Thursday, July 23, 2009

ലാല്‍ സലാം


മലയാള സിനിമാരംഗത്ത്‌ ഇരട്ട സംവിധായകരായ്‌ പ്രത്യക്ഷപ്പെട്ടവരില്‍ പ്രമുഖരായിരുന്നു സിദ്ദിക്ക്‌-ലാല്‍. നിലവിലുള്ള സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിക്കാതെ പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ സിനിമ ചെയ്യാമെന്നും അത്‌ സൂപ്പര്‍ ഹിറ്റാക്കാമെന്നും മലയാള സിനിമാപ്രേക്ഷകര്‍ക്ക്‌ കാണിച്ചുതന്ന ഫാസിലിന്റെ ശിഷ്യന്‍മാര്‍‍. ഒരുപക്ഷെ അവര്‍ ആകെ കൂടി ഗുരുവില്‍ നിന്നും സ്വീകരിച്ച പാതയും അതുമാത്രമായിരുന്നുവെന്നു തോന്നുന്നു. അതായത്‌, സൂപ്പര്‍ താരങ്ങളില്ലാതെ ഒരു കൂട്ടം ചെറുപ്പക്കാരെ അവതരിപ്പിച്ചുകൊണ്ട്‌ സിനിമയെടുക്കാമെന്ന രീതി. എന്നാല്‍ കഥ പറയുന്ന രീതി ഗുരുവില്‍ നിന്നും സ്വീകരിച്ചില്ലെന്നതും ഇവരുടെ പ്രത്യേകതയായ്‌ കാണാം. 'രാംജിറാവ്‌ സ്പീക്കിംഗ്‌', 'ഇന്‍ ഹരിഹര്‍ നഗര്‍' എന്നീ സിനിമകള്‍ ആബാലവൃദ്ധം ജനങ്ങളിലും ഉണര്‍വ്വും ഉന്‍മേഷവും ഉണ്ടാക്കിയെങ്കില്‍ അതിനെ കടമെടുത്തുകൊണ്ട്‌ കഴിവില്ലാത്ത ചില സംവിധായകര്‍ ചെയ്ത കഴമ്പില്ലാത്ത മിമിക്രി സിനിമകള്‍ മലയാള സിനിമാ പ്രേക്ഷകരുടെ തിയ്യറ്ററിലേക്കുള്ള പ്രവാഹം തടയുന്നതിന്‌ ഇടവരുത്തിയെന്നതും കാണാതിരുന്നുകൂടാ.


ഒരു തിരക്കഥ-സംവിധാന കൂട്ടുകെട്ടില്‍ ഒതുങ്ങി നിന്ന ലാലിനെ കാമറയുടെ മുന്നിലേക്ക്‌ കൊണ്ടുവന്ന ദൌത്യം നിര്‍വ്വഹിച്ചത്‌ കളിയാട്ടം എന്ന സിനിമയിലൂടെ അതിന്റെ സംവിധായകനായ ജയരാജ്‌ ആയിരുന്നു. ഷേക്സ്പിയറുടെ 'ഒഥല്ലോ' എന്ന നാടകത്തിലെ 'ഇയാഗോ' എന്ന കഥാപാത്രം 'പനിയന്‍' ആയി ലാലിലൂടെ ‘കളിയാട്ട'ത്തില്‍ പുനര്‍ജ്ജനിക്കുകയായിരുന്നു. സുരേഷ്‌ ഗോപിക്കൊപ്പമോ അതിനേക്കാള്‍ മികച്ചതെന്നോ പറയാവുന്ന ഒരു കഥാപാത്രമായിരുന്നു അത്‌. പിന്നീടങ്ങോട്ട് നിരവധി സിനിമകള്‍, ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍. വില്ലനായാലും, നായകതുല്യമായതായാലും, ക്യാരക്ടര്‍ റോളുകളായാലും ഓരോന്നും വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളായ്‌ ടൈപ്‌ ചെയ്യപ്പെടാതെ മുന്നോട്ട് കൊണ്ടു പോകാന്‍ ലാലിനു സാധിച്ചു എന്നുള്ളതാണ്‌ ലാലിലെ നടന്റെ സവിശേഷത. ഒടുവില്‍ 'തലപ്പാവി'ലെ അന്തഃസംഘര്‍ഷങ്ങളനുഭവിക്കു നിസ്സഹായനായ ഒരു മനുഷ്യന്റെ മാനസികാവസ്ഥ അവതരിപ്പിക്കുന്ന ലാലിന്റെ കഥാപാത്രം എത്രമാത്രം മനോഹരമായിരുന്നുവെതിന്റെ തെളിവാണ്‌ ലാലിനെ തേടിയെത്തിയ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ്‌. സിദ്ദിക്കിനോടൊപ്പം നിരവധി കോമഡി സിനിമകള്‍ സംവിധാനം ചെയ്തീട്ടുള്ള ലാല്‍, അത്തരം കഥാപാത്രങ്ങളെ തനിക്ക്‌ സ്വയം അവതരിപ്പിക്കാനും കഴിയും എന്ന് ഇതിനകം തെളിയിച്ചിരിക്കുന്നു. അതിനുദാഹരണങ്ങളാണ്‌, 'ദയ', 'തെങ്കാശിപ്പ'ണം', 'തൊമ്മനും മക്കളും' എന്നീ സിനിമകളില്‍ ലാല്‍ ചെയ്തിരിക്കുന്ന വേഷങ്ങള്‍. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ലാലിനെ തേടിയെത്തിയ സിനിമളുടെ എണ്ണം അദ്ദേഹത്തിലെ നടന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നുവെന്ന്‌ നിസ്സംശയം പറയാം.

1. കളിയാട്ടം.

2. ചന്ദ്രനുദിക്കുന്ന

3. കണ്ണകി

4. ദയ

5. ബ്ലാക്ക്‌

6. മഴ

7. ഓര്‍മ്മച്ചെപ്പ്‌

8.വണ്‍മാന്‍ഷോ

9. കന്‍മദം

10. തെങ്കാശിപ്പട്ടണം

11. തൊമ്മനും

12. ചാന്തുപൊട്ട്

13. പന്തയക്കോഴി

14. കല്യാണരാമന്‍

15. ഉന്നതങ്ങളില്‍

16. പഞ്ചാബി ഹൌസ്‌

17. അരയന്നങ്ങളുടെ വീട്‌

18. രണ്ടാംഭാവം

19. നക്ഷത്രങ്ങള്‍ പറയാതിരുന്നത്

20. ഈ നാട്‌ ഇന്നലെവരെ

21. എന്റെ ഹൃദയത്തിന്റെ ഇടം

22. അന്യര്‍

23. പുലിവാല്‍ കല്യാണം

24. ചതിക്കാത്ത ചന്തു

25. ബംഗ്ളാവില്‍ ഔത

26. ദി ഡോണ്‍

27. പോത്തന്‍ വാവ

28. റോക്ക്‌ & റോള്‍

29. ട്വൊന്റി ട്വൊന്റി

30. ടൈംസ്

31. ഒരുവന്‍

32. തലപ്പാവ്‌ കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങള്‍.


ഒരഭിനേതാവിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ പ്രധാന തട്ടകം ഉപേക്ഷിച്ചീട്ടില്ലെന്ന് പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം സംവിധാനം ചെയ്ത 'ടു ഹരിഹര്‍ നഗര്‍' വന്‍ വിജയമാവുകയും ചെയ്തു. ഒരുപക്ഷെ കൂട്ടുകെട്ട് സംവിധാനം ഉപേക്ഷിച്ച നിമിഷം മുതല്‍ ലാലിന്റെ ബഹുമുഖ പ്രതിഭ തിളങ്ങാന്‍ തുടങ്ങുകയായിരുന്നു. അഭിനേതാവ്‌, നിര്‍മ്മാതാവ്‌, വിതരണക്കാരന്‍, സ്റ്റുഡിയോ ഉടമ എന്നു വേണ്ട താന്‍ വ്യവഹരിച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ലാലിന്‌ കഴിഞ്ഞു. തികച്ചും അര്‍ഹമായ അംഗീകാരമായി ഇതാ സംസ്ഥാന അവാര്‍ഡും. ഇപ്രാവശ്യം ഏറ്റവും നല്ല നടനുള്ള അവാര്‍ഡു പ്രഖ്യാപിച്ചപ്പോള്‍ പല കേന്ദ്രങ്ങളില്‍ നിന്നും സാധാരണയുണ്ടാവാറുള്ള മുറുമുറുപ്പുകളൊന്നും ഉണ്ടായില്ല എന്നതും ലാല്‍ എത്രമാത്രം ആ അവാര്‍ഡിന്‌ അര്‍ഹനാണെന്നതിന്റെ തെളിവാണ്‌. സിനിമക്കാവശ്യം താരങ്ങളല്ല, നടന്‍മാരാണ്‌ എന്ന് ഫാന്‍സ്‌ അസോസ്സിയേഷന്‍ പോലുള്ള ആരാധക വൃന്ദങ്ങള്‍ ഒഴിച്ച്‌ മലയാള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരും തന്‍മൂലം സിനിമാപ്രവര്‍ത്തകരും, തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അല്ലായിരുന്നെങ്കില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളാകുമായിരുന്നല്ലോ? സിനിമയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുത്‌ അതിന്റെ കഥയും, അവതരണരീതിയുമാണെന്ന് തിരിച്ചറിവുള്ള നിര്‍മ്മാതാക്കളും, സംവിധായകരും ഉണ്ടാകുമ്പോള്‍ കഥക്കും, കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ നടന്‍മാരേയും, നടികളേയും കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യും. അല്ലാത്തവര്‍ താരങ്ങള്‍ക്കനുയോജ്യമായ കഥകള്‍ ഉണ്ടാക്കി കഷ്ടപ്പെടുകയും, നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെയുള്ള അവസ്ഥാവിശേഷങ്ങളിലൂടെ കടന്നുപോകുന്ന മലയാള സിനിമാ രംഗത്ത്‌ ലാല്‍ ഒരു നല്ല നടനും, സംവിധായകനും, നിര്‍മ്മാതാവും, വിതരണക്കാരനുമൊക്കെയായ്‌ മലയാള സിനിമയിലെ താരമാവാതെ എക്കാലവും തിളങ്ങി നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു. ലാല്‍ സലാം ലാല്‍! 

- 0 -