Friday, June 15, 2007

ബ്ലോഗ് പ്രശ്നങ്ങളും, കുമാറിന്റെ കാര്‍ട്ടൂണും

കുമാറിന്റെ കാര്‍ട്ടൂണ്‍ ആണ് ബ്ലോഗിലെ കശപിശകളെക്കുറിച്ച് രണ്ടു വാക്ക് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. കുമാര്‍ ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല, കഴിഞ്ഞ വര്‍ഷം ബി.ടി.എച്ചില്‍ ബ്ലോഗേഴ്സ് മീറ്റിംഗില്‍ ഞാന്‍ പറഞ്ഞിരുന്നു, ബ്ലോഗ് നല്ല രീതിയില്‍ മുന്നോട്ടുപോകണമെങ്കില്‍ അത് ഒരു ചാറ്റിംഗ് ക്ലബ്ബില്‍ ഒതുക്കാതെ ക്രിയേറ്റീവ് ആയ സീരിയസ് ആയ ബ്ലോഗുകളെ വേര്‍തിരിച്ച് വെളിപ്പെടുത്തുന്ന ഒരു സമ്പ്രദായം നിലവില്‍ വരുത്താനായാല്‍ സ്വാഭാവികമായും സ്വന്തം ബ്ലോഗുകളെ ആ നിലവാരത്തിലേക്കുയര്‍ത്താന്‍ ഓരോരുത്തരും ശ്രമിക്കും. അതല്ലാതെ വെറുതെ എന്തെങ്കിലും സംവദിക്കാന്‍ മാത്രമാണെങ്കില്‍ അതിന് ഇന്ന് ഇന്റര്‍നെറ്റില്‍ എത്രയോ ഉപാധികളുണ്ട്. കുമാര്‍ കാര്‍ട്ടൂണ്‍ കണ്ണുകളോടെ കാര്യങ്ങള്‍ നോക്കി കാണാന്‍ കഴിവുള്ള കലാകാരനാണ്. അപ്പോള്‍ വഴിപിരിയലല്ല അതിന്റെ പോംവഴി, മറിച്ച് ക്രിയാത്മകമായ ഒരു നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടത്, അതിനുശേഷവും ഇത് നമ്മുടെ ഇടമല്ലെന്ന് തിരിച്ചറിയാവുന്ന വിധം അധ:പതനം ഉണ്ടായെങ്കില്‍ മാത്രമേ, അങ്ങനെയൊരു തീരുമാനത്തിലെത്തേണ്ടതുള്ളു. പിന്മൊഴികളുടെ കരുത്ത് അത് എല്ലാവരേയും ഒരുമിപ്പിക്കുന്നു എന്നുള്ളതാണ്, അതു തന്നെയാണ് അതിന്റ്റെ ദൌര്‍ബ്ബല്യവും. വിശ്വപ്രഭക്കും, അനിലിനും (ചങ്ങാതി), സങ്കുചിതനും, വിശാലനും അതുപോലെ പണ്ട് ഗസ്റ്റ്ബുക്കില്‍ എഴുതിയിരുന്ന എല്ലാവര്‍ക്കും അറിയാം, എങ്ങനെയാണ് ആല്‍ത്തറ എന്ന നമ്മുടെ സങ്കല്പത്തിന്റെ കടയ്ക്കല്‍ കത്തി വെക്കാന്‍ വന്ന പ്രകാശിനെ നേരിട്ടതെന്നും, പിന്നീട് സ്വാഭാവികമായ ഒരന്ത്യം ഗസ്റ്റ്ബുക്കിനു സംഭവിച്ചതുമൊക്കെ. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ഉള്ളവരൊക്കെ ഇതിന്റെ ഉയര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില അസ്വാരസ്യങ്ങളെ എങ്ങനെ നല്ല രീതിയില്‍ പര്യവസാനിപ്പിക്കാമെന്നു കൂടി ചിന്തിക്കാന്‍ ഈ സമയം ഉപയോഗപ്പെടുത്തുമെന്ന് പ്രത്യാശിച്ചുകൊണ്ട് നിര്‍ത്തുന്നു,
സസ്നേഹം
മുരളി

Wednesday, June 06, 2007

വിശാലമനസ്കന്‍ കേരളത്തില്‍

പ്രിയ ബ്ലോഗന്മാരേ,

വിശാലമനസ്കന്‍ സ്വന്തം സിറ്റിയായ കൊടകരയിലെത്തിയിട്ട് ശ്ശി നാളായെങ്കിലും ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത് ഈ അടുത്തകാലത്താണ്. ജൂണ്‍ 2 ന് ഭാര്യയേയും മക്കളേയും കൂട്ടി വിശാലന്‍ എന്റെ വീട്ടിലേക്ക് ആഗതനാവുകയും, പണിയൊന്നുമില്ലാത്ത ഞാന്‍ വീട്ടിലൊറ്റയ്ക്കായതിന്റെ പേരില്‍ വലിയ സത്ക്കാരമൊന്നും നല്‍കാതെ കുറേ നേരം ലാത്തിയടിച്ച് അവശരാക്കി അവരെ തിരിച്ചയക്കുകയും ചെയ്ത വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. പോകാന്‍ നേരം നടന്ന ഫോട്ടോ എടുപ്പ് പരിപാടിയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കുകയും, ഫോക്കസ് ചെയ്യാന്‍ വൈകുന്തോറും ഇയാളുടെ മോന്ത ഫ്രെയിമില്‍ വൃത്തികേടായിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നറിഞ്ഞ വിശാലന്‍ വളരെ വേഗം പറ്റാവുന്നത്ര ഫോട്ടോകള്‍ എടുത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടു എന്നും അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. പിറ്റേ ദിവസം ഞാന്‍ വിശാലന്റെ വീട് തിരക്കി പോകുകയും പുതിയ വീടിന്റെ മുമ്പില്‍ ചെന്ന് ഫോണ്‍ ചെയ്ത് ഉള്ളില്‍ മലര്‍ന്നടിച്ച് വിശ്രമിച്ചുകൊണ്ടിരുന്ന വിശാലനെ പുറത്തേക്ക് വിളിച്ച് ഒരു മണിക്കൂറിലധികം വധിക്കുകയുമുണ്ടായി. അതിനകം കൊടകരപുരാണം വായിച്ച് ഹാലിളകിയ മൂന്നു ചെറുപ്പക്കാര്‍ വിശാലനെ കണ്ട് മനസ്സ് നിറയ്ക്കാന്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. അവരിലൊരാള്‍ ആയുര്‍വ്വേദ ഡോക്ടര്‍ ആയിരുന്നു. എല്ലാവരും കൂടി പറ്റാവുന്നത്ര തമാശകള്‍ (“ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധന്“ എന്ന മാതിരി തമാശയല്ല, മറിച്ച് അതിനേക്കാള്‍ തറയായതോ മുന്തിയതോ ആയ തമാശകള്‍) ‍പറഞ്ഞ് പിരിഞ്ഞു.

കൊടകരപുരാണം ചൂടപ്പം പോലെ കേരളത്തില്‍ വിറ്റു തീര്‍ന്ന വിവരം ഞാന്‍ സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കുന്നു. ഇനിയെല്ലാം വിശാലന്റെ തിരിച്ചു വരവില്‍ നിങ്ങള്‍ക്ക് വിശാലമായ് തന്നെ കേള്‍ക്കാം.

സസ്നേഹം
മുരളി