Wednesday, August 15, 2007

കോമരം പിന്നിട്ട കൌമാരം - 4

ഉപരിപഠനം

എന്നെ വറത്തു തിന്നണോ, കറിവെച്ചു കൂട്ടണോ എന്നൊക്കെ വീട്ടിലെല്ലാവരും കൂടി അപ്പോഴേക്കും ഗഹനമായ ചര്‍ച്ച നടത്തിക്കഴിഞ്ഞിരുന്നതുകൊണ്ട് എനിക്ക് റിസല്‍ട്ടിനെ കുറിച്ച് ഒന്നും തന്നെ വിശദീകരിക്കേണ്ടി വന്നില്ല. പ്രശസ്തമായ നിലയില്‍ പത്താംക്ലാസ് പാസ്സായതിനാല്‍ പല കോളേജില്‍ നിന്നും പല പ്രിന്‍സിപ്പല്‍മാരും വീട്ടില്‍ വന്ന് അച്ഛനെ കണ്ട് അഭിനന്ദിക്കുകയും ആ സദ്പുത്രനെ ഉപരിപഠനത്തിനായ് ഞങ്ങള്‍ ദത്തെടുത്തിരിക്കുന്നുവെന്നും ഇനിയങ്ങോട്ട് നിങ്ങള്‍ക്കഭിമാനിക്കാന്‍ പറ്റുന്ന തരത്തില്‍ ഇതിലും പ്രശസ്തമായ വിജയം അവന്‍ കൈവരിക്കുമെന്നുമൊക്കെ അവര്‍ പറഞ്ഞീട്ടും എന്നെ ശരിക്കറിയാവുന്ന അച്ഛന്‍ അതിലൊന്നും വീണില്ല. ചായിപ്പിലിരുന്ന് പെരുക്കപട്ടികയിലെ ആദ്യ പേജില്‍ കൊടുത്തിരിക്കുന്ന തമിഴ് അക്ഷരമാല നോക്കി കൊണ്ടിരുന്ന ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയാവണം അച്ഛന്‍ അവരോടു പറഞ്ഞു, അവനെ ഇനി പഠിപ്പിക്കണോ, അതോ ചൂണ്ടയിടാന്‍ പറഞ്ഞയക്കണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല, അവന്റെ ചേട്ടന്‍ ബോംബേന്ന് വരുന്നുണ്ട്, തീരുമാനങ്ങളൊക്കെ എന്നട്ടാവാം. അതുകേട്ട് ഇവനൊക്കെ ചൂണ്ടയിട്ടീട്ടും വല്യ വിശേഷമൊന്നുമുണ്ടാവില്ലെന്ന് മനസ്സില്‍ പറഞ്ഞ് പ്രീ-ഡിഗ്രി മുക്കിമൂളി പാസാകുകയും, നാട്ടിലെ ഡിഗ്രിയില്‍ മതിപ്പില്ലാതെ മറ്റു സംസ്ഥാനത്ത് നിന്ന് കടം വാങ്ങുകയും ചെയ്ത പ്രിന്‍സിപ്പല്‍മാര്‍ ഇറങ്ങിപ്പോയി. ഉമ്മറത്ത് ശബ്ദമൊന്നും കേള്‍ക്കാതായപ്പോള്‍ എല്ലാവരും പോയിയെന്ന് ഞാന്‍ മനസ്സിലാക്കി.. വീണ്ടും പെരുക്കപട്ടികയിലെ പേജുകള്‍ മറിച്ചു, ഒമ്പതിന്റെ ഗുണനപട്ടിക കണ്ട് ഭയന്ന്, ഞാന്‍ പത്തിന്റെ ഗുണനം കാണാപാഠം പറഞ്ഞ് സന്തോഷിച്ചു.

ചേട്ടന്‍ വരുന്നുവെന്നറിഞ്ഞ ആ വാര്‍ത്ത മനസ്സിനൊരുപാടു സന്തോഷം നല്‍കി. ബോംബെ നഗരത്തെപറ്റി ഊണിലും ഉറക്കത്തിലും ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. നഗരം കാണുന്നതിനേക്കാള്‍ മനസ്സ് കൊതിച്ചത് ബോംബെ വരെയുള്ള ട്രെയിന്‍ യാത്രയായിരുന്നു. കാരണം ട്രെയിന്‍ അകലെ നിന്നു കണ്ടീട്ടുണ്ടന്നല്ലാതെ അതുവരെ അതില്‍ യാത്ര ചെയ്യാന്‍ അവസരം ഉണ്ടായില്ല. വെക്കേഷന്‍ സമയത്ത് തിരുവനന്തപുരത്ത് ജഗതിയിലുള്ള അച്ഛന്റെ മരുമകന്റെ വീട്ടില്‍ കൊണ്ടുപോകാമെന്ന ഒരു വാഗ്ദാനം അച്ഛന്‍ നല്‍കിയിരുന്നെങ്കിലും അച്ഛന്റെ ഔദ്യോഗിക തിരക്കുകള്‍ മൂലം (പുറത്ത് പറയുമ്പോള്‍ അങ്ങനെ പറയുന്നതാണൊരന്തസ്സ്; സത്യം പറഞ്ഞാല്‍ അവിടം വരെ രണ്ടുപേര്‍ക്കു പോകാനുള്ള കാശില്ലാതിരുന്നതിനാല്‍) പോയില്ല. എന്നെ എങ്ങനെയെങ്കിലും തിരുവനന്തപുരത്തു കൊണ്ടുപോകണമെന്ന് വാശിപിടിച്ചു കരഞ്ഞപ്പോള്‍, അച്ഛന്‍ വീടിന്റെ ഉമ്മറത്ത് നെല്ലിമരത്തില്‍ പടര്‍ന്ന മുല്ലവള്ളി ഒടിച്ച് എന്നെ ഒരു പത്തുമിനിട്ട് ആശ്വസിപ്പിച്ചപ്പോള്‍ ഞാന്‍ കാര്യബോധമുള്ളവനായി.

മനസ്സില്‍ ബോംബെ ഒരു ഒഴിയാബാധയായ് കൂടിയപ്പോള്‍ അച്ഛന്റെ കയ്യില്‍ മുല്ലവള്ളി ഇല്ലെന്നു ഉറപ്പു വരുത്തി രണ്ടും കല്പിച്ച് ടൈപ്-റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പിറ്റേന്നു തന്നെ എന്നെ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കടുത്തുള്ള മോഡേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സില്‍ ടൈപ്‌റൈറ്റിംഗ് ആന്റ് ഷോര്‍ട്ട്‌ഹാന്റിനു ചേര്‍ത്തു. ആദ്യമായ് ഒരു ഒറ്റമുണ്ട് ഉടുത്ത് പുറത്തേക്കിറങ്ങിയത് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. അതുകൊണ്ടു തന്നെ വഴിനീളെ മടക്കികുത്തിയും അഴിച്ചിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയതറിഞ്ഞില്ല.

എത്രയും പെട്ടെന്ന് ടൈപ് പഠിച്ചാല്‍ ബോംബെയില്‍ ജോലി കിട്ടും എന്ന ബോധം ഉണ്ടായിരുന്നതുകൊണ്ട്, എ.ബി.സി.ഡി ടൈപ് ചെയ്യുന്നതിനുമുന്‍പേ ഒരു ഇംഗ്ലീഷ് പേപ്പര്‍ എടുത്ത് വെച്ച് ടൈപ് ചെയ്യാന്‍ ശ്രമം നടത്തിയത്, കമല ടീച്ചര്‍ കയ്യോടെ പിടിക്കുകയും എല്ലാവരുടെ മുമ്പില്‍ വച്ച് കളിയാക്കുകയും ചെയ്തു. ആ മാനക്കേട് എന്നെ കൂടുതല്‍ വാശിയുള്ളവനാക്കി അവരെയൊക്കെ കണ്ണു തള്ളിച്ചുകൊണ്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ഹയ്യര്‍ സ്പീഡില്‍ എഡിറ്റോറിയല്‍ ടൈപ് ചെയ്യാന്‍ തുടങ്ങി.

(തുടരും)

4 comments:

Murali K Menon said...

കൌമാരം നാലാം ഭാഗം കൂടുതുറന്ന് പുറത്തു കടന്ന വിവരം അറിയിച്ചുകൊള്ളുന്നു. ഇതുവരെ വായിച്ചവര്‍ക്ക് എന്റെ നന്ദി. അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്ക് അതിലേറെ നന്ദി.

സ്വന്തം കോമരം

Anonymous said...

athey , ee komarenooke vilikkan ithiri padanu
ellam vayikkanundu, nannayi chirikkunnum undu
aake motham nalla rasamndu vayikkan
sorry for manglish
offficile computerilnnu varamozhium, kizhumokke engotto poyirikkanu

Aravishiva said...

താമസിച്ചാണെങ്കിലും നാലാം ഭാഗം വായിച്ചു...നല്ല രസകരമായിട്ടെഴുതിയിരിയ്ക്കുന്നു...ഇനി അടുത്തത്...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഏതായാലും അന്നു കിട്ടിയ സ്പീട് ഇന്നു ബ്ലോഗില്‍ പോസ്റ്റ് ഇടാന്‍ സ്പീടായി അല്ലേ മാഷേ........