ഒന്നു രണ്ടു ബ്ലോഗര്‍മാരുടെ മക്കളെ നാട്ടില്‍ അവരുടെ വീടിനടുത്തുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുവാന്‍ അവര്‍തന്നെ തീരുമാനിച്ചിട്ടും ഉണ്ട്. അഡ്മിഷന്റെ കാര്യം മാത്രമല്ല, കുട്ടികളുടെ മാനസികവളര്‍ച്ചയെ ഒരു വിധത്തിലും ഗൌനിക്കാതെ അശാസ്ത്രീയമായി തയ്യാറാക്കിയ സിലബസുകളും ഈ ആധുനിക ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ശാപമത്രേ. കഷ്ടം!!

Murali K Menon said...

ഗീത: നന്ദി, കാര്യം നോട്ട് ചെയ്തു. ചെറിയ ഒരു മാറ്റം അതിനനുസരിച്ച് വരുത്തി.
സ്നേഹതീരം, എഴുത്തുകാരി: നന്ദി, അവസാനഭാഗം ഒന്നുകൂടി വായിച്ചാല്‍ ചേര്‍ക്കുമോ ഇല്ലയോ എന്ന് കൃത്യമായ് മനസ്സിലാവും
ആഗ്നേയ, നജീം, അപ്പു: വായിച്ചതിനും, കുറിപ്പിട്ടതിനും വളരെ നന്ദി

sajeesh kuruvath said...

തഹസില്‍ദാരുടെ ജെ സി.ബി കനവ് കൊള്ളാം

The Common Man | പ്രാരബ്ധം said...

പിന്നെയല്ല!!

ഇതു പോലെയൊരു സായിപ്പിന്റെ സ്കൂളില്‍ നിന്നും എന്നെ ആറാം ക്ളാസ്സില്‍ വിളിച്ചിറക്കി അടുത്ത സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത കാലത്തു എന്റെ അപ്പനും ഏതാണ്ടീയൊരു മാനസികാവസ്ഥയിലായിരുന്നിരിക്കണം.. ആ കഥ ഞാനൊരു ബ്ളോഗാക്കുന്നുണ്ട്....

മന്‍സുര്‍ said...

മുരളിഭായ്‌...

വിസ്തരിച്ചങ്ങോട്ട്‌ വായിച്ചു.... നന്നായിരിക്കുന്നു
ഇപ്പോ മുരളിഭായുടെ രചനകള്‍ക്ക്‌ മിഴിവേറുന്നു

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Anonymous said...

nannaayittu undu kollaam...bose

ക്രിസ്‌വിന്‍ said...

മുരളിയേട്ടാ.. ഇപ്പോഴാ വയിക്കാന്‍ പറ്റിയത്‌

നവരുചിയന്‍ said...

അവതരണം കൊള്ളാം.അവസാനം ചേര്‍ത്ത കവിത യുടെ പൊടിയും ഇഷ്ടപെട്ടു ... ഇത്തിരി നീളം കൂടിയ കുഴപ്പം മാത്രമെ ഉള്ളു .

Murali K Menon said...

skuruvath, the common man, മന്‍സൂര്‍, ബോസ്, ക്രിസ്‌വിന്‍, നവരുചിയന്‍ - വായനക്കും അഭിപ്രായത്തിനും നന്ദി.
കഥയുടെ നീളം ചിലപ്പോള്‍ അനിവാര്യമാവുന്നു അതിന്റെ പൂര്‍ത്തീകരണത്തിന്. ബ്ലോഗിന്റെ പരിമിതികള്‍ അറിയായ്കയല്ല, വായനക്കാരുടെ ക്ഷമക്ക് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അതുകേട്ട കുട്ടിനാരായണന്‍ കുറച്ചുറക്കെ തന്നെ ചിരിച്ചു, ഉറങ്ങിക്കിടക്കുന്ന ആദിത്യന്റെ ചുണ്ടില്‍ ചിരി വിടരുന്നത് കണ്ട്, നിര്‍മ്മലക്കും ചിരിയടക്കാനായില്ല.
അഡമിഷന്‍ കിട്ടാഞ്ഞതു ഭാഗ്യം. ആ കൊച്ചു കുടുംബത്തിന്റെ ചിരി .......മനസ്സ്സു തുറന്നു ചിരിക്കട്ടെ, എത്ര എത്ര മതാപിതാക്കന്മാരാണ ചിരിക്കാന്‍ മറന്നതെന്നോ.....എത്ര പറ്ഞ്ഞാലും ഇതു എങനെയാ പഴയതാവുന്നേ?ഇപ്പോഴും ഇതു തന്നെ അല്ലെ നടക്കുന്നതു. ആദി കുഞ്ഞു ഭാഗ്യവാന്‍, ബാലവ്രുദ്ധനായി ജീവിക്കേണ്ടി വന്നില്ലല്ലോ. കുട്ടികളെ കുട്ടികള്‍ ആയി ജീവിക്കാന്‍ അനുവദിക്കാന്‍ നിങ്ങള്‍ എഴുത്തുകാരാല്‍ കഴിയുന്നത്ര എഴുതുക. എന്നും അതിനു പുതുമ ഉണാവും.

ഫസല്‍ ബിനാലി.. said...

എഴുത്തിഷ്ടമായി...ആശംസകള്‍
(എടതിരിഞ്ഞിക്കരനാണ്‍ ഞാന്‍, പോത്താനിയുടെ പടിഞ്ഞാര്‍ ഭാഗം. എടതിരിഞ്ഞിയിലുള്ള നിങ്ങളുടെ ബന്ധുക്കളില്‍ ഇരുപത്തെട്ട് - മുപ്പത്തി രണ്ട് വയസ്സ് റെയ്ഞ്ച് യുവാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ പേര്പറയുകയാണെങ്കില്‍ ഒരു പക്ഷെ അറിയുമായിരിക്കും. മാപ്രണത്ത് എവിടെയാണ്? ഇപ്പോള്‍ എവിടെ വര്‍ക്കു ചെയ്യുന്നു. കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ട്)

Anonymous said...

Nannaayi.... Really

But one doubt afloat....

kuttiynarayanan might be late married. Isnt it?

Yathasthithikan

Murali K Menon said...

കിലുക്കാം‌പെട്ടി: കുറേ നാളുകള്‍ക്കുശേഷം ഇവിടെ കണ്ടതില്‍ സന്തോഷം, അഭിപ്രായത്തിനു നന്ദി.

ഫസല്‍: നന്ദി. മറ്റുകാര്യങ്ങള്‍ മെയിലിലൂടെ അറിയിച്ചിട്ടുണ്ട്.

ബലിതവിചാരം: നന്ദി. എന്താണ് കുട്ടിനാരായണന്‍ ലേറ്റ് മേര്യേജ് ആണെന്ന് ധരിക്കാന്‍ കാരണം?

ഭൂമിപുത്രി said...

ഇതൊന്നും നടക്കാത്തകാര്യങ്ങളല്ലെന്നു കെ.ജി.യില്‍ ‘പഠിക്കുന്ന’ മാതാപിതാക്കളോടൊന്നു സംസാരിച്ചാലറിയാം.
അസ്സലായി കഥ!

Anonymous said...

There is no direct recruitment as a Depty Thasldar in REvenue Dept. now. So, a man who has a small boy should have been late married as he can enter service only as a Lower Divison Clerk. He will be atleast 40+ when he is promoted to the cadre of Depty. Thsaldr.

Please correct me if I made a mistake...

Yathasthithikan

Murali K Menon said...

ഭൂമിപുത്രിക്ക് നന്ദി.

ബലിതവിചാരം: your calculation is right. The Dy.Tahasildar is in that age now. ha ha ha

ചന്ദ്രകാന്തം said...

ഈ വഴി വരാന്‍ വൈകി.

കഥയില്‍ പറഞ്ഞതെല്ലാം പരമാര്‍ത്ഥം. ഇത്തരം കഷ്ടപ്പാടുകള്‍.. നിത്യസംഭവങ്ങളാണിന്ന്‌.
ചിരിയ്ക്കിടയിലും, ചിന്തിയ്കാനുതകുന്ന ധാരാളം കാര്യങ്ങള്‍ വളരെ നന്നായി പറഞ്ഞിരിയ്ക്കുന്നു.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

എഴുതിയ പിന്‍കുറിപ്പിന്റെ പിന്‍പറ്റി വന്നതാണ്‌. വിരുന്ന് മോശമായില്ല :)

SreeDeviNair.ശ്രീരാഗം said...

Menon, abiprayam kollam eshttappetto?manassu enganeyum
undu.menon..nte blog nannayirikkunnu enikku eshttamaayi
sree

Unknown said...

“അതേയ്, നീ quid pro quo എന്നു കേട്ടീട്ടുണ്ടോ?”ഇപ്പോള്‍ കേട്ടു..........നന്നായിരിക്കുന്നു

ശ്രീവല്ലഭന്‍. said...

അത് നന്നായിരിക്കുന്നു. സ്വന്തം അന്നുഭവം വായിക്കുന്നത് പോലത്തെ ഒരു സുഖം......

Murali K Menon said...

ചന്ദ്രകാന്തം, ജ്യോതി, ശ്രീദേവി, മുഹമ്മദ് സഗീര്‍, ശ്രീവല്ലഭന്‍: വായനക്കും അഭിപ്രായത്തിനും സ്നേഹം നിറഞ്ഞ നന്ദി.

ഗീത said...

പുതിയത് എഴുതിയില്ലേ?

Murali K Menon said...

ഗീതാ, കഥ ഔട്ട് ഓഫ് സ്റ്റോക്കാണ് കലവറയില്‍. ഓര്‍ഡര്‍ ചെയ്തീട്ടുണ്ട്. അടുത്ത് വന്നുകൂടായ്കയില്ല. വന്നാല്‍ ഉടനെ ഡിസ്പ്ലേ ചെയ്യുന്നതാണ്. ബ്ലോഗ് ഇടക്കിടെ എത്തിനോക്കുന്നതിന് പ്രത്യേകം നന്ദി അറിയിക്കുന്നു.

പൈങ്ങോടന്‍ said...

രസകരമായ എഴുത്ത്.കഥ ഇഷ്ടമായി.

Mr. K# said...

കഥ ഇഷ്ടപ്പെട്ടു.

എന്നിട്ട് സ്കൂള്‍ ഇടിച്ചു നിരത്തിയോ? :-)

Murali K Menon said...

പൈങ്ങോടനും, കുതിരവട്ടത്തിനും നന്ദി

Sapna Anu B.George said...

വീഞ്ഞും പഴതാ കുപ്പിയും പഴയതാ... കുടിക്കുന്ന ആള്‍ക്കാര്‍മാറി.. ഗ്ലാസ്സുകള്‍ മാറി.. ഒഴിക്കുന്ന വിധം മാറി.....വീഞ്ഞും കുപ്പിയില്‍ മാത്രമേ സൂക്ഷിക്കാന്‍ പറ്റൂ, അത് ഒരിക്കലും മാറില്ല.... അതൊഴിക്കുന്ന വിധമേ മാറുള്ളു, ഒഴിക്കുന്ന ആള്‍ക്കാരും.... വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഒരു ഇന്റര്‍വ്യൂ പ്രഹസനം ഒന്നു കൂടി കഴിഞ്ഞതെയുള്ളു ഞാന്‍ എന്റെ പിള്ളാരെയും കൊണ്ട്... എന്റെ കുടുംബത്തിന്റെ നാരായവേരു വരെ പ്രിന്‍സിപ്പലും ,സ്കൂള്‍ അധികൃധരും ഇറങ്ങി. കണക്കുപുസ്തകത്തിന്റെയും സയന്‍സിന്റെയും കൂടെ മൂന്നാമനായെങ്കിലും മലയാളം കൂടി ഉള്‍പ്പെടുത്തിയതുകൊണ്ട് എല്ലാ പരിഭവങ്ങളും മറന്നു.ഈ 21 ആം നൂറ്റാണ്ടിലെങ്കിലും സായിപ്പിന്റെ വാലുപിടിക്കാതിരിക്കാന്‍ നോക്കിയതിന്റെ സന്തോഷം.“മലയാലം” പഠിക്കാന്‍ ഇപ്പോഴെങ്കിലും തോന്നിയതിന്റെ ചാരിതാര്‍ത്ഥ്യം.വിവരണ ശൈലി അതിഗംഭീരം

ഉപാസന || Upasana said...

മേന്‌നെ,
ഞാന്‍ വൈകി. കഴിഞ്ഞാഴ്ച ബ്രൌസിങ്ങ് കുറവായിരുന്നു..
കഥ നന്നായെന്ന് പ്രത്യേകം പറയണോ..?
:)
ഉപാസന

വാളൂരാന്‍ said...

gambheeram.....
kazhinjayazhcha ivite vannu comment ittirunnu, pakshe net problem.....

Murali K Menon said...

സപ്നക്കും, ഉപാസനക്കും, വാളൂരാനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

സസ്നേഹം

ചീര I Cheera said...

മാഷേ, ഇത് അസ്സലായി..
സത്യമാണിത്, ഇവിടെ കെ.ജി അഡ്മിഷനു വേണ്ടി, രാത്രി മുഴുവനും അച്ഛനമ്മമാര്‍ ക്യൂ നില്‍ക്കുന്നുണ്ട്, അതിശയോക്തിയല്ലിത്.
വളരെ നന്നായി, എഴുതിയതും..

Murali K Menon said...

നന്ദിയുണ്ട് പി.ആര്‍. രണ്ടു കഥകളും വായിച്ച് അഭിപ്രായം കുറിച്ചതിന്

Preman said...

രസകരമായ രചന., അഭിനന്ദനങ്ങള്‍

Murali K Menon said...

Thanks..preman